കൈക്കരുത്തിന്‍റെ വാർഷികവും തണ്ടുലഞ്ഞ താമരയും
Wednesday, December 12, 2018 1:59 AM IST
ജോർജ് കള്ളിവയലിൽ

രാഹുൽ ഗാന്ധിക്കിത് ശരിക്കും വാർഷികാഘോഷം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ തെരഞ്ഞെടുക്കപ്പെട്ടതു കഴിഞ്ഞ വർഷം ഇതേദിവസം. 2017 ഡിസംബർ 11നാണ് രാഹുൽ കോണ്‍ഗ്രസ് പ്രസിഡന്‍റായത്. ഒന്നാം വാർഷികത്തിൽ തന്നെ തട്ടുപൊളിപ്പൻ പ്രകടനം. ഒരു വർഷം കൊണ്ടുതന്നെ പാർട്ടിയുടെ തലൈവരായി അദ്ദേഹം സ്ഥാനം ഉറപ്പിച്ചു. അധികാരം, പണം, ആർഎസ്എസിന്‍റെ സംഘടനാശക്തി എന്നിവ മുതൽ മോദിയുടെ പ്രതിച്ഛായയും മാധ്യമങ്ങളും വരെയുള്ള പലതിനെയും നേരിട്ടായിരുന്നു രാഹുലിന്‍റെ കുതിപ്പ്.

ഹിന്ദി ഹൃദയഭൂമിയിൽ, ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന്‍റെ ശക്തി പാർട്ടിക്കും രാഹുൽ ഗാന്ധിക്കും ഇരട്ടിമധുരമായി. സംഘപരിവാർ ആക്ഷേപിച്ചതുപോലെ വെറും പപ്പുവല്ല, മറിച്ച് മോദിയെ വെല്ലുവിളിക്കാൻ കഴിവുള്ള കരുത്തനാണ് രാഹുൽ എന്നു തെളിയിക്കുന്ന ജനവിധി. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ മൂന്നിടത്തും കോണ്‍ഗ്രസിനു ജയം നേടാനായി. ഭരണത്തിലിരുന്ന മൂന്നിടത്ത് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും ബിജെപി തോൽക്കുകയും ചെയ്തു.

കൈവിരിച്ച് രാഹുൽ; ഒളിമങ്ങി മോദി

അഞ്ചു വർഷം മുന്പു മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയത്തോടെയായിരുന്നു നരേന്ദ്ര മോദിയും ബിജെപിയും തിളങ്ങിയത്. തുടർന്നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തകർത്തെറിഞ്ഞാണ് മോദി ഡൽഹി പിടിച്ചത്.

ഇന്ദിരാഗാന്ധിക്കുശേഷം രാജ്യം കണ്ട ഏറ്റവും കരുത്തനായ നേതാവെന്ന് മോദിയെ വൻകിട വ്യവസായികളും ദേശീയ മാധ്യമങ്ങളും വാഴ്ത്തിപ്പാടി. അച്ഛേ ദിൻ വാഗ്ദാനം ചെയ്ത മോദി, അഴിമതി അവസാനിപ്പിക്കും, കള്ളപ്പണം വീണ്ടെടുക്കും, കർഷകരെ രക്ഷിക്കും, യുവജനങ്ങൾക്ക് തൊഴിൽ നല്കും തുടങ്ങിയ വാഗ്ദാനങ്ങൾ നിരത്തിയാണ് ജനത്തെ കൈയിലെടുത്തത്.

പക്ഷേ അഞ്ചു വർഷം കഴിഞ്ഞ് മറ്റൊരു ഡിസംബറിൽ എല്ലാം തിരിച്ചുമറിയുന്നതാണ് രാജ്യം കണ്ടത്. റഫാൽ അഴിമതി അടക്കം മോദിക്കെതിരേ രൂക്ഷവിമർശനങ്ങളുമായി രാഹുൽ കത്തിക്കയറി. കരുത്തനെന്നു വീന്പിളക്കി അഹന്ത കാട്ടിയ മോദിയെയും ബിജെപിയെയും അവരുടെ തട്ടകത്തിൽ തൂത്തെറിഞ്ഞു രാഹുലും കോണ്‍ഗ്രസും കൈ ഉയർത്തി. അതുവഴി ദേശീയ രാഷ്‌ട്രീയത്തിലെ ഏറ്റവും പ്രബലനായ താരമായി രാഹുൽ മാറി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ വെല്ലുവിളിക്കാനുള്ള പ്രതിപക്ഷ പോരാട്ടത്തിന്‍റെ നായകനെന്ന പദവി നേടിയതിനു തൊട്ടുപിന്നാലെയാണ് അനുകൂല ജനവിധി. കടുത്ത കോണ്‍ഗ്രസ് വിരുദ്ധർ ഉൾപ്പെട്ട ബിജെപി ഇതര പ്രതിപക്ഷംകൂടി രാഹുലിനെ അംഗീകരിക്കുന്നതും രാജ്യം കണ്ടു. രാഹുലിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ തിങ്കളാഴ്ച ചേർന്ന 21 പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജരിവാൾകൂടി പങ്കെടുത്തത് രാഹുലെന്ന നേതാവിനുള്ള അംഗീകാരം കൂടിയായി. മോദിക്കെതിരേ രാഹുലിനേക്കാളും വലിയ മറ്റൊരു നേതാവ് ഇല്ലെന്ന് കമ്യൂണിസ്റ്റ് നേതാക്കൾ പോലും സമ്മതിക്കുന്നു.

കൈവിട്ട രാഷ്‌ട്രീയ മര്യാദ

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന രാഷ്‌ട്രീയമര്യാദയില്ലാത്ത, ജനാധിപത്യ വിരുദ്ധമായ മുദ്രാവാക്യം വരെ മോദിയും അമിത് ഷായും ഉയർത്തി. ബിജെപിയെയും മോദിയെയും മലർത്തിയടിക്കാൻ, കരുത്തും പ്രാപ്തിയുമുള്ള ഏക പാർട്ടി കോണ്‍ഗ്രസാണ് എന്നു തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചാണ് രാഹുൽ പടക്കളത്തിൽ നിൽക്കുന്നത്. ഹിന്ദി ബെൽറ്റിൽ കോണ്‍ഗ്രസ് നിർണായക ശക്തിയാണെന്ന് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് ജനവിധി തെളിയിച്ചു. യുപിയിൽ എസ്പി, ബിഎസ്പി പാർട്ടികളോടൊപ്പം ചേർന്ന് മഹാമുന്നണി രൂപീകരിക്കാൻ കോണ്‍ഗ്രസിനു കഴിഞ്ഞാൽ മോദി- അമിത് ഷാ കൂട്ടുകെട്ടിന്‍റെ നട്ടെല്ലു തകർക്കാനും രാഹുലിനു കഴിഞ്ഞേക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോട്ടയായ ഗോരഖ്പൂരിലും ബിജെപിയുടെ തട്ടകമായിരുന്ന ഫൂൽപൂരിലും അടക്കം ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം നേടിയ വിജയം വ്യക്തമായ ചൂണ്ടുപലക ആയിരുന്നു.

ബിഹാറിലും ആർജെഡിയും കോണ്‍ഗ്രസും ചേർന്നാൽ ജെഡിയു-ബിജെപി സഖ്യത്തെ തകർക്കാനാകുമെന്നു അവിടുത്തെയും ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ സൂചന നൽകി. ദക്ഷിണേന്ത്യയിലും ബംഗാളിലും അടക്കം കോണ്‍ഗ്രസും സഖ്യകക്ഷികളും ചേർന്നാൽ ബിജെപിയെ തടഞ്ഞുനിർത്താനാകുമെന്നതിലും സംശയമില്ല.

പരിഹാസങ്ങളെ പരാജയപ്പെടുത്തി

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിൽ സ്വയം വിശ്വാസമർപ്പിച്ച്, ബിജെപിയുടെ പപ്പുവിളികളെ ചിരിച്ചുനേരിട്ട്, നേടിയ തകർപ്പൻ ജയം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനും കോണ്‍ഗ്രസിനും വലിയ ഉത്തേജനവും നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത ആഘാതവുമാണു സംഘപരിവാറിന്‍റെ ശക്തികേന്ദ്രങ്ങളിലെ ജനവിധി. കോണ്‍ഗ്രസ് എന്നത് വെറുമൊരു പാർട്ടിയല്ലെന്നും ഇന്ത്യയിലെ ജനകോടികളുടെ വികാരമാണെന്നും മനസിലാക്കി തെറ്റുകൾ തിരുത്താനും ദീർഘവീക്ഷണത്തോടെ പാർട്ടിയെ നയിക്കാനും ശ്രമിച്ച രാഹുലിന് ഇനി ആശ്വസിക്കാം.

കോണ്‍ഗ്രസിനെ നയിക്കാൻ പ്രിയങ്ക വേണമെന്നു മുറവിളി കൂട്ടിയവരും കുറവല്ല. പാർലമെന്‍റിൽ മോദിക്കെതിരേ നടത്തിയ ഉശിരൻ പ്രസംഗം, തുടർന്ന് വിവാദമായ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കൽ, റഫാൽ അഴിമതിക്കെതിരേയുള്ള ഒറ്റയാൻ പോരാട്ടം തുടങ്ങിയവയിലൂടെ പുതിയൊരു രാഹുലിനെയാണ് രാജ്യം കണ്ടത്.

ഇതൾ കൊഴിഞ്ഞ് താമര

"കൈ'ക്കരുത്തിൽ"കമല’ദളം കൊഴിയുന്നുവെന്നകഴിഞ്ഞ മാസം 24ന് ദീപിക എഴുതി. അതാണു ജനവിധി ശരിവച്ചത്. മധ്യപ്രദേശിൽ കോണ്‍ഗ്രസ്- ബിജെപി പോരാട്ടം ഫോട്ടോഫിനിഷിംഗിലേക്കാണെന്നും നവംബർ 23ന് ദീപിക എഴുതി. രാജസ്ഥാനിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നതായി നവംബർ 13ന് ദീപിക പറഞ്ഞതും അച്ചെട്ടായി. തെലുങ്കാന, ഛത്തീസ്ഗഡ്, മിസോറാം തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനങ്ങളിലും പാളിച്ചയുണ്ടായില്ല.




കർഷകരുടെ കരുത്ത്

മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. കർഷകർ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർ മുതൽ ലക്ഷക്കണക്കായ സാധാരണ തൊഴിലാളികൾ വരെ കേന്ദ്രത്തിലെയും മധ്യപ്രദേശിലെയും ബിജെപി സർക്കാരുകൾക്ക് എതിരായിരുന്നു. കമൽനാഥ് തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ മുഖ്യനായകൻ. കോണ്‍ഗ്രസിൽ വലിയ പടലപിണക്കങ്ങൾ തെരഞ്ഞെടുപ്പിനു മുന്പു പോലും കാണാമായിരുന്നു. മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍റെ വ്യക്തിപ്രഭാവത്തെ മറികടക്കാൻ കമൽ നാഥ്, ദിഗ്വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, സുരേഷ് പച്ചോരി തുടങ്ങിയവർക്കൊന്നും കഴിഞ്ഞില്ല. ഇവർ തമ്മിൽ പരസ്പരം ഐക്യവുമുണ്ടായില്ല.

പക്ഷേ ജനരോഷത്തിലാണ്, പ്രത്യേകിച്ച് കർഷകരുടെ, മധ്യപ്രദേശിൽ ബിജെപി 14 വർഷം നീണ്ട അധികാരത്തിൽ നിന്നു തെറിച്ചത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്ദാനം കടക്കെണിയിലായ വോട്ടർമാരെ സ്വാധീനിച്ചു. സംഘപരിവാറിന്‍റെ തട്ടകമായ മധ്യപ്രദേശിലെ തോൽവി ബിജെപിക്ക് പുറമേ കാണുന്നതിലും വലിയ ആഘാതമാണ്. ആർഎസ്എസിന്‍റെ എല്ലാ ശക്തിയും സംഭരിച്ചിട്ടും മതപരമായ ധ്രുവീകരണത്തിനു ശ്രമിച്ചിട്ടും കിട്ടിയ തോൽവി താങ്ങാവുന്നതിനും അപ്പുറത്താകും.


വിനയായത് വസുന്ധര വിരോധം

രാജസ്ഥാനിലെ ബിജെപിയുടെ തോൽവി പ്രതീക്ഷിച്ചതാണ്. വസുന്ധരരാജെ സിന്ധ്യയുടെ അഹങ്കാരവും ജനവിരുദ്ധ നടപടികളും ഗ്രാമീണരെയും കർഷകരെയും ബിജെപിയിൽ നിന്ന് അകറ്റി. വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ബിജെപി സർക്കാർ വിജയിച്ചില്ല. കോണ്‍ഗ്രസിലാകട്ടെ മുൻമുഖ്യമന്ത്രി അശോക് ഗെലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള വടംവലി തെരഞ്ഞെടുപ്പു കാലത്തു പോലും പ്രകടമായിരുന്നു. ബിജെപിയെ താഴെയിറക്കാൻ കോണ്‍ഗ്രസിനെ ജയിപ്പിക്കുക മാത്രമായിരുന്നു ജനങ്ങൾക്കുള്ള മാർഗം. മായാവതിയുടെ ബിഎസ്പി പ്രതിപക്ഷ വോട്ടുകൾ ചോർത്തിയിട്ടും ഭൂരിപക്ഷം നേടാനായത് കോണ്‍ഗ്രസിന് ഉണർവേകും.

അപ്രതീക്ഷിതമീ വൻവിജയം

ഛത്തീസ്ഗഡിൽ ബിജെപിയെ തൂത്തെറിഞ്ഞ് മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ കോണ്‍ഗ്രസിനു കഴിയുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ പോലും ഉറച്ചുവിശ്വസിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനെ നേരിടാൻ നേതാവു പോലുമില്ലാതെയാണ് ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് മൽസരിച്ചത്. അജിത് ജോഗിയും മായാവതിയും സഖ്യം പ്രഖ്യാപിച്ച് മൽസരരംഗത്ത് വന്നതോടെ കോണ്‍ഗ്രസിന്‍റെ വോട്ടുകളിൽ വലിയ ചോർച്ച പലരും പ്രതീക്ഷിച്ചു.

കോണ്‍ഗ്രസിന്‍റെ മുൻ മുഖ്യമന്ത്രിയും ഛത്തീസ്ഗഡിലെ പ്രബലനുമായ ജോഗി പോയിട്ടും കോണ്‍ഗ്രസിന് വൻഭൂരിപക്ഷം കിട്ടിയത് ബിജെപിയെ പോലും ഞെട്ടിച്ചു. മാധ്യമങ്ങളും സർവേ നടത്തിപ്പുകാരും ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനേക്കാളും പ്രതീക്ഷ നൽകിയത് ബിജെപിക്കാണ്. പക്ഷേ ഭരണവിരുദ്ധ വികാരം ബിജെപിയുടെ രമണ്‍ സിംഗ് സർക്കാരിനെ താഴെയിറക്കി. കർഷകരും സാധാരണക്കാരും ദളിതരുമെല്ലാം ബിജെപിയെ കൈവിട്ടു.

വികാരം വിളവെടുത്ത തെലുങ്കാന

തെലുങ്കാനയിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ കഴിഞ്ഞതിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനും ടിആർഎസിനും അഭിമാനിക്കാം. നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനു പോയ ചൂതാട്ടം പിഴച്ചില്ല. തെലുങ്കാന വികാരം മുതലെടുക്കുന്നതിൽ ചന്ദ്രശേഖര റാവുവിവ് വീണ്ടും സാധിച്ചു.

ഇതേസമയം, തെലുങ്കാന സംസ്ഥാന രൂപീകരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന്‍റെ തീരുമാനം അവർക്ക് തിരിച്ചടിയായി. തെലുങ്കാന വികാരമുള്ള വോട്ടർമാർ ഇക്കാരണത്താലാണ് കോണ്‍ഗ്രസ്- ടിഡിപി മഹാകൂട്ടാമിയെ കൈവിട്ടത്. ഇല്ലാതായ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനുള്ള വലിയ അവസരമാണ് പാർട്ടി കളഞ്ഞുകുളിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ത്യാഗമായി ഈ സഖ്യത്തെ കാണുന്നവരും ഉണ്ട്.

വടക്കുകിഴക്കിൽ പിഴവ്

മിസോറമിൽ അഞ്ചു തവണ മുഖ്യമന്ത്രിയായ ലാൽതൻവാലയെ മാറ്റാതിരുന്നതാകും കോണ്‍ഗ്രസിന് ഏറ്റവും വിനയായത്. രണ്ടിടത്തു മത്സരിച്ച സ്ഥിരം മുഖ്യനെ ജനം രണ്ടിടത്തും തോൽപിച്ച് വീട്ടിലിരുത്തിയതിൽ വ്യക്തമാണിത്. മിസോ നാഷണൽ ഫ്രണ്ടിന്‍റെ വിജയം അതിനാൽതന്നെ പ്രതീക്ഷിച്ചതാണ്.

പക്ഷ,േ വൻവിജയം നേടാൻ എംഎൻഎഫിന് ആയതിന് കോണ്‍ഗ്രസിനോടാണ് നന്ദി പറയേണ്ടത്. ഭൂരിപക്ഷ വോട്ടുകൾക്കായി ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളോട് വേണ്ടത്ര മമത കാട്ടാതിരുന്ന കോണ്‍ഗ്രസ് നിലപാടും മിസോറമിൽ തിരിച്ചടിച്ചു. മിസോറമിലും തെലുങ്കാനയിലും പിടിച്ചുകയറാൻ കാര്യമായി ശ്രമിച്ച ബിജെപിയെ ജനം ഓരോ സീറ്റിൽ ഒതുക്കിയതും കാണാതെ പോകില്ല. പ്രചാരണം നടത്തിയ മോദിക്കും അമിത് ഷായ്ക്കും നാണക്കേടു മിച്ചം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.