Tuesday, December 11, 2018 1:19 AM IST
ഇക്കുറി ആരവല്ലിയും വിന്ധ്യനും ബിജെപിയെ തുണയ്ക്കില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപി കേന്ദ്രങ്ങളും തെരഞ്ഞെടുപ്പുവിജയങ്ങളുടെ ആഘോഷത്തിലായിരുന്നല്ലോ. യുപി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ത്രിപുര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ മിന്നുന്ന വിജയമാണ് മോദി-അമിത് ഷാ അച്ചുതണ്ട് ബിജെപിക്ക് നേടിക്കൊടുത്തത്. ഗുജറാത്തിലും കിതച്ചുകിതച്ചെങ്കിലും ബിജെപി ഭരണത്തുടർച്ച നേടിയപ്പോൾ ഗോവയിലും മണിപ്പൂരിലും ചുതരംഗക്കളിയിലൂടെ അധികാരം ഉറപ്പിച്ചു ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും ഞെട്ടിച്ചു. മറ്റിടങ്ങളിൽ പയറ്റിത്തെളിഞ്ഞ തന്ത്രം കർണാടകയിൽ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നതാണ് ഇക്കാലയളവിൽ ബിജെപി നേരിട്ട ഏക പരാജയം.
തെക്കും വടക്കും കിഴക്കും മധ്യഭാരതത്തിലുമായി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽതന്നെ. സെമി ജയിച്ച ടീം ഫൈനലിനു ക്വാളിഫൈ ചെയ്യും. ജയം മികച്ച ഗോൾ മാർജിനിലാണെങ്കിൽ ജയിക്കുന്ന ടീമിന് ആത്മവിശ്വാസം വർധിക്കും. എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും രാജസ്ഥാനിൽ കോൺഗ്രസിനു നല്ല ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണു സർവേഫലങ്ങൾ മുൻതൂക്കം കൊടുത്തിരിക്കുന്നത്.
രാജസ്ഥാനിലെ മണൽക്കാറ്റും നർമദയിലെ തിരകളും ബിജെപിക്കു മുന്നിൽ ചുഴികൾ തീർക്കാനാണ് സാധ്യത. ഹിന്ദി-ഹിന്ദു ബെൽറ്റിൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കൈമോശം വന്നാൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തകിടംമറിയും.
രാജസ്ഥാനിൽ ഭരണവിരുദ്ധതരംഗം കോൺഗ്രസിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. കേരളംപോലെ രാജസ്ഥാനിലും തുടർഭരണം ഉണ്ടാകാറില്ലെന്നതും കോൺഗ്രസിന് അനുകൂലഘടകംതന്നെ. രാജസ്ഥാനിലെ ബിജെപി നേതാവായിരുന്ന ജസ്വന്ത്സിംഗിന്റെ പുത്രനും മുൻ എംപിയും മന്ത്രിയുമായിരുന്ന മാനവേന്ദ്ര സിംഗ്, മുൻ സ്പീക്കർ, മുൻ മന്ത്രി മീണയടക്കമുള്ളവർ കോൺഗ്രസിനൊപ്പം ചേർന്നതും ബിജെപിക്കു തിരിച്ചടിയായി.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മൂന്നുതവണ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാനും രമൺ സിംഗിനും എതിരേ വലിയ തോതിലുള്ള ഭരണവിരുദ്ധ തരംഗം എളുപ്പമല്ലെന്നാണു ലഭിക്കുന്ന സൂചനകൾ. മധ്യപ്രദേശിലെ രാഷ്ട്രീയമാറ്റങ്ങൾ പലപ്പോഴും ഛത്തീസ്ഗഡിനെയും സ്വാധീനിക്കാറുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കാർഷിക വിഷയങ്ങളായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് അജൻഡ. ഇരുസംസ്ഥാനങ്ങളിലും നടന്ന കർഷകസമരങ്ങളും കർഷക ആത്മഹത്യകളും സർക്കാരുകൾ കർഷകവിരുദ്ധർ എന്ന പ്രതീതി ഉണ്ടാക്കി. വിളകൾക്കു തറവില പ്രഖ്യാപിച്ച് കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് ഇരുസർക്കാരുകളും പ്രഖ്യാപനം നടത്തിയെങ്കിലും കർഷകർ വാഗ്ദാനങ്ങൾ മുഖവിലയ്ക്കെടുത്തില്ല.
മധ്യപ്രദേശിലെ മന്ദ്സോറിലും രാജസ്ഥാനിലെ സിക്കാറിലും ആരംഭിച്ച കർഷകസമരങ്ങൾ രാജ്യത്ത് ഒട്ടാകെത്തന്നെ ഒരു കർഷക മുന്നേറ്റമായി മാറി. ഡൽഹിയിൽ തുടരെത്തുടരെ നടന്ന കർഷകറാലികളും സമരങ്ങളും കേന്ദ്രസർക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരുകളും കർഷകവിരുദ്ധരെന്ന പ്രതീതി ഉണ്ടാക്കി. സ്വാമിനാഥൻ കമ്മീഷൻ നടപ്പാക്കും, കൃഷിച്ചെലവിന്റെ 50 ശതമാനം ലാഭം ഉറപ്പുവരുത്തും തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നാലുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാൻ നരേന്ദ്ര മോദിക്കു കഴിഞ്ഞില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിലൂടെ മോദിസർക്കാർ കർഷകവിരുദ്ധ കോർപറേറ്റ് പ്രീണനക്കാർ എന്ന പ്രതിച്ഛായ തീർത്തു.
കൂടാതെ റഫാൽ അഴിമതിയും മൂർച്ചയുള്ള വാക്കുകളാൽ രാഹുൽ ഗാന്ധി മോദിക്കെതിരേ പ്രധാന അജൻഡയാക്കി. നോട്ട് നിരോധനവും ജിഎസ്ടിയും ഗ്രാമീണ ഇന്ത്യയുടെ സന്പദ്ഘടന തകരാൻ കാരണമാക്കിയെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തെ മറികടക്കാൻ ബിജെപിക്ക് കഴിഞ്ഞതുമില്ല. രാജസ്ഥാനിലെ ആൾക്കൂട്ടക്കൊലപാതകങ്ങൾ ബിജെപി സർക്കാരിനു ന്യൂനപക്ഷ-ദളിത് വിരുദ്ധ പ്രതിച്ഛായ നേടിക്കൊടുത്തു.
മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവർ ബിജെപിയുടെ പട നയിച്ചപ്പോൾ പ്രതിപക്ഷത്ത് രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യനിരതന്നെ ഉടലെടുത്തു. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന്റെ പഴയ പടക്കുതിരകളായ അശോക് ഗേലോട്ട്, സി.പി.ജോഷി, കമൽനാഥ്, ദിഗ്വിജയ്സിംഗ് തുടങ്ങിയവർക്കൊപ്പം സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും പ്രചാരണത്തിനു നേതൃത്വം കൊടുത്തു.
പതിവിനു വിരുദ്ധമായി കോൺഗ്രസ് വാഗ്ദാനങ്ങൾ ഏറെ നൽകുകയും ചെയ്തു. അധികാരം ലഭിച്ചാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും വിളകളുടെ താങ്ങുവില ഉയർത്തുമെന്നുമുള്ള രാഹുലിന്റെ പ്രഖ്യാപനം കർഷകരിൽ പ്രതീക്ഷയുണ്ടാക്കി.
രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനങ്ങൾ, പഞ്ചായത്തിലെ ഗോശാല, വേദമൂല്യങ്ങളുടെ പ്രചാരണത്തിനു വിദ്യാഭ്യാസബോർഡ് രൂപീകരണം തുടങ്ങിയ മൃദുഹിന്ദുത്വ കാർഡുകൾ കോൺഗ്രസും പയറ്റി.
2013-ലെ തെരഞ്ഞെടുപ്പിൽ അഞ്ചു സംസ്ഥാനങ്ങളിലെ 671 നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് 382-ഉം കോൺഗ്രസിന് 172-ഉം സീറ്റാണു ലഭിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 65 പാർലമെന്റ് സീറ്റുകളിൽനിന്നായി 2014-ൽ ബിജെപി 62 സീറ്റുകൾ തൂത്തുവാരിയപ്പോൾ കോൺഗ്രസിനു കിട്ടിയതു മൂന്നു സീറ്റു മാത്രം. അഞ്ചു സംസ്ഥാനങ്ങളിലെ 83 പാർലമെന്റ് സീറ്റുകളിൽ ആറെണ്ണം മാത്രമാണ് 2014-ൽ കോൺഗ്രസിനു ലഭിച്ചത്. എക്സിറ്റ് പോൾ സർവേ ഫലങ്ങളിൽ കാണുന്ന കോൺഗ്രസ് അനുകൂല തരംഗം 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും നിലനിന്നാൽ ബിജെപിയുടെ നില പരുങ്ങലിലാകും.
ഡോ. ജോൺ ജോസഫ്