Saturday, December 22, 2018 1:00 AM IST
പൗരന്റെ സ്വകാര്യതയും സ്വാതന്ത്ര്യവും പരമപ്രധാനമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളിൽ ഇവ പരമപ്രധാനവുമാണ്. മൗലികാവകാശങ്ങൾക്കു മേലുള്ള ഏതു കടന്നുകയറ്റവും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ ഏതൊരു പൗരന്റെയും കംപ്യൂട്ടറുകൾ നിരീക്ഷിക്കാനും ഇടപെടാനും ഡേറ്റകൾ പിടിച്ചെടുക്കാനും പത്തു കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ വിവാദ ഉത്തരവ് പിൻവലിച്ചേ മതിയാകൂ. ദുരുപയോഗിക്കപ്പെടുമെന്ന് ഉറപ്പാക്കാവുന്ന ഒന്നാണിത്.
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു പോകാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൗരാവകാശ ലംഘന ഉത്തരവ്. അതും ഇന്ത്യയുടെ പരമാധികാര നിയമനിർമാണസഭയായ പാർലമെന്റ് സമ്മേളനത്തിനിടെ. പാർലമെന്റിൽ ആനന്ദ് ശർമയും എൻ.കെ. പ്രേമചന്ദ്രനും ഇന്നലെ ഈ വിഷയം ഉന്നയിച്ചു. 2009ൽ യുപിഎ സർക്കാർ പാസാക്കിയ ഐടി ആക്ടിലെ വ്യവസ്ഥയാണിതെന്ന കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലിയുടെ ന്യായീകരണം സത്യം മറയ്ക്കാനുള്ള തൊടുന്യായം മാത്രമാകും.
കോടതി അനുമതിയില്ലാതെ ഇതുവരെ കംപ്യൂട്ടർ പിടിച്ചെടുക്കാനാകില്ലായിരുന്നു. സഞ്ചാരത്തിലുള്ള ഡേറ്റ നിരീക്ഷിക്കാൻ മാത്രം ഉണ്ടായിരുന്ന നിയമത്തിലെ വ്യവസ്ഥയെ വ്യാഖ്യാനം ചെയ്താണ് പുതിയ ഉത്തരവ്. ഒറ്റനോട്ടത്തിൽ ജയ്റ്റ്ലി പറഞ്ഞതുപോലെ രാജ്യസുരക്ഷയ്ക്കായുള്ള നടപടിയെന്നു തോന്നാം. എന്നാൽ, വലിയ അപകടവും ചതിയും ഉത്തരവിൽ പതിയിരിപ്പുണ്ട്. നാലര വർഷം ഭരിച്ചിട്ടും നരേന്ദ്ര മോദി സർക്കാരിനു തോന്നാതിരുന്ന "സുരക്ഷാഭീഷണി’ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു പുറത്തുവരുന്നതാണു കൂടുതൽ ദുരന്തം.
തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും ചാരപ്രവർത്തനങ്ങളും കൂടിവരുന്പോൾ ചില അത്തരം നിയന്ത്രണങ്ങൾ ആവശ്യമാകും. സുരക്ഷയെക്കുറിച്ച് അവബോധമുള്ള രാജ്യസ്നേഹികൾ ഇത്തരം നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ സുരക്ഷയെ മറയാക്കി പൗരന്റെ സ്വകാര്യതയിലേക്കു ടോർച്ചടിച്ചുനോക്കാനുള്ള കുതന്ത്രം അനുവദിക്കാനാകില്ല.
• വിവരം തേടി വേലി പൊളിക്കും
സുരക്ഷയുടെ മറവിൽ പൗരന്റെ സ്വകാര്യതയിലും സ്വാതന്ത്ര്യത്തിലും എന്നും എപ്പോഴും സമയത്തും അസമയത്തും സർക്കാരിനു കടന്നുകയറാമെന്ന നില അപകടകരവും അപലപനീയവുമാണ്. നിരീക്ഷണ രാജ്യമായി (സർവൈലൻസ് സ്റ്റേറ്റ്) ഇന്ത്യയെ മാറ്റുന്നതാണു കേന്ദ്ര ഉത്തരവെന്ന ആരോപണം ശരിവയ്ക്കുന്നതാണു കേന്ദ്ര ഉത്തരവിലെ വിശദാംശങ്ങൾ. ഐടി നിയമത്തിലെ വ്യവസ്ഥയുടെ മറവിലുള്ള ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ ഡിസംബർ 20ലെ ഉത്തരവ് ഇന്ത്യയെ പോലീസ് രാജ് ആക്കി മാറ്റാൻ സഹായകമാകും.
സ്വകാര്യത മൗലികാവകാശം ആണെന്നു സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയതിനു ശേഷമാണു മോദി സർക്കാരിന്റെ നടപടി. ആധാർ കാർഡിലെ വിവരങ്ങൾ അനുവാദമില്ലാതെ ബാങ്കുകൾക്കു പോലും നൽകേണ്ടതില്ലെന്നും സ്വകാര്യത പൗരന്റെ അവകാശമാണെന്നുമാണ് പരമോന്നത കോടതി വിധിച്ചത്. നീണ്ട വാദങ്ങൾക്കു ശേഷമായിരുന്നു അന്തിമവിധി. കോടതിയുടെ തീർപ്പുണ്ടായതിനു പിന്നാലെയാണു സ്വകാര്യതയിലേക്ക് അതിലേറെ ഗുരുതരമായ കടന്നാക്രമണത്തിനു സർക്കാർ മുതിർന്നതെന്നതു ഗൗരവതരമാണ്.
ആധാർ വിഷയത്തിൽ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത രാജ്യവും കോടതിയും വിശദമായി ചർച്ച ചെയ്യപ്പെട്ടതാണ്. വ്യക്തിയുടെ സ്വകാര്യതയെന്നത് ആധാറിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ലെന്ന് വ്യക്തമാണ്. സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റങ്ങൾക്കെതിരേ ആഗോളതലത്തിൽ തന്നെ രോഷവും പ്രതിഷേധവും ഉയരുന്നുമുണ്ട്.
• തകരുന്ന സ്വകാര്യത
മോർഗൻ ഫ്രീമാന്റെ പ്രശസ്തമായ ഡോക്യുമെന്ററി ചിത്രത്തിൽ ഒരു രംഗമുണ്ട്. വനത്തിനുള്ളിൽ ഗവേഷണത്തിനു പോകുന്ന അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള കർനെഗി മെല്ലൻ യൂണിവേഴ്സിറ്റി വിദ്യാർഥി ഒരു ഫോട്ടോയെടുക്കുന്നതാണു രംഗം. വനത്തിൽ കണ്ട തീർത്തും അപരിചിതനായ ഒരാളുടെ ഫോട്ടോ ഈ ഗവേഷണ വിദ്യാർഥി മൊബൈലിൽ പകർത്തി. അപരിചിതനെ അദ്ദേഹത്തിന്റെ ചിത്രം കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ സ്മാർട്ട് ഫോണിൽ ചിത്രത്തിലുള്ള ആളുടെ പേരും ജനനസ്ഥലവും താത്പര്യങ്ങളും അടക്കമുള്ള വ്യക്തിവിവരങ്ങളും തെളിഞ്ഞുവന്നു.
വെറുമൊരു ഫോട്ടോയിൽ നിന്ന് ആ വ്യക്തിയുടെ മുഖം തിരിച്ചറിഞ്ഞ് അയാളുടെ വിവരങ്ങൾ മുഴുവൻ കണ്ടെത്തി നൽകുന്ന സാങ്കേതികവിദ്യ. ഈ സോഫ്റ്റ്വെയർ പല മൊബൈൽ ഫോണുകളിലും കംപ്യൂട്ടറുകളിലും ഇന്നു ലഭ്യമാണ്. ഫോട്ടോയിലെ മുഖത്തിൽ നിന്ന് ആ വ്യക്തിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ തെരഞ്ഞാണു വിവരങ്ങൾ പുറത്തെടുത്തത്. സ്വകാര്യത മരിച്ചോ എന്നതാണു ഡോക്യുമെന്ററിയിലെ എപ്പിസോഡിന്റെ തലവാചകം.
നമ്മളിൽ പലരും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലുമൊക്കെ നമ്മുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുക പതിവാണ്. പക്ഷേ വ്യക്തിവിവരങ്ങളടങ്ങിയ ഡേറ്റകളാണു ഫോട്ടോകൾ എന്ന കാര്യം പലരും അറിയുന്നില്ലെന്നു പ്രഫസർ അലസാൻന്ദ്രോ അക്വിസ്റ്റി ഇതേ ഡോക്യുമെന്ററിയിൽ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓണ്ലൈനിൽ ഫോട്ടോ പോസ്റ്റു ചെയ്യുന്നവരുടെ വിവരങ്ങളും മറ്റുള്ളവർക്കു ലഭ്യമാകും. സാങ്കേതികമായി ആരും ഡേറ്റ കവരുന്നുമില്ല. അറിഞ്ഞുകൊണ്ടു പരസ്യമായി നാമല്ലൊം അതു വെളിപ്പെടുത്തുകയാണ്.
• പൗരൻ ആനിമൽ ഫാമിൽ
ഇംഗ്ലീഷ് സാഹിത്യകാരനായ ജോർജ് ഓർവലിന്റെ വിഖ്യാതമായ ആനിമൽ ഫാം എന്ന നോവലിൽ പരിഹസിക്കുന്നതാണു മോദി നടപ്പാക്കിയത്. സ്വതന്ത്രമായ ഒരു സമൂഹത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളാണു കേന്ദ്രസർക്കാർ ഉത്തരവിന്റെ സാരാംശം. റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ 1945ൽ എഴുതിയ നോവലിൽ വിവക്ഷിക്കുന്ന തലത്തിലേക്ക് ഇന്ത്യയെ മാറ്റാൻ 2018ൽ സർക്കാർ ശ്രമിക്കുന്നു!
വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസും ആണ് ഏറ്റവും പ്രധാനമെന്ന് ജോർജ് ഓർവൽ ഓർമിപ്പിച്ചതു തന്നെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടും പറയാനുള്ളത്.
എതിരാളികളെയും എതിർക്കുന്നവരെയും നിരീക്ഷിക്കുന്നതിനു പിന്നിലെ ഗൂഢതാത്പര്യങ്ങൾ വ്യക്തമാണ്. ജനാധിപത്യ സംവിധാനത്തിന്റെ അന്തഃസത്ത തകർക്കാൻ ഇത്തരം ചാരപ്പണികൾക്കു കഴിയും. രാഷ്ട്രീയവും മതപരവും അല്ലാത്തതുമായ എതിരാളികളുടെ വിവരങ്ങൾ ചോർത്തിയെടുത്ത് അവരെ തളർത്തുകയും തകർക്കുകയും ചെയ്യുകയെന്ന തന്ത്രം എക്കാലത്തും ഉണ്ടായിട്ടുണ്ട്. വിവാദമായ ചോർത്തലുകളേക്കാൾ എത്രയോ അധികമാകും അധികമാരും അറിയാത്ത ചോർത്തലുകൾ.
• ആശങ്ക വ്യാപകമാകുന്നു
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ഐബി, സിബിഐ, ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴിലുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), ജമ്മു കാഷ്മീരിലും ആസാമിലും ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് എന്നിവ മുതൽ ഡൽഹി പോലീസ് കമ്മീഷണർ വരെയുള്ള പത്ത് ഏജൻസികൾക്കാണു രാജ്യത്ത് ഏതു കംപ്യൂട്ടറും നിരീക്ഷിക്കാനും ഇടപെടാനും ഡേറ്റകൾ വേർതിരിച്ചെടുക്കാനും അനുമതി നൽകിയത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടു കൂടി മാത്രമേ നിരീക്ഷണം നടത്തുകയുള്ളൂ എന്നതാണു സർക്കാർ ഇന്നലെ നൽകിയ വിശദീകരണം. കോടതികളുടെ അനുമതിയോടെ മാത്രമേ ഇത്തരം നിരീക്ഷണം നടത്താവൂ എന്നതാണു നിലവിലെ ചട്ടമെന്ന കാര്യം സൗകര്യപൂർവം സർക്കാർ മറയ്ക്കുകയാണ്. സഞ്ചാരത്തിലുള്ള ഡേറ്റകൾക്കു പുറമെ, ചരിത്രത്തിൽ ആദ്യമായി കംപ്യൂട്ടറുകളിൽ ശേഖരിച്ചിട്ടുള്ള ഏതു വിവരവും നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പുതിയ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.
രാഷ്ട്രീയവും സാന്പത്തികവുമായ നിരവധി കാരണങ്ങളാൽ സാധാരണക്കാരന്റെ വരെ കംപ്യൂട്ടറുകൾ നിരീക്ഷിക്കാനാകുമെന്ന അവസ്ഥ പോലീസ് രാജിനു തുല്യമാണ്. രാജ്യസുരക്ഷയെ മറയാക്കി പൗരന്റെ സ്വകാര്യതയും സ്വാതന്ത്ര്യവും കവരാനുള്ള ഏതൊരു ശ്രമത്തിലും വലിയ അപകടം പതിയിരിപ്പുണ്ട്. വളരെ അത്യാവശ്യം വരുന്ന കേസുകളിൽ കോടതികളുടെ അനുമതിയോടെ മാത്രമേ സർക്കാരുകളുടെ നിരീക്ഷണം പാടുള്ളൂ. അതിപ്പോൾ നിലവിലുണ്ട്. അതിലേറെയുള്ള ഓരോ നിരീക്ഷണവും ഭരണകൂട ഭീകരതയാണ്.
സാധാരണക്കാരുടെ സ്വകാര്യത, സ്വാതന്ത്ര്യം എന്നീ മർമപ്രധാനവും മൗലികവും ഭരണഘടനാപരവുമായ അവകാശങ്ങളിൽ കൈകടത്താനും കവർന്നെടുക്കാനും നടത്തുന്ന നീക്കങ്ങളെ ജനസമൂഹം കൂട്ടായി പ്രതിരോധിക്കുകയും തോൽപ്പിക്കുകയും ചെയ്യണം. സ്വകാര്യത ജന്മാവകാശമാണ്. സ്വാതന്ത്ര്യം പരമപ്രധാനവും.
ജോർജ് കള്ളിവയലിൽ