Wednesday, October 31, 2018 1:45 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി
1947 ന്റെ ആദ്യ പാതി ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക നാളുകൾ ആയിരുന്നു. കൊളോണിയൽ ഭരണത്തിന്റെ അന്ത്യവും ഇന്ത്യാവിഭജനവും ഉണ്ടാവുമെന്ന് ഉറപ്പായിരുന്നുവെങ്കിലും ഒന്നോ അതിലധികമോ വിഭജനങ്ങൾ നടക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. സാധനവില കുതിച്ചുയരുക, ഭക്ഷ്യക്ഷാമം അനുഭവപ്പെടുക തുടങ്ങിയ വലിയ പ്രതിസന്ധികൾക്കും അപ്പുറമായിരുന്നു ഇന്ത്യയുടെ ഐക്യം നേരിട്ടിരുന്ന ഭീഷണി.
ഈ സാഹചര്യം നിലനിൽക്കെയാണ് 1947ന്റെ മധ്യത്തോടെ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് നിലവിൽ വന്നത്. വലിപ്പംകൊണ്ടും ജനസംഖ്യകൊണ്ടും ഭൂപ്രകൃതികൊണ്ടും ധനശേഷികൊണ്ടും മറ്റും വ്യത്യസ്ത തലങ്ങളിലായിരുന്ന 550 നാട്ടുരാജ്യങ്ങളുമായി ഇന്ത്യ ഏതു വിധത്തിലുള്ള ബന്ധം നിലനിർത്തണമെന്ന വിഷയം കൈകാര്യം ചെയ്യുക എന്നതായിരുന്നു ഈ വകുപ്പുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അക്കാലത്ത്, നാട്ടുരാജ്യങ്ങളെ സംബന്ധിച്ച പ്രശ്നം അത്രത്തോളം ഗൗരവമാർന്നതാണ് എന്നും അതു താങ്കൾക്കേ പരിഹരിക്കാൻ സാധിക്കൂ എന്നും ഒരു വ്യക്തിയോട് മഹാത്മാഗാന്ധി നേരിട്ടു പറയുകയുണ്ടായി.
കുലീനമായ ശൈലി
കുലീനമായ സർദാർ പട്ടേൽ ശൈലിയിൽ സൂക്ഷ്മതയോടും ദൃഢതയോടും ഭരണപാടവത്തോടുംകൂടി അദ്ദേഹം മുന്നോട്ടുനീങ്ങി. കുറഞ്ഞ സമയംകൊണ്ടു ചെയ്തുതീർക്കാനുള്ളത് ഏറെക്കാര്യങ്ങൾ ആയിരുന്നു. പക്ഷേ, ചെയ്യുന്നത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല; തന്റെ രാജ്യം പിന്നോക്കം പോകരുതെന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്ന സർദാർ പട്ടേലാണ്. നാട്ടുരാജ്യങ്ങൾ ഓരോന്നിനോടായി ചർച്ച നടത്തി, അവയൊക്കെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിത്തീരുന്നു എന്ന് അദ്ദേഹവും ഒപ്പമുള്ളവരും ഉറപ്പുവരുത്തി.
ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിൽ ആകാൻ കാരണം സർദാർ പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവർത്തനമാണ്. സ്വാതന്ത്ര്യം ലഭിച്ച ഉടൻ ഗവണ്മെന്റ് ജോലിയിൽനിന്നു വിരമിക്കാൻ താത്പര്യപ്പെട്ട വി.പി. മേനോനോട് ഇതു വിശ്രമിക്കാനോ വിരമിക്കാനോ ഉള്ള സമയമല്ല എന്നു സർദാർ പട്ടേൽ ഉപദേശിച്ചു. ഉറച്ച തീരുമാനമായിരുന്നു സർദാർ പട്ടേലിന്റേത്. വി.പി. മേനോനെ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയാക്കി. ‘ദ് സ്റ്റോറി ഓഫ് ദ് ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്’ എന്ന തന്റെ പുസ്തകത്തിൽ സർദാർ പട്ടേൽ എങ്ങനെ നേതൃത്വം നൽകി എന്നും ശുഷ്കാന്തിയോടെ പ്രവർത്തിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും എങ്ങനെ പ്രോത്സാഹനമേകി എന്നും വി.പി. മേനോൻ വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ഇന്ത്യൻ ജനതയുടെ താത്പര്യമാണെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ആയിരുന്നു സർദാർ പട്ടേലിന്റെ ഉറച്ച നിലപാടെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.
1947 ഓഗസ്റ്റ് 15 നമ്മെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന പ്രഭാതമായിരുന്നു എങ്കിലും രാഷ്ട്രനിർമാണം തീർത്തും അപൂർണമായിരുന്നു. ദൈനംദിന ഭരണമോ ജനങ്ങളുടെ, വിശേഷിച്ച് ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കലോ ഉൾപ്പെടെ രാഷ്ട്രസേവനത്തിനായുള്ള ഭരണപരമായ ചട്ടക്കൂടൊരുക്കിയത് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ അദ്ദേഹമായിരുന്നു.
പരിണിതപ്രജ്ഞനായ ഭരണാധികാരി
പരിണിതപ്രജ്ഞനായ ഭരണാധികാരിയായിരുന്നു സർദാർ പട്ടേൽ. 1920കളിൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി ഭരണനിർവഹണം നടത്തിയതുവഴി ലഭിച്ച അനുഭവജ്ഞാനം സ്വതന്ത്ര ഇന്ത്യയുടെ ഭരണപരമായ ചട്ടക്കൂടൊരുക്കുന്നതിനുള്ള പ്രവർത്തനത്തിൽ അദ്ദേഹത്തിനു വളരെയധികം സഹായകമായി. അഹമ്മദാബാദ് നഗരം ശുചിത്വമാർന്നതാക്കുന്നതിനായി പ്രശംസനീയമായ പ്രവർത്തനങ്ങൾ സർദാർ പട്ടേൽ നടത്തിയിട്ടുണ്ട്. ശുചീകരിക്കപ്പെട്ടതും തടസമില്ലാത്തതുമായ ഓടകൾ അദ്ദേഹം ഉറപ്പാക്കി. റോഡുകൾ, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി നഗര അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുകയും ചെയ്തു.
ഇന്ന് ഇന്ത്യക്കു സജീവമായ സഹകരണ മേഖല ഉണ്ടാകാനുള്ള പ്രധാന കാരണം സർദാർ പട്ടേലിന്റെ പ്രവർത്തനമാണ്. ഗ്രാമീണരെ, വിശേഷിച്ചു സ്ത്രീകളെ ശക്തീകരിക്കാനുള്ള അദ്ദേഹത്തിന്റെ വീക്ഷണമാണ് അമൂലിന്റെ അടിവേരുകൾ എന്നു കാണാം. എത്രയോ പേർക്കു പാർപ്പിടവും അന്തസും ഉറപ്പാക്കുംവിധം സഹകരണ ഭവന സംഘങ്ങൾ എന്ന ആശയം പ്രചരിപ്പിച്ചതും മറ്റാരുമല്ല.
വിശ്വാസ്യതയുടെയും ആത്മാർഥതയുടെയും ആൾരൂപമായിരുന്നു സർദാർ പട്ടേൽ. ഇന്ത്യൻ കർഷകർ അദ്ദേഹത്തിൽ അതുല്യമായ വിശ്വാസം അർപ്പിച്ചിരുന്നു. എല്ലാറ്റിനുമുപരി, ബർദോളി സത്യഗ്രഹം മുന്നിൽനിന്നു നയിച്ച കർഷകപുത്രനായിരുന്നു അദ്ദേഹം. അധ്വാനവർഗത്തെ സംബന്ധിച്ചിടത്തോളം തങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന പ്രതീക്ഷയുടെ വെളിച്ചമായിരുന്നു സർദാർ പട്ടേൽ. ഇന്ത്യയുടെ സാന്പത്തിക, വ്യാവസായിക വളർച്ചയെക്കുറിച്ചു കാഴ്ചപ്പാടുള്ള അതികായൻ എന്ന നിലയിൽ ബഹുമാനിച്ചിരുന്ന അദ്ദേഹത്തിനൊപ്പം നിലകൊള്ളാൻ വ്യാപാരികളും വ്യവസായികളും ഇഷ്ടപ്പെട്ടിരുന്നു.
രാഷ്ട്രീയ കൂട്ടാളികളും സർദാർ പട്ടേലിനെ വിശ്വസിച്ചിരുന്നു. ഒരു പ്രശ്നമുണ്ടാവുകയും മാർഗനിർദേശം തേടാൻ ബാപ്പു അടുത്തില്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സർദാർ പട്ടേലിനോടാണ് ഉപദേശം തേടിയിരുന്നത് എന്ന് ആചാര്യ കൃപലാനി പറഞ്ഞിട്ടുണ്ട്. 1947ൽ രാഷ്ട്രീയ ചർച്ചകൾ കൊടുന്പിരിക്കൊണ്ടിരിക്കെ, സരോജിനി നായിഡു അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവ് ’ എന്നായിരുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും എല്ലാവരും വിശ്വാസത്തിലെടുത്തു. സർദാർ പട്ടേൽ ജാതി, മത, വിശ്വാസ, പ്രായ ഭേദമന്യേ ബഹുമാനിക്കപ്പെട്ടുവരുന്നു.
ശ്രദ്ധാഞ്ജലിയായി മഹാപ്രതിമ
ഈ വർഷത്തെ സർദാർ ജയന്തി സവിശേഷതയാർന്നതാണ്. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹങ്ങളോടെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമകളിൽ ഒന്നാണു നർമദാതീരത്തുള്ള ഈ പ്രതിമ. നമ്മെയെല്ലാം നയിക്കാനും നമുക്കെല്ലാം പ്രചോദനമേകാനുമായി ‘ഭൂമിപുത്ര’നായ സർദാർ പട്ടേൽ ഉയരെനിൽക്കും.
സർദാർ പട്ടേലിനുള്ള ശ്രദ്ധാഞ്ജലിയായ ഈ മഹാപ്രതിമ യാഥാർഥ്യമാക്കുന്നതിനായി രാപകലില്ലാതെ പ്രവർത്തിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ സ്വപ്നപദ്ധതിക്കു തറക്കല്ലിട്ട 2013 ഒക്ടോബർ 31ലേക്ക് എന്റെ ഓർമകൾ മടങ്ങിപ്പോവുകയാണ്. വളരെ കുറഞ്ഞ കാലംകൊണ്ട് ഇത്ര വലിയ ഒരു പദ്ധതി പൂർത്തീകരിക്കപ്പെട്ടു എന്നത് ഓരോ ഇന്ത്യക്കാരനിലും അഭിമാനം സൃഷ്ടിക്കുന്നു. വരുംനാളുകളിൽ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദർശിക്കണമെന്ന് നിങ്ങൾ ഓരോരുത്തരോടും ഞാൻ ആഹ്വാനം ചെയ്യുകയാണ്.
‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഹൃദയങ്ങളുടെ ഐക്യവും മാതൃരാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഏകീകരണവും അടയാളപ്പെടുത്തുന്നു. വിഘടിച്ചുനിന്നാൽ പരസ്പരം അഭിമുഖീകരിക്കാൻ നമുക്കു തന്നെ സാധിക്കാതെ വരുമെന്ന് ഓർമിപ്പിക്കുകകൂടി ചെയ്യുന്നു ഈ പ്രതിമ. ഒരുമിച്ചുനിന്നാൽ നമുക്കു ലോകത്തെ അഭിമുഖീകരിക്കാനും വളർച്ചയുടെയും യശസിന്റെയും പുതിയ ഉയരങ്ങൾ താണ്ടാനും സാധിക്കും.
സാമ്രാജ്യത്വത്തിന്റെ ചരിത്രം ഇടിച്ചുപൊളിച്ച് ഇല്ലാതാക്കാനും ദേശീയതയുടെ ഉൗർജത്താൽ ഏകതയുടെ ഭൂമിശാസ്ത്രം കെട്ടിപ്പടുക്കാനും അദ്ഭുതപ്പെടുത്തുന്ന വേഗത്തിൽ സർദാർ പട്ടേൽ പ്രവർത്തിച്ചു. അദ്ദേഹം ഇന്ത്യയെ ബാൾക്കനൈസേഷനിൽനിന്നു രക്ഷപ്പെടുത്തുകയും ഏറ്റവും ദുർബലമായ ഘടകത്തെപ്പോലും ദേശീയ ചട്ടക്കൂടിന്റെ ഭാഗമാക്കിത്തീർക്കുകയും ചെയ്തു. ഇന്ന്, 130 കോടി വരുന്ന ഇന്ത്യക്കാരായ നാം കരുത്തുറ്റതും അഭിവൃദ്ധി നിറഞ്ഞതും എല്ലാവരെയും ഉൾച്ചേർത്തുള്ളതുമായ ഇന്ത്യ സൃഷ്ടിക്കാനായി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുകയാണ്.
ഓരോ തീരുമാനവും കൈക്കൊള്ളുന്നത്, വികസനത്തിന്റെ ഫലങ്ങൾ സർദാർ പട്ടേൽ ആഗ്രഹിച്ചതുപോലെ സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക്, അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ലാതെ എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ്.