Thursday, November 1, 2018 1:04 AM IST
ഫാ. ജോസഫ് ആലഞ്ചേരിൽ
യുവജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കപ്പെടണം എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തയുടെ അടിസ്ഥാനത്തിലാണു റോമിൽ ഒക്ടോബർ മൂന്നു മുതൽ 28 വരെ ആഗോള മെത്രാൻ സിനഡ് നടന്നത്. കുറെ നാളുകളായി പാപ്പായുടെ മനസിൽ യുവജനങ്ങളെക്കുറിച്ചുള്ള ചിന്ത ശക്തമായിട്ടുണ്ടായിരുന്നു. ആ ചിന്ത എത്ര ശക്തവും തീവ്രവുമാണെന്ന് 2013-ൽ റിയോ ഡി ഷാനേറോയിലെ ലോക യുവജനസമ്മേളനവേദിയിൽ നാം കണ്ടതാണ്. ഇരുപതു ലക്ഷത്തോളം വരുന്ന യുവജനങ്ങളെ സാക്ഷിനിറുത്തി ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രസംഗം ലോകചരിത്രത്തിന്റെ ഭാഗമായി.
ഇങ്ങനെയാണ് അദ്ദേഹം ആ പ്രസംഗം സംഗ്രഹിച്ചത്: ""ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ നമുക്ക് ആവശ്യമുണ്ട്. പാട്ടുപാടുന്ന, സിനിമ കാണുന്ന, നന്മയായിട്ടുള്ളതെല്ലാമായി പ്രണയത്തിലാകുന്ന, പുതിയ കാലത്തിനു ചേർന്ന ആത്മീയതയുള്ള വിശുദ്ധരെ നമുക്ക് ആവശ്യമുണ്ട്.’’ കത്തോലിക്കാസഭയുടെ നവീകരണത്തിന് ആധാരശിലയായി എന്നു കണക്കാക്കപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ മനസുതന്നെയാണ് അന്നു പാപ്പാ ആവർത്തിച്ചത്.
യുവജനങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ടു കൗണ്സിൽ പറഞ്ഞു: ""അവസാനമായി പ്രിയപ്പെട്ട യുവജനമേ, ഈ കൗണ്സിൽ അതിന്റെ അന്തിമ സന്ദേശം നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളാണു ചരിത്രത്തിന്റെ ഭീമാകാരമായ പരിവർത്തനത്തിന്റെ ഈ കാലത്ത് നിങ്ങളുടെ പഴയതലമുറയിൽനിന്നു വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവർ.’’ ആധുനിക കാലഘട്ടത്തിനു ചേർന്ന നൂതന അജപാലന രീതികളെക്കുറിച്ചു മനസിലാക്കാൻ യുവജനങ്ങളെ കേട്ടേ മതിയാകൂ എന്നു ഫ്രാൻസിസ് പാപ്പാ തീരുമാനിക്കുകയായിരുന്നു.
ഫ്രാൻസിസ് പാപ്പായുടെ ദർശനം
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാൻ സഭ യുവജനങ്ങൾക്കു ചെവികൊടുത്തേ മതിയാകൂ എന്നു ഫ്രാൻസിസ് പാപ്പാ പറയുന്നു. പാപ്പാ തുടരുന്നു: ""യുവജനങ്ങളെ ശ്രദ്ധിക്കുന്നതിലൂടെ ഇന്നത്തെ ലോകത്തോടു സംസാരിക്കുന്ന ദൈവത്തെ സഭയ്ക്കു കേൾക്കാനാകും. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ യുവജനത്തിനറിയാം. യുവജനങ്ങളെ ശ്രവിക്കുന്നതിലൂടെ സഭ സഞ്ചരിക്കാൻ വിളിക്കപ്പെട്ട വഴികൾ ഏതെന്നു തിരിച്ചറിയാൻ കഴിയും.''
നാം ജീവിക്കുന്ന കാലത്തിനുണ്ടാകുന്ന മാറ്റം സഭയെയും ബാധിക്കുന്നുണ്ട്. എല്ലാക്കാലത്തും ഒരേ അജപാലനരീതികൾ നമുക്ക് അവലംബിക്കാൻ പറ്റിയെന്നു വരില്ല. നൂതനമായ അജപാലന വഴികളെക്കുറിച്ചു സഭയെ ഓർമിപ്പിക്കാനും നവ സുവിശേഷവത്കരണത്തിനായി സഭയെ നന്നായി ഒരുക്കാനും മറ്റാരെയുംകാൾ കൂടുതലായി യുവജനങ്ങൾക്കാണു കഴിയുന്നത്. യുവജനങ്ങളാണ് നവസുവിശേഷവത്കരണത്തിന്റെ പ്രധാന ചാലകങ്ങൾ. അവരെക്കൂടാതെ സഭയ്ക്ക് ആധുനിക കാലഘട്ടത്തോട് സംവദിക്കാനാകില്ല.
സഭ ഇന്നു മനുഷ്യനെ അലട്ടുന്ന യഥാർഥ കാര്യങ്ങൾ ശരിയായി പഠിച്ച് അതിന് ഒൗഷധമായി മാറണമെന്ന് യുവജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതു ചെയ്യുന്നില്ലെങ്കിൽ ആർക്കും ഉത്തരം നൽകാൻ സഭയ്ക്ക് കഴിവില്ല. സുവ്യക്തമായ ഈ തിരിച്ചറിവിൽനിന്നാണ് യുവജനങ്ങളെ സഭയിലേക്കു തിരിച്ചുകൊണ്ടുവരിക എന്നു പാപ്പാ നിരന്തരം ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നത്.
തുറന്ന ഹൃദയമുള്ള അമ്മയെപ്പോലെ
യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു ഫ്രാൻസിസ് മാർപാപ്പയ്ക്കു വ്യക്തമായ ധാരണകളുണ്ട്. തുറന്ന ഹൃദയമുള്ള അമ്മയെപ്പോലെ സഭ യുവജനങ്ങളെ മനസിലാക്കണമെന്നു പാപ്പാ ആവശ്യപ്പെടുന്നു. വ്യത്യസ്തവും വ്യതിരക്തവുമായ ഒരു ലോകസംസ്കാരത്തിലാണ് യുവജനങ്ങൾ വളർന്നുവരുന്നത്. യഥാസ്ഥിതികമായ ചട്ടക്കൂടുകളും അച്ചടക്കമുറകളും കൊണ്ടു യുവജനങ്ങൾക്കു സഭ രൂപീകരണം കൊടുക്കാം എന്നു വിചാരിക്കുന്നതു മൗഢ്യമാണന്നു പാപ്പാ പറയുന്നു. അങ്ങനെ ശ്രമിക്കുന്പോൾ സഭ തങ്ങളെ മനസിലാക്കുന്നില്ല എന്ന ധാരണ ശക്തമാവുകയും യുവജനങ്ങൾ സഭയിൽനിന്നു കൂടുതൽ അകലുകയും ചെയ്യും. അതുകൊണ്ടാണു യുവജനങ്ങളോട് ആശയവിനിമയം നടത്താൻ നാം പലപ്പോഴും പരാജയപ്പെടുകയാണ്, അതിനാൽ യുവതയുടെ ലോകത്തെ വസ്തുനിഷ്ഠമായും പ്രായോഗികമായും മനസിലാക്കേണ്ടിയിരിക്കുന്നു എന്നു ഫ്രാൻസിസ് പാപ്പാ പറയുന്നത്.
ആധുനിക ലോകത്തിലെ യുവജനങ്ങൾ എന്ന യുവജന സിനഡിന്റെ ഒരുക്കരേഖയുടെ ആദ്യ അധ്യായം ഇന്നത്തെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സഭ എങ്ങനെ അവയെ നേരിടണം എന്നതിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരുക്കരേഖ പറയുന്നു: ഇന്നത്തെ യുവതലമുറ ജീവിക്കുന്നത് അവരുടെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ലോകത്തുനിന്ന് വ്യത്യസ്തമായ ഒരു ലോകത്താണ്. പാപ്പാ പറയുന്നു: യുവജനങ്ങളുടെ അഭിലാഷങ്ങളും ആവശ്യങ്ങളും വികാരങ്ങളും മറ്റുള്ളവരോട് ബന്ധപ്പെടുന്ന രീതികളും മാറിയിട്ടുണ്ട്. കുടിയേറ്റംമൂലം തങ്ങളുടെ മാതാപിതാക്കളുടേതിൽനിന്നു വ്യത്യസ്തമായ സംസ്കാരത്തിൽ ജീവിക്കുന്ന യുവജനങ്ങൾ, ദാരിദ്ര്യവും തിരസ്കരണവും അനുഭവിക്കുന്ന യുവജനങ്ങൾ, മാതാപിതാക്കളോ കുടുംബമോ ഇല്ലാതെ വളരുന്നവർ, ചേരികളിൽ ജീവിക്കുന്ന യുവതീയുവാക്കൾ, തൊഴിൽ രഹിതരായവർ, കുറ്റവാളികളുടെ സംഘത്തിൽ നിർബന്ധപൂർവം ചേർക്കപ്പെട്ടവർ, സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്യാൻ നിർബന്ധിക്കപ്പെട്ട പെണ്കുട്ടികൾ ഇങ്ങനെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതത്തിൽ അരക്ഷിതത്വം പേറുന്നവരാണു ഭൂരിഭാഗം യുവജനങ്ങളും. സഭ ഇതു മനസിലാക്കണം.
ഇന്നത്തെ യുവതയുടെ വ്യക്തിത്വവികസനം പലപ്പോഴും സഭയിലല്ല നടക്കുന്നത് എന്നത് ആശങ്കയോടെ കാണണം. സമൂഹ മാധ്യമങ്ങൾ തീർക്കുന്ന പൊതു സാംസ്കാരിക മണ്ഡലത്തിലാണു ഭൂരിഭാഗം യുവജനങ്ങളുടെയും മനഃസാക്ഷി രൂപീകൃതമാകുന്നത്. അതിനാൽ അവർക്ക് സഭയോടുള്ള ബന്ധം നഷ്ടപ്പെടുന്നു. മനോഭാവങ്ങളിലും ഘടനകളിലും തുടർച്ചയായുണ്ടാകുന്ന മാറ്റം സ്ഥായിയായ മൂല്യസംഹിതകളെ ചോദ്യത്തിലാക്കുന്നു. അവരുടെ അരക്ഷിതാവസ്ഥയിൽ അവർ കൂടുതൽ അസ്വസ്ഥരും പ്രതികരിക്കുന്നവരുമാകുന്നു. അവർ മിക്കപ്പോഴും സ്ഥാപനങ്ങളെ അവിശ്വസിക്കുകയും അവയോട് നിസംഗതയോ കോപമോ പുലർത്തുകയും ചെയ്യുന്നു. സുവിശേഷം അവതരിപ്പിക്കുന്ന ദൈവത്തെ കൂടാതെ ജീവിക്കാനും സഭയെ കൂടാതെ ജീവിക്കാനും അവർ പഠിക്കുകയാണ്.
പ്രത്യാശയുടെ അഭയകേന്ദ്രം
സഭ ജനങ്ങളോടു കൂടുതൽ അടുക്കണമെന്നും സാമൂഹിക പ്രശ്നങ്ങളെ കൂടുതൽ ശ്രദ്ധിക്കണമെന്നുമാണു യുവജനങ്ങൾ ആഗ്രഹിക്കുന്നത്. സഹാനുഭൂതി പ്രകടിപ്പിക്കാൻ കഴിയുന്നവരും പിന്തുണയ്ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും പരിധികൾ തിരിച്ചറിഞ്ഞു സഹായിക്കുന്നവരുമായ വ്യക്തികളെയും സംവിധാനങ്ങളെയും യുവജനം അന്വേഷിക്കുന്നു. അസ്വസ്ഥരും അരക്ഷിതരുമായ യുവജനതയോടു ഭയപ്പെടാതിരിക്കുക എന്ന സന്ദേശം തുടർച്ചയായി നൽകുന്ന, പ്രത്യാശയുടെ അഭയസങ്കേതമായി സഭ തന്നെത്തന്നെ പുനഃസമർപ്പണം നടത്തണം. അതിനു നിയതമായ ചട്ടക്കൂടുകളിൽനിന്നു പുറത്തുവരാനും യുവജനങ്ങളോടു സ്വതന്ത്രമായി സംവദിക്കാനും സഭ തയാറാകണമെന്നും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നു.
മതത്തെ സെക്കുലറൈസ് ചെയ്യുന്ന പ്രവണത ഏറിവരികയാണ്. ലോകം കാണുന്നതുപോലെ കാര്യങ്ങളെ കാണാൻ സഭ നിർബന്ധിക്കപ്പെടുന്നുണ്ട്. അത്തരം കെണികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. സഭയുടെ എല്ലാ ചർച്ചകളുടെയും മറുപടികളുടെയും അടിസ്ഥാനം ക്രിസ്തുവിന്റെ മനസാണ് എന്ന് ഓർമിക്കപ്പെടണം.
ചുരുക്കത്തിൽ യുവജനങ്ങളെക്കുറിച്ചുള്ള ആഗോള മെത്രാൻ സിനഡിന്റെ പ്രധാന ലക്ഷ്യം സഭയുടെ അജപാലനധർമം കാലഘട്ടത്തിനു ചേർന്നവിധം നവീകരിക്കുക എന്നതാണ്. കാരണം നാളത്തെ സഭയുടെ വളർച്ചയും തളർച്ചയും നിർണയിക്കുന്നത് ഇന്നത്തെ യുവതലമുറയാണ്. നാളത്തെ സഭാതനയർ ദുർബലരെ ഒറ്റിക്കൊടുക്കാതിരിക്കുകയും നിരാശ്രയരെ തള്ളിക്കളയാതിരിക്കുകയും ചെയ്യണമെങ്കിൽ സഭ ഇന്നത്തെ യുവജനങ്ങളോടൊപ്പം നടക്കണമെന്നു പാപ്പാ പറയുന്നു.
മെത്രാൻമാരുടെ ഈ സിനഡിലൂടെ ഫ്രാൻസിസ് പാപ്പാ ഉദ്ദേശിക്കുന്നത് ഇതെല്ലാമാണ്. യുവജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ ജീവിതകഥകൾ കേൾക്കാനും അവരുടെ സന്തോഷങ്ങളും പ്രത്യാശകളും ദുഃഖങ്ങളും ആകുലതകളും കേൾക്കാനും സഭ കൂടുതൽ സമയം ചെലവഴിക്കണമെന്നു ഫ്രാൻസിസ് പാപ്പാ ആഗ്രഹിക്കുന്നു.
(സീറോ മലബാർ സഭയുടെ യുവജനസംഘടനയായ എസ്എംവൈഎമ്മിന്റെ ഗ്ലോബൽ ഡയറക്ടറും രാമപുരം മാർ ആഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പലുമാണു ലേഖകൻ)