Thursday, December 20, 2018 12:56 AM IST
നവോത്ഥാനം ചിലരുടെ കുത്തകയോ?-2 /ഡോ. കെ.എം. ഫ്രാൻസിസ്
ക്രൈസ്തവ സ്ഥാപനങ്ങളിൽ പഠിക്കാത്ത ഏതു സമുദായ നേതാവാണ്, അല്ലെങ്കിൽ രാഷ്ട്രീയ നേതാവാണ്, പത്തൊന്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും കേരളത്തിൽ ഉദയംകൊണ്ടിട്ടുള്ളത്? 1837-ൽ സ്ഥാപിതമായ മദ്രാസ് ക്രിസ്ത്യൻ കോളജ്, ജസ്യൂട്ട് വൈദികരുടെ സംരംഭകത്വത്തിൽ 1844-ൽ സ്ഥാപിതമായ തൃശിനാപ്പള്ളി (ട്രിച്ചി) സെന്റ് ജോസഫ്സ് കോളജ് എന്നിവ പത്തൊന്പതാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ഇവയിലൂടെ ഉന്നത വിദ്യാഭ്യാസം നേടിയവരാണ് കേരളത്തിലെ നവോത്ഥാന ചിന്തകൾക്ക് ആദ്യം തുടക്കം കുറിച്ചത്.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും (1805-1871) വിവിധ കർമലീത്താ സന്യാസസമൂഹങ്ങളുടെയും സാമൂഹിക സംഭാവനകളാണ് കേരളത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് അടിത്തറ നിർമിച്ചത്. ചാവറയച്ചൻ ക്രൈസ്തവ സമുദായ സമുദ്ധാരകൻ എന്നതിനേക്കാൾ പൊതുസമൂഹത്തിന്റെ വളർച്ചയ്ക്കു പരിശ്രമിച്ച വ്യക്തിയായിരുന്നു. ഇന്ത്യയിൽ ആദ്യമായി പുലയ സമുദായക്കാരെ പള്ളിക്കൂടത്തിൽ പ്രവേശിപ്പിച്ച വ്യക്തിയാണു ചാവറയച്ചൻ. ഈ പ്രക്രിയയെ അയിത്തത്തിനെതിരേ നടത്തിയ ആദ്യ പോരാട്ടം എന്നു വിശേഷിപ്പിക്കാം.
1861-ൽ തന്നെ എല്ലാ പള്ളിയോടു ചേർന്നും പള്ളിക്കൂടം സ്ഥാപിക്കാനുള്ള നടപടികൾ കേരളത്തിലെ സീറോമലബാർ ക്രൈസ്തവർ ചാവറയച്ചന്റെ നേതൃത്വത്തിൽ ഏറ്റെടുത്തതാണു ചിന്തകൊണ്ട് ബുദ്ധിയെ ഗ്രസിക്കാൻ ക്രൈസ്തവർ ചെയ്ത പ്രധാന സംഭാവന.
ചിന്തകരുടെ മാനവിക മൂല്യങ്ങൾ പൊതുജനാഭിപ്രായമാക്കി രൂപാന്തരപ്പെടുത്താൻ കേരളത്തിലെ മൂന്നാമത്തെ അച്ചടിശാല ആരംഭിച്ചതും ചാവറയച്ചനാണ്. അദ്ദേഹം കോട്ടയത്തിനു സമീപം മാന്നാനത്ത് 1846ൽ സ്ഥാപിച്ച സെന്റ് ജോസഫ്സ് പ്രസാണ് മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക ആരംഭിക്കാൻ (1887) വഴിയൊരുക്കിയത്. ജനാധിപത്യത്തിനുവേണ്ടി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നവയാണു പത്രങ്ങൾ. പത്തൊന്പതാം നൂറ്റാണ്ടിലെ ഭൂരിപക്ഷം മലയാള പത്രങ്ങളും ക്രൈസ്തവരുടെ സംഭാവനയാണ്.
ജീവിക്കാൻ മറന്ന സ്ത്രീകൾ
പല കുടുംബങ്ങളിലും മാതാപിതാക്കൾ മരിച്ചാൽ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുന്നത് ആ കുടുംബത്തിലെ മൂത്ത സഹോദരി കഠിനാധ്വാനം ചെയ്തായിരിക്കും. ഇളയ സഹോദരിമാരുടെ വിവാഹം കഴിയുന്പോഴേക്കും മൂത്ത സഹോദരിയുടെ വിവാഹപ്രായം കഴിഞ്ഞിരിക്കും. അത്തരത്തിൽ കേരളത്തിലെ പെൺകുട്ടികൾക്കു വിദ്യാഭ്യാസം നല്കാനുള്ള വ്യഗ്രതയിൽ ജീവിക്കാൻ മറന്നുപോയ അനേകം സന്യാസിനികളുണ്ട്. അവരെ ചരിത്രകാരന്മാർ മറക്കുന്നു. വനിതാ പള്ളിക്കൂടങ്ങൾ കേരളത്തിലും ഇന്ത്യയിലും വ്യാപകമായി ആരംഭിച്ചത് ചാവറയച്ചൻ തുടക്കം കുറിച്ച സിഎംസി സന്യാസിനി സമൂഹമാണ്. ഇവയിൽ നൂറാം വാർഷികം ആഘോഷിച്ച സ്ഥാപനങ്ങൾ പലതുണ്ട്.
കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, ആലുവ യുസി കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവയെ ഒഴിവാക്കിയാൽ കേരളത്തിലെ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങൾക്കു ചരിത്രമില്ലാതാകും. 1927 ൽ മഹാത്മാഗാന്ധി രാഷ്ട്രീയ പ്രചാരണത്തിനു വേദി കണ്ടെത്തിയത് തൃശൂർ സെന്റ് തോമസ് കോളജിലാണ്. സെന്റ് തോമസ് കോളജിലെ ചർച്ചകളിൽനിന്നാണ് ഇ.എം.എസ്. നന്പൂതിരിപ്പാട്, സി. അച്യുതമേനോൻ, സി.ജെ. വർക്കി, ജോസഫ് മുണ്ടശേരി, സി.എം. സ്റ്റീഫൻ എന്നീ മന്ത്രിമാർ ജന്മംകൊണ്ടതെന്നു മറക്കരുത്.
സാഹിത്യം, സിനിമ
മലയാളഭാഷയെ വളർത്തിയത് തുഞ്ചത്ത് എഴുത്തച്ഛനാണെന്ന് എങ്ങനെയോ പ്രചരിപ്പിക്കപ്പെട്ടു. അതേസമയം, ഈ രംഗത്തു വിലപ്പെട്ട സംഭാവനകൾ നൽകിയ പലരുടെയും പേരുകൾ തമസ്കരിക്കുകയും ചെയ്തു. തമിഴിൽനിന്ന് മലയാളത്തെ രക്ഷിക്കാൻ ക്രിസ്ത്യൻ മിഷനറിമാർ യത്നിച്ചെങ്കിലും അതിനെ സംസ്കൃതത്തിന്റെ അടിമയാക്കാനാണ് ഇവിടത്തെ ഉന്നതകുലജാതർ ശ്രമിച്ചത്. ലളിതമായ ഭാഷ സൃഷ്ടിച്ച് ആദ്യത്തെ ഖണ്ഡകാവ്യം മലയാളിക്കു സംഭാവന ചെയ്തത് അർണോസ് പാതിരിയായിരുന്നു. സംസ്കൃതം അറിയാത്തവരിൽനിന്ന് അറിവിനെ മറച്ചുവച്ച് അന്ധകാരം സൃഷ്ടിച്ചവരുടെ ശ്രേണിയിൽപ്പെട്ടവരാണ് ഇന്നു മലയാളഭാഷയെ ഭരിക്കുന്നത്.
കേരളത്തിന്റെ നാടകപ്രസ്ഥാനം ആരംഭിക്കുന്നത് അനുഷ്ഠാന കലകളിൽനിന്നോ അതോ ചവിട്ടുനാടകത്തിൽനിന്നോ? കഥകളി എത്ര പേർക്കാണ് ആസ്വദിക്കാൻ കഴിഞ്ഞിരുന്നത്? അതേസമയം ചവിട്ടുനാടകം രൂപപ്പെടുത്തിയത് സാധാരണക്കാരന്റെ ബോധമണ്ഡലത്തെ സ്വാധീനിച്ചു. സി.ജെ. തോമസ് രചിച്ച "ആ മനുഷ്യൻ നീ തന്നെ’, "അവൻ വീണ്ടും വരും' തുടങ്ങിയ കൃതികൾ വലിയ സാമൂഹിക വിമർശനമാണു നടത്തിയത്. യൂറോപ്യൻ നാടകസങ്കല്പങ്ങൾ മലയാളിക്കു പരിചയപ്പെടുത്തിയ സി.ജെ. തോമസ്, എം.പി. പോൾ എന്നിവരെ ഒഴിവാക്കിയാൽ മലയാള നാടകവേദിക്കു വേരില്ലാതാകും.
ആദ്യമായി മലയാളസിനിമ നിർമിച്ച ജെ.സി. ഡാനിയൽ, സിനിമാകൊട്ടകയെന്ന പ്രസ്ഥാനം ആരംഭിച്ച ജോസ് കാട്ടൂക്കാരൻ, ഉദയാ സ്റ്റുഡിയോ (1942) ആരംഭിച്ച് കേരളത്തിൽ സിനിമാ നിർമാണത്തിന് അടിത്തറ പണിത കുഞ്ചാക്കോ (1912-1976), നവോദയ സ്റ്റുഡിയോ ആരംഭിച്ച അപ്പച്ചൻ (1924-2012) മുതലായവരെല്ലാം കലാപ്രവർത്തനത്തിലൂടെ മാനവികമൂല്യങ്ങൾ ജനഹൃദയത്തിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ച ക്രൈസ്തവരാണ്.
കേരളത്തിൽ കലകളെ ജനകീയമാക്കുന്നതിലും കലാകാരന്മാരെ വളർത്തുന്നതിലും നിസ്തുലമായ പങ്കുവഹിച്ച സ്ഥാപനമാണ് കൊച്ചിയിലെ കലാഭവൻ. ഫാ. ആബേൽ സിഎംഐ ആണ് അതിന്റെ സ്ഥാപകൻ. ആബേലച്ചന്റെ കലാഭവനിൽ ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളില്ലായിരുന്നു. ജയറാമും ദിലീപും കലാഭവൻ മണിയുമുൾപ്പെടെയുള്ള കലാകാരന്മാരുടെ വളർച്ചയ്ക്കു വഴിയൊരുക്കാൻ യാതൊരു ഭേദചിന്തയുമില്ലാതെ കലാഭവന്റെ വാതിലുകൾ തുറന്നിട്ടു.
ബഹുജനപ്രക്ഷോഭങ്ങൾ
ബഹുജനപ്രക്ഷോഭങ്ങളിലൊന്നും ക്രൈസ്തവരില്ല എന്നതാണ് ഒരു ആരോപണം. 1891ൽ നടന്ന മലയാളി മെമ്മോറിയൽ വിജയിപ്പിക്കുന്നതിൽ നിധീരിക്കൽ മാണിക്കത്തനാർ അടക്കമുള്ള ക്രൈസ്തവ നേതാക്കളും വലിയ പങ്കുവഹിച്ചു. മാണിക്കത്തനാരുടെ സഹോദരൻ കുരുവിള ഉൾപ്പെടെ ആറുപേരാണു നിവേദനം സമർപ്പിച്ച് ദിവാനുമായി ചർച്ച നടത്തിയത്. 1918ലെ പൗരസമത്വവാദത്തിലാണ് എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ള നീക്കം നടക്കുന്നത്. പൗരസമത്വ പ്രക്ഷോഭത്തിൽ ടി.കെ. മാധവനൊപ്പം നിലകൊണ്ട പ്രമുഖ നേതാക്കളാണ് ബാരിസ്റ്റർ ഇ.ജെ. ജോൺ, ഫാ. സിറിയക് വെട്ടിക്കാപ്പള്ളി, ദീപിക പത്രാധിപർ തെങ്ങുംമുട്ടിൽ വർഗീസ് മാപ്പിള, ബാരിസ്റ്റർ ജോർജ് ജോസഫ്, എം.എം. വർക്കി, അയ്യനാട്ടുപാറായിൽ കുഞ്ഞവിരാ തരകൻ തുടങ്ങി നിരവധി പേർ. അന്ന് 14 ഹിന്ദുക്കളും 11 ക്രിസ്ത്യാനികളുമടങ്ങുന്ന ഒരു സംഘം സർക്കാരിനു നിവേദനം സമർപ്പിക്കാൻ ശ്രമിച്ചു. ഓരോ വർഷം കഴിയുന്തോറും ഒപ്പം നിന്ന ക്രൈസ്തവരുടെ പേരുകൾ ചരിത്രത്തിൽനിന്നു നീക്കംചെയ്യുകയാണ്.
പൗരസമത്വവാദം വളർന്നിട്ടാണു നിവർത്തന പ്രസ്ഥാനം ഉടലെടുക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ യോഗം നടക്കുന്നത് തിരുവനന്തപുരം എൽഎംഎസ് (ലണ്ടൻ മിഷനറി സൊസൈറ്റി) ഹാളിലാണ്. ഇതിന്റെ ചെയർമാൻ ഇ.ജെ. ജോൺ വക്കീലും പ്രധാന അംഗങ്ങൾ സി. കേശവൻ, എൻ.വി. ജോസഫ്, പി.കെ. കുഞ്ഞ് എന്നിവരുമായിരുന്നു. ഇവരിൽ സി. കേശവനെ മാത്രമാണു കേരളം ഓർക്കുന്നത്. നിവർത്തന പ്രസ്ഥാനത്തിന്റെ നേതാവായ ബാരിസ്റ്റർ ജോർജ് ജോസഫിനെ എന്തുകൊണ്ട് കേരളം മറക്കുന്നു? സ്വാതന്ത്യത്തിനായി ധീരതയോടെ പോരാടിയ അക്കാമ്മ ചെറിയാൻ സ്ത്രീയല്ലേ?
മുന്പ് സൂചിപ്പിച്ചതുപോലെ നവോത്ഥാനമെന്നാൽ മാനവികമൂല്യങ്ങൾ മനുഷ്യമനസിനെ ഗ്രസിച്ച് അതു പൊതുസമൂഹത്തിന്റെ വികാരമായി മാറി, ജനമുന്നേറ്റത്തിലൂടെ സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ സൃഷ്ടിക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെ രൂപപ്പെടുത്തലാണ്. ക്രൈസ്തവർക്കാണ് അതിന്റെ പിതൃത്വം.
നവോത്ഥാനത്തിലൂടെ വളർന്നു വികസിച്ച കേരളത്തിൽ ഭാഷ, അച്ചടി, പുസ്തകപ്രസാധനം, വ്യാകരണം, പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കവിത, സ്ത്രീവിദ്യാഭ്യാസം, പത്രപ്രവർത്തനം, സിനിമ എന്നിവയിലൂടെ മനുഷ്യമനസിനെ ഇനിയും ഉണർത്താനുള്ള ഭഗീരഥപ്രയത്നത്തിലാണ് ക്രൈസ്തവസമൂഹം. അതിനായി ജീവിക്കാൻ മറന്നുപോകുന്ന സ്ത്രീ-പുരുഷന്മാരുടെ നേതൃത്വം ക്രൈസ്തവർക്കുണ്ട്.
(തൃശൂർ സെന്റ് തോമസ് കോളജ് മുൻ അധ്യാപകനാണു ലേഖകൻ).