Thursday, November 8, 2018 12:44 AM IST
ഭരിക്കുന്ന പാർട്ടിക്കെതിരായി വിധിയെഴുതുന്ന ചരിത്രപാരന്പര്യം അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഇത്തവണയും ലംഘിക്കപ്പെട്ടില്ല. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ നയങ്ങളോടും നടപ്പാക്കിയ പദ്ധതികളോടുമുള്ള വിയോജിപ്പ് അടുത്ത രണ്ടുവർഷത്തേക്കുള്ള ഒരു മുന്നറിയിപ്പായി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇടക്കാല തെരഞ്ഞെടുപ്പ് ജനങ്ങൾക്കു നൽകുന്നത്.
എട്ടുവർഷമായി യുഎസ് കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷമില്ലാതെ കഴിയേണ്ട ദുരവസ്ഥയാണ് ഡമോക്രാറ്റുകൾക്കുണ്ടായിരുന്നത്. ഇതുവരെ പുറത്തുവന്നിട്ടുള്ള കണക്കനുസരിച്ച് പ്രതിനിധിസഭയിൽ 435-ൽ 222 സീറ്റുകൾ നേടുകവഴി ഭൂരിപക്ഷം പിടിച്ചെടുത്ത ഡമോക്രാറ്റുകൾക്കു ഭാഗികമായെങ്കിലും കിട്ടിയ ഈ വിജയം അവർക്കു നൽകുന്ന ആശ്വാസം തെല്ലൊന്നുമല്ല. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായിരുന്ന ഭൂരിപക്ഷം കാത്തുസൂക്ഷിക്കാനായത് ഡമോക്രാറ്റ് പാർട്ടിയുടെ വൻ വിജയമോഹങ്ങൾക്കു വിലങ്ങുതടിയായെന്നു മാത്രം. ഇനിയും പ്രഖ്യാപിക്കാനുള്ള നാലു സെനറ്റ് സീറ്റുകളിൽ പകുതിയെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു നേടാനായാൽ, ചില അംഗങ്ങൾ വിട്ടുനിന്നാലും ബുദ്ധിമുട്ടില്ലാതെ ബില്ലുകൾ പാസാക്കിയെടുക്കാൻവേണ്ട മാർജിൻ ലഭ്യമാകും.
പാളിപ്പോയ സമീപനം
പ്രസിഡന്റ് ട്രംപിന്റെ ഭരണപരിഷ്കാരങ്ങൾമൂലം രാജ്യത്തിന്റെ സാന്പത്തികനില മെച്ചപ്പെടുകയും തൊഴിലില്ലായ്മ കുറയുകയും അനധികൃത കുടിയേറ്റവും ഭീകരാക്രമണവും നിയന്ത്രണവിധേയമാകുകയും ചെയ്തു എന്നത് എല്ലാ രാഷ്ട്രീയ നിരീക്ഷകരും അംഗീകരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും മുൻപിൻ നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളും ലക്ഷ്യസാധ്യത്തിനായി ഒരു ബിസിനസ്മാന്റെ വഴക്കത്തോടെ നടത്തിയിരുന്ന മലക്കംമറിച്ചിലുകളും എതിരാളികളെ അലോസരപ്പെടുത്തുന്നതായിരുന്നു. അതിലുപരി, ഇലക്ഷൻ സമയത്ത് പങ്കെടുത്ത റാലികളിലെ പ്രസംഗങ്ങളിലും നിരന്തരം കുറിച്ചുകൊണ്ടിരുന്ന ട്വീറ്റുകളിലും അദ്ദേഹം അവതരിപ്പിച്ചിരുന്ന വിഷയങ്ങൾ ഒരുവിഭാഗം വോട്ടർമാർക്കു മാത്രം സ്വീകാര്യമായവയായിരുന്നു. തന്മൂലം സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളുടെ അനുഭാവം ട്രംപിനു തീർത്തും നഷ്ടമായി. അതിന്റെ പ്രതികരണമാണ് പ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
യാഥാസ്ഥിതിക വെളുത്തവർഗക്കാരാണു തന്റെ വോട്ട്ബാങ്ക് എന്നു മനസിലാക്കി, കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹം തുടർച്ചയായി പ്രസംഗിച്ചുകൊണ്ടിരുന്നത് മധ്യഅമേരിക്കയിൽനിന്നു മെക്സിക്കോവഴി അമേരിക്കൻ അതിർത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു കുടിയേറ്റമോഹികളുടെ സംഘത്തെ നേരിടുന്നതിനെപ്പറ്റിയായിരുന്നു. ആക്രമിക്കാൻ കല്ലുകളുമായി വരുന്ന അവരെ നേരിടാൻ തോക്കുകളുമായി പതിനയ്യായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നു പരിഹാസരൂപേണ വിളിച്ചുപറയുകയും ഒരു കുടിയേറ്റക്കാരൻ വധിച്ച രണ്ടു പോലീസുകാരുടെ കഥ പലവട്ടം വിവരിക്കുകയും ചെയ്തു ഭയപ്പാടിന്റെ വികാരം സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് എതിരാളികൾ ആരോപിച്ചു. കൂടാതെ, വിദേശികൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കുന്ന ഭരണഘടനാനുസൃതമായ അവകാശം നിർത്തലാക്കുമെന്നുകൂടി ട്രംപ് പറഞ്ഞപ്പോൾ ഏഷ്യൻ, ലാറ്റിനമേരിക്കൻ വംശജരുടെ എതിർപ്പും വർധിക്കാനിടയായി.
ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുമായി തുടങ്ങിവച്ച വ്യാപാരയുദ്ധവും ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചതും ഫേസ്ബുക്ക് തുടങ്ങിയ ടെക് കന്പനികളുടെ അനഭിലഷണീയമായ ബിസിനസ് ഇടപാടുകളെല്ലാംകൂടെ അമേരിക്കയിലെ മാത്രമല്ല ലോകംമുഴുവനിലെയും സ്റ്റോക്ക് മാർക്കറ്റിനെ തകർത്തതും ട്രംപിന്റെ നയവൈകല്യത്തിന്റെ ഫലമാണെന്നു ചൂണ്ടിക്കാട്ടാനും മാധ്യമങ്ങൾ ഉത്സുകരായിരുന്നു.
തിരുത്തൽ
സെനറ്റിലെ ഭൂരിപക്ഷം നിലനിർത്താനാവുമെങ്കിലും പ്രതിനിധിസഭ കൈവിട്ടുപോകുമെന്നു കണ്ടപ്പോൾ പോൾ റയൻ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ നേതാക്കന്മാർ ട്രംപിനോട് ഒടുവിൽ അഭ്യർഥിക്കുകയായിരുന്നു, ""ദയവായി ഇനിയെങ്കിലും രണ്ടുവർഷത്തെ ഭരണനേട്ടങ്ങളെപ്പറ്റി ജനങ്ങളോടു പറയൂ'' എന്ന്. രാജ്യത്തെ സാന്പത്തികനില മെച്ചപ്പെട്ടതും തൊഴിലവസരങ്ങൾ വർധിച്ചതും ജോലിചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാർക്കു തങ്ങൾക്കിഷ്ടമുള്ള ജോലി നേടാനുള്ള സാധ്യത ധാരാളമായി തുറന്നുകിട്ടിയതുമൊക്കെ പ്രസംഗവിഷയമാക്കാൻ അവർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുപ്രചാരണത്തിലെ അവസാനത്തെ ആറുദിവസംകൊണ്ട് എട്ടു സംസ്ഥാനങ്ങളിൽ പറന്നു നടന്നു സമ്മേളനങ്ങളെ അഭിമുഖീകരിച്ച ട്രംപിന്റെ പ്രസംഗങ്ങളിൽ അങ്ങനെയാണു റിപ്പബ്ലിക്കൻ നയങ്ങളുടെ വിജയങ്ങൾക്ക് ഊന്നൽകൊടുക്കാനിടയായത്. സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിലനിർത്താനായത് അദ്ദേഹം അക്ഷീണം നടത്തിയ പ്രചാരണ യാത്രകളുടെ ഫലമായിത്തന്നെ.
ഡമോക്രാറ്റുകളുടെ വിജയത്തിനു കളമൊരുക്കിയതിൽ അവരുടെ സ്ഥാനാർഥിനിർണയത്തിനും പങ്കുണ്ട്. ധാരാളം വനിതകൾ, ന്യൂനപക്ഷങ്ങൾ, യുവജനങ്ങൾ, ഭിന്നലിംഗക്കാർ എന്നിങ്ങനെ വൈവിധ്യമാർന്ന സ്ഥാനാർഥി നിരയെയാണ് അവർ തെരഞ്ഞെടുപ്പുവേദിയിലെത്തിച്ചത്. അവരുടെ സാമൂഹ്യ, ധാർമിക വീക്ഷണങ്ങൾക്കനുസൃതമായിരുന്നു സ്ഥാനാർഥി നിർണയവും. രണ്ടു മുസ്ലിം വനിതകളെയും ചരിത്രത്തിൽ ഏറ്റവും പ്രായംകുറഞ്ഞ വനിതയെയും വിജയിപ്പിച്ചെടുത്തത് അവരുടെ ക്രെഡിറ്റാണ്.
ഇനിയെന്ത്?
ദേശീയവും അന്തർദേശീയവുമായ നയങ്ങൾ, സംസ്ഥാനങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങൾ ജുഡീഷറിയിലേതുൾപ്പെടെയുള്ള പ്രധാന നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രസിഡന്റിനെ സഹായിക്കുന്ന സെനറ്റ് ഇപ്പോഴും കൂടെയുള്ളത് ട്രംപിന് ആശ്വാസമത്രേ. നയപരിപാടികൾ നടപ്പാക്കാനും അതുമൂലം സാധിക്കുമെങ്കിലും ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷമില്ലാത്തത് അദ്ദേഹത്തിനു തലവേദന സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന നയപരിപാടികളിലെല്ലാം ഡമോക്രാറ്റുകളിൽനിന്ന് പ്രസിഡന്റിന് എതിർപ്പു നേരിടേണ്ടിവരും. ഇതുവരെ വലിയ ബുദ്ധിമുട്ടില്ലാതെ ബില്ലുകൾ പാസാക്കിക്കൊണ്ടിരുന്ന പതിവിനു വിരുദ്ധമായി, ബില്ലുകളിലുള്ള തീരുമാനങ്ങൾ പിടിച്ചുവയ്ക്കാനും പഴയ തീരുമാനങ്ങളിൽ ചിലതെങ്കിലും പുനർവിചിന്തനം നടത്താനും സമ്മർദമുണ്ടാകും.
ധനവിനിയോഗ ബില്ലുകളുടെ കാര്യത്തിലും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുമൊക്കെ ജനപ്രതിനിധിസഭയ്ക്കാണു പ്രഥമ അധികാരം. പക്ഷേ ഇംപീച്ച്മെന്റിലേക്കൊന്നും ഉടൻ അവർ നീങ്ങാനിടയില്ല. കാരണം ഇംപീച്ച്മെന്റ് നടപ്പാക്കി പ്രസിഡന്റിനെ നീക്കണമെങ്കിൽ മൂന്നിൽ രണ്ട് (69) സെനറ്റംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഏതായാലും ട്രംപിന്റെയോ റിപ്പബ്ലിക്കൻ പാർട്ടിയുടെയോ ഇലക്ഷൻ വാഗ്ദാനങ്ങളൊന്നും എളുപ്പം നടപ്പാക്കാൻ ഇനി ഡമോക്രാറ്റുകൾ സമ്മതിക്കില്ലെന്ന് ഉറപ്പാണ്.
കടുത്ത നടപടികൾ
മുൻ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന പല നയപരിപാടികളും ട്രംപ് പാടേ തുടച്ചുമാറ്റിയതുവഴി ഡമോക്രാറ്റുകൾക്കേറ്റ മുറിവിന്റെ നീറ്റൽ സജീവമായി നിൽക്കുന്നതുകൊണ്ട് കുറേക്കൂടി കടുത്ത നടപടികളിലേക്ക് അവർ ചാടാനിടയുണ്ട്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, ട്രംപിന്റെ ബിസിനസ്-സാന്പത്തിക ഇടപാടുകൾ, വരുമാനസ്രോതസുകൾ തുടങ്ങിയവയെപ്പറ്റി അന്വേഷണം നടത്തുന്നത് ഡമോക്രാറ്റുകളുടെ അജൻഡയിലുണ്ടെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ട്രംപിനെ ഇംപീച്ച് ചെയ്യാൻ സാധിക്കില്ലെങ്കിൽകൂടി അദ്ദേഹത്തിന്റെ ചില ഉദ്യോഗസ്ഥരെയെങ്കിലും നടപടിക്കു വിധേയരാക്കാൻ നീക്കമുണ്ടാകും.
ധനവിനിയോഗബില്ലുകൾ പാസാക്കാൻ അനുവദിക്കാതിരിക്കുക, നികുതികുറയ്ക്കലിനു തടയിടുക, ഒബാമയുടെ ചില നയങ്ങളെങ്കിലും പുനഃസ്ഥാപിക്കാൻ ശ്രമിക്കുക എന്നിങ്ങനെയുള്ള നടപടികളിലൂടെ ട്രംപിനെ ശ്വാസംമുട്ടിക്കുകയാണു ജനപ്രതിനിധിസഭയിലെ ഡമോക്രാറ്റുകളുടെ തന്ത്രം. അസ്വസ്ഥനാകുന്ന ട്രംപ് ഇലക്ഷൻ സമയത്ത് തന്റെ എതിരാളികളോടു ചെയ്തതുപോലെ, മയമില്ലാതെ ശക്തമായി ആക്രമിക്കാനും ദയാലേശമെന്യേ പ്രഹരിക്കാനും മടിക്കില്ല. ഒരു തികഞ്ഞ ബിസിനസ്മാന്റെ ഇച്ഛാശക്തിയും പ്രഹരശേഷിയും അദ്ദേഹം എന്നും പ്രകടമാക്കിയിട്ടുണ്ട്. അത്തരം കടുത്ത നിലപാടുകൾ അദ്ദേഹം തുടർന്നും സ്വീകരിച്ചെന്നുവരാം.
ആത്യന്തികമായി റിപ്പബ്ലിക്കൻ നയങ്ങൾ നടപ്പാക്കുന്നതിനാണു പ്രതിനിധിസഭയിലെ ഡമോക്രാറ്റ് ഭൂരിപക്ഷം തടസമാവുകയെങ്കിലും ട്രംപിന്റെ ആരെയും വകവയ്ക്കാത്ത നിലപാടുകളെ മയപ്പെടുത്താൻ അതു ഹേതുവാകുമല്ലോ എന്നാശ്വസിക്കുന്ന റിപ്പബ്ലിക്കൻ പക്ഷക്കാരുമുണ്ട്. എന്തായാലും ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും നയപരിപാടികളുടെ അടുത്ത രണ്ടുവർഷത്തെ ഗതിയും ഗതിവേഗവും ഡമോക്രാറ്റുകളുടെ കടിഞ്ഞാണിലാവും ഇനി നിയന്ത്രിക്കപ്പെടുക.
ഇംപീച്ച്മെന്റ്
ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷം കിട്ടിയാൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്റെ അവലോകനങ്ങളിൽ ചിലർ എഴുതിയിരുന്നു. ഇംപീച്ച്മെന്റ് അത്ര എളുപ്പം നടക്കുന്ന കാര്യമല്ല. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു നീക്കംചെയ്തിട്ടില്ല.
ബിൽ ക്ലിന്റണെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് അദ്ദേഹത്തെ വിമുക്തനാക്കി. ആൻഡ്രു ജോൺസണും അപ്രകാരംതന്നെ. റിച്ചാർഡ് നിക്സൺ അപകടം മുൻകൂട്ടിക്കണ്ടു നേരത്തേ രാജിവച്ചതുമൂലം വാട്ടർഗേറ്റ് ഉപജാപത്തിന്റെ പേരിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യേണ്ടിവന്നില്ല.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിനിധിസഭാംഗങ്ങൾക്കു പ്രമേയം കൊണ്ടുവരാം. രാജ്യദ്രോഹം, അഴിമതി, ക്രിമിനൽ കുറ്റം, വലിയ പെരുമാറ്റദൂഷ്യം എന്നിവയിൽ ഏതെങ്കിലുമൊരു ആരോപണമാണ് ഇംപീച്ച്മെന്റിനു വഴിയൊരുക്കുന്നത്.
ആരോപണം ഒരു ജുഡീഷൽ കമ്മിറ്റി അന്വേഷിച്ച് തെളിവുകൾ കണ്ടെത്തിയാൽ അതു സഭയിൽ ചർച്ചചെയ്തു വോട്ടിനിട്ടു കേവല ഭൂരിപക്ഷം നേടുകയെന്നതാണ് ആദ്യപടി. പിന്നീട് അതു സെനറ്റിനു വിടുന്നു. ഒരു ഫെഡറൽ ജഡ്ജി അധ്യക്ഷനായ മറ്റൊരു കമ്മിറ്റി വീണ്ടും വിശദമായ വിചാരണ നടത്തി ആരോപണം സംശയലേശമെന്യേ തെളിഞ്ഞാൽ അതു സെനറ്റിൽ വോട്ടിനിടുന്നു. പ്രസ്തുത വോട്ടിംഗിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയൽ മാത്രമേ ഇംപീച്ച്മെന്റ് നടപ്പിലാക്കൂ. പ്രസിഡന്റ് , വൈസ്പ്രസിഡന്റ് , സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള സിവിൽ ഉദ്യോഗസ്ഥർ എന്നിവരെയാണു ഭരണഘടനാനുസൃതമായി ഇംപീച്ച് ചെയ്യാവുന്നത്.
ജോസ് കല്ലുകളം, ഫ്ളോറിഡ