Monday, November 5, 2018 2:03 AM IST
പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച മഹാവിസ്ഫോടനസിദ്ധാന്തം (ബിഗ് ബാംഗ് തിയറി) ഒരു കത്തോലിക്കാ പുരോഹിതന്റെ സംഭാവനയാണെന്നു ശാസ്ത്രലോകം അംഗീകരിച്ചതോടെ ശാസ്ത്രത്തെയും മതത്തെയും വിപരീത ധ്രുവങ്ങളിൽ നിർത്താൻ ശ്രമിച്ചവരുടെ നിലപാടുതറകൾ പൊളിയുകയാണ്. എന്നാൽ, പല ശാസ്ത്രകണ്ടുപിടിത്തങ്ങളെയും അതിന് ഉപോദ്ബലകമായ പശ്ചാത്തല വസ്തുതകളെയും തെറ്റായി വ്യാഖ്യാനിച്ച്, തങ്ങൾക്കിഷ്ടമില്ലാത്ത പക്ഷത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നവർ ഇതുകൊണ്ടു വായടയ്ക്കുമെന്നും കരുതാനാവില്ല.
മഹാവിസ്ഫോടന സിദ്ധാന്തം ഈശോസഭാംഗമായിരുന്ന ഫാ. ഷോർഷ് ലെമെയ്റ്ററുടെ സംഭാവനയാണെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഏതാനും ദിവസംമുന്പ് അംഗീകരിച്ചപ്പോൾ അതു വലിയൊരു തെറ്റുതിരുത്തൽകൂടിയായി. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ വസ്തുക്കൾ പരസ്പരം അകലത്തിന് ആനുപാതികമായ പ്രവേഗത്തിൽ അകന്നുകൊണ്ടിരിക്കുന്നു എന്ന സിദ്ധാന്തം ബെൽജിയംകാരനായ ഫാ. ലെമെയ്റ്റർ 1927-ലാണു കണ്ടെത്തി പ്രസിദ്ധീകരിച്ചത്. ക്ഷീരപഥത്തിൽനിന്നുള്ള അകലം കൂടുന്തോറും നക്ഷത്രങ്ങൾ കൂടുതൽ പ്രവേഗത്തിൽ അകന്നുപോകുന്നു എന്നു ഹബ്ൾ എന്ന ശാസ്ത്രജ്ഞൻ രണ്ടു വർഷത്തിനുശേഷം കണ്ടെത്തി. എങ്കിലും മഹാവിസ്ഫോടനസിദ്ധാന്തം വിശദീകരിക്കുന്ന ശാസ്ത്രനിയമം ഹബ്ൾ നിയമം എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. ഇനിയത് ഹബ്ൾ-ലെമെയ്റ്റർ നിയമം എന്ന പേരിൽ അറിയപ്പെടും.
മതരംഗത്തു പ്രവർത്തിക്കുന്നവർ വലിയ ശാസ്ത്ര സംഭാവനകൾ നൽകുന്ന ആദ്യ സംഭവമൊന്നുമല്ല ഇത്. ആധുനിക ജനറ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ ഒരു സന്യാസ വൈദികനായിരുന്നു. 1822 ജൂലൈ 20-ന് ചെക് റിപ്പബ്ലിക്കിൽ ജനിച്ച അദ്ദേഹം മൊറാവിയയിലെ ബർനോയിലുള്ള സന്യാസിമഠാംഗമായിരുന്നു. എന്നാൽ, മതം ശാസ്ത്രത്തിന് എതിരുനിൽക്കുന്ന പ്രതിലോമകാരികളുടെ കൂട്ടമാണ് എന്ന പ്രചാരണം നടത്താൻ ബുദ്ധിജീവിനാട്യക്കാർ എന്നും ശ്രമിച്ചിട്ടുണ്ട്. സൗരയൂഥ സിദ്ധാന്തത്തെ പിന്താങ്ങിയ ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയെ അന്നത്തെ സഭാനേതൃത്വം വധശിക്ഷയ്ക്കു വിധിച്ചു എന്ന പ്രചാരവേല അതിലൊന്നാണ്. കേരളത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തുകാരും പുരോഗമന കലാസാഹിത്യസംഘടനക്കാരും യുക്തിവാദികളുമൊക്കെ ഏറെക്കാലം ഈ പ്രചാരണം കൊണ്ടുപിടിച്ചുനടത്തിയിട്ടുണ്ട്.
യഥാർഥത്തിൽ എന്താണു ഗലീലിയോയുടെ കാര്യത്തിൽ സംഭവിച്ചത്? ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗലീലിയോ ഭൂമി സൂര്യനെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കയാണെന്ന കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെ പിന്താങ്ങി. അന്നത്തെ വിശ്വാസ- ശാസ്ത്ര ധാരണകൾക്ക് എതിരായിരുന്ന ഈ സിദ്ധാന്തം വിശ്വസിക്കാൻ പലരും തയാറായില്ല എന്നതു വസ്തുത. ഗലീലിയോയെ വിചാരണയ്ക്കു വിധേയനാക്കി എന്നതും സത്യം. അദ്ദേഹത്തെ തടങ്കലിലാക്കുകയും തന്റെ സിദ്ധാന്തം തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ശിക്ഷ പിന്നീടു വീട്ടുതടങ്കലാക്കി ഇളവു ചെയ്തുകൊടുത്തു. വധശിക്ഷയെവിടെ, വീട്ടുതടങ്കലെവിടെ?
പിടിതരാത്ത പ്രപഞ്ചസമസ്യകൾ
പ്രപഞ്ച സമസ്യകളെ വിശദീകരിക്കാൻ പല മഹാശാസ്ത്രജ്ഞരും ശ്രമിച്ചിട്ടുണ്ടെങ്കിലും ആരും പൂർണവിജയം കണ്ടില്ല. സൂര്യൻ അടക്കമുള്ള നക്ഷത്രങ്ങളും ഭൂമി അടക്കമുള്ള ഗ്രഹങ്ങളും ചന്ദ്രൻ അടക്കമുള്ള ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും പൊടിപടലങ്ങളും അടങ്ങിയ ഈ മഹാപ്രപഞ്ചത്തെ ഒന്നിച്ചുനിർത്തുന്ന ഗുരുത്വാകർഷണത്തെയും അനുബന്ധ പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ ആൽബർട്ട് ഐൻസ്റ്റൈൻ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ശ്രമിക്കുകയുണ്ടായി. പ്രപഞ്ചത്തിന്റെ നിലനില്പ്, നീളം, വീതി, ഉയരം എന്നിവയ്ക്കു പുറമേ സമയം എന്ന നാലാമതൊരു മാനത്തിൽക്കൂടി ബന്ധിതമാണ് എന്ന് ഐൻസ്റ്റൈൻ സിദ്ധാന്തിച്ചു.
ഒരു സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പ്രകാശത്തിന്റെ വേഗത്തെ മറികടക്കാൻ ഈ പ്രപഞ്ചത്തിൽ മറ്റൊന്നിനുമാവില്ല. പ്രകാശത്തിന്റെ സഞ്ചാരപഥം നേർരേഖയിലാണ് എന്നായിരുന്നു കാലങ്ങളായുള്ള വിശ്വാസം. എന്നാൽ പ്രകാശത്തിന്റെ സഞ്ചാരപഥത്തെ ഗുരുത്വാകർഷണം വളയ്ക്കുന്നതായി ഐൻസ്റ്റൈൻ സിദ്ധാന്തിച്ചു.
നക്ഷത്രങ്ങളും (സൂര്യൻ) ഗ്രഹങ്ങളും (ഭൂമി) ഉപഗ്രഹങ്ങളും (ചന്ദ്രൻ) അതിന്റെ ആകർഷണവലയത്തിലുള്ള വസ്തുക്കളുടെ മേൽ പ്രയോഗിക്കുന്ന ബലമാണ് ഗുരുത്വാകർഷണം. ഭൗതിക ശാസ്ത്രത്തിന് ഒരു സൈദ്ധാന്തിക അടിത്തറ ഉണ്ടാക്കിയത് ഐസക് ന്യൂട്ടൺ 1687-ൽ ആവിഷ്കരിച്ച ഗുരുത്വാകർഷണ നിയമങ്ങളായിരുന്നു. പിന്നീട് രണ്ടേകാൽ നൂറ്റാണ്ടോളം വേണ്ടിവന്നു; ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ അതിന് ഒരു പൊളിച്ചെഴുത്ത് ഉണ്ടാകാൻ.
ഐസക് ന്യൂട്ടന്റെ സിദ്ധാന്തങ്ങളിൽ കെട്ടിയുയർത്തിയ ക്ലാസിക്കൽ ഫിസിക്സിൽനിന്നുള്ള വലിയൊരു കുതിച്ചുചാട്ടമായിരുന്നു ആപേക്ഷികതാ സിദ്ധാന്തം. എന്നാൽ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി രഹസ്യങ്ങളെ മുഴുവൻ വിശദീകരിക്കാൻ ആപേക്ഷികതാ സിദ്ധാന്തത്തിനു കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. ക്വാണ്ടം സിദ്ധാന്തവും ഹൈസൻബർഗിന്റെ അനിശ്ചിതത്വസിദ്ധാന്തവും വന്നിട്ടും പ്രപഞ്ച പ്രതിഭാസങ്ങളുടെ നിഗൂഢരഹസ്യങ്ങൾ മുഴുവൻ അനാവരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
എന്തു കണം?
നാമറിയുന്ന പ്രപഞ്ചത്തിന് ഈ രൂപഭാവങ്ങൾ നല്കാൻ കാരണമായെന്നു കരുതുന്ന ഹിഗ്സ്-ബോസോൺ കണം 2012 ജൂലൈ നാലിനു കണ്ടെത്തിയപ്പോഴും മതത്തെ താഴ്ത്തിക്കെട്ടാൻ ശ്രമമുണ്ടായി. സ്വിറ്റ്സർലൻഡിനും ഫ്രാൻസിനുമിടയിൽ ഭൂമിക്കടിയിലെ 27 കിലോമീറ്റർ ചുറ്റളവുള്ള വൃത്താകാര തുരങ്കത്തിൽ ആണവ ഗവേഷണത്തിനുള്ള യൂറോപ്യൻ കേന്ദ്രം (സേൺ ) നടത്തിയ ഗവേഷണമാണ് അന്നു ഫലപ്രാപ്തിയിലെത്തിയത്. 1400 കോടി വർഷം മുന്പ് നടന്നതായി കരുതപ്പെടുന്ന പ്രപഞ്ചോൽപ്പത്തി സമയത്തെ സാഹചര്യങ്ങൾ സോണിൽ ഒരുക്കിയായിരുന്നു ഗവേഷണം.
പ്രപഞ്ചം രൂപംകൊണ്ടപ്പോൾ പദാർഥങ്ങൾക്കു പിണ്ഡം ഉണ്ടായിരുന്നില്ല. ഹിഗ്സ് ഫീൽഡ് എന്ന സർവവ്യാപിയായ ഊർജമണ്ഡലത്തിലൂടെ കടന്നുപോയപ്പോഴാണു പദാർഥകണങ്ങൾക്കു പിണ്ഡം സിദ്ധിച്ചത്. അതു നല്കിയ കണമാണ് ഹിഗ്സ് ബോസോൺ. എന്നാൽ, ഹിഗ്സ് ബോസോൺ കണത്തെ, ദൈവകണം എന്നു തെറ്റായി വിശേഷിപ്പിച്ച് മതാശയങ്ങൾക്കു വിരുദ്ധമായ എന്തോ കണ്ടെത്തൽ നടത്തി എന്നു സ്ഥാപിക്കാനാണ് അന്നു പലരും ശ്രമിച്ചത്. നവോത്ഥാന കാലത്തു ശാസ്ത്രത്തെയും കലകളെയും സാഹിത്യത്തെയും ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് സഭാധികാരികളാണ് എന്ന സത്യം അംഗീകരിക്കാൻ ഇന്നും പലർക്കും മടിയാണ്.
നവോത്ഥാനം ആരുടെ സൃഷ്ടി?
നവോത്ഥാനം സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണു നടക്കുന്നത്. സാഹിത്യത്തിലും ശാസ്ത്രത്തിലും ചരിത്രത്തിലുമൊക്കെ പുത്തനുണർവുണ്ടായ പതിനാലു മുതൽ 17 വരെ നൂറ്റാണ്ടുകളെയാണു യൂറോപ്യൻ ചരിത്രത്തിൽ നവോത്ഥാനകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നത്. മധ്യകാലഘട്ടത്തിന്റെ തുടർച്ചയായിരുന്നു അത്. മാനവികതയെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ മാറ്റമുണ്ടാവുകയും ബൗദ്ധികനിലവാരത്തിൽ വളർച്ചയുണ്ടാവുകയും ചെയ്തു. കല, ശില്പകല, ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം എന്നിവയിലെല്ലാം അതിന്റെ പ്രതിഫലനങ്ങളുണ്ടായി. ഉത്തമകലാസൃഷ്ടികളും സാഹിത്യസൃഷ്ടികളുമുണ്ടായി.
ലിയനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ കലാകാരന്മാർ നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനകളാണ്. ഇറ്റലിയായിരുന്നു നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രം. അതിനു സഭയുടെ നിർലോഭമായ പിന്തുണയും ഇവർക്കു ലഭിച്ചു. ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതിനെത്തുടർന്നു അനേകം ഗ്രീക്ക് ചിന്തകരും പണ്ഡിതരും കലാകാരന്മാരും ഇറ്റലിയിലേക്കു പലായനം ചെയ്തതു നവോത്ഥാനത്തിന് ഉത്തേജനമേകി.
അതേസമയം, കേരളത്തിലെ ഇടതുപക്ഷബുദ്ധിജീവികളും പ്രസ്ഥാനങ്ങളും പലപ്പോഴും നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടാറുണ്ട്. നവോത്ഥാന ചരിത്രത്തെപ്പറ്റി വലിയ പിടിയില്ലാത്തവർ അതൊക്കെ ശരിയാണെന്നു കരുതുകയും ചെയ്യാറുണ്ട്. കേരളത്തിലെ നവോത്ഥാനത്തിൽപോലും ഇടതുപക്ഷത്തിനു കാര്യമായ റോൾ ഇല്ലെന്നതാണു സത്യം. ഇടതുപക്ഷപ്രസ്ഥാനം പിറവിയെടുക്കുന്നതിനു മുന്പേ ഇവിടെ നവോത്ഥാനത്തിന്റെ ആധാരശിലകൾ പാകപ്പെട്ടുകഴിഞ്ഞിരുന്നു.
സജി സിറിയക്