Thursday, November 22, 2018 12:48 AM IST
മറുവശം/ എം. ചന്ദ്രൻ
ദൈവത്തിന്റെ സ്വന്തം നാട് എന്നു മാത്രമല്ല, സാക്ഷരതയുടെ നാട്, പ്രബുദ്ധതയുടെ നാട് എന്നുകൂടി കേരളത്തിനു വിശേഷണങ്ങളുണ്ട്. എന്നാൽ, ഏതാനും ആഴ്ചകളായി കേരളം ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുകയാണ്. മതത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും ആചാരത്തിന്റെ പേരിലും വിശുദ്ധസ്ഥലങ്ങൾ സമരവേദികളും സംഘർഷഭൂമികളുമായി മാറിയിരിക്കുന്നു.
നിർഭാഗ്യകരമായ സംഭവവികാസങ്ങൾക്കു ശബരിമല സാക്ഷിയാകുന്നതു യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി പുറത്തുവന്നതോടെയാണ്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും അയ്യപ്പദർശനത്തിനെത്താം എന്ന വിധിയാണ് പരമോന്നത കോടതിയിൽനിന്നുണ്ടായത്. ശാരീരിക ശുദ്ധിയുടെ പേരിൽ സ്ത്രീകളോടു വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന നിലപാടാണു കോടതി സ്വീകരിച്ചത്. പുരോഗമനചിന്താഗതിക്കാരും സ്ത്രീപക്ഷവാദികളും മതത്തിന്റെ മൗലിക തത്വങ്ങളെയും അവകാശങ്ങളെയും വിലമതിക്കാത്തവരും കോടതിവിധിയെ ശ്ലാഘിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. തന്ത്രികുടുംബവും പന്തളം രാജകുടുംബവും യുവതി പ്രവേശനത്തിനെതിരേ രംഗത്തുവന്നു. ലാഭനഷ്ടങ്ങൾ തിട്ടപ്പെടുത്തിയശേഷം രാഷ്ട്രീയപാർട്ടികളും സംഘടനകളുമെല്ലാം പിന്നീടാണു രംഗത്തുവന്നത്.
ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാലഞ്ചു സ്ത്രീകൾ ഒരു വ്യാഴവട്ടക്കാലം നടത്തിയ നിയമപോരാട്ടത്തിലൂടെ സന്പാദിച്ചതാണു കോടതിവിധി. വിഷയം പഠിക്കാനും ബന്ധപ്പെട്ട കക്ഷികൾക്കു തൃപ്തികരമായ ഒരു തീരുമാനം പ്രഖ്യാപിക്കാനും കോടതിക്കു വേണ്ടത്ര സമയമുണ്ടായിരുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. എന്നാൽ, കോടതിവിധി ഭൂരിപക്ഷം വിശ്വാസികൾക്കും അസ്വീകാര്യമായിത്തീർന്നു. വിധിക്കെതിരേ പ്രതിഷേധങ്ങൾ ഉയരാൻ കാരണമതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം പുരുഷനോടൊപ്പം സ്ത്രീക്കുള്ള തുല്യപദവി, അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നീക്കി നവോത്ഥാനത്തിലേക്കു കടക്കണമെന്നുള്ള കോടതിയുടെ കാഴ്ചപ്പാട്, ആക്ടിവിസ്റ്റുകളുടെ സമ്മർദം, മാധ്യമങ്ങളുടെ ഇടപെടലുകൾ, ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണങ്ങൾ തുടങ്ങി നിരവധി പരിഗണനകൾ കോടതിവിധിക്കു പിന്നിലുണ്ടാകും. എന്തായാലും ഭക്തരുടെ കോടതി സുപ്രീംകോടതിവിധിയെ ഉൾക്കൊള്ളാൻ തയാറായില്ല. സ്ത്രീകൾ മലകയറാൻ എത്തിയില്ല എന്നുള്ളതും ശ്രദ്ധിക്കണം.
കോടതിവിധിയുണ്ടായാൽ അതു നടപ്പിലാക്കുന്നതി നുള്ള ഭരണഘടനാ ബാധ്യത സംസ്ഥാന സർക്കാരിനാണ്. പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകൾ അയ്യപ്പദർശനത്തിനെത്തിയാൽ അവരെ തടയാൻ പാടില്ല, എല്ലാ സൗകര്യങ്ങളും അവർക്കു ചെയ്തുകൊടുക്കണം എന്നാണ് കോടതി നിർദേശിച്ചത്. യുവതികളെ ശബരിമലയിൽ എത്തിക്കുക സർക്കാരിന്റെ ഉത്തരവാദിത്വമല്ല. കോടതിവിധി നടപ്പിലാക്കാൻ സർക്കാർ കാണിച്ച തിടുക്കവും നടത്തിയ പോലീസ് വിന്യാസവുമാണ് പിന്നീട് വലിയ പ്രശ്നങ്ങൾക്കു വഴിതെളിച്ചതെന്നാണ് ആക്ഷേപം.
ഇപ്പോൾ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവകാശപ്പെടുന്നത് തങ്ങൾ വിശ്വാസികൾക്ക് ഒപ്പമാണെന്നാണ്. ആദ്യഘട്ടത്തിൽ പിണറായി സർക്കാർ കോടതിക്ക് ഒപ്പമായിരുന്നു. അതിനുള്ള പ്രധാന കാരണം ഇടതുപക്ഷത്തിന്റെ പൊതുനയം സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമല പ്രവേശനം അനുവദിക്കണമെന്നതായിരുന്നു. ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും മാറുന്പോഴാണു മതം ശുദ്ധീകരിക്കപ്പെടുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ കുത്തകാവകാശം തങ്ങൾക്കുള്ളതാണെന്നു മടികൂടാതെ പറയുന്ന നേതാക്കന്മാർ ഇടതുമുന്നണിയിലുണ്ട്. മതനിരാസമാണ് മതനിരപേക്ഷതയെന്നു വിശ്വസിക്കുന്ന നേതാക്കന്മാർക്കു കോടതിവിധി മതത്തിനെതിരേ തിരിയാനുള്ള പ്രചോദനമായി. സതി, ശൈശവവിവാഹം തുടങ്ങിയ തെറ്റായ ആചാരങ്ങളെ അവസാനിപ്പിക്കുന്നതിൽ നടന്ന ഇടപെടലുകൾ പോലെ ശബരിമല സ്ത്രീപ്രവേശന വിഷയവും ചരിത്രത്തിൽ ഇടംപിടിക്കുമെന്ന വിശ്വാസമാണു സർക്കാരിനും പാർട്ടിക്കുമുണ്ടായിരുന്നത്. എന്നാൽ, കാര്യങ്ങൾ തകിടംമറിയുകയും കോടതിവിധിയോടുള്ള വിയോജിപ്പ് പിണറായി സർക്കാരിനോടുള്ള യുദ്ധപ്രഖ്യാപനമായി പരിണമിക്കുകയും ചെയ്തു.
നയങ്ങളും തന്ത്രങ്ങളും അടവുനയങ്ങളും പരീക്ഷിച്ചു പരിചയമുള്ള പിണറായി സർക്കാരിനു വീഴ്ചപറ്റിയെന്നാണു രാഷ്ട്രീയ നിരീക്ഷണം. വടികൊടുത്ത് അടിവാങ്ങുന്നതിനു പകരം ആരംഭത്തിൽതന്നെ സർവകക്ഷിയോഗം ചേരാമായിരുന്നു. തങ്ങളുടെ നിലപാടിൽ വെള്ളം ചേർക്കാതെ തന്നെ ഒരു സമവായത്തിനു ശ്രമിക്കാമായിരുന്നു. ദേവസ്വം ബോർഡ് കാണിച്ച തുറന്ന മനസിനെതിരേ കണ്ണുരുട്ടിയതു മുഖ്യമന്ത്രിയാണ്. റിവ്യു ഹർജി സമർപ്പിക്കണമെന്നതായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അഭിപ്രായം. കോടതിയെ മാനിച്ചുകൊണ്ടുതന്നെ വിധിയെക്കുറിച്ചുള്ള ആശങ്കകളും വിയോജിപ്പും അറിയിക്കാൻ കഴിയും. കോടതിവിധി അന്തിമമല്ല. കീഴ്ക്കോടതിയിൽനിന്ന് മേൽക്കോടതിയിലേക്കും അഞ്ചംഗ ബെഞ്ചിൽനിന്ന് ഏഴംഗ ബെഞ്ചിലേക്കുമൊക്കെ മാറാനുള്ള സ്വാതന്ത്ര്യം കോടതി അനുവദിക്കുന്നത് ഒരു വിധി അന്തിമമല്ല എന്നുള്ളതുകൊണ്ടാണ്.
സാവകാശ ഹർജി സമർപ്പിക്കുക എന്ന പോംവഴിയും നിയമ വിദഗ്ധർ നിർദേശിച്ചതാണ്. മഹാപ്രളയം ശബരിമലയിൽ ഉണ്ടാക്കിയ വൻ ദുരന്തങ്ങൾ പരിഹരിക്കാനുള്ള സമയം ലഭിച്ചിട്ടില്ല, കോടതിവിധിപ്രകാരം ആയിരക്കണക്കിനു സ്ത്രീകൾ എത്തിയാൽ അവർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സമയം ആവശ്യമാണ് തുടങ്ങിയ ലളിതമായ ന്യായത്തിൽ സാവകാശഹർജി സാധ്യമായിരുന്നു. പ്രായോഗികമായി ചിന്തിച്ച് വോട്ടുനഷ്ടം ഉണ്ടാക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകമാണ് സർക്കാരിന് ഇല്ലാതെപോയത്.
പഴുതുകൾ നോക്കി നടന്നിരുന്ന സംഘപരിവാർ ശക്തികൾക്കു പിണറായി സർക്കാരിന്റെ നിലപാടുകൾ ചാകരയായി മാറി. സുവർണാവസരം പ്രയോജനപ്പെടുത്താൻ ബിജെപി അധ്യക്ഷന്റെ ആഹ്വാനം. അതു നടപ്പിലാക്കാൻ പാർട്ടി സെക്രട്ടറിയുടെ സർക്കുലറും കൂടി ആയപ്പോൾ ശബരിമല യുദ്ധക്കളമായി. രാഷ്ട്രീയമായി പിന്നോക്കം പോകാതിരിക്കാൻ കോണ്ഗ്രസും അവസാനം മലചവിട്ടി. എല്ലാം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടത്രെ.
ശബരിമല നാടകത്തിലെ വലിയൊരു വിരോധാഭാസം അവിടെ വീരനായകന്മാരില്ല എന്നതാണ്. വില്ലന്മാരുടെ നാടകമാണത്. ആരും ജയിക്കുന്നില്ല. തമ്മിലടിച്ചു നശിക്കുകയാണ്. കോടതി വിശ്വാസങ്ങളിലേക്കും രാഷ്ട്രീയക്കാർ മതങ്ങളിലേക്കും മതം രാഷ്ട്രീയത്തിലേക്കും പ്രവേശിക്കാതിരിക്കുന്നതാണ് ക്രമസമാധാനത്തിനും സാമൂഹിക സഹവർത്തിത്വത്തിനും നാടിന്റെ സംസ്കാരത്തിനും നവകേരളസൃഷ്ടിക്കും ഇണങ്ങുന്ന കാര്യമെന്നു വിവരമുള്ളവർ കരുതുന്നു.