Saturday, December 22, 2018 1:04 AM IST
നവോത്ഥാനം ചിലരുടെ കുത്തകയോ?/ ഡോ. ജയിംസ് പുലിയുറുന്പിൽ-4
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇറ്റലിയിൽ ആരംഭിച്ച നവോത്ഥാനം താമസിയാതെ ഹോളണ്ട്, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. പഴയകാല ഗ്രീക്ക്, റോമൻ ക്ലാസിക് കാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ഒരു വൈജ്ഞാനിക വിപ്ലവത്തേക്കാളുപരി കലാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, മത രംഗങ്ങളിൽ ഉണർവിനും ഉയർച്ചയ്ക്കും മാറ്റത്തിനും കാരണമായ ഒരു വിപ്ലവമായിരുന്നു നവോത്ഥാനം എന്നു ബോധ്യപ്പെടുത്തുന്നു. അതോടെയാണു മധ്യകാലഘട്ടത്തിൽ നിന്നു വ്യത്യസ്തമായി ആധുനിക കാലഘട്ടം പിറക്കുന്നതു തന്നെ.
യൂറോപ്യൻ നവോത്ഥാനത്തിൽ നിന്നു ചൈതന്യം സ്വീകരിച്ച് ഇന്ത്യയിലെത്തിയ യൂറോപ്യൻ ക്രൈസ്തവ മിഷനറിമാരാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, നവോത്ഥാനത്തിനു തുടക്കമിട്ടത്. ഇവരിൽ അഗ്രഗണ്യനാണ് അർണോസ് പാതിരി എന്ന് നാം വിളിക്കുന്ന ഈശോ സഭാംഗമായ ജോണ് ഏണസ്റ്റ് ഹാൻക്സ് ലേഡൻ എന്ന ജർമൻ മിഷനറി (1681-1732).
കേരളം കർമഭൂമി
1699- ൽ പതിനെട്ടാം വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം(Gymnasium) പൂർത്തിയാക്കിയ ഉടൻ നാടും വീടും ഉപേക്ഷിച്ച് കേരളത്തിലേക്ക് ഇറങ്ങിത്തിരിച്ച ജോണ് ഏണസ്റ്റിനു പിന്നീട് തന്റെ പ്രവർത്തന രംഗമായിത്തീർന്ന കേരളമായിരുന്നു നാടും വീടും. അത്രമാത്രം അദ്ദേഹം ഈ നാടിന്റെ ഭാഗമായി തീർന്നു. ക്രിസ്തുവർഷം 803ൽ മഹാനായ ചാൾസ് ചക്രവർത്തി ആരംഭംകുറിച്ച- ഇന്നു നിലനിൽക്കുന്ന ഏറ്റവും പഴയ സ്കൂൾ- കരോലീനും (Karl [Charles] എന്ന പേരിൽ നിന്ന് ) എന്ന പ്രശസ്ത സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ച ജോണ് ഏണസ്റ്റ് ഗുരുക്കന്മാരായ ഈശോസഭാ വൈദികരിൽ നിന്ന് ഇന്ത്യയെപ്പറ്റി കേട്ടിരുന്നു. വൈദ്യശാസ്ത്രമോ, നിയമമോ തുടർന്ന് പഠിക്കാൻ അവസരമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് താത്പര്യം ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
1699ൽ ഓക്ടോബറിൽ ജർമനിയിലെ ഒൗഗ്സ്ബുർഗിൽ നിന്ന് ആരംഭിച്ച ക്ലേശകരമായ സാഹസികയാത്ര ഇറ്റലി, മാൾട്ട, സൈപ്രസ്, തുർക്കി, സിറിയ, അർമേനിയ, പേർഷ്യ വഴി കേരളത്തിലെത്താൻ ഒരു വർഷവും രണ്ടു മാസവും 10 ദിവസവുമെടുത്തു. വഴിമധ്യേ നാൽവർ സംഘത്തിലെ രണ്ട് പേർ മരിച്ചെങ്കിലും ജോണ് ഏണസ്റ്റും സുഹൃത്ത് ജോണ് കാസ്പർ ഷില്ലിംഗറും യാത്ര തുടർന്നു. ( ഇവരുടെ യാത്രാവിവരണം Ost- Indianische Reise- Beschreiburg desr herrn Johan Caspar Schillinger എന്ന പേരിൽ 1707 ജർമനിയിലെ ന്യൂറൻബർഗിൽനിന്നു ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
1701 ആരംഭത്തിൽ കേരളത്തിലെത്തിയ അദ്ദേഹം തൃശൂർ ജില്ലയിലെ അന്പഴക്കാട്, വേലൂർ, പുത്തൻചിറ, പഴുവിൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനവും എഴുത്തും മറ്റു പ്രവർത്തനങ്ങളും നടത്തിയിരുന്നത്. ഇക്കാലത്ത് ഒരിക്കലും അദ്ദേഹം തന്റെ ജന്മനാട് സന്ദർശിക്കാൻ പോയിട്ടില്ല. 1732-ൽ പഴുവിൽ അദ്ദേഹം മരിച്ചു സംസ്കരിക്കപ്പെട്ടു.
മലയാളഭാഷയ്ക്കു സംഭാവനകൾ
മലയാള ഭാഷയുടെ വികസനത്തിനു സാരവത്തായ സംഭാവനകൾ നൽകിയ വിദേശ മിഷനറിമാരിൽ പ്രമുഖനാണ് അർണോസ് പാതിരി. കേരളീയരുടെ സാംസ്കാരിക ജീവിതത്തിനു കാവ്യസംസ്കാരത്തിന്റെ സംശുദ്ധി പകർന്നത് അദ്ദേഹമാണ്. ഇന്ത്യയുടെ വേദഭാഷയായ ശ്രേഷ്ഠമായ സംസ്കൃതവും നാടിന്റെ ഭാഷയായ മലയാളവും വളരെയേറെ ക്ലേശങ്ങൾ സഹിച്ചും തടസങ്ങൾ നേരിട്ടുമാണ് അദ്ദേഹം ആഴത്തിൽ പഠിച്ചെടുത്തത്. മറ്റു ക്രൈസ്തവ മിഷനറിമാരിൽ നിന്നു വ്യത്യസ്തനായി അദ്ദേഹം താളിയോലയും നാരായവുമായി അടച്ചിട്ട മുറിക്കുള്ളിൽ കാവ്യദേവതയുടെ കടാക്ഷത്തിനായി തപസിരുന്നു.
ജർമനിയിൽ ജനിച്ചുവളർന്ന ഈ യുവാവ് കേരളത്തിൽ വന്ന് സംസ്കൃതവും മലയാളവും പഠിച്ചു. അതും അവർണർക്കോ വിദേശിക്കോ സംസ്കൃതം പഠിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത്. ഫാ. ബർണാർദ് തോമാ എഴുതുന്നത്, "മുൻകാലങ്ങളിൽ വ്യഖ്യാതമായിരുന്നു തൃശ്ശിവപേരൂരിലെ സംസ്കൃത വിദ്യാശാലയിൽ രണ്ടു ബ്രാഹ്മണോപാധ്യായന്മാരിൽ നിന്നാണ് മലയാളവും സംസ്കൃതവും ഈ മഹാൻ അഭ്യസിച്ചത്’ എന്നാണ്. വാല്മീകി- വ്യാസൻമാരെയും ചെറുശേരി, എഴുത്തച്ഛൻ, പൂന്താനം എന്നിവരെയും നന്നായി വായിച്ചു. "മലയാളത്തിന്റെ മനസറിഞ്ഞു' കവിതയുടെ രഹസ്യമറിഞ്ഞു. ആ അറിവിന്റെ നിറവിൽ നിന്ന് മലയാളിക്കു പകർന്നുകൊടുത്തു. അങ്ങനെ അദ്ദേഹം മലയാളികളുടെ പ്രിയ ങ്കരനായ അർണോസ് പാതിരിയായി.
മിഷനറിമാർ എന്നു കേൾക്കുന്പോൾ നമ്മുടെ മനസിലേക്കു കടന്നുവരുന്ന സാധാരണ ചിന്ത അച്ചടി, വ്യാകരണം, നിഘണ്ടു, വിജ്ഞാനകോശം, വിദ്യാഭ്യാസം എന്നൊക്കെയാണ്. വൈജ്ഞാനിക മേഖലയിലല്ലാതെ സർഗാത്മകരംഗത്തും മിഷനറിമാരുടെ സംഭാവനകളുണ്ട്. സർഗാത്മക രചനകൾ മാതൃഭാഷയിൽ മാത്രം സാധ്യമാകുന്ന ഒന്നാണെന്നും പഠനാത്മക രചനകൾ മാത്രമേ ഇതര ഭാഷകളിൽ ആർക്കും വഴങ്ങുകയുള്ളു എന്ന പൊതു ധാരണയ്ക്ക് ഒരു അപവാദമാണ് അർണോസ് പാതിരി. 17 വർഷം കൊണ്ട് സംസ്കൃതത്തിലും മലയാളത്തിലും അസാമാന്യ സ്വാധീനം കൈവരിക്കുകയും വളരേയേറെ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു എന്നത് പലർക്കും അവിശ്വസനീയമാണ്.
അക്ഷരങ്ങളുടെ ഏകാന്തലോകത്തേക്ക് അദ്ദേഹം അഗ്നിച്ചിറകുകളിൽ പറന്നുകയറി. അങ്ങനെ അദ്ദേഹം മലയാളത്തിലെ ആദ്യ വിലാപകാവ്യകർത്താവായി, ആദ്യത്തെ ഖണ്ഡകാവ്യ രചയിതാവായി; രണ്ടാമത്തെ വ്യാകരണ ഗ്രന്ഥകാരനായി. ബൈബിളിനെ ആദ്യമായി കേരളത്തിൽ കാവ്യരൂപത്തിൽ അവതരിപ്പിച്ചതും അർണോസ് പാതിരിയാണ്. കൂടാതെ, സംസ്കൃതഭാഷയുടെ കവാടം ആദ്യമായി യൂറോപ്പിനു തുറന്നുകൊടുത്തതും ഇൻഡോളജി എന്ന പഠനശാഖയ്ക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.
അന്നു കേരളത്തിൽ ഉച്ചഭാഷയും(വരമൊഴി) നീചഭാഷയും (വാമൊഴി) ഉണ്ടായിരുന്നു. ഉച്ചഭാഷ സംസ്കൃതമയവും നീചഭാഷ തമിഴ് ചേർന്ന മലയാളവുമായിരുന്നു. എഴുത്തച്ഛൻ തമിഴിന്റെ ദാസ്യത്തിൽനിന്നു മലയാളത്തെ മോചിപ്പിച്ച് സംസ്കൃത പ്രധാനമായ ഒരു മലയാളത്തിനു രൂപം നൽകാൻ ആരംഭിച്ചിരുന്നു. ഈ സാഹിത്യ ഭാഷ (ഉച്ചഭാഷ അഥവാ ഗ്രന്ഥഭാഷ) തന്നെയാണ് അർണോസ് പാതിരിയും സ്വീകരിച്ചത്. എന്നാൽ, തന്റെ രചനകളിൽ സംസ്കൃത പദങ്ങൾ കഴിവതും കുറയ്ക്കാനും അദ്ദേഹം ശ്രമിച്ചു. അങ്ങനെ ഇന്നത്തെ രൂപത്തിലുള്ള ശ്രേഷ്ഠ മലയാളത്തിന്റെ പ്രാരംഭകൻ കൂടിയാണ് അദ്ദേഹം.
അർണോസ് പാതിരിയുടെ കൃതികൾ പുത്തൻപാന അഥവാ കൂദാശപ്പാന, ചതുരന്ത്യം, ഉമ്മാപർവം, ഉമ്മാടെ ദുഃഖം, വ്യാകുലപ്രബന്ധം, ജനോവപർവം, അവേ മാരിസ് സ്റ്റെല്ല, യുധിഷ്ഠിരവിജയം, സംസ്കൃത വ്യാകരണം, മലയാളം- സംസ്കൃതം നിഘണ്ടു, മലയാളം- പോർത്തുഗീസ്-സംസ്കൃതം നിഘണ്ടു, മലയാളം- പോർത്തുഗീസ് വ്യാകരണം എന്നിവയാണ്.
സംസ്കൃത വ്യാകരണം
സംസ്കൃതത്തിലെ യുധിഷ്ഠിരവിജയമാണു പാതിരിയുടെ ആദ്യ ഗ്രന്ഥം. വാസുദേവ കവിയുടെ ഈ ഗ്രന്ഥം മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും ദ്വയാർഥങ്ങളുള്ള ഒട്ടേറെ പദങ്ങളുള്ളതുമായ കവിതകളുടെ സമാഹാരവുമാണ്. കൗരവ -പാണ്ഡവ യുദ്ധമാണ് ഇതിന്റെ കഥാതന്തു. ഈകൃതി വായിച്ചു മനസിലാക്കി ഇതിന് ഒരു വ്യാഖ്യാനമെഴുതിയതോടെയാണ് തുടർന്ന് സംസ്കൃത പഠനത്തിനും എഴുത്തിനും അദ്ദേഹത്തിന്റെ ബ്രാഹ്മണ അധ്യാപകർ എല്ലാ പ്രോത്സാഹനവും പ്രചോദനവും നൽകിയത്. യൂറോപ്പിൽ പാതിരിയെ പ്രസിദ്ധനാക്കിയത് അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണമാണ്. (Gramatica Grandonica എന്നാണ് ഇതു ലത്തീനിൽ അറിയപ്പെടുക). സിദ്ധരൂപവും അമരകോശവും പാണിനീയവുമുപയോഗിച്ചാണ് അദ്ദേഹം ഈ ഗ്രന്ഥം രചിക്കുന്നത്. ഓലകളിൽ എഴുതപ്പെട്ടിരുന്ന സിദ്ധരൂപവും അമരകോശവും വായിച്ചെടുക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. കുടാതെ വാക്കുകൾ അടുപ്പിച്ചാണ് എഴുതിയിരുന്നത്. അർണോസ് പാതിരിയെ അനശ്വരനാക്കിത്തീർത്ത ഈ കൃതിയെ പൗളിനോസ് പാതിരി വിശേഷിപ്പിക്കുന്നത് മനുഷ്യ ശക്തിക്കതീതമായ ഒരു പ്രയത്നം എന്നാണ്.
ഈ വിശിഷ്ട കൃതി വഴി ഒരു പുതിയ ലോകത്തേക്കാണ് അദ്ദേഹം കേരളീയരെയും പാശ്ചാത്യരെയും കൊണ്ടുപോയത്. ഹൈന്ദവരുടെ വേദഭാഷയുടെ ഉറവിടം കണ്ടെത്താൻ, അതു മനസിലാക്കാൻ, അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണു വലിയ കാര്യം. ബ്രാഹ്മണ മഹർഷിമാർ മാത്രം ഉപയോഗിച്ചിരുന്നതും ഹൈന്ദവ പുരോഹിതരെ തിരുക്കർമങ്ങൾ അനുഷ്ഠിക്കാൻ പഠിപ്പിക്കാൻ മാത്രം ഉപയോഗിച്ചിരുന്നതുമായ സംസ്കൃതത്തെ അർണോസ് പാതിരി ജനകീയമാക്കി എന്നു തന്നെ പറയാം.
പ്രഥമ ഇൻഡോളജിസ്റ്റ്
സംസ്കൃത പഠനത്തിലൂടെ, സംസ്കൃത വ്യാകരണത്തിലൂടെ ഇന്ത്യയുടെ പ്രശസ്തി യൂറോപ്പിനെ അറിയിച്ച അർണോസ് പാതിരിയെ പ്രഥമ ഇൻഡോളജിസ്റ്റ് എന്നാണ് പൗളിനോസ് പാതിരി വിശേഷിപ്പിക്കുന്നത്. ഇൻഡോളജി അഥവാ ഇന്ത്യാ വിജ്ഞാനീയം ഇന്ത്യയെക്കുറിച്ചുള്ള വൈജ്ഞാനിക പഠനമാണ്. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, ഭാഷകൾ, മതങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള പഠനം. ഇൻഡോളജി എന്ന പദത്തിന്റെ ആദ്യ പ്രയോക്താക്കൾ ജർമൻ ഗവേഷകരാണ്. ഇന്ന് ഇതു പ്രധാനമായും ജർമൻ യൂണിവേഴ്സിറ്റികളിലെ ഒരു പഠനശാഖയാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജന്മമെടുത്ത കാൽപ്പനികത (Romanticism) യൂറോപ്പിൽ ചിന്തകരുടെ ലോകത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായി. കാല്പ്പനികതയുടെ ഫലമായി ഇന്ത്യ ആകർഷിക്കപ്പെടേണ്ട ഒരു രാജ്യമായി (country of desire) ചിന്തകരുടെ ലോകം കണ്ടു. ആധ്യാത്മികതയുടെയും കാൽപ്പനികതയുടെയും യഥാർഥവും സന്തുലിതവുമായ ഒരു സംയോജനം ഇന്ത്യയിലാണ്, ഇന്ത്യയിലെ തത്വചിന്തകളിലാണ്, അവിടുത്തെ മതങ്ങളിലാണ് എന്ന് അവർ മനസിലാക്കി. യൂറോപ്പിന് നഷ്ടപ്പെട്ടുപോയ ഈ കാല്പനിക കുതൂഹലം ഇന്ത്യയിലെ പഴയകാല കൃതികളിൽ അവർ ദർശിച്ചു. ഈ കൃതികളെ എന്നും നിലനിൽക്കുന്ന വിജ്ഞാനത്തിന്റെ ഭണ്ഡാഹാരങ്ങളായി അവർകണ്ടു.
യൊഹാൻ ഗോട്ഫ്രീഡ് ഹെർഡർ (Johanna Gottfried Herder -1744-1803) എന്ന ജർമൻ തത്വചിന്തകൻ "ഇന്ത്യയാണ് എല്ലാ സംസ്കാരങ്ങളുടെയും വിജ്ഞാനത്തിന്റെയും വിളനില'മെന്ന് എഴുതി. ഇതിൽ ആകൃഷ്ടരായ ഫ്രെഡറിക് വോൺ ഷ്ളേഗൽ (Frederich von Schlegel- 1772-1829)ഉം അവുഗുസ്റ്റ് വോൺ ഷ്ളേഗൽ (August von Schlegel -1767-1845)ഉം ഇന്ത്യയിലെ ഭാഷകളും സാഹിത്യ കൃതികളും തത്വശാസ്ത്രവിധികളും പഠിക്കാനാരംഭിച്ചു. അങ്ങനെ ഇന്ത്യയുടെ സംസ്കാരത്തെപ്പറ്റിയും ഭാഷകളെപ്പറ്റിയുമുള്ള ആഴമായ പഠനത്തിൽ നിന്നുണ്ടായ പഠനശാഖയാണ് ഇൻഡോളജി. 1819-ൽ അവുഗുസ്റ്റ് വോൺ ഷ്ളേഗൽ ജർമനിയിൽ ബോണ് യൂണിവേഴ്സിറ്റിയിലെ സംസ്കൃതത്തിന്റെ ആദ്യ പ്രഫസറായി ചാർജെടുത്തു. 1820ൽ അദ്ദേഹം ഭഗവത്ഗീത യൂറോപ്പിലെ ആദ്യ സംസ്കൃത പുസ്തകമായി ദേവനാഗിരി ലിപിയിൽ ജർമനിയിൽ നിന്നു പ്രസിദ്ധീകരിച്ചു; തുടർന്ന് തന്നെ അതിന്റെ ലത്തീൻ പരിഭാഷയും.
പേർഷ്യൻ, യൂറോപ്യൻ ഭാഷകളുടെ ഉത്ഭവം ഹീബ്രുവിൽ നിന്നല്ല, സംസ്കൃതത്തിൽ നിന്നാണ് എന്ന് വില്യം ജോൺസ് (William Jones-1746-1794) സമർഥിച്ചു. ഷ്ളേഗൽ, ജോൺസ്, ഹെർഡർ തുടങ്ങിയ ജർമൻ ചിന്തകരാണ് ഇൻഡോളജിക്കു തുടക്കം കുറിച്ചതെന്ന് നാം കണ്ടു. എന്നാൽ, അതിന് കാരണക്കാരനായത് ഇതിന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യയുടെ മഹത്തായ സംസ്കൃതലോകത്തെ യൂറോപ്പിന് പരിചയപ്പെടുത്തിക്കൊടുത്ത അർണോസ് പാതിരിയാണ്.
കേരളത്തിലെത്തിയ പാശ്ചാത്യ മിഷനറിമാരിൽ ഏറ്റവും തിളക്കമുള്ള വ്യക്തിത്വംഅർണോസ് പാതിരിയുടേതാണ്. അദ്ദേഹമാണ് 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ കേരളത്തിൽ നവോത്ഥാനത്തിനു തുടക്കം കുറിച്ചതെന്നു പറയാം. ജന്മം കൊണ്ട് ജർമൻകാരനായിരുന്നെങ്കിലും കർമം കൊണ്ട് മലയാളിയായിത്തീർന്ന അദ്ദേഹം തുടക്കം കുറിച്ച കേരള നവോത്ഥാനത്തിനു തന്റെ കൃതികൾ കൊണ്ടു യൂറോപ്പിൽ പോലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണ്. തന്റെ കൃതികളിലൂടെയും ഇൻഡോളജിയിലൂടെയും മലയാളികളുടെ മനസിൽ കെടാത്ത ചൈതന്യമായി ഇന്നും ജീവിക്കുന്ന നവോത്ഥാന നായകനായ അർണോസ് പാതിരി കേരള ചരിത്രത്തിലെ നിത്യ വിസ്മയമായും സംസ്കൃത ലോകത്തിലെ മഹാരഥന്മാരിലൊരുവനായും ഇന്നും ജീവിക്കുന്നു.
പൗളിനോസ് പാതിരി
പൗളിനോസ് പാതിരി എന്നു ചരിത്രത്തിൽ അറിയപ്പെടുന്ന Paulinus of St. Bartholomew.1748-ൽ ഓസ്ട്രിയയിലാണു ജനിച്ചത്. ഒരു കർമലീത്താ മിഷനറിയായി 1777-ൽ ഇന്ത്യ യിലെത്തിയ അദ്ദേഹം സംസ്കൃതവും ഭാരതസംസ്കാരവും നന്നായി പഠിച്ചയാളാണ്. ഒരു ഇൻഡോളജിസ്റ്റായ അദ്ദേഹം ഇന്ത്യയിലെയും യൂറോപ്പിലെയും ഭാഷകൾ തമ്മിലുള്ള ബന്ധം നന്നായി പഠിച്ചു. 19പുസ്തകങ്ങൾ അദ്ദേഹം ഇന്ത്യയോടു ബന്ധപ്പെടുത്തി എഴുതിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1794-ൽ റോമിൽ നിന്നു പ്രസിദ്ധീകരിച്ച India Orientalis Christiana എന്ന ഗ്രന്ഥമാണ്. അർണോസ് പാതിരിയുടെ കൃതികൾ ആദ്യം പഠിച്ചതും യൂറോപ്പിൽ പ്രസിദ്ധപ്പെടുത്തിയതും അദ്ദേഹമാണ്.
(ലേഖകൻ കോട്ടയം വടവാതൂർ സെമിനാരി ചരിത്രവിഭാഗം അധ്യാപകനാണ്)