Monday, December 24, 2018 11:23 PM IST
നവോത്ഥാനം ചിലരുടെ കുത്തകയോ? - 7 / റ്റി.സി. മാത്യു
കേരളത്തിലെ നവോത്ഥാനത്തെ ഒരു വിഭാഗത്തിന്റേതാക്കി മാത്രം അവതരിപ്പിക്കുന്ന ശ്രമങ്ങൾ അതിലെ കാഴ്ചപ്പാടിന്റെ സങ്കുചിതത്വം കൊണ്ടുതന്നെ അപലപിക്കപ്പെടേണ്ടതാണ്. പകുതിയിലേറെ ജനങ്ങളെ മാറ്റിനിർത്തിക്കൊണ്ടാണ് ആ സങ്കുചിതത്വം പത്തിവിടർത്തുന്നത്. ക്രൈസ്തവർ, മുസ്ലിംകൾ, പട്ടികവർഗക്കാർ, ആദിവാസികൾ, തീരദേശവാസികൾ തുടങ്ങിയവരെയാകെ ഒഴിവാക്കിയുള്ളതാണ് അവരുടെ നവോത്ഥാനം; അഥവാ ആ വിഭാഗത്തിലെ നവോത്ഥാന പരമായ മാറ്റങ്ങളെയും കാരണഭൂതരായവരെയും പരിഗണിച്ചിട്ടില്ല.
ന്യൂനപക്ഷങ്ങളും പിന്നോക്ക സമുദായങ്ങളും തീണ്ടൽ ജാതിക്കാരും പാർശ്വവത്കരിക്കപ്പെട്ടവരും തീരദേശവാസികളും എല്ലാംകൂടി ചേർന്നതാണു കേരളം. ആ വിഭാഗങ്ങളെ ഒഴിവാക്കി നവോത്ഥാനകഥ പറയുന്നവരെ വിഭാഗീയവാദികൾ എന്നു വിളിക്കേണ്ടതല്ലേ? ഈ പരന്പര ഇപ്പറഞ്ഞ എല്ലാ വിഭാഗങ്ങളുടെയും സംഭാവന വിശകലനം ചെയ്യുന്നില്ല. മുഖ്യമായും ക്രൈസ്തവ സംഭാവനകളെ എടുത്തുകാണിക്കൽ മാത്രമാണ് ഇതിൽ ശ്രമിച്ചിട്ടുള്ളത്.
ജൈവപ്രക്രിയ
നവോത്ഥാനമെന്നത് ഇവിടെമാത്രം വേരുകളുള്ള ഒന്നല്ല. വിവിധ ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളുമായുള്ള പരിചയത്തിലൂടെ, നവീന വിദ്യാഭ്യാസത്തിന്റെ പാതയിലേക്കു കടന്നുചെന്ന് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളും ശാസ്ത്രീയ വീക്ഷണവും രൂപപ്പെട്ടപ്പോൾ സംഭവിച്ചതാണു നവോത്ഥാനം. അതൊരു ജൈവപ്രക്രിയയാണ്. പശ്ചിമേഷ്യയിലെ പേർഷ്യൻ, അറബി, കൽദായ നാഗരികതകളും അവിടങ്ങളിലെ സാംസ്കാരികധാരകളും നൂറ്റാണ്ടുകൾ മുന്പേ ഇവിടെയെത്തി. യൂറോപ്യൻ നവോത്ഥാനത്തിന്റെ ചൈതന്യവും ശാസ്ത്രീയ വീക്ഷണവും 14-ാം നൂറ്റാണ്ട് മുതൽ യൂറോപ്യന്മാരുമായുള്ള സന്പർക്കത്തിൽ ഇങ്ങോട്ടുവന്നു. അവയിലെ നിരവധി മൂല്യങ്ങൾ കേരളസമൂഹം സ്വന്തമാക്കി.
യൂറോപ്യൻ സന്പർക്കം
1329-ൽ രൂപവത്കരിക്കപ്പെട്ട കൊല്ലം കത്തോലിക്കാ രൂപതയുടെ പ്രഥമ മെത്രാനായി വന്ന ജോർഡാനസ് കറ്റലാനിയും 1557-ൽ ആരംഭിച്ച കൊച്ചി രൂപതയിലെ പ്രഥമ മെത്രാൻ ഡോം ജോർജ് ടെമുഡോയും അവരുടെ പിൻഗാമികളും തീരദേശത്തു വരുത്തിയ മാറ്റങ്ങൾ "ആസ്ഥാന' ചരിത്രരചയിതാക്കളുടെ കണ്ണിൽപെട്ടിട്ടില്ല. വിശുദ്ധ ഫ്രാൻസിസ് സേവ്യറും സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള മിഷനറിമാരും കേരളസമൂഹത്തിൽ ഉളവാക്കിയ ചലനങ്ങളും അവരുടെ ശ്രദ്ധ ആകർഷിച്ചില്ല. ലാറ്റിനമേരിക്ക മുതൽ ഇന്തോനേഷ്യവരെ വിവിധ ഉഷ്ണമേഖലാ രാജ്യങ്ങളിൽനിന്നു മിഷനറിമാർ എത്തിച്ച കാർഷിക വിളകളിൽ ചിലത് പിൽക്കാലത്ത് ഇന്നാട്ടിലെ പ്രധാന വിളകളായി മാറിയ ചരിത്രവും ആരും കാണാതെവിട്ടു.
സമത്വചിന്ത
യൂറോപ്യൻ നവോത്ഥാനം അതിന്റെ കരുത്താർജിക്കുന്ന കാലത്താണ് ജെസ്വീറ്റ്, ഫ്രാൻസിസ്കൻ, കർമലീത്ത, ഡൊമിനിക്കൻ മിഷനറിമാർ ഇവിടെ എത്തിയത്. അന്നു യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിയിരുന്നവരാണ് ആ സന്യാസിസമൂഹങ്ങൾ. അവർ ഇവിടേക്കും നവോത്ഥാന ആശയങ്ങൾ ശക്തമായി പകർന്നുനല്കി. അതിന്റെ ഒരു ഭാഗമായിരുന്നു 1599-ലെ ഉദയംപേരൂർ സൂനഹദോസ്. മനുഷ്യരെല്ലാം സമന്മാരായാണു സൃഷ്ടിക്കപ്പെട്ടതെന്നു കേരളക്കരയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത് ഈ സൂനഹദോസിലാണ്. നവോത്ഥാനാശയങ്ങൾക്കും മനുഷ്യമഹത്വത്തിനും നിരക്കാത്ത അനാചാരങ്ങൾ ക്കെതിരായ ആഹ്വാനം കേരളക്രൈസ്തവ സഭയിൽ ഉയർത്തിയത് ഈ സൂനഹദോസാ ണ്.
ക്രൈസ്തവ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ പിൽക്കാലത്തു മറ്റു മതവിഭാഗങ്ങളും ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്തു. കുടുംബം, സദാചാരം തുടങ്ങിയവ സംബന്ധിച്ച നവീനമൂല്യബോധത്തിലേക്കാണ് അതു കേരളത്തെ നയിച്ചത്.
വിദ്യയാണു കരുത്ത്
വിദ്യാഭ്യാസരംഗത്തെ ക്രൈസ്തവസംഭാവനകൾ എല്ലാവരും അംഗീകരിക്കാറുണ്ട്. എന്നാൽ, ആ സ്ഥാപനങ്ങൾ പകർന്നുകൊടുത്ത വെളിച്ചവും അവിടങ്ങളിൽനിന്നു കൊളുത്തപ്പെട്ട ചിന്തയുടെ അഗ്നിയുമാണു പിന്നീട് നാട്ടിലെ മാറ്റങ്ങൾക്കു കാരണമായതെന്ന് എടുത്തുപറയാൻ അധികമാരും തയാറാകുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ തന്നെ (1817) തിരുവിതാംകൂറിൽ ഓരോ താലൂക്കിലും സർക്കാർ വിദ്യാലയങ്ങൾ തുടങ്ങാൻ നിർദേശം നല്കി റീജന്റ് റാണി പാർവതീബായി ഉത്തരവിറക്കിയത് റെസിഡന്റ് മൺറോയുടെ നിർദേശപ്രകാരമായിരുന്നു.
പക്ഷേ, സർക്കാരിനേക്കാൾ കൂടുതലായി വിദ്യാഭ്യാസമേഖലയിൽ പരിശ്രമിച്ചത് സ്വകാര്യ ഏജൻസികളായിരുന്നു. അതിൽ മഹാഭൂരിപക്ഷവും ക്രൈസ്തവ പ്രസ്ഥാനങ്ങളായിരുന്നു.
സ്ത്രീവിദ്യാഭ്യാസം
സ്ത്രീവിദ്യാഭ്യാസത്തിന്റെ ചരിത്രത്തിലേക്കു നോക്കിയാലും ഇതുതന്നെ കാണാം. 20-ാം നൂറ്റാണ്ട് തുടങ്ങുന്പോൾ തിരുവിതാംകൂറിൽ രണ്ടു വനിതാ കോളജുകൾ ഉണ്ടായിരുന്നതിൽ ഒന്നു സർക്കാരിന്റേതും ഒന്നു(ഹോളി ഏഞ്ചൽസ്) ക്രൈസ്തവ സന്യാസിനിമാരുടേതുമായിരുന്നു. തിരുവിതാംകൂറിൽ 1903-04 -ൽ സ്ത്രീകൾക്കു മാത്രമായി ഉണ്ടായിരുന്ന 184 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 90 ശതമാനത്തിലേറെ ക്രൈസ്തവ മാനേജ്മെന്റിലായിരുന്നു.
തിരുവിതാംകൂറിനു പുറത്തുള്ള കേരളത്തിലും ക്രൈസ്തവസന്യാസ സമൂഹങ്ങളും സഭകളുമാണു സ്ത്രീവിദ്യാഭ്യാസത്തിനു മുന്നിട്ടുനിന്നു പ്രവർത്തിച്ചത്. 1868-ൽ കൂനമ്മാവിൽ പെൺകുട്ടികൾക്കായി ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ച മദർ ഏലീശ്വായുടെയും അവർ തുടക്കമിട്ട കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സിടിസി) സമൂഹത്തിന്റെയും സേവനങ്ങൾ ഇവിടെ എടുത്തു പറയേണ്ടതാണ്. പൊതുവിദ്യാഭ്യാസത്തിൽ എന്നതുപോലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെയും പ്രാരംഭഘട്ടത്തിൽ വിശുദ്ധ ചാവറയച്ചന്റെയും അദ്ദേഹം സ്ഥാപിച്ച സിഎംഐ, സിഎംസി സന്യാസസമൂഹങ്ങളുടെയും സംഭാവനയും വളരെ വലുതാണ്. (ഇതേപ്പറ്റി ഈ പരന്പരയിലെ മുൻ ലേഖനങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്).
വിവിധ രൂപതകളും പിൽക്കാലത്ത് വിവിധ സന്യാസസമൂഹങ്ങളും വിദ്യാഭ്യാസത്തിന്റെ സാർവത്രികവത്കരണത്തിൽ വലിയ പങ്കുവഹിച്ചു. തലസ്ഥാന നഗരത്തിലും പ്രമുഖ പട്ടണങ്ങളിലും സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചപ്പോൾ വിദൂരസ്ഥമായ ഗ്രാമങ്ങളിൽ അറിവിന്റെ വെളിച്ചം പകർന്നതു ക്രൈസ്തവ സ്ഥാപനങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽപോലും ഇതായിരുന്നു അവസ്ഥ. അക്കാലത്തു കുടിയേറ്റ മേഖലകളിൽ വർഷങ്ങളോളം അൺഎയിഡഡ് സ്കൂളുകൾ നടത്തി വലിയ തുക വ്യയം ചെയ്തു രൂപതകളും സ്ഥാപനങ്ങളും. നവോത്ഥാന ആശയങ്ങൾ വായിച്ചും പഠിച്ചും അറിയാൻ അവസരമൊരുക്കിയത് വിദ്യാഭ്യാസത്തിന്റെ ഈ സാർവത്രികവത്കരണത്തിലൂടെയാണ്. മറിച്ചു ചരിത്രം രചിക്കുന്നവർ അന്വേഷിക്കേണ്ട ഒരു കാര്യമുണ്ട്: വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനു ക്രൈസ്തവസഭ ഇവിടെ പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കാൻ ആൾക്കാർ ഇല്ലാതിരുന്ന ഇന്ത്യയിലെ മറ്റേ തെങ്കിലും പ്രദേശത്ത് ഈ നവോത്ഥാനമൂല്യങ്ങൾ പരന്നോ?
21-ാം നൂറ്റാണ്ടിലും പല പ്രദേശങ്ങളിലും അനാചാരങ്ങൾ നീക്കംചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിന്റെ കാരണം വേറെങ്ങും അന്വേഷിക്കേണ്ടതില്ല. കേരളത്തിൽപോലും ക്രൈസ്തവസാന്നിധ്യം കുറവായിരുന്ന ജില്ലകളിലെ സാക്ഷരത, വിദ്യാഭ്യാസനിലവാരം, പൊതുജനാരോഗ്യ സൂചികകൾ തുടങ്ങിയവ എത്ര പിന്നിലായിരുന്നു എന്ന് എല്ലാവർക്കുമറിയാം. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ മാത്രമല്ല മൊത്തം ജീവിതനിലവാരത്തിലും നൈപുണ്യവികസനത്തിലും ആ പ്രദേശങ്ങൾ പിന്നിലായിരുന്നു. ഇതു ക്രൈസ്തവസംഭാവനയുടെ നിർണായക പ്രാധാന്യം വ്യക്തമാക്കുന്നു.
1903-04 ലെ തിരുവിതാംകൂറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് ട്രാവൻകൂർ സ്റ്റേറ്റ് മാനുവലി(1906)ൽ കൊടുത്തിരിക്കുന്നത് നോക്കുക.
ലോവർ പ്രൈമറി സ്കൂളുകൾ: ഗവൺമെന്റ്- 271, എയിഡഡ്- 951, അൺ എയ്ഡഡ്- 2211.
മിഡിൽ സ്കൂൾ (ഇംഗ്ലീഷ്): ഗവൺമെന്റ് -23, എയിഡഡ് - 19, അൺ എയ്ഡഡ് - 13.
ഹൈസ്കൂളുകൾ (ഇംഗ്ലീഷ്): ഗവൺമെന്റ് -7, എയ്ഡഡ്- 15, അൺ എയ്ഡഡ്- 3.
ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും നടത്തിയിരുന്ന ക്രൈസ്തവസമുദായമല്ലേ ഇവിടത്തെ ജ്ഞാനോദയത്തിന്റെ മുഖ്യകാരണക്കാർ?