Thursday, January 10, 2019 1:01 AM IST
മറുവശം / എം.ചന്ദ്രൻ
ഭൂമികുലുക്കം, സുനാമി, മഹാപ്രളയം, കൊടുങ്കാറ്റ്, കാട്ടുതീ, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കുന്ന നഷ്ടങ്ങളേക്കാൾ വലുതാണ് ഹർത്താലുകൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾ. അനുദിനം വർധിച്ചുവരുന്ന ഹർത്താലുകൾക്കെതിരേ വ്യാപാരി-വ്യവസായി-ടൂറിസം മേഖലകളിലെ നാല്പതോളം സംഘടനകൾ രംഗത്തുവന്നതു ശ്ലാഘനീയമാണ്. ജാതിമതഭേദമന്യേ, കൊടിയുടെ നിറം നോക്കാതെ, അവർക്കു പിന്തുണ ലഭിക്കണം. സർക്കാരിന്റെയും പോലീസിന്റെയും സംരക്ഷണവും അവർക്ക് ഉറപ്പാക്കണം.
ജനജീവിതം സ്തംഭിപ്പിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുകയും ചെയ്തിരുന്ന ബന്ദ് 1997-ൽ ഹൈക്കോടതി നിരോധിച്ചു. എന്നാൽ, ബന്ദ് വേഷംമാറി ഹർത്താലിന്റെ രൂപത്തിലെത്തി. പേരു മാറിയതല്ലാതെ സമരമുറയുടെ സ്വഭാവം മാറിയില്ല. ജനങ്ങളുടെ ദുരിതം വർധിച്ചതേയുള്ളൂ. സഹികെട്ട് 2014-ൽ ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജികൾ സമർപ്പിക്കപ്പെട്ടു. ബന്ദ് ഭരണഘടനാവിരുദ്ധവും കുറ്റകരവുമാണെന്നു വിധിച്ച കോടതി പക്ഷെ ഹർത്താൽ നിരോധിക്കാൻ തയാറായില്ല. ഹർത്താൽ നിരോധിച്ചാൽ, പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാകുമെന്ന നിരീക്ഷണം 2017 ൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഹർത്താലിനെ പിന്തുണയ്ക്കാത്തവരുടെ മൗലികാവകാശത്തെ കോടതി എന്തുകൊണ്ടു കാണാതെ പോകുന്നുവെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല.
ഹർത്താൽ ഒരു സമരായുധമാണ്. പലപ്പോഴുമത് രാഷ്ട്രീയ പിന്തുണയുള്ള ഭീകരപ്രവർത്തനമായി മാറുകയാണ്. കോടിക്കണക്കിനു രൂപയുടെ പൊതുമുതലും സ്വകാര്യസ്വത്തുക്കളുമാണ് ശിക്ഷിക്കപ്പെടുമെന്ന ശങ്കപോലുമില്ലാതെ നശിപ്പിക്കപ്പെടുന്നത്. ഒരു ഹർത്താൽ ദിനത്തിൽ രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്. ഉല്പാദനം, തൊഴിൽ, ടൂറിസം മേഖലകളിലാണ് ഈ നഷ്ടം. ഏകദേശം 5000 വിദേശവിനോദസഞ്ചാരികളാണ് ഹർത്താലിൽ കുടുങ്ങുന്നത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഒരു ദിവസം വിദേശികളും സ്വദേശികളുമായി 50000-ലധികം വിനോദസഞ്ചാരികൾ കേരളത്തിലെത്തുണ്ട്. ടൂറിസം മേഖലയിൽ മാത്രം ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണുണ്ടാകുന്നത്.
2006-നും 2012-നുമിടയിൽ ഹർത്താൽ മൂലം ഒരു വർഷത്തെ പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെട്ടുവെന്ന് പഠനങ്ങളിൽ പറയുന്നു. അതായത്, ഒരു വർഷത്തെ മുഴുവൻ വരുമാനവും വളർച്ചയും വികസനവും കേരളത്തിനു നഷ്ടപ്പെട്ടു. 2017-ൽ മാത്രം കേരളത്തിൽ ചെറുതും വലുതുമായ 120 ഹർത്താലുകൾ നടന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളാണ് അതിലധികവും പ്രഖ്യാപിച്ചത് - ബിജെപി- 47, യുഡിഎഫ്- 32, എൽഡിഎഫ്- 21. പ്രാദേശിക പാർട്ടികളും മത-സാമുദായിക സഘടനകളുമാണ് ബാക്കി ഹർത്താലുകൾക്ക് ഉത്തരവാദികൾ. 2018-ൽ ആഘോഷിക്കപ്പെട്ടത് 97 ഹർത്താലുകൾ - ബിജെപി- 30, യുഡിഎഫ്-23, എൽഡിഎഫ്-17.
വാട്സാപ്പ് ഗ്രൂപ്പുകളുടെ പേരിൽ പോലും വ്യാജ ഹർത്താൽ കഴിഞ്ഞ വർഷമുണ്ടായി. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഏറ്റവും കൂടുതൽ ഹർത്താലുകൾ നടത്തിയത് ബിജെപിയാണ് എന്നതത്രെ. ഭരണകക്ഷിയായതുകൊണ്ടുമാത്രം എൽഡിഎഫിന് ബിജെപിക്കു മുൻപിൽ വരാനായില്ല. ഹർത്താലുകളെല്ലാം നടത്തിയത് സംഘടിതശക്തികളാണ്. രാഷ്ട്രീയപാർട്ടികൾ, ട്രേഡ് യൂണിയനുകൾ, സർവീസ് സംഘടനകൾ, മത-സാമുദായിക ശക്തികൾ തുടങ്ങിയവരാണ് ഹർത്താലുകൾ അടിച്ചേൽപ്പിക്കുന്നത്. അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് അസംഘടിതരായ ബഹുഭൂരിപക്ഷം ജനങ്ങളത്രെ.
ഹർത്താൽ നടത്തുന്നവർക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. ശക്തി തെളിയിക്കാനും പിരിവു നടത്താനും പത്രത്തിൽ പേരും പടവും വരുത്താനും ഹർത്താലിന്റെ നടത്തിപ്പുകാർക്കു സാധിക്കുന്നു. യാത്ര ചെയ്യാനും പണിയെടുത്ത് ഉപജീവനം നയിക്കാനുമുള്ള സാധാരണ പൗരന്റെ അവകാശമാണ് ഹർത്താലുകൾ കാറ്റിൽ പറത്തുന്നത്. ഹർത്താലുകൾക്കെതിരേ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണം.
ഹർത്താലിനെതിരേ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നടത്തിയ പരാമർശം പ്രതീക്ഷ നൽകുന്നതാണ്. ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകാതെ ഹർത്താലും പൊതുപണിമുടക്കും പാടില്ലെന്നും ഹർത്താൽ നടത്തുന്നവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തേക്കാൾ വലുതാണു ജീവിക്കാനും ഉപജീവനത്തിനും തൊഴിലെടുക്കാനുമുള്ള പൊതുജനങ്ങളുടെ മൗലികാവകാശമെന്നും ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ്, ജസ്റ്റീസ് കെ.എ. ജയശങ്കരൻ നന്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള സമരവും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഹർത്താലും പണിമുടക്കുമൊന്നും രാഷ്ട്രീയപ്രവർത്തനമല്ല. അതു കാടത്തവും അക്രമവുമാണ്. നിർബന്ധിച്ചു കട അടപ്പിക്കുക, ഭീഷണിപ്പെടുത്തി സഞ്ചാരസ്വാതന്ത്ര്യം തടയുക, എതിർക്കുന്നവരെ മർദിക്കുക, പൊതുമുതലും സ്വകാര്യസ്വത്തുക്കളും നശിപ്പിക്കുക തുടങ്ങിയ അങ്ങേയറ്റം ഹീനമായ പ്രവർത്തനങ്ങളാണ് ഹർത്താൽ അനുകൂലികൾ ചെയ്യുന്നത്.
നിയമങ്ങളുടെ എണ്ണം കൂട്ടിയതുകൊണ്ടായില്ല, ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ആർജവം കാണിക്കണം. നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവരിൽനിന്ന് നിർബന്ധമായും നഷ്ടപരിഹാരം ഈടാക്കുന്നതിന് അടിയന്തര നീക്കങ്ങളുണ്ടാകണം. സർവോപരി, ഹർത്താലുകൾക്കും പണിമുടക്കുകൾക്കുമെതിരെ ജനങ്ങൾ ഒന്നാകെ ഉണരണം. ജനശക്തിയെ തോല്പിക്കാൻ ഒരു ശക്തിക്കുമാവുകയില്ല.