Sunday, December 23, 2018 1:08 AM IST
നവോത്ഥാനം ചിലരുടെ കുത്തകയോ? -5/ പ്രഫ. മാത്യു ഉലകംതറ
കേരളത്തിന്റെ നവോത്ഥാനത്തിനു നേതൃത്വം വഹിച്ചതാര്? ഈ ദിവസങ്ങളിൽ വലിയൊരു ചർച്ചാവിഷയമാണിത്. ശ്രീനാരായണഗുരുവും എസ്എൻഡിപിയുമാണു മുൻനിരയിലെന്ന് വെള്ളാപ്പള്ളി നടേശനും കൂട്ടരും വാദിക്കുന്നു. ഈഴവ ഭൂരിപക്ഷമുള്ള രാഷ്ട്രീയപാർട്ടി അതിനു താളം പിടിക്കുന്നു. ശ്രീ അയ്യൻകാളിക്ക് മുൻനിരയിൽ സ്ഥാനം നൽകിയില്ലെങ്കിൽ വോട്ടു കുറഞ്ഞുപോകുമെന്നു കരുതുന്നവരുമുണ്ട്. ചട്ടന്പിസ്വാമിയോ മന്നത്തുപത്മനാഭനോ ആരാണു ഒന്നാം സ്ഥാനം അർഹിക്കുന്നതെന്നു ശങ്കിച്ചു നിൽക്കുന്നവരുമില്ലാതില്ല. ക്രൈസ്തവർ വഹിച്ച പങ്കിനെക്കുറിച്ചുള്ള അവകാശവാദവുമായി ആരും മുന്നോട്ടുവന്നു കാണുന്നില്ല. മറഞ്ഞിരിക്കുന്ന ആ മഹാസത്യത്തെക്കുറിച്ചുകൂടി വല്ലപ്പോഴുമൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും.
ഒരു പുസ്തകമെഴുതിയാൽ തീരാത്ത വിഷയമാണിത്. ജോൺ കച്ചിറമറ്റത്തിന്റെ "ക്രൈസ്തവരും ദേശീയ പ്രസ്ഥാനങ്ങളും' എന്ന ഗ്രന്ഥം ഭാഗികമായി ഇതിനുത്തരം നൽകുന്നുണ്ട്. നവോത്ഥാനത്തിനുശേഷം വെളിച്ചം നൽകിയതു വിദ്യാഭ്യാസമാണല്ലോ. അതിന് എന്നും മുൻനിരപ്പോരാളികളായിറങ്ങിയതു ക്രിസ്ത്യാനികളാണ്.
ശ്രീ നാരായണഗുരു ജനിക്കുന്നതിനു മുന്പ് പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന മുദ്രാവാക്യം മുഴക്കിയത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ്. ഈഴവനും പുലയനും പറയനും ക്രിസ്ത്യാനിക്കും ഒന്നിച്ചിരുന്നു വിദ്യ അഭ്യസിക്കാൻ പള്ളിയോടൊപ്പം പള്ളിക്കൂടം ആരംഭിച്ചു. നാനാജാതി മതസ്ഥരായ കുട്ടികൾ തീണ്ടലും തൊടീലുമില്ലാതെ ഒരുമിച്ചിരുന്നു പഠിച്ചു. ആ കുഞ്ഞുങ്ങൾക്കു ഉച്ചവിശപ്പകറ്റാൻ ഇടവകകളിൽ പിടിയരിപ്പിരിവ് ഏർപ്പെടുത്തി. നന്പൂതിരിയുടെ കാവ്യങ്ങൾ വായിക്കാൻ വേണ്ടി സംസ്കൃത സ്കൂൾ തുടങ്ങി. എല്ലാ ജാതിയിലുംപെട്ട അധ്യാപകരെ നിയമിച്ചു.
ഇന്നും കേരളത്തിലെ കൂടുതൽ സ്വകാര്യ വിദ്യാലയങ്ങളും കലാലയങ്ങളും ക്രിസ്ത്യാനികളുടേതാണ്. ദൈവത്തിന്റെ സ്വന്തം നാടാക്കി, അഭ്യസ്തവിദ്യരുടെ സംസ്ഥാനമാക്കി കേരളത്തെ രൂപാന്തരപ്പെടുത്തിയതു ക്രിസ്ത്യാനികളാണ്. സ്ത്രീ വിദ്യാഭ്യാസം പ്രചുരമാക്കിയതിൽ പ്രഥമ കോട്ടയംമെത്രാൻ മാക്കീൽ മത്തായി തിരുമേനി കാണിച്ച നിഷ്ഠ ഇവിടെ എടുത്തുപറയട്ടെ, വിദ്യാഭ്യാസത്തിന്റെ പര്യായമാണല്ലോ "എഴുത്തും വായനയും' പഠിക്കൽ. വായിക്കാൻ പുസ്തകങ്ങൾ വേണം - പത്രങ്ങൾ വേണം. ആദ്യമായി അച്ചടി യന്ത്രങ്ങൾ കേരളത്തിലെത്തിച്ചത് ക്രൈസ്തവരാണ്.
ചാവറയച്ചൻ ആരംഭിച്ച മാന്നാനത്തെ സെന്റ് ജോസഫ്സ് പ്രസും പിന്നീട് സമുദായ നേതൃത്വത്തിൽ തുടങ്ങിയ നസ്രാണി ദീപികയും മുദ്രണരംഗത്തെ ആദ്യകാല സംഭാവനകളാണ്. നിധീരിക്കൽ മാണിക്കത്തനാർ ആ രംഗത്തു നൽകിയ പ്രാരംഭസംഭാവനകൾ വിസ്മരിക്കാവുന്നതല്ല.
പാശ്ചാത്യമിഷനറിമാർ കേരളത്തിൽ വന്നകാലത്ത് ഇന്ത്യൻ ഭാഷകളിൽ ഗദ്യകൃതികളുണ്ടായിരുന്നില്ല. സാധാരണക്കാർക്കു വായിച്ചറിയാവുന്ന ഗദ്യകൃതികൾ രചിക്കുന്നതിൽ മിഷനറിമാർ ശ്രദ്ധ ചെലുത്തി, അതിനാവശ്യമായ നിഘണ്ടുക്കളും, വ്യാകരണങ്ങളും എഴുതിയുണ്ടാക്കി. ഗുണ്ടർട്ട് സായിപ്പു മുതൽ അർണോസ് പാതിരി വരെ ഇവിടെ സ്മരിക്കപ്പെടാവുന്ന താണ്.
വായന നവോത്ഥാനപ്രക്രിയയിൽ വഹിച്ചപങ്ക് എടുത്തുപറയാമെങ്കിൽ സഞ്ചാര സാഹിത്യത്തിൽ പ്രഥമ സ്ഥാനം നൽകപ്പെടാവുന്ന പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാന പുസ്തകം മുതൽ ഓരോ ഗദ്യശാലയിലും ആദ്യാക്ഷരം കുറിച്ചതു ക്രിസ്ത്യാനികളാണ്. തകഴി ശിവശങ്കരപ്പിള്ള വിശ്വസാഹിത്യകാരനായി മാനിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കാത്ത മുട്ടത്തുവർക്കിയുടെ നോവലുകളാണു കൂടുതൽ ഇഷ്ടപ്പെടുന്നതെ ന്ന് ഒരിക്കൽ പറയുകയുണ്ടായി. ഗദ്യകഥാപ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനം നൽകേണ്ടുന്ന മുട്ടത്തുവർക്കിക്ക് ഒരു സാഹിത്യ അക്കാദമി സമ്മാനം പോലും നൽകാതിരിക്കാൻ നമ്മുടെ സാംസ്കാരിക നായകന്മാർ ശ്രദ്ധിക്കുകയുണ്ടായി.
താഴ്ന്നജാതിക്കാരുടെ മുലക്കരം നിർത്തലാക്കാനും മാറുമറച്ചു നടക്കാനുമുള്ള അവകാശം നേടാനും വേണ്ടിയുള്ള സമരം നയിച്ച് അവരെ മനുഷ്യരാക്കാൻ ശ്രമിച്ചത് മിഷനറി വൈദികരുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ നടത്തിയ സമരങ്ങളാണ്.
കൃഷിയിലും വാണിജ്യത്തിലും മാത്രമല്ല, ഏക ഭാര്യാവ്രതത്തിലും സ്ഥിര ദാന്പത്യത്തിലുമെല്ലാം ഇന്നാട്ടുകാർക്കു വഴികാട്ടിയായതു ക്രിസ്ത്യാനികളല്ലേ? സാഹിത്യാദികലകളിൽ കേരളീയരെ ഒരു പരിഷ്കൃത സമൂഹമാക്കിത്തീർത്തത് നവോത്ഥാന പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു എന്ന കാര്യം രാഷ്ട്രീയവഴിയാൽ ചിന്തിക്കുന്നവർ മറന്നുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടാനാണ് ഇവിടെ ഉദ്യമിക്കുന്നത്.
മലയാളഭാഷയ്ക്കു പ്രത്യേകിച്ചു ഗദ്യഭാഷയ്ക്കു പ്രമാണഭൂതമായ ഒരു വ്യാകരണം നിർമിച്ചത് ഗുണ്ടർട്ട് സായിപ്പാണെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. പശ്ചിമോദയം മുതലായ കാലിക പ്രസിദ്ധീകരണങ്ങളിലൂടെ നിത്യവിഹാരഭാഷയെ വളർത്തിക്കൊണ്ടുവന്നതും ക്രൈസ്തവ മിഷനറിമാരാണ്. പുതിയ രീതിയിലുള്ള ഒരു വ്യാകരണം ആദ്യമായി മലയാള ഭാഷയ്ക്കു പ്രദാനം ചെയ്തതു റവ. മാത്തൻ ഗീവർഗീസ് (ജോർജ് മാത്തൻ) എന്ന പാതിരിയായിരുന്നു. ചെങ്ങന്നൂർകാരനായ പ്രസ്തുത സിഎസ്ഐ പാതിരി ഗുണ്ടർട്ടിനു മുന്പേ പ്രസ്തുത വ്യാകരണത്തിന്റെ പ്രധാനഭാഗം എഴുതിക്കഴിഞ്ഞിരുന്നുവത്രേ. അക്കാലംവരെ ഉണ്ടായിട്ടുള്ള വ്യാകരണഗ്രന്ഥങ്ങളിൽ വച്ചു ഉത്തമമായിട്ടുള്ളത് റവ. ജോർജ് മാത്തന്റെ വ്യാകരണമാണെന്നും ചിഹ്നങ്ങളെപ്പറ്റിയുള്ള പ്രസ്താവം ആദ്യം കാണുന്നത് അതിലാണെന്നും ഉള്ളൂർ മുതലായ സാഹിത്യ ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിഘണ്ടുക്കളിൽ പൂർണത കൈവരിച്ചത് 1816-ൽ കേരളത്തിലെത്തിയ സിഎംഎസ് കാരനായ ബെഞ്ചമിൻ ബെയ്ലിയുടേതാണ്. വേദപുസ്തക തർജമയും സിഎംഎസ് പ്രസ്സ്ഥാപനവും മറ്റു രണ്ട് അവിസ്മരണീയ സേവനങ്ങളാണ്. 1846-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച മലയാളം ഇംഗ്ലീഷ് നിഘണ്ടുവാണ് ബെയ്ലിയുടെ സർവപ്രധാന കൃതി. അദ്ദേഹത്തിന്റെ തൊട്ടുപിന്നാലെ അക്കാലത്തു മറ്റൊരു നിഘണ്ടുനിർമാതാവിന്റെ പേരുകൂടി രേഖപ്പെടുത്താനുള്ളത് റിച്ചാർഡ് കൊളിൻസാണ്. ഇവരുടെ നിഘണ്ടുക്കളെ പ്രത്യേകിച്ച് ഗുണ്ടർട്ടിന്റെ നിഘണ്ടുനിർമാണ ക്ലേശങ്ങളെക്കുറിച്ച് മഹാകവി ഉള്ളൂർ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.
ഭാഷാവിജ്ഞാനീയത്തിലെ പ്രധാനപ്പെട്ട മറ്റൊരു ശാഖയാണ് അലങ്കാര ശാസ്ത്രം. ഗദ്യസാഹിത്യത്തിനുകൂടി പ്രയോജനകരമാക്കത്തക്കവണ്ണം ഭാഷയിലുണ്ടായ ആദ്യത്തെ അലങ്കാരശാസ്ത്ര കൃതി 1881-ൽ പ്രസിദ്ധപ്പെടുത്തിയ ഫാ. ജരാർദ് കണ്ണന്പിള്ളി എന്ന സിഎംഐ വൈദികന്റെ അലങ്കാരശാസ്ത്രം ആണ്. അലങ്കാരശാസ്ത്രപരമായ അനേകം വൈദേശിക ഗ്രന്ഥങ്ങളുടെ സഹായത്തോടു കൂടിയാണ് അതു രചിച്ചിട്ടുള്ളതെന്ന് ഫാ. ജരാർദ് മുഖവുരയിൽ പ്രസ്താവിക്കുന്നുണ്ട്.
മലയാളത്തിൽ ആദ്യമുണ്ടായ ലക്ഷണമൊത്ത ഗദ്യഗ്രന്ഥങ്ങൾ രചിച്ചതും ക്രൈസ്തവപുരോഹിതരാണ്. പ്രഥമ യാത്രാവിവരണ ഗ്രന്ഥമായ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപ്പുസ്തകം ഗദ്യ ശൈലിയിലും മുന്നിൽനിൽക്കുന്നു. ആധുനിക മലയാളത്തിലേക്ക് അതു രൂപാന്തരപ്പെടുത്തിയെടുത്തത് ഈ ലേഖകനാണ്-ഡിസി ബുക്സിൽനിന്ന്.
മേൽപ്പറഞ്ഞ ഗ്രന്ഥങ്ങൾക്കു പിന്നാലെയാണ് ചാവറ കൃതികൾ പ്രത്യക്ഷപ്പെടുന്നത്.
1. ഒരു നല്ല അപ്പന്റെ ചാവരുൾ (കുടുംബങ്ങൾക്കൊരു വഴികാട്ടി), 2. ധ്യാനസല്ലാപങ്ങൾ മുതലായവയ്ക്കു പുറമേ മലയാളത്തിലെ ആദ്യത്തെ നാടകകൃതികളും ചാവറയച്ചൻ എഴുതിയിട്ടുള്ളവയാണ്.
കേരളവർമ വലിയ കോയിത്തന്പുരാന്റെ മലയാള ശാകുന്തളമാണ് ഭാഷയിലെ ആദ്യത്തെ നാടകമെന്ന് അടുത്തകാലം വരെ കരുതിയിരുന്നു. എന്നാൽ ചാവറയച്ചന്റെ ഇടയനാടകങ്ങൾ എന്ന ബൈബിൾ നാടകങ്ങൾ 2014-ൽ കേരള സാഹിത്യ അക്കാദമി കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയതോടുകൂടി സാഹിത്യചരിത്രം തിരുത്തി എഴുതേണ്ടിവന്നിരിക്കുന്നു. ക്രൈസ്തവ കൃതികളെന്ന നിലയിൽ മാത്രമല്ല ഗദ്യപദ്യ കൃതികൾ എന്ന നിലയിലും പഠനം അർഹിക്കുന്ന അനേകം കൃതികൾ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പതിനെട്ടാം നൂറ്റാണ്ടന്ത്യത്തിൽ രചിച്ചിട്ടുണ്ട്.
ഉമ്മൻ പീലിപ്പോസ്, ആർച്ചുഡീക്കൻ ഉമ്മൻ, ആർച്ചുഡീക്കൻ കോശി മുതലായവരുടെ പേരുകളും ഭാഷാ നവോത്ഥാരകരുടെ ഗണത്തിൽ ചേർക്കേണ്ടതായിട്ടുണ്ട്. തമിഴും സംസ്കൃതവുമായി മാത്രം ബന്ധം പുലർത്തിയിരുന്ന മലയാള ഭാഷയ്ക്ക് ശരിയായ ഒരു ഗദ്യസാഹിത്യ സരണി ഉണ്ടായതു പാശ്ചാത്യഭാഷകളുമായി, പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയുമായി സന്പർക്കമുണ്ടായ ശേഷമാണെന്നും പത്തൊന്പതാം നൂറ്റാണ്ടിൽ കൈസ്തവരിലൂടെയാണെന്നും ഓർക്കേണ്ടതുണ്ട്. ജനകീയ ഗദ്യശൈലി എല്ലാ ജീവൽ ഭാഷകളിലും എല്ലാക്കാലത്തും ഉണ്ടായിരിക്കും. ജനങ്ങളുടെ നാവിൻതുന്പിലാണ് അതിന്റെ നിലനില്പ്. പാശ്ചാത്യ മിഷനറിമാർ തങ്ങൾ ചെന്നെത്തിയ നാടുകളിലെ വായ്മൊഴിയെ തെല്ലൊന്നു പരിഷ്കരിച്ച് മതസംവാദത്തിനുപയോഗി ച്ചു.
വ്യവഹാര ഭാഷയുടെ മൗലികരൂപങ്ങൾ സംസ്കരിച്ചെടുത്തു ഇങ്ങനെ മലയാള ഭാഷയിലും ഒരു ഗദ്യശൈലി അവർ വളർത്തിയെടുത്തു. ഐ.സി.ചാക്കോ എന്ന ഐതിഹാസിക പണ്ഡിതന്റെ വിശാലബുദ്ധി ഭാരതീയ സംസ്കാര സ്നേഹത്താൽ പ്രോജ്വലിതമായ ജ്ഞാനദീപമായിരുന്നു. ഭൂഗർഭ ശാസ്ത്രം മുതൽ പാണീനീയ സൂക്തങ്ങൾവരെ ഏതിലും നിരായാസം വ്യാപരിച്ചിരുന്ന പ്രതിഭാശക്തിയായിരുന്നു അദ്ദേഹത്തിന്റേത്.
എംപി പോൾ മുതൽ മുണ്ടശേരി വരെയുള്ള നിരൂപക ശ്രേഷ്ഠന്മാർക്കു വഴികാട്ടിയ ശാസ്ത്രീയാപഗ്രഥനപരമായ സാഹിത്യ നിരൂപണത്തിനു തുടക്കം കുറിച്ചത് "വാല്മീകിയുടെ ലോകത്തിൽ' എന്ന ഐസി യുടെ നിരൂപണഗ്രന്ഥമാണ്. ഇതിലെ ഹസ്തമാരെ ചാട്ടം എന്ന പ്രബന്ധത്തെക്കുറിച്ച് ശ്രീ ഗുപ്തൻനായർ പറയുന്നു. ""ഹനുമാൻ സമുദ്രം ചാടിക്കടന്നു എന്നത് ശുദ്ധമായ ഒരു കവിഭാവനയാണ് എന്നു നമുക്കറിയാം. മറ്റു കുരങ്ങന്മാരെക്കാൾ അല്പം കൂടുതൽ ആയത്തിൽ ചാടുന്ന ഒരു ഉശിരൻ കുരങ്ങനെ നമുക്ക് സങ്കല്പിക്കാം. പക്ഷേ വാല്മീകിക്ക് ചാട്ടമെല്ലാം ബഹുയോജങ്ങളുടെ കണക്കാണ്. 201 പദ്യങ്ങളടങ്ങുന്ന ദീർഘതരമായ ഒരു സർഗമാണ് കവി അതിനായി വനിയോഗിച്ചിരിക്കുന്നത്. ഐസി ആ ചാട്ടത്തിന്റെ തയാറെടുപ്പിലെ മർദം, ഘർഷണം, പ്രവേഗം ചാടിക്കഴിഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതം (റിട്ടാർഡേഷൻ) ഇങ്ങനെ അതിന്റെ ഊർജതന്ത്രത്തെപ്പറ്റി കൂടി രസകരമായി ഉപന്യസിക്കുന്നു. ഇത്ര ആഴത്തിൽ ഇത്രദൂരം ചാടി വീണാൽ ചാട്ടക്കാരൻ ഭസ്മമായിത്തീരുമെന്നു ചൂണ്ടിക്കാണിക്കുന്നു.''
സാഹിത്യ നിരൂപണത്തെ ശാസ്ത്രീയാപഗ്രഥന വഴിയിലൂടെനയിച്ച് അവിടെയും ഒരു നവോത്ഥാനം നടത്തിയിരിക്കയാണ് ഐ.സി. ചാക്കോ എന്നു ചുരുക്കം.
കൃഷി ശാസ്ത്രത്തിലും കേരളത്തെ ഒരു പുതുവഴിയിലെത്തിച്ച ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ കൃഷി വിഷയങ്ങൾ. കേരള ഭാഷാ പരിഷ്കരണ വകുപ്പു പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പാണിനീയ പ്രദ്യോതം എന്ന ബൃഹദ്ഗ്രന്ഥം, സംസ്കൃത വ്യാകരണസൂത്രങ്ങൾ മലയാളത്തിലൂടെ അപഗ്രഥിച്ച് ഭാഷാശാസ്ത്രത്തിലും അദ്ദേഹം ഒരു നവോത്ഥാനം സൃഷ്ടിച്ചിരിക്കുന്നു എന്നു പറയാം. വിഷ്ണുനാമ സഹസ്രത്തിനു തുല്യമായ ക്രിസ്തു സഹസ്രനാമം നിർമിച്ചെടുക്കാൻ ധൈര്യപ്പെട്ട പ്രതിഭയാണ് ഐസി.
നന്പൂതിരി മണിപ്രവാളത്തിൽ കുടുങ്ങിക്കിടന്ന മലയാള ഭാഷയെ സാധാരണക്കാരുടെ ഭാഷയോളം താഴ്ത്തിക്കൊണ്ടുവന്നതിൽ ക്രൈസ്തവ മിഷനറിമാർ നൽകിയ സംഭാവന ചെറുതല്ല. വിദേശമിഷനറിമാരെ മാത്രം ഉദ്ദേശിച്ചല്ല ഇതു പറയുന്നത്. ഇംഗ്ലീഷ് തൊട്ടുള്ള പാശ്ചാത്യഭാഷകളുമായി ഇടകലർന്ന് മലയാളഗദ്യം വളർച്ച പ്രാപിച്ചതും ദേശീയ നവോത്ഥാനത്തിന്റെ ഭാഗമാണ്. പി.ജെ. തോമസിന്റെ മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പ്രസിദ്ധ ഗ്രന്ഥത്തിലെ ഒരു അധ്യായം മുഴുവൻ അതിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഒരു വാക്യം മാത്രം ഉദ്ധരിക്കട്ടെ. ""കേരളീയന്റെ നിത്യവ്യവഹാരത്തിലെ പദങ്ങൾക്കൊണ്ട് വൈദേശിക ചിന്തകളെ സാർവലൗകിക ചിന്തകളായി പ്രകാശിപ്പിക്കാനുള്ള ശ്രമത്തിൽ അസൂയാർഹമാണ് ഈ പാതിരിമാർ വരിച്ച വിജയം! പാശ്ചാത്യ സന്പർക്കത്തിനു ശേഷമുണ്ടായ നവീന മലയാളഗദ്യത്തിന്റെ മാതൃകയായി 1599 ലെ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ തുടങ്ങി പലതും ഡോ. തോമസ് ഉദ്ധരിക്കുന്നുണ്ട്''.
ചുരുക്കിപ്പറഞ്ഞാൽ ജാതി മേൽക്കോയ്മകളുടെ അടിമത്തത്തിൽ ആണ്ടുകിടന്ന കീഴാളവർഗങ്ങളെയും അവരുടെ ഭാഷയെയും സാഹിത്യത്തെയുമെല്ലാം മോചിപ്പിച്ച് നവോത്ഥാന വഴികളിലെത്തിക്കുന്നതിൽ വിദേശികളും സ്വദേശികളുമായ ക്രൈസ്തവമിഷനറിമാരും സമുദായ നേതൃത്വവും വഹിച്ച പങ്ക് നിസ്തുലമാണ്. ഗവൺമെന്റുമായി വിലപേശി മലയാളികൾക്കും കീഴ്ജാതിക്കാർക്കും തുല്യമായ മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി മലയാളി മെമ്മോറിയൽ, പൗരസമത്വവാദം, നിവർത്തനപ്രക്ഷോഭം മുതലായി നടത്തപ്പെട്ട ചരിത്രപ്രസിദ്ധമായ ജനകീയ പ്രക്ഷോഭങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ക്രൈസ്തവരുണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കത്തക്കതല്ല. അവരെ മാറ്റി നിർത്തിയിട്ട് നവോത്ഥാന ചരിത്രമെഴുതിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.