Friday, November 2, 2018 11:41 PM IST
മദർ പിയ (എംഎസ്ജെ സുപ്പിരിയർ ജനറൽ)
ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്ക്തന്നെയാണ് ചെയ്തു തന്നത് (മത്താ : 25 : 40).സുവിശേഷത്തിലെ ഏറ്റവും മനോഹരമായ ഈ തിരുവചനം ഹൃദയത്തിൽ നിറച്ചു പ്രവൃത്തിപഥത്തിലെത്തിച്ച വ്യക്തിയാണ് ‘ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ’.
കേരളത്തിൽ വികസനത്തിന്റെ വെളിച്ചം എത്തിനോക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഔതച്ചൻ എന്ന ജോസഫ് ചേർത്തലയിലെ ഉഴുവാ ഗ്രാമത്തിൽ പഞ്ഞിക്കാരൻ ചാക്കോയുടെയും - മറിയത്തിന്റെയും അരുമ സന്താനമായി 1888 സെപ്റ്റംബർ 10 ന് ജനിച്ചത്. സമൃദ്ധിയുടെ നടുവിലും ദൈവത്തിന് പ്രഥമസ്ഥാനം കൊടുത്തിരുന്ന തികഞ്ഞ ദൈവഭക്തരായ മാതാപിതാക്കളുടെ ശിക്ഷണത്തിലും പരിലാളനയിലും അദ്ദേഹം വളർന്നു.
1909 - 1913 കാലത്ത് അദ്ദേഹം തൃശിനാപ്പിളളിൽ പോയി ബിഎ, എം എ ബിരുദങ്ങൾ കരസ്ഥമാക്കി. കേരള സുറിയാനി സഭയിലെ ആദ്യ എം എ ക്കാരൻ എന്ന പദവി അദ്ദേഹത്തിനാണ്. വലിയ സ്ഥാനമാനങ്ങൾ ലഭിക്കാമായിരുന്നിട്ടും ദൈവസ്നേഹത്തിന്റെ വേറിട്ടവഴി തിരിച്ചറിഞ്ഞ അദ്ദേഹം ക്രിസ്തുവിന്റ പുരോഹിതനാകാനാണ് തീരുമാനിച്ചത്.ശ്രിലങ്കയിലെ കാൻഡി സെമിനാരിയിൽ ചേർന്ന് വൈദിക പഠനം പൂർത്തിയാക്കി. 1921 ഡിസംബർ 18 ന് പുരോഹിതനായി.
ഫ്രാൻസിസ് മാർപാപ്പ പറയുന്ന ദൈവകൃപയുടെ തിളക്കമുള്ള സാക്ഷ്യമായിരുന്നു ജോസഫച്ചൻ. അദ്ദേഹത്തിന്റെ അധരങ്ങളിൽ വിരിഞ്ഞ അലിവുള്ള പുഞ്ചിരിയും നിശബ്ദമായ പ്രാർത്ഥനകളും ആയിരങ്ങളിലേക്ക് ദൈവസ്നേഹത്തിന്റെയും ദൈവകരുണയുടെയും ചാലുകീറി.
കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വളരെ വ്യക്തമായ വീക്ഷണശൈലിയും മൂല്യാധിഷ്ഠിത നിലപാടുകളും പഞ്ഞിക്കാരനച്ചനുണ്ടായിരുന്നു. അക്കാലത്ത് ലഭ്യമായിരുന്ന എല്ലാസാധ്യതകളും ഉപയോഗപ്പെടുത്തിയ തീക്ഷണമതിയായ മിഷനറി കൂടിയായിരുന്നു. അന്നത്തെ കാലത്ത് റേഡിയോ, കാമറ, ഗ്രാമഫോൺ തുടങ്ങിയവ തന്റെ പ്രേഷിത പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ സുഗമമായി എത്തിക്കാൻ അദ്ദേഹം പ്രയോജനപ്പെടുത്തി.
1925 - ൽ അഖിലലോക മിഷൻ പ്രദർശനം റോമിൽ നടന്നപ്പോൾ കേരള സുറിയാനിസഭയെ പ്രതിനിധീകരിച്ച് പ്രദർശന വസ്തുക്കളുമായി റോമിലേക്ക് അയക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അവിടെ സീറോ മലബാർ സഭയുടെ പ്രദർശന ശാലയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ അദ്ദേഹത്തിന് പതിനൊന്നാം പീയൂസ് മാർപാപ്പ മിഷൻ പ്രദർശനത്തിന്റെ അവസാനം ‘ബെനേമെരേന്തി ‘ ( ശരിയായ യോഗ്യതയുള്ളവൻ) മെഡൽ സമ്മാനിച്ചു. റോമിൽ താമസിച്ച കാലത്ത് അദ്ദേഹം മൂന്നു വ്യത്യസ്ത ഡോക്ടറേറ്റുകളാണ് സ്വന്തമാക്കിയത്. (പിഎച്ച്ഡി, ഡിഡി, ഡിസിഎൽ) ഒരേ സമയം കാനൻ ലോ, തിയോളജി, ഫിലോസഫി എന്നീ മൂന്നു വിഷയങ്ങളിൽ ഡോക്ടറേറ്റുകൾ നേടിയ ഇന്ത്യയിലെ ആദ്യത്തെ പുരോഹിതനെന്ന ബഹുമതിയും അങ്ങനെ അദ്ദേഹത്തിന്റേതായി.
മാധ്യമലോകത്ത് 90 വർഷങ്ങൾ പിന്നിട്ട സത്യദീപം വാരികയുടെ പ്രധാന പത്രാധിപരായി ദീർഘകാലം പ്രവർത്തിച്ചു.
ഉപവിയുടെ അപ്പസ്തോലനായ ജോസഫ് പഞ്ഞിക്കാരനച്ചൻ 1934 - ൽ രോഗീപരിചരണ ശുശ്രൂഷയിലേക്ക് കാലെടുത്തുവച്ചപ്പോൾ എറണാകുളം ജില്ലയിൽ കോതമംഗലത്ത് ധർമഗിരി ( സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ ) സ്ഥാപിതമായി.’ശരീരം വഴി ആത്മാവിലേക്ക്’ എന്ന സൂക്തം തന്റെ പ്രേക്ഷിത പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാന തത്വമായി സ്വികരിച്ചുകൊണ്ട് ആതുരരോടും രോഗികളോടും പക്ഷം ചേർന്ന് മറ്റൊരു ക്രിസ്തുവായി തീരുവാൻ അദ്ദേഹം എളിയവരിൽ എളിയവനായി തീരുകയായിരുന്നു. രോഗീ ശുശ്രുഷയിലൂടെ യേശുവിന്റെ കരുണാർദ്ര സ്നേഹത്തിന് സാക്ഷ്യം വഹിക്കുവാൻ ‘മെഡിക്കൽ സിസ്റ്റേഴ് ഓഫ് സെൻറ് ജോസഫ് ’ (ധർമഗിരി സിസ്സ്റ്റേഴ്സ് ) എന്ന സന്യാസിനീ സമൂഹം 1944-ൽ സ്ഥാപിക്കുകയും ചെയ്തു.
ദൈവം നയിച്ച വഴികളിലൊക്കെയും വിനയാന്വിത പ്രേഷിതനായിരുന്ന ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ കടന്നുചെല്ലാത്ത മേഖലകൾ വിരളമായിരുന്നു.രണ്ട് ലോകമഹായുദ്ധങ്ങൾ തീർത്ത അനർഥങ്ങൾക്കിടയിൽ ദാരിദ്ര്യം, പട്ടിണി, രോഗങ്ങൾ, സാമൂഹിക ഉച്ചനീചത്വങ്ങൾ, അനാചരങ്ങൾ തുടങ്ങിയവയെല്ലാം മനുഷ്യ മനസുകളിൽ അരാജകത്വത്തിന്റെ വിള്ളലുകൾ തീർത്തപ്പോൾ ക്രിസ്തുവിന്റെ സ്നേഹത്താൽ പ്രേരിതനായി കേരളമണ്ണിൽ മാറ്റത്തിന്റെ അലയൊലിയായി മാറുകയായിരുന്നു ഈ പുണ്യാത്മാവ്.
തീക്ഷ്ണമതിയായ മിഷനറി, അനുഗ്രഹീത വാഗ്മി, ധർമിഷ്ടനായ പത്രാധിപർ, സഭാസ്നേഹിയായ ചരിത്രകാരൻ, സാമൂഹിക പരിഷ്കർത്താവ്, ആലിവുള്ള ആതുരശുശ്രുഷകൻ എന്നീ നിലകളിലെല്ലാം ആദരിക്കപ്പെടുന്ന അവിസ്മരണീയനായ കർമയോഗിയായിരുന്നു ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ. 1949-ൽ അദ്ദേഹം അന്തരിച്ചു.