Tuesday, December 18, 2018 1:12 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കടുത്ത അവഗണന അനുഭവിക്കുന്ന ആദിവാസികളടക്കമുള്ള പട്ടികവർഗക്കാരെ രോഗങ്ങളും ദുരിതങ്ങളും വേട്ടയാടുന്നു. രാജ്യത്ത് ആദ്യമായി പട്ടികവർഗക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഔദ്യോഗികമായി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിവായത്. അടിസ്ഥാന ജീവിതസൗകര്യങ്ങളോ വിശപ്പകറ്റാൻ ആവശ്യത്തിനു ഭക്ഷണമോ കുടിവെള്ളമോ പോലുമില്ലാതെയാണ് ഈ ദുർബല ജനവിഭാഗം നരകയാതന അനുഭവിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടിന്റെ വികസന ചരിത്രത്തിൽ ഒരു പരിഗണനയും കിട്ടാത്തവരായി ആദിവാസികൾ ഉൾപ്പെടെയുള്ള പട്ടികവർഗക്കാർ ഇപ്പോഴും തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവർക്കായി ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നതു യാഥാർഥ്യമാണ്. എന്നാൽ, അതൊന്നും ഇവരിലേക്കെത്തിയിട്ടില്ലെന്നാണ് ഡോ. അഭയ് ബാൻഗിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. വിദൂരഗ്രാമങ്ങളിലും വനമേഖലകളിലും കഴിയുന്ന ഇവരുടെ ആവലാതികൾക്കു ഭരണാധികാരികളോ രാഷ്ട്രീയപാർട്ടികളോ ചെവികൊടുക്കാറില്ല. ചില സന്നദ്ധസംഘടനകളും മത-സാമൂഹിക പ്രവർത്തകരുമാണു പ്രധാനമായും ഇവർക്ക് ആശ്രയമാകുന്നത്. എന്നാൽ, ഇവരെ വോട്ട് ബാങ്കായി മാത്രം കാണുന്ന രാഷ്ട്രീയപാർട്ടികൾ ഇത്തരം സന്നദ്ധസംഘടനകൾക്കും മത-സാമൂഹിക പ്രവർത്തകർക്കും എതിരു നിൽക്കുകയും ചെയ്യുന്നു.
ജനസംഖ്യയുടെ 8.6 ശതമാനം
രാജ്യത്തെ ജനസംഖ്യയുടെ 8.6 ശതമാനമാണു പട്ടികവർഗക്കാർ. 2011ലെ സെൻസസ് പ്രകാരം 104,545,716 പേരാണുള്ളത്. ഇവരിൽ 1.04 കോടി ആളുകൾ മാത്രമാണു നഗരങ്ങളിൽ അധിവസിക്കുന്നത്. രാജ്യത്തെ ഗ്രാമജനസംഖ്യയുടെ 11.3 ശതമാനവും പട്ടികവർഗക്കാരാണ്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽപേർ- 14.7 ശതമാനം. 705 ഗോത്രവിഭാഗങ്ങൾ പട്ടികവർഗത്തിൽ ഉൾപ്പെടുന്നു.
രാജ്യത്തെ 90 ജില്ലകളിലായി 809 ബ്ലോക്കുകളിൽ 50 ശതമാനത്തിലധികം ജനങ്ങളും പട്ടികവർഗക്കാരാണ്. ഇവർ ആകെ പട്ടികവർഗ ജനസംഖ്യയുടെ 45 ശതമാനത്തോളം വരും. മൂന്നിൽ രണ്ടു പട്ടികവർഗക്കാരും കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരാണ്. കർഷകത്തൊഴിലാളികളാണ് ഏറെയും.
40.6 ശതമാനം പട്ടികവർഗക്കാരും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റു ജനവിഭാഗങ്ങളിൽ 20.5 ശതമാനം പേരാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്. 74.7 ശതമാനംപേർക്കും ശുചിമുറിയില്ല.
പഠന റിപ്പോർട്ട്
രാജ്യത്തെ പട്ടികവർഗക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വിശദമായ പഠനം നടത്താൻ 2013ലാണ് സർക്കാർ തീരുമാനിക്കുന്നത്. മഗ്സെസെ അവാർഡ് ജേതാവും ഗ്രാമീണ ആരോഗ്യരംഗത്തെ വിദഗ്ധനുമായ ഡോ. അഭയ് ബാൻഗ് ചെയർമാനായി 12 അംഗ സംഘത്തെയാണ് നിയോഗിച്ചത്. 2011ലെ സെൻസസ്, 2014ലെ ദേശീയ കുടുംബ ആരോഗ്യ സർവേ, നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ, സന്നദ്ധസംഘടനകളുടെ പഠന റിപ്പോർട്ടുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ട്രൈബൽ ഹെൽത്തിന്റെ പഠന റിപ്പോർട്ടുകൾ തുടങ്ങിയവയാണ് ഡോ. അഭയ് ബാൻഗിന്റെ നേതൃത്വത്തിലുള്ള സംഘം അടിസ്ഥാനരേഖയായി സ്വീകരിച്ചത്.
പട്ടികവർഗക്കാർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളും പരിഹാരമാർഗങ്ങളും അക്കമിട്ടു നിരത്തുന്ന 300 പേജുകളുള്ള റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര ആരോഗ്യ-പട്ടികവർഗ മന്ത്രാലയങ്ങൾക്കു സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
42 ശതമാനം കുട്ടികളും വേണ്ടത്ര ശരീരഭാരമില്ലാത്തവരാണ്. മറ്റു വിഭാഗങ്ങളേക്കാൾ ഒന്നര മടങ്ങാണിത്. 15-19 വയസുള്ള പെൺകുട്ടികളിൽ ഇത് 50 ശതമാനമാണ്.
രാജ്യത്തെ മലേറിയ ബാധിതരിൽ 30 ശതമാനവും പട്ടികവർഗക്കാരാണ്. മലേറിയ ബാധിച്ച് മരിക്കുന്നവരിൽ 50 ശതമാനവും പട്ടികവർഗക്കാരാണ്.
നാലിൽ ഒന്നു പേരും അമിത രക്തസമ്മർദം അനുഭവിക്കുന്നു. എന്നാൽ, ഇതേക്കുറിച്ച് അറിവുള്ളത് അഞ്ച് ശതമാനം പുരുഷന്മാർക്കും ഒമ്പത് ശതമാനം സ്ത്രീകൾക്കും മാത്രമാണ്.
രാജ്യത്തെ കുഷ്ഠരോഗ ബാധിതരിൽ 18.5ശതമാനവും പട്ടികവർഗക്കാരാണ്.
ശിശുമരണ നിരക്ക് ആയിരം പേർക്ക് 44 മുതൽ 74 വരെ. അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് ആയിരം പേർക്ക് 52.7.
29-32 ശതമാനം കുട്ടികൾക്കും 63-74 മുതിർന്നവർക്കും മാത്രമാണ് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നത്.
15-49 വയസിനിടയിലുള്ള 65 ശതമാനം സ്ത്രീകളും വിളർച്ചബാധിതർ.
ലക്ഷത്തിൽ 703 പേർ ക്ഷയരോഗബാധിതർ. മറ്റുവിഭാഗങ്ങളിൽ ഇത് 256.
ആയുർദൈർഘ്യം 63.9. മറ്റുവിഭാഗങ്ങളിൽ 67 വർഷം75 വിഭാഗങ്ങൾ അതീവഗുരുതര അവസ്ഥയിലാണ്.
ആശുപത്രികളില്ല
പട്ടികവർഗ മേഖലകളിൽ വേണ്ടത്ര ആശുപത്രികളില്ലാത്തതു ഗുരുതരമായ അവസ്ഥയാണെന്ന് പഠന സംഘം കണ്ടെത്തി. നിലവിലുള്ള മാനദണ്ഡമനുസരിച്ച് പട്ടികവർഗ മേഖലകളിലും മലനിരകളിലും മൂവായിരം പേർക്ക് ഒരു സബ്-സെന്റർ, 20,000 പേർക്ക് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം, 80,000 പേർക്ക് ഒരു സാമൂഹിക ആരോഗ്യകേന്ദ്രം എന്നതാണ് കണക്ക്. എന്നാൽ നിലവിൽ 27-40 ശതമാനം കുറവാണുള്ളത്.
ജാർഖണ്ഡിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ അപര്യാപ്തത കുടുതലുള്ളത്- 58 ശതമാനം. 393 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വേണ്ടിടത്ത് 228 എണ്ണത്തിന്റെ കുറവുണ്ട്. മധ്യപ്രദേശിൽ 53 ശതമാനവും രാജസ്ഥാനിൽ 52 ശതമാനവും ജമ്മു-കാഷ്മീരിൽ 31 ശതമാനവും മഹാരാഷ്ട്രയിൽ 30 ശതമാനവും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ കുറവുണ്ട്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും 40 ശതമാനത്തോളം സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ കുറവാണ്.
ഡോക്ടർമാരുടെ കുറവും പട്ടികവർഗക്കാരുടെ ആരോഗ്യരംഗത്തെ പ്രതികൂലമായി ബാധിക്കുന്നു. 2017ൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് 82 ശതമാനമാണ്. കൂടാതെ ലാബ് ടെക്നീഷൻമാരുടെ 33 ശതമാനം ഒഴിവുകളും നഴ്സുമാരുടെ 28 ശതമാനം ഒഴിവുകളുമുണ്ട്. ജാർഖണ്ഡിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യപ്രവർത്തകരുടെ കുറവ് അതിരൂക്ഷമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2465 പേർ വേണ്ടിടത്ത് 669 പേർ മാത്രമാണുള്ളത്-1796 പേരുടെ കുറവ്. ആവശ്യത്തിന് ഡോക്ടർമാരുമില്ല. സർജൻ-104, ഗൈനക്കോളജിസ്റ്റ്-89, ശിശുരോഗവിദഗ്ധർ-96 എന്നിങ്ങനെയാണ് ഒഴിവുകൾ.
പട്ടികവർഗക്കാരുടെ മാനസിക ആരോഗ്യവും കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയടക്കം നിരവധി ക്രമസമാധാനപ്രശ്നങ്ങളുള്ള മേഖലയിലാണ് പട്ടികവർഗക്കാർ അധിവസിക്കുന്നത്. 25 ശതമാനം പേരും മാവോയിസ്റ്റ് ഭീഷണിയിലാണ് കഴിയുന്നത്. പാരിസ്ഥിക പ്രശ്നങ്ങളും ഖനനവും ഭൂമി ഏറ്റെടുക്കലും മറ്റും ഇവരിൽ കടുത്ത മാനസിക സമ്മർദം ഉണ്ടാക്കുന്നു. കൂടാതെ മദ്യത്തിന്റെയും പുകയില അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും അമിതമാണ്. 72 ശതമാനം മാനസികപ്രശ്നങ്ങൾക്കും കാരണം പുകയില അടക്കമുള്ള ലഹരി വസ്തുക്കളുടേയും ഉപയോഗമാണ്. 50 ശതമാനമാണ് മദ്യപാനംമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ.
പരിഹാരമാർഗങ്ങൾ
പട്ടികവർഗമേഖലകളിൽ ചെലവഴിക്കുന്ന പണത്തിന്റെ തോത് വർധിപ്പിക്കണം. 2.5 ശതമാനം ജിഡിപി പെർകാപിറ്റയ്ക്കു തുല്യമായ തുക ഓരോ വർഷവും ബജറ്റിൽ ഉൾപ്പെടുത്തണം. 2015-16ലെ കണക്കനുസരിച്ച് ഇത് ഒരാൾക്ക് 2447 രൂപ വീതമാണ്.
അനുവദിക്കുന്ന തുകയുടെ 70 ശതമാനവും പ്രാഥമിക ആരോഗ്യമേഖലയിൽ ചെലവഴിക്കണം.
കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ട്രൈബൽ ഹെൽത്ത് കൗൺസിലും ഡയറക്ടറേറ്റും രൂപീകരിക്കണം. ഇതുവഴി സ്ഥിതിവിവരകണക്കുകൾ സൂക്ഷിക്കണം. ധനവിനിയോഗവും പദ്ധതികളുടെ നടത്തിപ്പും അവലോകനം ചെയ്യണം.
ആവശ്യത്തിന് ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരും സംവിധാനങ്ങളും ഉറപ്പാക്കുകയും വേണം.
ഇവരുടെ ഇടയിൽ പ്രചാരത്തിലുള്ള പച്ചമരുന്നുകളും നാട്ടറിവുകളും പ്രയോജനപ്പെടുത്തണം.
ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാവശ്യമായ കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണം.
പട്ടികവർഗമേഖലയിലെ ആരോഗ്യപ്രശ്നങ്ങളെ പ്രത്യേകമായി കണ്ടു പഠിക്കുകയും പരിഹരിക്കുകയും വേണം.
2011ലെ സെൻസസ് പ്രകാരം പട്ടികവർഗക്കാർ
സംസ്ഥാനം പട്ടികവർഗക്കാർ
മധ്യപ്രദേശ് 15,316,784
മഹാരാഷ്ട്ര 10,510,213
ഒഡീഷ 9,590,756
രാജസ്ഥാൻ 9,238,534
ഗുജറാത്ത് 8,917,174
ജാർഖണ്ഡ് 8,645,042
ഛത്തീസ്ഗഡ് 7,822,902
ആന്ധ്രാ പ്രദേശ് 5,918,073
പശ്ചിമ ബംഗാൾ 5,296,953