Thursday, November 15, 2018 1:44 AM IST
മറുവശം /എം. ചന്ദ്രൻ
നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാർഷികത്തിൽ തൃപ്തികരമായ വിശദീകരണങ്ങളൊന്നുമില്ലാതെ കേന്ദ്രസർക്കാർ. സന്പദ്രംഗം കൂടുതൽ ഒൗപചാരികമാക്കാനും നികുതി വരവ് പരമാവധി വർധിപ്പിക്കാനും നോട്ട് റദ്ദാക്കൽ നടപടി സഹായിച്ചുവെന്ന് ധനമന്ത്രി അരുണ് ജെയ്റ്റ്ലി അവകാശപ്പെട്ടതൊഴിച്ചാൽ ബിജെപി ക്യാന്പ് താരതമ്യേന നിശബ്ദമാണ്.
നോട്ട് സന്പദ്ഘടനയിലുണ്ടാക്കിയ അപരിഹാര്യമായ നഷ്ടങ്ങൾക്കെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നു. പ്രധാന പ്രതിപക്ഷമായ കോണ്ഗ്രസ് നോട്ട് റദ്ദാക്കലിന്റെ രണ്ടാം വാർഷികം ദേശവ്യാപകമായി കരിദിനമായി ആചരിച്ചു. നോട്ടുവേട്ട സന്പദ്രംഗം തകർത്തുകളഞ്ഞുവെന്നു സിപിഎം, തൃണമുൽ കോണ്ഗ്രസ്, ബിഎസ്പി, ആം ആദ്മി പാർട്ടി തുടങ്ങിയ വിവിധ പ്രതിപക്ഷ കക്ഷികൾ ആക്ഷേപമുന്നയിച്ചു. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് രാജ്യത്തോടു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തിയ വെല്ലുവിളി സമൂഹമാധ്യമങ്ങളിൽ വീണ്ടും പോസ്റ്റുചെയ്യാനും പ്രതിപക്ഷം തയാറായി. നോട്ട് അസാധുവാക്കലിന്റെ പ്രശ്നങ്ങൾ നേരെയാക്കാൻ 50 ദിവസം നൽകണമെന്നും അതിനു സാധിച്ചില്ലെങ്കിൽ തന്നെ ജീവനോടെ കത്തിച്ചുകൊള്ളുക എന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ആ വെല്ലുവിളി ആരും ഏറ്റെടുക്കാതിരുന്നതു ഭാഗ്യം!
ഒറ്റ കേൾവിയിൽ രാജ്യത്തിനു ഗുണകരമെന്നു തോന്നിച്ച ലക്ഷ്യങ്ങളാണു നോട്ട്അസാധുവാക്കലിനു കാരണമായി അവതരിപ്പിച്ചത്. കള്ളപ്പണം തടയുക, ദേശവിരുദ്ധ ഭീകരപ്രവർത്തനങ്ങൾക്കു വിദേശ സഹായം ഒഴിവാക്കുക, കള്ളനോട്ട് ഇല്ലാതാക്കുക, നികുതി വെട്ടിപ്പുകാരെ നിയന്ത്രിച്ച് നികുതിവരുമാനം വർധിപ്പിക്കുക, ഡിജിറ്റൽ പണമിടപാടുകൾ യാഥാർഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നല്ലതല്ലെന്ന് ആരും പറയില്ല. എന്നാൽ, അതിന്റെ പ്രായോഗികതയും പ്രയോജനവും ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, 500, 1000 നോട്ടുകൾ പൊടുന്നനവെ പിൻവലിക്കുകവഴി ജനങ്ങൾക്കുണ്ടായ ക്ലേശങ്ങളും തീരാനഷ്ടങ്ങളും പരിഹരിക്കാൻ നാളിതുവരെ സർക്കാരിനു സാധിച്ചിട്ടുമില്ല. കോർപറേറ്റുകൾക്കൊഴിച്ച് മറ്റെല്ലാവർക്കും നോട്ട്അസാധുവാക്കൽ കനത്ത പ്രഹരമായി. കാർഷിക മേഖല പൂർണമായും സ്തംഭിച്ചു, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ ഇല്ലാതായി, നിർമാണമേഖല പാടേ സ്തംഭിച്ചു, ലക്ഷക്കണക്കിനു നിർമാണത്തൊഴിലാളികൾ അത്താഴപ്പട്ടിണിക്കാരായി.
ചെറുകിട വ്യവസായ- കച്ചവട മേഖല പുനർജീവിപ്പിക്കാനാവാത്തവിധം തകർന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ് തളർന്നു. ബാങ്കിൽനിന്നു കടമെടുത്തു കൃഷി നടത്തിയവരും കച്ചവടം തുടങ്ങിയവരും കുട്ടികളെ പഠിപ്പിക്കാനുള്ള മാർഗം കാണാതെ കുഴങ്ങി.
സന്പദ്രംഗം ചലനാത്മകമാകുന്നതു സാധാരണക്കാരുടെ പക്കൽ പണമുണ്ടാകുന്പോഴാണ്. പണത്തിന്റെ ലഭ്യത കുറഞ്ഞതുകൊണ്ട് ഉത്പാദനവും ഉപഭോഗവും കുറഞ്ഞു. സന്പദ്വ്യവസ്ഥ നിശ്ചലവും നിർജീവവുമായി.
പരന്പരാഗത സാന്പത്തിക ശക്തികൾ കഴിഞ്ഞാൽ ചൈനയ്ക്കു തൊട്ടുപിന്നിൽ ഇന്ത്യ ആഗോള സാന്പത്തിക ശക്തിയായി വളർന്നിരിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദം പൊള്ളത്തരമാണെന്നു തെളിഞ്ഞിരിക്കുന്നു. ജനങ്ങളുടെ പോക്കറ്റ് മാത്രമല്ല, സർക്കാരിന്റെ ഖജനാവും കാലിയായിരിക്കുന്നുവെന്നതാണു വാസ്തവം. സാധാരണക്കാരെ വിശ്വാസത്തിലെടുക്കാതെ കോർപറേറ്റുകളെ പ്രീണിപ്പിക്കുന്ന മോദി സർക്കാർ നയം രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ഇളക്കി കോർപറേറ്റുകൾക്കു കൊടുത്ത് അവരിൽനിന്നു പാർട്ടിക്കും തെരഞ്ഞെടുപ്പിനും ഫണ്ടു ശേഖരിക്കുന്ന നയത്തെ അഴിമതിയെന്നു ന്യായമായും വിളിക്കാവുന്നതാണ്. എല്ലാത്തരം ചൂഷണങ്ങളും അഴിമതിയാണ്.
തെറ്റായ സാന്പത്തിക നയനടപടികളിലൂടെ ഉണ്ടാക്കിവച്ച സാന്പത്തികപ്രതിസന്ധി മറികടക്കാൻ ഇപ്പോൾ റിസർവ് ബാങ്കിൽ ഇടപെടാൻ സർക്കാർ ശ്രമിക്കുകയാണ്. 2019-ൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. വീണ്ടും അധികാരത്തിലെത്താൻ കോടിക്കണക്കിനു രൂപ ആവശ്യമാണ്. പ്രതിപക്ഷപാർട്ടികളുടെ പക്കൽ വേണ്ടത്ര പണമില്ല. അവർക്കു പണം കൊടുക്കാൻ കോർപറേറ്റുകളുമില്ല. കോർപറേറ്റുകളിൽനിന്നും റിസർവ് ബാങ്കിൽനിന്നും പണം കൈവശപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന പ്രതീക്ഷയിൽ റിസർവ് ബാങ്കിൽ സമ്മർദം ചെലുത്താൻ സർക്കാർ നീക്കങ്ങളാരംഭിച്ചുകഴിഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു കരുതൽ ശേഖരത്തിന്റെ ഒരു ഭാഗം, ഒരുലക്ഷം കോടി രൂപ, മോദി സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അനുവദിക്കാത്തപക്ഷം സിബിഐ ഡയറക്ടറെ പാതിരായ്ക്കു നീക്കിയതുപോലെ റിസർവ് ബാങ്ക് ഗവർണറെയും സ്ഥാനഭ്രഷ്ടനാക്കാം. റഫാൽ വിമാന ഇടപാടുകളുടെ രേഖകൾ പരിശോധിച്ചുതുടങ്ങിയപ്പോഴാണു സിബിഐ ഡയറക്ടർ അലോക് വർമയെ രായ്ക്കുരായ്മാനം മാറ്റിയത്. രാജ്യത്തെ എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് 1935 ഏപ്രിൽ ഒന്നിന് റിസർവ് ബാങ്ക് നിലവിൽ വന്നു. 1947-ലെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 1949 ജനുവരി ഒന്നിന് റിസർവ് ബാങ്ക് ദേശസാത്കരിക്കപ്പെട്ടു. സർക്കാരിന്റെ കീഴിലല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ധനകാര്യസ്ഥാപനമാണു റിസർവ് ബാങ്ക്.
ധനക്കമ്മി ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ മോദി സർക്കാരിനു റിസർവ് ബാങ്കിനെ ആശ്രയിച്ചേ മതിയാവൂ. പണം സർക്കാരിനു കൈമാറാൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ വിസമ്മതിച്ചാൽ 1934-ലെ ആർബിഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് സർക്കാർ അക്കൗണ്ടിലേക്കു പണം മാറ്റാൻ ഉത്തരവിറക്കാനുള്ള സാധ്യതയുണ്ട്. ആർബിഐയിൽ സമ്മർദം ചെലുത്തി വാങ്ങുന്ന പണമുപയോഗിച്ച് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു വിജയം നേടാനുള്ള ശ്രമവും എണ്ണക്കന്പനികളെ ഉപയോഗിച്ചും ജിഎസ്ടി പോലുള്ള നികുതികൾ ചുമത്തിയും പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റടിച്ചുണ്ടാക്കുന്ന പണമുപയോഗിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമവും തിരിച്ചറിയേണ്ടതാണ്.