Sunday, December 30, 2018 12:48 AM IST
മൂക്കുകുത്തി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പെട്ടിപ്പുറത്തു പെണ്ണമ്മയുടെ കോഴിക്കൂട്ടിൽ കരിമൂർഖൻ കയറിയതിൽ പ്രതിഷേധിച്ചു നാളെ കേരളത്തിൽ ഹർത്താൽ ആചരിക്കുകയാണ്. പാതിരാ മുതൽ പാതിരാ വരെയാണു ഹർത്താൽ സമയം. ചാരായ വില്പനയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴി സംഘടനകളെല്ലാം ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചതായി അറിയുന്നു.
എന്നാൽ, അഖിലകേരള കരിമൂർഖ പരിഷത്ത് ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അവരുടെ വക്താവ് ത്രിവനത്തിൽ എട്ടടിവീരൻ ഇതു തങ്ങളെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ആയതിനാൽ ഇതിനെ ചീറ്റിയും പത്തിവിടർത്തിയും വിഷപ്പല്ല് ഉപയോഗിച്ചും നേരിടുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനിടെ മൂർഖസർപ്പത്തിന്റെ ഭീഷണിയെ ഗൗരവമായി കാണണമെന്നും ആരും രാവും പകലും പുറത്തിറങ്ങരുതെന്നും വിഷഹാരിസംഘവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതുകൊണ്ടു നാളെ കടകൾ തുറക്കേണ്ട, വിദ്യാർഥികൾ കലാലയങ്ങളിൽ പോകേണ്ട, പഠിക്കേണ്ട. പരീക്ഷകൾ അനിശ്ചിതകാലത്തേക്കു മാറ്റിവച്ചിരിക്കുന്നു. ഗർഭിണികൾ പ്രസവിക്കേണ്ട, ഹൃദ്രോഗികൾക്കു നെഞ്ച് തടവി സ്വഭവനത്തിൽ മരിക്കാവുന്നതാണ്. വാഹനങ്ങൾ ഓടി ഇന്ധനം നഷ്ടപ്പെടുത്തേണ്ട. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ നടക്കാത്തതുകൊണ്ട് വധൂവരന്മാർക്ക് വേറേ കക്ഷികളെ കണ്ടെത്താവുന്നതാണ്. ജാതകപ്പൊരുത്തം നോക്കാൻ സമയമില്ല. സദ്യവട്ടങ്ങൾ തുടങ്ങിയല്ലോ.
ചുരുക്കത്തിൽ ഹർത്താൽ ഭക്തരായ ദേശസ്നേഹികൾ പ്രഖ്യാപിച്ചിരിക്കുന്നതും ആജ്ഞാപിക്കുന്നതും "ആരും ജീവിക്കേണ്ട' എന്നാണ്. ഭരണഘടന സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും പറയേണ്ട. ഹർത്താലികളും ഇരുകാലികളായ എതിരാളികളും തമ്മിൽ സംഘർഷസാധ്യത പരിഗണിച്ച് പ്രധാനമന്ത്രി തന്റെ പരദേശയാത്രകൾ റദ്ദ് ചെയ്യണമെന്നും വേണ്ടിവന്നാൽ കേന്ദ്രസേനയെ ഇവിടെ വിന്യസിക്കണമെന്നും ചേര, നീർക്കോലി, ഇരുതലമൂരി തുടങ്ങിയ സാധുവർഗങ്ങൾ തങ്ങളുടെ ഫേസ്ബുക്കിലൂടെ അഭ്യർഥന പുറപ്പെടുവിച്ചിട്ടുണ്ട്. തന്റെ ഫേസ് പോയാലും അനങ്ങില്ല എന്ന നിലപാടാണ് ഇന്ദ്രപ്രസ്ഥത്തിൽനിന്ന് അറിയിച്ചിരിക്കുന്നത്.
ലോകത്തിൽ ഒരിടത്തും ഇല്ലാത്തതും ഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിൽ, സുലഭവുമായ ഹർത്താൽ എന്ന സാധനം 2018-ൽ 87 ആയി എന്നാണ് പത്രദ്വാരത്തിലൂടെ മീശാൻ അറിയുന്നത്. ഹർത്താൽ പലവിധമെങ്കിലും കേരം തിങ്ങും കേരളനാട്ടിൽ (ജോർജച്ചായന്റെ ആഹ്വാനപ്രകാരം റബർരഹിത കേരളം) അവ പതിവ് സംഭവവും ഭീഷണിയുമാണല്ലോ. വലിയ കാരണമൊന്നും വേണ്ടാ എന്നതാണ് അവയുടെ പൊതുസ്വഭാവം.
ഏതെങ്കിലും ഉലക്കപ്പാർട്ടിയോ ഈർക്കിൽ പാർട്ടിയോ ഹർത്താൽ പ്രഖ്യാപിക്കും. കൊടിമരം നശിപ്പിച്ചു, പതാക അഴിച്ചുകളഞ്ഞു എന്നീ അന്താരാഷ്ട്ര പ്രശ്നങ്ങൾ മുൻനിർത്തിയാണ് അവ. സൂര്യൻ അസ്തമിച്ചപ്പോൾ ഇല്ലാതിരുന്ന ഹർത്താൽ സൂര്യഭഗവാനൊപ്പം പിറ്റേ പ്രഭാതത്തിൽ ഉദയം ചെയ്യും. കൽപിച്ചവർ നിർബാധം വാഹനങ്ങൾ ഓടിക്കും. കുടുംബഘോഷയാത്ര നടത്തും. കൽപിച്ച പാർട്ടിയെപ്പറ്റി കഴുതകൾ അറിയുന്നതുതന്നെ ഹർത്താലിനോടൊപ്പമാണ്. അപ്പോൾ പാർട്ടിക്ക് പരസ്യമായി.
മീശാൻ ഹർത്താലമ്മാവനെ തരംതിരിക്കാൻ ശ്രമിക്കാം. അഖിലേന്ത്യനുണ്ട്. പക്ഷേ ഭീമൻ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും അത് ഏശുകയില്ല. പരശുരാമന്റെ നാട്ടിൽ അത് ആഘോഷമായും ക്രൂരമായും അരങ്ങേറും. ഒരുകാരണം മലയാളി കഴുതകൾക്ക് ചില പാർട്ടികളെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ എന്ന് ഇരട്ടച്ചങ്കനദ്ദേഹം പണ്ടേ പറഞ്ഞതാണല്ലോ. കേരള ഹർത്താലിന്റെ പ്രത്യേകത ഇവിടത്തെ എല്ലാ പാർട്ടിക്കാരും (എത്രയെന്നു നിശ്ചയമില്ല, ചില പാർട്ടികൾ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നു എന്നാണല്ലോ മീനച്ചിൽ മീശ പറഞ്ഞത്) അത് ഒറ്റയ്ക്കും സംയുക്തമായും നടത്തിയിട്ടുള്ളതുകൊണ്ട് ആർക്കും ആരെയും എതിർക്കാൻ ആവില്ല.
പിന്നെ ആരാണു പൊതുജനങ്ങളെ ഏറെ കണ്ണീർ കുടിപ്പിച്ചത് എന്നു മീശാന് അറിയാം. ആദർശാനന്തര അന്തോനിച്ചൻ ഹർത്താൽ വേണ്ട എന്നോ മറ്റോ പണ്ട് പറഞ്ഞിരുന്നു. ഇപ്പോൾ ഒന്നും കേൾക്കുന്നില്ല.
ഇത്രയും എഴുതിയപ്പോഴാണ് ഈയിടെ ബന്ദ് ജാഥാ പാർട്ടി വക്താവ് പറഞ്ഞത് ശ്രദ്ധിച്ചത്, ""നിങ്ങൾക്കു ഹർത്താൽ നടത്താം, ഞങ്ങൾക്ക് ഒന്നായിക്കൂടേ'' എന്ന അർഥത്തിൽ പണ്ടൊരു ചെറുപ്പക്കാരൻ തന്റെ അപ്പനെ അവൻ തല്ലിയതിനെപ്പറ്റി മറ്റുള്ളവർ കുറ്റപ്പെടുത്തിയപ്പോൾ ചോദിച്ചത്രേ, ""എന്റെയപ്പനെ നാട്ടുകാർക്കെല്ലാം തല്ലാം, എനിക്കായിക്കൂടേ'' എന്ന്.
ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് ഹർത്താലുകൾ ഉണ്ട്. മുഖ്യമായും ജനദ്രോഹംതന്നെ ലക്ഷ്യം. പിന്നെ നേരത്തേ എഴുതിയതുപോലെ ""ഞങ്ങളും ഇവിടെ ഉണ്ട്'' എന്നു ചില മരണാസന്ന പാർട്ടികൾ മാലോകരെ അറിയിക്കുക കൂടിയാണ്. മീശാന്റെ നിഗമനം ഹർത്താൽ ""പണ്ടേപോലെ ഫലിക്കുന്നില്ല'' എന്നാണ്. എങ്കിലും നമുക്ക് അതു വേണം. എങ്കിലേ കേരളമോഡൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടൂ.
പിന്നെ വിദ്യാഭ്യാസ ബന്ദ്, ആരോഗ്യബന്ദ്, വ്യാപാരി-വ്യവസായി ബന്ദ്, വാഹനബന്ദ് തുടങ്ങി കാക്കത്തൊള്ളായിരം ബന്ദുകളും പണിമുടക്കുകളും ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്. മോഷ്ടാക്കളുടെ പണിമുടക്കിനെ ഒളിച്ചിരുന്നു സ്വാഗതം ചെയ്യുന്നെങ്കിലും മീശാൻ പ്രാർഥിക്കുന്നത് ശവപ്പെട്ടി നിർമാതാക്കൾ പണിമുടക്കല്ലേ എന്നാണ്. മീശാന്റെ എളിയ നിർദേശം അടുക്കള ഹർത്താൽ ആചരിക്കണം എന്നാണ്. ഭക്ഷ്യവസ്തുക്കൾ, പാചകഗ്യാസ് ഇവയുടെ ചെലവ് ലാഭിക്കാം. ഒരു പ്രശ്നമുള്ളത് ഹർത്താൽ വിജയിപ്പിക്കാൻ മുഷ്ടി ചുരുട്ടി തെരുവിലിറങ്ങുന്ന പുരുഷകേസരികൾ വിശക്കുന്പോൾ എന്തുചെയ്യും എന്നാണ്. ഹോട്ടലുകൾ അടപ്പിച്ചല്ലോ!
മറ്റു ചികിത്സകൾ ഫലിക്കാതെ വരുന്പോൾ കാളൻ നെല്ലായി എന്നായിരുന്നു പണ്ടത്തെ ശരണവാക്യം. ഇനിയിപ്പോൾ ഹർത്താൽ ശരണം എന്നാക്കാവുന്നതാണ്.
സത്യം പറയണമല്ലോ ഹർത്താലിന്റെ നേട്ടങ്ങൾ അറിഞ്ഞു മീശാൻ അന്തംവിട്ടുപോകുന്നു (അന്ത്യവും അടുക്കുന്നു). നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു കുറഞ്ഞ് ഇല്ലാതായി. വിനോദ-വിദേശ സഞ്ചാരികൾ കേരളത്തിൽ തങ്ങുകയാണ്. കാണാതെപോയവരെ കണ്ടുകിട്ടി, കൊല്ലപ്പെട്ടവർ ജീവനോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അഴിമതി ഒരിടത്തും ഇല്ല. അങ്ങനെ എണ്ണിയാൽ തീരാത്ത, വർണിക്കാനാവാത്ത നേട്ടങ്ങൾ!
1919-ൽ അർധനഗ്നനായ ഫക്കീർ ആഹ്വാനം ചെയ്ത ഹർത്താലിന്റെ ശതാബ്ദി നാം ആഘോഷിക്കണം. ഒരു സ്മാരകം നിർമിക്കണം. അതിനു ജനുവരി ഒന്നാം തീയതിയിലെ മതിലിന്റെ ഇഷ്ടികകൾ സൂക്ഷിച്ചുവച്ചാൽ മതി. ഈ സംസ്ഥാനം ഹർത്താലുകളിലൂടെ പുരോഗമിച്ച്, കുതിച്ച് മുന്പോട്ടുപോകട്ടെ. പക്ഷേ മീശാനൊരു സംശയം - ഇവിടെ ജനങ്ങൾ കാണുമോ? പ്രാണരക്ഷാർഥം വിദേശങ്ങളിൽ ചേക്കേറുകയോ ചന്ദ്രനിലോ അന്യഗ്രഹങ്ങളിലേതിലെങ്കിലുമോ വാസമുറപ്പിക്കുകയോ ചെയ്തേക്കാം.
യേശുക്രിസ്തു പറഞ്ഞു, ""നിങ്ങളുടെ പലായനം ശാബത്തിലാകാതിരിക്കൂ'' എന്ന്. ഇന്നാണെങ്കിൽ അതു ഹർത്താൽ ദിനത്തിലാകാതിരിക്കട്ടെ എന്നു പറയുമായിരുന്നു.
കേരളം സന്പൂർണ ഹർത്താൽ സംസ്ഥാനമാകുന്ന ദിനം മീശാൻ സ്വപ്നം കാണുന്നു. സന്പൂർണ സാക്ഷരത കൈവരിച്ച് ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി. ഹർത്താലിലൂടെ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തട്ടെ. എളിയ രണ്ടു നിർദേശങ്ങൾ മീശാൻ സമർപ്പിക്കുന്നു.
1. പരശുരാമനെ വിളിച്ച് മഴു തിരികെ എടുക്കാൻ പറയുക.
2. കേരളം എന്നു പറഞ്ഞാൽപോരാ. ഹർത്താൽ നാട് അഥവാ ഹർത്താൽ പ്രദേശ് എന്നു വിളിച്ചുതുടങ്ങാം. പണ്ട് വിവേകാനന്ദജി പറഞ്ഞതൊന്നും ഗൗനിക്കേണ്ട.
മീശാൻ