Monday, December 10, 2018 12:53 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അത്യന്തം വാശിയേറിയതും എല്ലാ തന്ത്രങ്ങളും പ്രയോഗിക്കപ്പെട്ടതുമായ തെരഞ്ഞെടുപ്പു പ്രചാരണമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ നടന്നത്. ഒരു മാർഗവും ഉപയോഗിക്കാതിരുന്നില്ല. പലപ്പോഴും കടുത്ത വാദപ്രതിവാദങ്ങൾ പാർലമെന്ററിയല്ലാത്ത പദങ്ങൾ ഉപയോഗിച്ചുപോലും ഉണ്ടായി. മോദി മാജിക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നു കാണിക്കാൻ നരേന്ദ്ര മോദി കിണഞ്ഞു ശ്രമിച്ചു. ഹിന്ദി ബെൽറ്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയ കോട്ടകൾ തിരിച്ചുപിടിക്കാൻ ദൃഢനിശ്ചയം ചെയ്തതുപോലെയായിരുന്നു യുവനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ.
ബിജെപി അധ്യക്ഷൻ അമിത് ഷാ വന്നതോടെ പ്രചാരണം ആക്രമണോത്സുകമായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതിവുപോലെ തികഞ്ഞ വർഗീയ പ്രചാരണമാണു നടത്തിയത്. കൂട്ടത്തിൽ തന്റെ ചരിത്രവിജ്ഞാനമില്ലായ്മയും അദ്ദേഹം പ്രകടമാക്കി. ആദിത്യനാഥ് ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രചാരണത്തിനു പോകുന്നുണ്ട്. നാഗ്പുരിലെ ആർഎസ്എസ് നേതാക്കൾ അദ്ദേഹത്തെ കൂടുതൽ ഉയർന്ന പദവികളിലേക്ക്, ചിലപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്കുതന്നെ, വളർത്തിക്കൊണ്ടുവരികയാവാം. ഹൈദരാബാദിലും ആദിത്യനാഥ് പതിവുള്ള വിദ്വേഷജനക പ്രസംഗം നടത്തി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലായി 74 തെരഞ്ഞെടുപ്പ് റാലികളിലാണ് അദ്ദേഹം പ്രസംഗിച്ചത്. അമിത് ഷാ 56 യോഗങ്ങളിലും നരേന്ദ്രമോദി 31 റാലികളിലും പ്രസംഗിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പലതും പഠിച്ചതായി തോന്നുന്നു. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറഞ്ഞുനിന്നു. ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിനു പിഴച്ചപ്പോൾ അതു മുതലെടുക്കാൻ നരേന്ദ്ര മോദി ശ്രമിച്ചു. വ്യക്തിപരമായ ആക്രമണങ്ങളിൽനിന്നു രണ്ടുപേരും മാറിനിന്നില്ല. കോൺഗ്രസ് നോക്കിയത് മോദിയുടെ പ്രതിച്ഛായ തകർക്കാനായിരുന്നു. പകരം രാഹുൽ ഗാന്ധിയെ കൊച്ചാക്കാനും അപഹസിക്കാനും മോദി ശ്രമിച്ചു.
ഇതിനിടെ, രാജ്യത്തെ ജനങ്ങളെ മുഴുവൻ ബാധിക്കുന്ന പ്രശ്നങ്ങളോ ഓരോ സംസ്ഥാനത്തെയും പ്രശ്നങ്ങളോ മോദി പ്രസംഗങ്ങളിൽ പരാമർശിച്ചില്ല. അദ്ദേഹത്തിന്റെ പണി എളുപ്പമായിരുന്നില്ലെന്നും പറയണം. മൂന്നു ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ശക്തമായുണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്തെ പഴയ അഴിമതികളെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ കുറ്റപ്പെടുത്തലുകൾ കാര്യമായി ഏശിയില്ല. അതേസമയം ബിജെപി ഭരിക്കുന്ന മൂന്നു ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ചു രാജസ്ഥാനിലെ, ദുർഭരണത്തെയും അഴിമതികളെയുംകുറിച്ചുള്ള വിമർശനങ്ങൾ ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. ഇതു മോദിയെ പലതവണ പ്രതിരോധത്തിലാക്കി.
തിരിച്ചുവരവിന്റെ ഉത്സാഹത്തിൽ
ഗ്രൂപ്പിസവും നേതാക്കളുടെ അഭിലാഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഉണ്ടെങ്കിലും കോൺഗ്രസ് തിരിച്ചുവരവിന്റെ ഉത്സാഹത്തിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥികളുടെ പേരു പറയുന്നതു രാഹുൽ ഗാന്ധി ബുദ്ധിപൂർവം ഒഴിവാക്കി. ഏതെങ്കിലും നേതാവിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ എതിർഗ്രൂപ്പുകാർ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ചിലപ്പോൾ പിന്നിൽനിന്നു കുത്തുകയും ചെയ്യുമായിരുന്നു. രാഹുൽ എല്ലാവർക്കും പ്രതീക്ഷയും മോഹങ്ങളും നൽകി. അവസാനമായപ്പോഴേക്കും പാർട്ടി ഒറ്റക്കെട്ടായി നിന്ന് ടീം സ്പിരിറ്റോടെ പ്രചാരണം നടത്തി.
കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിക്കുകയും അൽപംകൂടി പരിശ്രമിച്ചാൽ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ അവരിലുണരുകയും ചെയ്തു. ബിജെപിയെ നേരിടാൻ കഴിയുമെന്നും റഫാൽ വിമാന ഇടപാടിലെ അഴിമതിയാരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചാൽ മോദിയുടെ പ്രതിച്ഛായ തകർക്കാമെന്നും കോൺഗ്രസ് പ്രവർത്തകരിലെ ഒരു വിഭാഗത്തിനെങ്കിലും വിശ്വാസമുണ്ട്. ചൗക്കിദാർ (കാവൽക്കാരൻ) കള്ളനാണ് എന്ന രാഹുൽ ഗാന്ധിയുടെ പ്രയോഗം അല്പം കടന്നുപോയെങ്കിലും മോദി-അനിൽ അംബാനി കൂട്ടുകെട്ടിനെക്കുറിച്ചുള്ള അഴിമതിയാരോപണങ്ങൾ എല്ലാ വേദികളിലും അദ്ദേഹം തുടർച്ചയായി ഉന്നയിച്ചത് അവരുടെ അഴിമതിയെപ്പറ്റി ജനങ്ങളുടെ മനസിൽ സംശയമുളവാക്കാൻ ഇടയാക്കി.
അതേസമയം റഫാലിനെപ്പറ്റി മോദി മിണ്ടിയതേയില്ല. യുപിഎ ഭരണകാലത്തു നടന്ന അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യൻ മിഷേലിനെ ദുബായിൽനിന്ന് ഇന്ത്യയിലെത്തിക്കുന്നതിൽ മോദി വിജയിക്കുകയും ചെയ്തു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തെ രണ്ടു ദിവസം മോദി ഹെലികോപ്റ്റർ ഇടപാടിനെപ്പറ്റി തുടർച്ചയായി പറഞ്ഞു. എന്നാൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത്, നോട്ട് റദ്ദാക്കലിന്റെ കെടുതികൾ, ഗൃഹപാഠം ചെയ്യാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ ബുദ്ധിമുട്ടുകൾ എന്നിവയെപ്പറ്റിയൊന്നും വിശദീകരണമുണ്ടായില്ല. സാധാരണക്കാരന്റെ താത്പര്യങ്ങൾക്കു വേണ്ടിയായിരുന്നില്ല ആ നടപടികളൊന്നും എന്ന ധാരണ സമൂഹത്തിന്റെ താഴേത്തട്ടിലുണ്ട്. ആ നടപടികൾ സന്പന്നർക്കെതിരേയാണെന്നു ജനങ്ങളെ ധരിപ്പിക്കാൻ യുപി തെരഞ്ഞെടുപ്പിൽ മോദി-അമിത് ഷാ കൂട്ടുകെട്ടിനു കഴിഞ്ഞിരുന്നു.
ജിഎസ്ടി നടപ്പാക്കിയതിൽ ബിജെപിയുടെ നട്ടെല്ലായ കച്ചവടക്കാർക്കിടയിൽ ശക്തമായ വിയോജിപ്പുണ്ട്. കാരണം അത് അവരുടെ ബിസിനസിനെയും വരുമാനത്തെയും ബാധിച്ചു. എന്നാൽ കോൺഗ്രസ് അനുകൂല വോട്ടുകളായി അതു മാറുമോ എന്ന് ആർക്കും പറയാൻ പറ്റില്ല. ഏതായാലും അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് കഠിനാധ്വാനം ചെയ്തു.
ഹിന്ദുത്വ സമീപനം
ഹിന്ദു വോട്ടുകൾ നേടുന്നതിനാണു ബിജെപിയും കോൺഗ്രസും ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതാണ് ഈ പ്രചാരണത്തിലെ അസ്വസ്ഥതജനകമായ ഒരു കാര്യം. ഹിന്ദി ബെൽറ്റിലെ വോട്ടർമാരിൽ 85 ശതമാനവും ഹിന്ദുക്കളാണ്. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ കൂടാതെ ജയിക്കാനാവില്ലെന്നു കോൺഗ്രസ് മനസിലാക്കി. രാഹുൽ ഗാന്ധി പലവട്ടം താൻ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചവനാണെന്നു പറയുകയും പൂണൂൽ ധരിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്ഷേത്രദർശനം നടത്തലും നെറ്റിയിൽ ചുവന്ന തിലകമണിഞ്ഞു പൂജാരിമാരിൽനിന്ന് പ്രസാദം സ്വീകരിക്കലും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗംപോലെയായി. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ആർജിക്കുകയായിരുന്നു ലക്ഷ്യം.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ സമാഹരിക്കുകയെന്ന യത്നത്തിൽ സഹായിക്കാൻ എല്ലാ ഗ്രൂപ്പ് നേതാക്കളും യോജിച്ചു. ന്യൂനപക്ഷ സമുദായങ്ങൾ സ്വാഭാവികമായും കോൺഗ്രസിനൊപ്പമായിരുന്നു. എന്നാൽ, ഭൂരിപക്ഷ സമുദായത്തെ ബിജെപിക്കു വിട്ടുകൊടുക്കുന്നതു പാർട്ടിക്കു കനത്ത നഷ്ടമുണ്ടാക്കുമെന്നു കോൺഗ്രസ് തിരിച്ചറിഞ്ഞു.
വൈരുധ്യമെന്നു തോന്നാമെങ്കിലും ഹിന്ദുത്വം ബിജെപിയുടെയും കോൺഗ്രസിന്റെയും മുദ്രാവാക്യമായി മാറി. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടുന്നതിനുള്ള തന്ത്രങ്ങളും കൗശലത്തോടെ ആവിഷ്കരിക്കപ്പെട്ടു. ബിജെപി നേതാക്കളായ യോഗി ആദിത്യനാഥും അമിത് ഷായും തങ്ങളുടെ തീവ്രഹിന്ദുത്വ പ്രചാരണവുമായി മുന്നോട്ടുപോയപ്പോൾ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനമാണു സ്വീകരിച്ചത്.
ഹിന്ദി ബെൽറ്റിലെ ന്യൂനപക്ഷ വോട്ടുകൾ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്ന തീരെ ചെറിയ ഘടകമായി മാറും എന്നതാണ് ഇതിന്റെ ദുഃഖകരമായ ഫലം. ന്യൂനപക്ഷ വോട്ടർമാർ 25-30 ശതമാനമുള്ള ചില മണ്ഡലങ്ങളിൽ അവരുടെ വോട്ട് ഇലക്ഷൻ ഫലത്തെ ചെറിയ തോതിൽ സ്വാധീനിച്ചേക്കാം. എന്നാൽ, ഭൂരിഭാഗം മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകൾ കാര്യമായ ചലനമുണ്ടാക്കില്ല.
ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിലേതുപോലെ ജാതിവിഭാഗങ്ങളെ നയിക്കുന്ന പ്രബല നേതാക്കൾ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിലില്ല. രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിംഗിനെപ്പോലെയുള്ളവരുമായി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിരുന്നു. ബിഎസ്പി നേതാവ് മായാവതി ചില പ്രാദേശിക സഖ്യങ്ങളുണ്ടാക്കി സ്വന്തം നിലയ്ക്കാണ് മത്സരിച്ചത്. ഇതിന്റെ വോട്ടിംഗ് കണക്കുകളൊക്കെ തെരഞ്ഞെടുപ്പുഫലം വരുന്പോൾ അറിയാം.
ന്യൂനപക്ഷങ്ങളെ അവഗണിക്കുന്ന പ്രവണത പ്രകടമാണ്. കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിച്ചിരുന്നു. രാജസ്ഥാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിനെതിരേ ബിജെപി നിർത്തിയത് ഒരു മുസ്ലിം സ്ഥാനാർഥിയെയാണ് എന്നതും കൗതുകകരമാണ്. ആ മണ്ഡലത്തിൽ കുറെയേറെ ന്യൂനപക്ഷ വോട്ടുകളുണ്ട്. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും അത്തരം ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടാവാം. എന്നാൽ, രണ്ടു പ്രധാന പാർട്ടികളും തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിനായി ഭൂരിപക്ഷ സമുദായത്തെ സ്വാധീനിക്കുന്ന മുദ്രാവാക്യങ്ങളാണു മുഴക്കിയത്.