Thursday, December 20, 2018 12:54 AM IST
മറുവശം / എം.ചന്ദ്രൻ
ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതൃത്വത്തിൽ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ 2019 ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സൃഷ്ടിക്കാൻ ഒരുക്കങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നവോത്ഥാന പാരന്പര്യമുള്ള സാമൂഹിക സംഘടനകളുടെ യോഗത്തിലായിരുന്നു വനിതാ മതിലിനുള്ള തീരുമാനം.
നവോത്ഥാന മൂല്യസംരക്ഷണത്തിനു പ്രാപ്തരെന്നു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ട 190 സംഘടനകളെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. സർക്കാർ കണക്കനുസരിച്ച് 170 സംഘടനകൾ പങ്കെടുത്തു. എൻഎസ്എസ്, ക്ഷത്രിയ ക്ഷേമസഭ, കേരള ബ്രാഹ്മണസഭ, ഗൗഢസാരസ്വത് ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ യോഗത്തിൽ സംബന്ധിച്ചില്ല. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ചെയർമാനും കെപിഎംഎസ് ജനറൽ സെക്രട്ടറി കണ്വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതിയും രൂപീകരിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിനോടൊപ്പം നിന്നു എന്നതാണ് എസ്എൻഡിപി ക്കും കെപിഎംഎസിനും മതിൽ നിർമാണത്തിൽ മേൽനോട്ട ചുമതല ലഭിക്കാൻ കാരണം.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ല എന്ന സന്ദേശം വനിതാ മതിൽ നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കേരളീയ സമൂഹത്തെ ആർക്കും ഇനി ഇരുണ്ടകാലത്തേക്ക് തള്ളിവിടാനാവുകയില്ല. ജാതിയും മതവും വർണങ്ങളും സൃഷ്ടിച്ച മതിലുകളാണ് കേരളത്തെ ഭ്രാന്താലയമാക്കിയത്. അന്യമതവിദ്വേഷങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അയിത്തവും തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളെ കുറെയൊക്കെ കേരളത്തിന്റെ സാമൂഹിക ഘടനയിൽനിന്നു മാറ്റി എന്നതു ശരിയാണ്. അത് ആരെങ്കിലും കുറച്ചുപേരുടെ ശ്രമഫലമാണെന്നു പറയാനാവില്ല.
കേരളസമൂഹത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തുന്നതിൽ ഇവിടുത്തെ ഭൂരിപക്ഷസമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും ഒരുപോലെ പങ്കുവഹിച്ചു. എന്നാൽ നവോത്ഥാനത്തിന്റെ കുത്തകാവകാശം ചിലർ അവകാശപ്പെട്ടു മുന്നോട്ടുവരുന്നത് സത്യത്തിനും ചരിത്രത്തിനും എതിരായ നിലപാടാണ്. ചില രാഷ്ട്രീയ പാർട്ടികളുടെ പുരോഗമന ചിന്തകളാണ് കേരള നവോത്ഥാനത്തിനു കാരണമായതെന്ന വാദം ചരിത്രബോധമുള്ളവർ വകവച്ചുകൊടുക്കില്ല. ജാതിവർണ വ്യവസ്ഥകൾ നിലനിർത്തി അത് തങ്ങൾക്ക് അനുകൂലമായ വോട്ടുകളാക്കി മാറ്റാൻ ശ്രമിച്ചവരും ആ ശ്രമം തുടരുന്നവരുമാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമത്വവും സമഭാവനയും മതേതരത്വവുമൊക്കെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങുന്നുവെന്നതാണ് യാഥാർഥ്യം.
നവോത്ഥാന മൂല്യങ്ങൾ സിപിഎമ്മിന്റെ തലയ്ക്കുപിടിക്കാൻ കാരണം അവരുടെ സാംസ്കാരിക ബോധമല്ല, ശബരിമല വിഷയത്തിലുണ്ടായ തിരിച്ചടിയാണെന്ന് അറിയാത്തവർ ആരുണ്ട്! ശബരിമലയിലെ സ്ത്രീപ്രവേശനം വളരെ സങ്കീർണവും വൈകാരികവുമായ ഒരു പ്രശ്നം തന്നെയാണ്. അതിന്റെ നിയമപരമായ തീർപ്പാണ് സുപ്രീംകോടതിയിൽനിന്നു ലഭിച്ചത്. വിധിയും ജനഹിതവും ഒത്തുപോകുന്നില്ലെന്നു കാണുന്പോൾ സമവായം തേടാനുള്ള രാഷ്ട്രീയ വിവേകം ഉണ്ടാകേണ്ടതാണ്. എന്നാൽ, സർക്കാർ ഭാഗത്തുനിന്ന് അതുണ്ടായില്ല. ശബരിമല സംഘർഷഭൂമിയാകാനും സന്നിധാനവും മറ്റു പ്രധാന സങ്കേതങ്ങളും പോലീസ് ക്യാന്പുകളാകാനും കാരണമതാണ്. സർക്കാരിനും വിശ്വാസികൾക്കുമിടയിൽ അന്നു രൂപപ്പെട്ട മതിൽ പൊളിക്കാനുള്ള ശ്രമമാണു വനിതാമതിൽ.
മതിലുകൾ പൊളിയുന്ന കാലത്താണ് സർക്കാർ മതിൽ നിർമിക്കാൻ ശ്രമിക്കുന്നത്. 1961-ൽ നിർമിച്ച ബർലിൻ മതിൽ 1991-ൽ തകർത്തത് ബലക്ഷയം കൊണ്ടായിരുന്നില്ല. 155 കിലോമീറ്റർ നീളവും 13 അടി പൊക്കവുമുണ്ടായിരുന്ന ബർലിൻ മതിൽ നൂറ്റാണ്ടുകൾ നിലനിൽക്കുമായിരുന്നു. മതിൽ വിഭജനത്തിന്റെ അടയാളമാണ്. അതിനെതിരേയാണ് ജനരോഷമുയർന്നത്. നവകേരള നിർമാണത്തിലേർപ്പെട്ടിരിക്കുന്ന സർക്കാരിന് പ്രതിരോധമല്ല, സഹകരണമാണാവശ്യം.
പ്രഖ്യാപിച്ച മാത്രയിൽ വനിതാമതിൽ വിവാദമതിലായി. രാഷ്ട്രീയമതിൽ, വർഗീയ മതിൽ, വിഭജനത്തിന്റെ മതിൽ എന്നിങ്ങനെയുള്ള ആക്ഷേപങ്ങൾ മതിലിനെതിരേ ഉയർന്നു. മുതിർന്ന നേതാവ് വി.എസ് തന്നെ മതിലിനെതിരേ കേന്ദ്ര കമ്മിറ്റിക്ക് കത്തു നൽകി. ജാതിസംഘടനകളുമായി ചേർന്ന് നവോത്ഥാന പ്രവർത്തനങ്ങൾ നടത്തുന്നത് നിഷിദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതു പാർട്ടി നയങ്ങൾക്ക് എതിരാണ്. വനിതാമതിൽ വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ അന്തസുയർത്താനും വേണ്ടിക്കൂടിയുള്ളതാണ്. പി.കെ. ശശിക്കെതിരേ പാർട്ടി ഘടകത്തിലെ ഒരു വനിത നൽകിയ പരാതി വെള്ളപൂശിയെന്നാരോപിച്ച് ഇടതുസഹയാത്രിക സാറാ ജോസഫ് മതിലിൽനിന്ന് പിന്മാറി. സർക്കാരിന്റെ എല്ലാ പദ്ധതികളോടും സഹകരിച്ചുനിന്ന നടി മഞ്ജു വാര്യരും താൻ പിന്മാറുന്നുവെന്ന് അറിയിച്ചു.
പ്രതിപക്ഷം എതിർക്കുന്നത് സ്വാഭാവികം. കാര്യമായിട്ടെടുക്കേണ്ടത് ന്യൂനപക്ഷസമുദായങ്ങളുടെ നിലപാടുകളെയാണ്. കത്തോലിക്കാസഭ മതിലിനോടുള്ള വിയോജിപ്പു പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളസമൂഹത്തിന്റെ നവോത്ഥാനത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്കു പങ്കില്ലെന്ന മട്ടിലാണ് സർക്കാർ നീക്കം. വല്ലവരും വിതച്ചതു കൊയ്തെടുക്കാൻ അരിവാളുമായി എത്തുന്നതല്ല നവോത്ഥാനപ്രവർത്തനം; നിലമൊരുക്കി വിത്തെറിഞ്ഞ് വളമിട്ട് വളർത്തുന്നതാണ്.
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ചില ജാതിസംഘടനകളും ജനിക്കുന്നതിന് എത്രയോ മുന്പേ ക്രൈസ്തവ മിഷനറിമാർ നവോത്ഥാനത്തിന്റെ വിത്ത് കേരളമണ്ണിൽ വിതച്ചു. മതിൽ നിർമാണത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന സമുദായ നേതാവിനെപ്പോലെ സമീപകാലത്ത് ജാതിയും വർഗീയതയും പറഞ്ഞിട്ടുള്ള മറ്റാരെങ്കിലും കേരളത്തിലുണ്ടെങ്കിൽ അവരെ ആർഎസ്എസിൽ മാത്രമാണ് കണ്ടെത്താനാവുക. വർഗീയ വിഷം തുപ്പുന്നവരെ ജനം വെറുക്കുന്നു.
കേരളത്തിന്റെ നവോത്ഥാനത്തിൽ ക്രൈസ്തവർക്കു പങ്കില്ലെന്നു പറയുന്നത് വിവരക്കേടുകൊണ്ടാണെന്നു കരുതേണ്ട; അത് ഉള്ളിലെ വർഗീയ വിഷത്തിന്റെ അനിയന്ത്രിതമായ പ്രവാഹമാണ്. മനുഷ്യ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ചിന്തകളും ചർച്ചകളും 1599-ൽ ചേർന്ന ഉദയംപേരൂർ സൂനഹദോസിൽ ആരംഭിച്ചുവെന്നും വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹികസേവന പ്രവർത്തനങ്ങളിലൂടെ അത് ഇന്നും തുടരുന്നുവെന്നും മതിലിന്റെ സംഘാടകർ ഓർമിക്കുന്നതു നന്ന്. വിദ്വേഷത്തിന്റെ മതിലുകളല്ല സ്നേഹത്തിന്റെ പാലങ്ങളാണ് നവോത്ഥാനത്തിനും നവകേരള നിർമിതിക്കും ആവശ്യം.