Friday, November 16, 2018 2:05 AM IST
ഡോ. ഡെയ്സൻ പാണേങ്ങാടൻ
എന്തിനുമേതിനും പ്രതികരണങ്ങളുണ്ടാകുന്ന ഒരു നാട്ടിലാണു നാം ജീവിക്കുന്നത്. പ്രതികരണം നട്ടെല്ലുള്ളയാളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നതു നിസ്തർക്കം തന്നെ. എങ്കിലും അനാവശ്യമായി പ്രതികരിക്കുന്നതും തെറ്റു തന്റെ ഭാഗത്താണെന്നറിഞ്ഞിട്ടും ഫാസിസ്റ്റ് ശൈലിയിൽ അപരനെ കീഴ്പ്പെടുത്തുന്നതും എതിർക്കപ്പെടേണ്ടതു തന്നെയാണ്. അതു ചിലപ്പോൾ അപകടത്തിൽ കൊണ്ടുചെന്നെത്തിച്ചേക്കാം.
ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന യൂറോപ്യൻവംശജനായ ഒരു അമേരിക്കൻ വിദ്യാർഥിയുടെ സീറ്റിൽ കറുത്തു തടിച്ച ഒരു ആഫ്രിക്കൻ വംശജൻ വന്നിരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്നോടു തൊട്ടുരുമ്മിയിരിക്കുന്നത്, വർണവെറിയുടെ ആ കാലഘട്ടത്തിൽ യൂറോപ്യൻവംശജനായ യുവാവിന് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്നയാളെ ആവുന്ന വിധത്തിൽ തള്ളിനീക്കാൻ തുടങ്ങി. വിദ്യാർഥിയുടെ ഈ നടപടിയിൽ ഒന്നും തന്നെ പ്രതികരിക്കാതെ അയാൾ പരമാവധി ജനൽ സീറ്റിനോട് ഒതുങ്ങിക്കൂടിയിരുന്നു.
വയസനെ കീഴ്പ്പെടുത്തിയെന്ന അഹന്തയിൽ, ആവേശംമൂത്ത കൗമാരക്കാരൻ തന്റെ അസഹ്യത കുറെക്കൂടി പരസ്യമായി തന്നെ പ്രകടിപ്പിച്ചുകൊണ്ട് പിറുപിറുക്കാനും അടുത്തിരിക്കുന്ന മനുഷ്യനെ കുറെക്കൂടി ബലമുപയോഗിച്ച് തള്ളിനീക്കാനും ശ്രമിച്ചു. ഇങ്ങനെയൊക്കെ പ്രകോപിപ്പിച്ചിട്ടും അദ്ദേഹം അൽപ്പം പോലും നീരസം പ്രകടിപ്പിച്ചില്ല. എന്നു മാത്രമല്ല അതിനോടുപ്രതികരിക്കാതെ പരമാവധി ഒതുങ്ങി ചേർന്നിരുന്നു.
ഇരുവരുമൊരുമിച്ചുള്ള യാത്ര പിന്നെയും കുറെദൂരം പിന്നിട്ടു. തനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത്, ചിരിച്ചുകൊണ്ടു വിദ്യാർഥിക്കു നല്കി. ഇതിനെല്ലാം സാക്ഷ്യം വഹിച്ചിരുന്ന ബസിലെ സഹയാത്രികരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒന്നും പറയാതെ അദ്ദേഹം ഇറങ്ങിപ്പോയി.അൽപ്പം പുച്ഛത്തോടെ തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ.
ജോ ലൂയിസ് എന്ന ചുരുക്കപ്പേരിൽ ലോകമെമ്പാടും അറിയപ്പെട്ടിരുന്ന ജോസഫ് ലൂയിസ് ബാരോ, 1934 മുതൽ 1951 വരെ ലോക ബോക്സിംഗ് മത്സരങ്ങളിലെ നിറസാന്നിധ്യമായ അമേരിക്കൻ പൗരനായിരുന്നു.1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളി മലർത്തിയിടാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ലെന്നു മാത്രമല്ല; തികഞ്ഞ ക്ഷമയോടെ ആ യുവാവിനോടു പെരുമാറുകയും ചെയ്തു.
ജോ ലൂയിസിനു ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ശക്തിയും ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിലും തികഞ്ഞ അവധാനതയോടെ അവ സഹിക്കണമെങ്കിലും മനസിനു ശക്തമായ ബലം ഉണ്ടാകണം. ഈ ആന്തരിക ബലം, പെട്ടെന്ന് നേടിയെടുക്കാവുന്ന ഒന്നല്ല. സ്വന്തം കഴിവിൽ മതിമറന്ന് അഹങ്കരിക്കാതെ, വ്യത്യസ്ത ആളുകളുമായുള്ള നിരന്തര സമ്പർക്കം മൂലം സ്വയം വളർത്തിയെടുക്കുന്ന ഒരു പുണ്യം കൂടിയാണത്.
മനസിനു ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചും കലഹിച്ചും എല്ലാത്തിലും അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും. രണ്ടു വാക്ക് തിരിച്ചുപറഞ്ഞില്ലെങ്കിൽ, അല്ലെങ്കിൽ അക്കാര്യത്തെപ്പറ്റി രണ്ടഭിപ്രായം പറഞ്ഞില്ലെങ്കിൽ സ്വസ്ഥതയില്ലാത്തവരാണു നമ്മിൽ ഭൂരിപക്ഷവും.
നമ്മുടെ പ്രതികരണം മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണോ എന്നൊന്നും നാം ഗൗനിക്കാറില്ല. ഇതു നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന ഉതപ്പിന്റെ അനുരണനങ്ങൾ അളക്കാൻ മാനകങ്ങളില്ല എന്നതാണു യാഥാർഥ്യം.
പ്രതികരണവും ഒരുവന്റെ പ്രതികരണശേഷിയും നന്മയ്ക്കോ നീതിക്കുവേണ്ടിയോ ഉള്ളതല്ലാത്തപ്പോഴാണു വിമർശിക്കപ്പെടുക. പ്രതികരണങ്ങൾക്കു വേണ്ടിയുള്ള പ്രതികരണങ്ങളും അനാവശ്യ വാശിയോടെയുള്ള പ്രതികരണങ്ങളും ഈ കൂട്ടത്തിൽ പെടും. നന്മയ്ക്കും നീതിക്കും ധർമത്തിനും വേണ്ടിയുള്ള സാമാന്യ പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പക്ഷം ചേരുകയും ചെയ്യണമെന്ന കാര്യത്തിൽ രണ്ടു പക്ഷമുണ്ടാകാനിടയില്ല. അനാവശ്യമായി കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെ ജീവിതം മാത്രമല്ല, മറ്റുള്ളവരുടെ ജീവിതം പോലും ദുരിതപൂർണമാകുമെന്നതു സമൂഹം തൊട്ടറിഞ്ഞ യാഥാർഥ്യമാണ്.
പല കുടുംബങ്ങളും പ്രസ്ഥാനങ്ങളും സമൂഹങ്ങളും നരകതുല്യമായ അവസ്ഥയിലെത്തിച്ചേരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ അവിടങ്ങളിൽ ഉള്ളതുകൊണ്ടും അനാവശ്യ വാശികളിലൂടെയും അടിച്ചമർത്തലുകളിലൂടെയും അവർ നിലനിൽക്കാൻ ശ്രമിക്കുന്നതുകൊണ്ടു കൂടിയാണ്. എത്ര നന്നാക്കാൻ നാം ശ്രമിച്ചാലും പിന്നെയും ആളുകളിൽ കുറവുകളുണ്ടാകുക സ്വാഭാവികം. അതുപോലെ തന്നെ, എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകുന്നതും തികച്ചും പ്രകൃതിപരമാണ്. അതുകൊണ്ടുതന്നെ, വേദനയോടെയെങ്കിലും തികഞ്ഞ ക്ഷമയോടെ തന്നെ പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതും പരിശീലിക്കേണ്ടതും അതിനായി പുതുതലമുറയെ പരിശീലിപ്പിക്കേണ്ടതുമുണ്ട്. നൻമ ലക്ഷ്യമാക്കാതെ, എല്ലാം അസഹിഷ്ണുതയോടെ ശരിയാക്കാനും സമൂഹത്തിലെ എല്ലാവരെയും തന്റെ ശൈലിയിലാക്കാനും സ്വയം പ്രകടിപ്പിക്കാത്ത മര്യാദ മറ്റുള്ളവരെ പഠിപ്പിക്കാനും ശ്രമിക്കുമ്പോൾ ഓർക്കുക; നശിച്ചുപോകുന്നത് അവനവന്റെ സ്വത്വം തന്നെയാണ്.
ഇതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന, വിവേകമതികളെന്നു സ്വയം വിശേഷിപ്പിക്കുന്നയാളുകളുടെ കാര്യവും. ആരും ഒന്നും ചോദിക്കണമെന്നൊന്നുമില്ല; അവർ സ്വയം തീർപ്പുകൽപ്പിച്ച് തങ്ങളുടെ അഭിപ്രായം പറഞ്ഞുകൊണ്ടേയിരിക്കും. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുതരുന്ന ഒരു ഭരണഘടനയുള്ള നാട്ടിൽ അഭിപ്രായം പറയുന്നത് ഒരു തെറ്റൊന്നുമല്ല.പക്ഷേ തന്റെ അഭിപ്രായം മാത്രമാണ് ശരിയെന്ന ഇവരുടെ പക്ഷവും മറ്റൊരാളും ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്ന ഇക്കൂട്ടരുടെ പിടിവാശിയും നീതീകരിക്കത്തക്കതല്ല. പൊതുസമൂഹത്തിലുണ്ടാകുന്ന അനാവശ്യ വിവാദങ്ങളിൽ ഇവരുടെ പങ്കും ചെറുതല്ല.
നമുക്കു വേണ്ടതു കലഹപ്രിയരെയല്ല, സമാധാനകാംക്ഷികളായ പക്വമതികളെയാണ്. വിവേകത്തോടെയും ഹൃദയവിശാലതയോടെയും കാര്യങ്ങൾ ചെയ്യുന്ന വിവേകശാലികളെയാണു നമുക്കാവശ്യം. വിദ്യാഭ്യാസയോഗ്യതയോ സാങ്കേതിക വിദ്യകളുടെ അറിവോ അല്ല, ഈ പക്വതയുടെ മാനദണ്ഡം. അതിലുപരി, സഹജീവികളോടു മാന്യമായും പക്വമായും സഹിഷ്ണുതയോടെയും പെരുമാറാനുള്ള വിവേകമാണ്.