Friday, January 4, 2019 1:30 AM IST
ഷിനു ആനത്താരയ്ക്കൽ
സ്റ്റാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75 എന്ന പേരിൽ നീതി ആയോഗ് തയാറാക്കിയ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 2022-23 വർഷമെത്തുന്പോൾ ഇന്ത്യയുടെ സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സ്ത്രീശക്തീകരണം, സാന്പത്തിക വികസനം, സിവിൽ സർവീസ്, മുനിസിപ്പൽ സർവീസ്, പുറംജോലിക്കരാർ, സ്വകാര്യ പങ്കാളിത്തം എന്നിവയെക്കുറിച്ചെല്ലാം റിപ്പോർട്ടിൽ പരാമർശമുണ്ട്.
രണ്ടുതരം പാഠ്യപദ്ധതി
പൊതുവിദ്യാഭ്യാസത്തിനു രണ്ടുതരം പാഠ്യപദ്ധതി വേണമെന്നതാണ് റിപ്പോർട്ടിലെ ഒരു നിർദേശം. സാമാന്യമെന്നും (Regular) സവിശേഷമെന്നും (Advanced) പേരിട്ടിരിക്കുന്ന പാഠ്യപദ്ധതിയിൽ ഏതു തെരഞ്ഞെടുക്കണമെന്നതു കുട്ടിക്കു വിട്ടുകൊടുക്കണമെന്നും നിർദേശിക്കുന്നു. ഇതിനു മുന്നോടിയായി ഒന്പതാം ക്ലാസിൽ അഭിരുചി പരീക്ഷയും പത്താം ക്ലാസിൽ പുനഃപരിശോധനയും നടത്തണമെന്നും പറയുന്നു.
ഇവിടെ പക്ഷേ, കേരളംപോലുള്ള സമൂഹത്തിൽ കുട്ടികളുടെ സ്വതന്ത്രമായുള്ള തെരഞ്ഞെടുപ്പ് സാധ്യമായെന്നു വരില്ല. കുട്ടിയെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അത്യധികമായി ഉത്കണ്ഠപ്പെടുന്ന രക്ഷിതാക്കളും അധ്യാപകരുമൊക്കെക്കൂടിയാവും പാഠ്യപദ്ധതി തെരഞ്ഞെടുപ്പ് നടത്തുക. (സ്വന്തം അഭിരുചി കൃത്യമായി തെരഞ്ഞെടുക്കാൻ ഇത്ര ചെറുപ്രായത്തിൽ തന്നെ കുട്ടിക്കു കഴിയുമോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.)
അതായത്, ഇപ്പോൾതന്നെ ഇംഗ്ലീഷ്/മലയാളം മീഡിയം/എയ്ഡഡ്/അൺ എയ്ഡഡ് സ്കൂളുകൾ/സിബിഎസ്ഇ/ഐസിഎസ്ഇ/ സ്റ്റേറ്റ് തുടങ്ങി നിരവധി പേരുകളിലും രീതികളിലും സ്കൂൾ വിദ്യാഭ്യാസം നടപ്പാക്കുന്ന കേരളത്തിൽ സാമാന്യ പാഠ്യപദ്ധതിയെന്നും സവിശേഷ പാഠ്യപദ്ധതിയെന്നും പേരിട്ടിരിക്കുന്ന രണ്ടുതരം പാഠ്യപദ്ധതിക്രമങ്ങൾകൂടി വരുന്പോഴത്തെ അവസ്ഥ പറയേണ്ടതില്ല. ഉള്ളടക്കം എന്തുതന്നെയായാലും പാഠ്യപദ്ധതിയിലൊന്നു മെച്ചമെന്നും വരേണ്യവർഗത്തിന് ഇണങ്ങുന്നതെന്നും രണ്ടാമത്തേതു ഗുണമില്ലാത്തതെന്നും പ്രചരിപ്പിക്കപ്പെടുകയാവും ഫലം!
അതിനർഥം കുട്ടിയുടെ സ്വതന്ത്രമായ ചിന്തയ്ക്കോ വളർച്ചാസാധ്യതയ്ക്കോ ഉള്ള പരിഗണന പൂർണമായും മുതിർന്നവർ കൈയടക്കും എന്നാണ്. (ഉദാഹരണമായി, ഇപ്പോഴത്തെ പ്ലസ്ടു ക്ലാസുകളിൽ സയൻസ് ബാച്ചിലേക്കുള്ള തള്ളിക്കയറ്റവും ഹ്യുമാനിറ്റീസ് ബാച്ചിലേക്കു വരുന്ന കുട്ടികളുടെ നിലവാരവും ശ്രദ്ധിക്കുക.) അതായത്, ആശയമെത്ര നന്നായാലും കേരളംപോലെ സാന്പത്തികശേഷിക്കുകൂടി പ്രസക്തിയുള്ള സമൂഹത്തിൽ ബൗദ്ധിക/ഭൗതികാടിസ്ഥാനത്തിലുള്ള പുകഴ്ത്തലുകൾക്കും ഇകഴ്ത്തലുകൾക്കും പഠിതാവ് വിധേയനാക്കപ്പെടുമെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.
വൊക്കേഷണൽ കോഴ്സുകൾ
കുട്ടികളുടെ പഠനകാലത്തുതന്നെ എന്തെങ്കിലും തൊഴിൽകൂടി പരിശീലിപ്പിക്കപ്പെടണമെന്ന കാഴ്ചപ്പാടിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇന്നത്തെ പഠനസന്പ്രദായത്തിൽ അക്ഷരാഭ്യാസമുണ്ടെങ്കിലും എന്തെങ്കിലും ഒരു തൊഴിൽ അറിയാവുന്ന കുട്ടിയല്ല ഓരോ വർഷവും പുറത്തിറങ്ങുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് സെക്കൻഡറി തലംമുതൽ വൊക്കേഷണൽ കോഴ്സുകളിൽ ചേരാനുള്ള അവസരം കുട്ടിക്കു നല്കണമെന്നു പറയുന്നത്. അവിടെ പക്ഷേ, പൊതുവിദ്യാഭ്യാസവുമായി മുന്പോട്ടുപോകാൻ താത്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ മാത്രം അതു തുടരാൻ അനുവദിച്ചാൽ മതിയെന്ന കാഴ്ചപ്പാട് കേരളീയ സമൂഹത്തിന് അത്രയെളുപ്പം ദഹിക്കാവുന്ന ഒന്നല്ല.
വൊക്കേഷണൽ കോഴ്സുകൾ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതിനു സംസ്ഥാനങ്ങൾ മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ കുട്ടിയെ യാതൊരു തൊഴിലും ചെയ്യാൻ പരിശീലിപ്പിക്കാതെ വളർത്തിയെടുക്കുന്ന കേരളത്തിലെ രക്ഷിതാക്കൾക്ക് ഇതിൽ താത്പര്യമുണ്ടാവില്ല.
നിലവാരമളക്കൽ പരീക്ഷ
റിപ്പോർട്ടിൽ ചില മേഖലകളെക്കുറിച്ചുള്ള വീക്ഷണങ്ങൾ ദുരുപയോഗിക്കപ്പെട്ടേക്കാമെന്നു സംശയമുണ്ട്. ഉദാഹരണമായി, സ്കൂൾ അധ്യാപകർക്കു സംസ്ഥാന സർക്കാർ വർഷത്തിൽ മൂന്നു തവണയെങ്കിലും നിലവാരമളക്കൽ പരീക്ഷ നടത്തണമെന്ന നിർദേശം. അവനവന്റെ സ്വന്തം വിഷയത്തിൽ പരീക്ഷ എഴുതണമെന്നാവശ്യപ്പെടുന്നത് പ്രത്യക്ഷത്തിൽ ഗുണകരമെന്നു തോന്നാമെങ്കിലും അതിലെ ജയപരാജയങ്ങൾ അധ്യാപകരുടെ ആത്മവിശ്വാസത്തെ തകർക്കുന്നതിനോ അപമാനിക്കുന്നതിനോ ഒക്കെ ഇടയാക്കിയേക്കാം.
ഇപ്പോൾതന്നെ അധ്യാപകർക്കായി ഇൻ സർവീസ് കോഴ്സുകളും ട്രെയ്നിംഗുകളും വഴി അധ്യാപക ശക്തീകരണം നടത്താൻ അതതു സർക്കാരുകൾ ശ്രമിക്കുന്നുണ്ട്. നിരവധി ഘടകങ്ങളാൽ അതിന്റെ ഗുണഫലങ്ങൾ ഉദ്ദേശിക്കുന്നത്ര ലഭിക്കുന്നില്ലെന്നതും മറക്കുന്നില്ല.
എന്നിരുന്നാലും എഴുത്തുപരീക്ഷയും അതിലെ പ്രകടനവുമനുസരിച്ചു വേണം അധ്യാപകന്റെ നിലവാരമളക്കാൻ എന്ന കാഴ്ചപ്പാട് ഒട്ടും ശാസ്ത്രീയമല്ല. അധ്യാപനാഭിരുചി എന്നത് എഴുത്തു പരീക്ഷയിലൂടെ മാത്രം വെളിവാക്കപ്പെടുന്ന ഒന്നല്ല. അത് അറിവിനൊപ്പം ശേഷിയും അനുഭവപരിചയവും കൂടിച്ചേർന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ വിഭാവന ചെയ്തിട്ടുള്ള എഴുത്തുപരീക്ഷ അധ്യാപകനു പ്രോത്സാഹനജനകമായി തീർക്കുകയാണ് വേണ്ടത്.