Saturday, January 5, 2019 1:11 AM IST
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നേടാൻ നേതാക്കൾ നെട്ടോട്ടം തുടങ്ങി. പൊതു തെരഞ്ഞെടുപ്പിന് ഇനി നൂറു ദിവസങ്ങൾ മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വെല്ലുവിളി ശക്തമാണ്. മോദിയുടെ മോഹങ്ങൾക്കു രാജ്യത്തെ ജനം തടയിടുമോ എന്നാണ് അറിയേണ്ടത്. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യം ഭരിക്കുമോ എന്നതിനും ഉത്തരം കിട്ടും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ ജനവിധി അറിയാനാകുമെന്നാണു പ്രതീക്ഷ.
കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാനാർഥികളാകാൻ പരിഗണിക്കാവുന്നവരെ കണ്ടെത്താനുള്ള പ്രക്രിയ തുടങ്ങാൻ കോണ്ഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകിക്കഴിഞ്ഞു. ബിജെപിയും സ്ഥാനാർഥി പട്ടികയ്ക്കായുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങി. കൂടുതൽ സിറ്റിംഗ് എംപിമാരുള്ളതിനാൽ ബിജെപിക്ക് പുതുമുഖ സ്ഥാനാർഥികളുടെ എണ്ണം കുറഞ്ഞേക്കാം.
കേരളത്തിലൊഴികെ കോണ്ഗ്രസിനു മിക്ക സംസ്ഥാനങ്ങളിലും പുതുമുഖങ്ങളാകും കൂടുതൽ. മിക്ക സിറ്റിംഗ് എംപിമാർക്കും വീണ്ടും സീറ്റ് കിട്ടിയേക്കും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെങ്കിൽ കോണ്ഗ്രസിനു പരമാവധി എംപിമാരെ കിട്ടിയേ മതിയാകൂ. കേരളത്തിലെ ഓരോ സീറ്റും അതിനാൽ തന്നെ മറ്റു പാർട്ടികളേക്കാളും കോണ്ഗ്രസിനും യുഡിഎഫിനുമാകും ഇക്കുറി കൂടുതൽ നിർണായകം.
സഖ്യം സങ്കീർണമാകും
ഉത്തർപ്രദേശ് അടക്കം പല സംസ്ഥാനങ്ങളിലും സഖ്യം സംബന്ധിച്ച് ആശയക്കുഴപ്പവും പ്രതിസന്ധിയും നിലവിലുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക വൈകരുതെന്നാണു രാഹുൽ ഗാന്ധി നൽകിയ നിർദേശം. എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള മറ്റു നേതാക്കൾ, സെക്രട്ടറിമാർ എന്നിവരുമായി കഴിഞ്ഞ ബുധനാഴ്ച കോണ്ഗ്രസ് കോർ കമ്മിറ്റിയിലെ പ്രമുഖർ നടത്തിയ ചർച്ചയിലാണു സ്ഥാനാർഥികൾക്കായുള്ള പ്രക്രിയ തുടങ്ങാൻ നിർദേശിച്ചത്.
ജയസാധ്യത ആകണം സ്ഥാനാർഥിയാക്കാനുള്ള മുഖ്യ പരിഗണന എന്നതാണ് ബിജെപി, കോണ്ഗ്രസ് അടക്കമുള്ള പ്രധാന പാർട്ടികളുടെ പൊതുവായ ധാരണ. പാർട്ടിയിലെയും പൊതുരംഗത്തെയും നിയമനിർമാണ സഭകളിലെയും പ്രവർത്തന പരിചയം, കൂറ്, കഴിവ്, വിദ്യാഭ്യാസം, പൊതുസ്വീകാര്യത തുടങ്ങിയവ മുതൽ ജാതി, മത പരിഗണനകൾ വരെയുള്ള സമവാക്യങ്ങളെല്ലാം സ്ഥാനാർഥിത്വത്തിനു പ്രധാനമാണ്. ഓരോ മണ്ഡലത്തിന്റെയും പ്രത്യേകതകളും എതിരാളിയാകാൻ സാധ്യതയുള്ളവരെയും സാന്പത്തികം അടക്കമുള്ള ഇതര ഘടകങ്ങളും കൂടി നോക്കിയാകും പട്ടികയിൽ നിന്നൊരാൾക്ക് അവസാന റൗണ്ടിൽ നറുക്കുവീഴുക.
സംസ്ഥാനവും മണ്ഡലവും തിരിച്ചാണു പ്രധാന പാർട്ടികൾ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയ്ക്കു രൂപം നൽകുക. പ്രദേശത്തിന്റെ പ്രത്യേകതകളും സാമുദായിക പരിഗണനകളും പരിഗണിക്കാതെ ഒരു പാർട്ടിക്കും സ്ഥാനാർഥികളെ നിശ്ചയിക്കാനുമാകില്ല. കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഓരോ മണ്ഡലത്തിനും യോജിച്ചവരെ കണ്ടെത്തുകയെന്നതും ബാലികേറാമലയാണ്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ മാർച്ചു മാസത്തോടെ തീരുമാനം ഉണ്ടാക്കാനാകും ശ്രമം. മുന്നണികളുടെ സഖ്യകക്ഷികളുടെ മണ്ഡലങ്ങൾ സംബന്ധിച്ചും അവരുടെ സ്ഥാനാർഥികളെ സംബന്ധിച്ചുമെല്ലാം ചർച്ച എല്ലാ പാർട്ടികളും തുടങ്ങിയിട്ടുണ്ട്.
കേരള സിപിഎമ്മിലും ചർച്ച
കേരളത്തിലെ സിപിഎമ്മിന്റെ സിറ്റിംഗ് എംപിമാർക്കെല്ലാം വീണ്ടും സീറ്റു നൽകുന്ന കാര്യത്തിൽ പാർട്ടി ഇനിയും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. രണ്ടു തവണ എംപി ആയവരെ മാറ്റണമെന്ന നിർദേശം ഉണ്ടെ ങ്കിലും അതു പാലിക്കാൻ സിപിഎമ്മിനും കഴിഞ്ഞേക്കില്ല. പക്ഷേ, രാജ്യസഭയിൽ മോദി സർക്കാരിനെതിരേയുള്ള പ്രതിപക്ഷ ആക്രമണത്തിന്റെ കുന്തമുന ആയിരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു മൂന്നാം തവണ സീറ്റ് നൽകേണ്ടതില്ലെന്നു വോട്ടിനിട്ടു തീരുമാനിച്ച പാർട്ടിയാണു സിപിഎം.
സിപിഎമ്മിന്റെ എംപിമാരായ പി. കരുണാകരനും എ. സന്പത്തും ഇപ്പോൾ തന്നെ മൂന്നു തവണ പാർലമെന്റിൽ പൂർത്തിയാക്കി. ഇരുവർക്കും നാലാം തവണയും സീറ്റു നൽകാനാണു കാരാട്ട്- പിണറായി പക്ഷത്തിന്റെ നീക്കം. 1996ൽ ലോക്സഭയിലേക്കു ജയിച്ച സന്പത്തിനു പിന്നീട് ഒരു തവണ വർക്കല രാധാകൃഷ്ണനു വേണ്ടി മാറി നിൽക്കേണ്ടിവന്നെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു. കരുണാകരനും സന്പത്തിനും പകരം ജയസാധ്യതയുള്ള മറ്റൊരു നേതാവും കാസർഗോട്ടും ആറ്റിങ്ങലിലും ഇല്ലെന്നു സമർഥിക്കാൻ ന്യായമേറെ. വ്യക്തിപരമായി ഇരുവരും പൊതുസ്വീകാര്യതയുള്ളവരാണെന്നതും ലോക്സഭയിൽ അത്യാവശ്യം മികവു കാട്ടിയെന്നതും വേറെ കാര്യം.
രണ്ടു തവണ ലോക്സഭയിലേക്കു ജയിച്ച എം.ബി. രാജേഷിനും പി.കെ. ബിജുവിനും ഇത്തവണ സീറ്റു നിഷേധിക്കാനും പിന്നാന്പുറങ്ങളിൽ നീക്കം സജീവമാണ്. ഇവരിൽ പാലക്കാട് എംപി രാജേഷിനെ മാറ്റുക പക്ഷേ എളുപ്പമാകില്ല. കണ്ണൂരിൽ പി.കെ. ശ്രീമതിക്കും ഇതേ കാരണത്താൽ വീണ്ടും സീറ്റു നൽകിയേക്കും. ഇടുക്കിയിൽ ഇടതുസ്വതന്ത്രനായി ജയിച്ച ജോയ്സ് ജോർജിന് ഇത്തവണ കൂടി സീറ്റു ലഭിച്ചേക്കും.
സിപിഐയുടെ ഏക ലോക്സഭാംഗമായ തൃശൂരിലെ സി.എൻ. ജയദേവനു പകരം മുൻമന്ത്രി കെ.പി. രാജേന്ദ്രനു സീറ്റു നൽകണമെന്ന വാദം ശക്തമാണ്. ശശി തരൂരിനോട് തുടർച്ചയായി തോറ്റ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ സ്ഥാനാർഥിയാക്കാൻ സിപിഐയിൽ ചില ആലോചനകളുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫ് തോറ്റ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലും വിശദമായ ചർച്ച ആവശ്യമാകും.
കൊല്ലത്ത് കൊള്ളാവുന്നവരെ തേടി
കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ കെ.എൻ. ബാലഗോപാലിനാണ് സാധ്യത കൂടുതൽ. ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനോട് മത്സരിച്ചു തോറ്റ പിബി അംഗവും മുൻമന്ത്രിയുമായ എം.എ. ബേബി ഇക്കുറി ഏതായാലും കൊല്ലത്തു വീണ്ടും മത്സരിക്കാനിടയില്ല. എറണാകുളം മുൻ ജില്ലാ സെക്രട്ടറിയും മുൻ രാജ്യസഭാംഗവും പിണറായിയുടെ വിശ്വസ്തനുമായ പി. രാജീവിനെ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കാൻ നിർദേശം ഉയർന്നിട്ടുണ്ടെങ്കിലും പൊതുസ്വീകാര്യനായ പുതുമുഖത്തെയും തേടുന്നുണ്ട്.
രണ്ടു തവണ രാജ്യസഭയിലും ഒരു തവണ ലോക്സഭയിലും അംഗമായ ശേഷം കഴിഞ്ഞ തവണ കോഴിക്കോട്ട് കോണ്ഗ്രസിലെ എം.കെ. രാഘവനു മുന്നിൽ അടിയറവു പറഞ്ഞ എൽഡിഎഫ് കണ്വീനർ എ. വിജയരാഘവനും ഇക്കുറി മത്സരിക്കില്ല. 2009ൽ രാഘവനോടു കന്നിയങ്കത്തിൽ തോറ്റ എ. മുഹമ്മദ് റിയാസ് അടക്കം പലരും കോഴിക്കോട് സീറ്റിനായി ശ്രമിക്കുന്നുണ്ട്. എൽഡിഎഫിൽ തിരിച്ചെത്തിയ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിനു വടകരയേക്കാൾ താത്പര്യം കോഴിക്കോട്, വയനാട് സീറ്റുകളാണ്.
ജനാധിപത്യ കേരള കോണ്ഗ്രസ് നേതാവും മുൻ ഇടുക്കി എംപിയുമായ ഫ്രാൻസിസ് ജോർജിനെ കോട്ടയത്തോ പത്തനംതിട്ടയിലോ ചാലക്കുടിയിലോ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥിയാക്കണമെന്ന നിർദേശമുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ചാലക്കുടി എന്നീ ലോക്സഭാ സീറ്റുകളിൽ യോജിച്ച സ്ഥാനാർഥികളെ കണ്ടെത്തുക ഇക്കുറിയും എൽഡിഎഫിന് വെല്ലുവിളിയാണ്.
യുഡിഎഫിൽ തനിയാവർത്തനം
യുഡിഎഫിന്റെ സിറ്റിംഗ് എംപിമാരിൽ മിക്കവരും വീണ്ടും സ്ഥാനാർഥിത്വം നേടുമെന്നാണു പ്രതീക്ഷ. കെ.സി. വേണുഗോപാൽ, പ്രഫ. കെ.വി. തോമസ്, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.കെ. രാഘവൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരൊക്കെ വീണ്ടും മത്സരിക്കാനാണ് കൂടുതൽ സാധ്യത.
സംസ്ഥാനമൊട്ടാകെ പര്യടനത്തിന് പോകേണ്ടതിനാൽ ഇനി മത്സരിക്കുന്നില്ലെന്നാണു വടകരയിൽ തുടർച്ചയായ ജയം നേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. എന്നാൽ, ജനതാദൾ വിഭാഗം കൂടി എൽഡിഎഫിലേക്കു പോയതിനാൽ ഇടതുകോട്ടയായ വടകരയിൽ മറ്റൊരാൾക്കു യുഡിഎഫിൽ ജയം എളുപ്പമാകില്ലെന്ന വാദമുണ്ട്. മികച്ച പാർലമെന്റേറിയനായി പേരെടുത്ത പ്രേമചന്ദ്രൻ തന്നെയാകും കൊല്ലത്ത് യുഡിഎഫിന്റെ സ്ഥാനാർഥി.
നിയമസഭയിൽ സുവർണജൂബിലി പൂർത്തിയാക്കുന്നതുവരെ പാർലമെന്റിലേക്കു മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ ഇടുക്കിയിൽ മത്സരിപ്പിച്ചാൽ സീറ്റു തിരിച്ചുപിടിക്കാമെന്ന വാദം ശക്തമാണെങ്കിലും അദ്ദേഹം വഴങ്ങില്ലെന്നാണ് ഹൈക്കമാൻഡ് കേന്ദ്രങ്ങൾ സൂചിപ്പിച്ചത്. കോണ്ഗ്രസ് പ്രവർത്തകസമിതി അംഗമായ മുതിർന്ന നേതാവ് പി.സി. ചാക്കോയ്ക്ക് സീറ്റു നൽകണമെന്നു ഹൈക്കമാൻഡിനു താത്പര്യം ഉണ്ടെങ്കിലും അദ്ദേഹത്തിനു യോജിച്ച മണ്ഡലം കണ്ടെത്തുക ദുഷ്കരമാകും.
ചാക്കോ നേരത്തെ മത്സരിച്ച തൃശൂരിലും ചാലക്കുടിയിലും പഴയ പ്രതിസന്ധി തുടരുന്നു. ചാലക്കുടിയിൽ മുൻ എംപി കെ.പി. ധനപാലന്റെ പേര് സജീവമായുണ്ട്. തൃശൂരിൽ പ്രാദേശികമായി സ്വീകാര്യനായ ഒരാൾക്കു സീറ്റു കൊടുക്കണമെന്ന ആവശ്യത്തിനു കോണ്ഗ്രസ് വഴങ്ങാൻ നിർബന്ധിതമായേക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ആലപ്പുഴയിലും ശശി തരൂരിന് തിരുവനന്തപുരത്തും കൊടിക്കുന്നിലിന് മാവേലിക്കരയിലും എം.കെ. രാഘവന് കോഴിക്കോട്ടും ആന്റേ ആന്റണിക്കു പത്തനംതിട്ടയിലും വീണ്ടും ജനവിധി തേടാനാകും സാധ്യത. ഇവരിൽ ചിലർക്കു മണ്ഡലം മാറണമെന്ന മോഹമുണ്ടെന്ന പ്രചാരണം ശരിയല്ലെന്നാണ് നേതാക്കളുടെ വാദം.
കോട്ടയം പുതുമുഖമണിയും
ജോസ് കെ. മാണി രാജ്യസഭാംഗമായതിനാൽ കോട്ടയം മണ്ഡലത്തിൽ കേരള കോണ്ഗ്രസ്- എമ്മിന് പുതുമുഖത്തെ സ്ഥാനാർഥി ആക്കേണ്ടിവരും. കോട്ടയം സീറ്റ് വിട്ടുകൊടുക്കാനോ വച്ചുമാറാനോ തയാറല്ലെന്നു കെ.എം. മാണി വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം പാർലമെന്റ് സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ച ജോസ് കെ. മാണിയുടെ കേരള യാത്രയ്ക്കു ശേഷമേ ഉണ്ടാകൂവെന്നാണു പാർട്ടി പറയുന്നത്. അഭ്യൂഹങ്ങൾ പലതുണ്ടെങ്കിലും സീറ്റിനായി നിരവധി നേതാക്കളാണ് ചരടുവലിക്കുന്നത്.
പാർലമെന്റിലേക്കു വീണ്ടും മത്സരിക്കാൻ വൈമുഖ്യം ഉണ്ടെ ങ്കിലും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലിം ലീഗ് സ്ഥാനാർഥിയാകുമെന്നാണു റിപ്പോർട്ടുകൾ. പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനു തന്നെ വീണ്ടും സ്ഥാനാർഥിത്വം നൽകിയേക്കും. കെ.പി.എ മജീദ് അടക്കം ചില നേതാക്കൾക്കു പാർലമെന്റിലേക്കു പോകാൻ താത്പര്യം ഉണ്ടെങ്കിലും ലീഗ് സ്ഥാനാർഥികളുടെ കാര്യത്തിൽ മാറ്റം ഉണ്ടാവുക എളുപ്പമാകില്ലെന്നാണു പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
മൂന്നോ, നാലോ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടത്തിന് കോപ്പുകൂട്ടുന്ന ബിജെപിയിലും സീറ്റിനായി ചർച്ചകളും പിന്നാന്പുറകളികളും സജീവമാണ്. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മിസോറം ഗവർണർ കുമ്മനം രാജശേഖരനെ പരിഗണിക്കുന്നുണ്ടെങ്കിലും തീരുമാനമായില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കാകും പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാൻ മുൻതൂക്കം. എം.ടി. രമേശിനും പത്തനംതിട്ടയോടു മമതയുണ്ടെ ങ്കിലും ശ്രീധരൻപിള്ള മത്സരിച്ചാൽ മാറും. ബിജെപി നിർണായകമായ കാസർഗോഡ്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലും സീറ്റിനായി നേതാക്കൾ പലരും സജീവമായി രംഗത്തുണ്ട്.