Friday, January 18, 2019 1:07 AM IST
ലോകവിചാരം/ സെർജി ആന്റണി
മതിലുകൾ വിഭജനത്തിന്റെ ചിഹ്നമാണ്. ബർലിൻ മതിൽ ഇതിന്റെ മകുടോദാഹരണമായിരുന്നു. പുതുയുഗത്തിൽ അതു തകർക്കപ്പെട്ടു. യൂറോപ്പിലെ പല രാജ്യങ്ങളും ഇപ്പോൾ അതിർത്തിയിൽ മതിൽ വേണമെന്ന ചിന്തയിലാണ്. അഭയാർഥി പ്രവാഹം തടയാനാണിത്. ചിലർ ചെറിയ മതിലുകൾ നിർമിക്കുന്നുമുണ്ട്. എന്നാൽ, മെക്സിക്കൻ അതിർത്തിയിൽ അമേരിക്ക നിർമിക്കാനുദ്ദേശിക്കുന്ന മതിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കൻ കോൺഗ്രസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇതിന്റെ പേരിൽ വലിയ വെല്ലുവിളിയാണുയരുന്നത്.
ഡെമോക്രാറ്റിക് കക്ഷി പ്രസിഡന്റിന്റെ മതിൽപദ്ധതിയെ നഖശിഖാന്തം എതിർക്കുന്നു. സ്വന്തം പാർട്ടിക്കാരിലും ട്രംപിന് എതിരാളികളുണ്ട്. ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയോടും സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറോടും ഇതേക്കുറിച്ചു നടത്തിയ ചർച്ച വെറുതെ സമയം മെനക്കെടുത്തലായെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മതിലില്ലെങ്കിൽ ഇരുന്പുവേലിയെങ്കിലും കെട്ടണമെന്നാണ് ട്രംപിന്റെ നിലപാട്. പറ്റില്ലെന്നു നാൻസ് പെലോസി തറപ്പിച്ചു പറഞ്ഞു.
അതിർത്തിരക്ഷയെക്കുറിച്ചു തങ്ങൾക്കും ആശങ്കയുണ്ടെങ്കിലും അതിനുള്ള മാർഗം മതിൽ പണിയല്ലെന്നാണ് ഡെമോക്രാറ്റുകളുടെ പക്ഷം.
മതിൽ പണിയാൻ 570 കോടി ഡോളറിന്റെ അനുമതിയാണ് ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന പ്രചാരണായുധങ്ങളിലൊന്നായിരുന്നു യുഎസ്- മെക്സിക്കോ അതിർത്തി മതിൽ. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു സൈനിക ഫണ്ടിൽനിന്നു പണമെടുത്താണെങ്കിലും മതിൽപ്പണി നടത്തുമെന്ന വാശിയിലാണിപ്പോൾ ട്രംപ്.
ജർമനി ഡെക്സിറ്റിന്
ബ്രെക്സിറ്റിന്റെ പേരിൽ ബ്രിട്ടനും പ്രധാനമന്ത്രി തെരേസ മേയും തീ തിന്നുന്പോൾ, യൂറോപ്യൻ യൂണിയന്റെ ഹൃദയമെന്നു പറയാവുന്ന ജർമനിയിലും വിമതസ്വരമുയരുന്നു. ജർമനിയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ എഎഫ്ഡി യുറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരണമെന്ന മുറവിളി ഉയർത്തിയിരിക്കുകയാണ്. ഡോയിഷ്ലാൻഡ് എന്ന ജർമനിയിലും ഒരു ഡെക്സിറ്റ് റഫറണ്ടം വേണമെന്ന നിലപാടിലാണവർ. ഇതിനായി പ്രചാരണം നടത്താനുള്ള തീരുമാനം പാർട്ടി കഴിഞ്ഞദിവസം കൈക്കൊണ്ടു.
യൂറോപ്യൻ യൂണിയൻ നിർദിഷ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ തയാറായില്ലെങ്കിൽ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡെക്സിറ്റ് ഉന്നയിച്ച് രംഗത്തിറങ്ങാനാണ് എഎഫ്ഡി തീരുമാനം. രാജ്യത്തിന്റെ പരമാധികാരം യൂറോപ്യൻ യൂണിയന് അടിയറവച്ചുവെന്നും ബ്രസൽസിനു കൂടുതൽ അധികാരം കൈമാറിയെന്നും അവർ ആരോപിക്കുന്നു.
തുറമുഖം പിടിച്ചു ചൈന
അയൽരാജ്യങ്ങളിൽ സ്വാധീനമുറപ്പിക്കാനുള്ള ചൈനീസ് തന്ത്രത്തിന്റെ ഭാഗമായി ശ്രീലങ്കയിലെ ഹംബൻടോട തുറമുഖ നഗര നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചു. "വൺ ബെൽറ്റ്, വൺ റോഡ്' പദ്ധതിയുടെ ഭാഗമാണിത്. 140 കോടി ഡോളറിന്റെ പദ്ധതിപ്രകാരം കൊളംബോത്തീരത്ത് 650 ഏക്കർ സ്ഥലം നികത്തിയെടുക്കാനുള്ള പണികൾ ആരംഭിച്ചു. പദ്ധതി പൂർത്തിയാകുന്പോൾ ചൈനയുടെ മുതൽമുടക്ക് 1500 കോടി ഡോളറിലെത്തും. ചൈനീസ് സർക്കാരിനു മുഖ്യ പങ്കാളിത്തമുള്ള ചൈന കമ്യൂണിക്കേഷൻ കൺസ്ട്രക്ഷൻ കന്പനിയുടെ സബ്സിഡിയറിയായ ചെക് പോർട്ട് സിറ്റി കൊളംബോ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതിയുടെ നടത്തിപ്പുകാർ.
തുറമുഖ നഗരത്തിൽ വൻ ഫ്ലാറ്റ് സമുച്ചയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയും നിർമിക്കും. ഭാവിയിൽ ഏഷ്യയിലെ പ്രമുഖ സാന്പത്തിക കേന്ദ്രമാക്കി ഈ തുറമുഖ നഗരത്തെ ഉയർത്തുകയെന്നതാണു ലക്ഷ്യം. ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാര ഹബ്ബായി ശ്രീലങ്കയെ മാറ്റുകയെന്നതാണ് ശ്രീലങ്കൻ ഭരണാധികാരികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് മൈത്രിപാല സിരിസേനയും മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയും ചൈനയുടെ പിന്തുണ തേടുന്പോൾ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അത്ര അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനാണു ചൈനയുടെ ശ്രമം.
തന്ത്രപ്രധാനമായ തുറമുഖങ്ങളിൽ സ്വാധീനമുറപ്പിക്കാനും അതുവഴി സൈനിക ശക്തിയാർജിക്കാനുമുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമാണീ പദ്ധതിയെന്ന് അമേരിക്ക കരുതുന്നു. പാക്കിസ്ഥാനിലെ ഗ്വാദറിലും ഇത്തരം വികസനപദ്ധതികൾ ചൈന നടപ്പാക്കുന്നുണ്ട്. ഇവിടെ ആയിരം കോടി ഡോളർ മുടക്കി റിഫൈനറി തുടങ്ങാൻ സൗദി അറേബ്യയും തയാറായിരിക്കുന്നു.
ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയിൽ സൗദിയെക്കൂടി ഭാഗഭാക്കാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. പാക്കിസ്ഥാന്റെ സാന്പത്തിക സുരക്ഷയാണ് ഇതിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സൗദി പറയുന്നു. കരാർ ഒപ്പിടാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അടുത്തമാസം ഇസ്ലാമാബാദിലെത്തും. പാക്കിസ്ഥാന്റെ പുനർനിർമാണത്തിനു പ്രസിഡന്റ് ഇമ്രാൻ ഖാൻ ചൈന, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രത്യേക സഹായം അഭ്യർഥിച്ചിരുന്നു.
ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ വാണിജ്യ തുറമുഖങ്ങളുടെ വികസനമാണു പുറമേ പറയുന്നതെങ്കിലും ചൈനയുടെ സൈനിക ലക്ഷ്യങ്ങൾ അതൊന്നുമല്ലെന്ന് അമേരിക്ക കരുതുന്നു. യുഎൻ സമാധാന സേനയെ സഹായിക്കാനെന്ന വ്യാജേന ജിബൂട്ടിയിൽ സൈനിക സേവന യൂണിറ്റ് സ്ഥാപിക്കാൻ 2015ൽ ചൈന പദ്ധതിയിട്ടതാണ്. സോമാലിയയിലും ഏദനിലുമൊക്കെ ജീവകാരുണ്യ സഹായം എത്തിക്കാനാണീ യൂണിറ്റെന്നും ചൈന അവകാശപ്പെട്ടിരുന്നു.
പരദൂഷണപ്രിയർ
നവമാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് കൗമാരക്കാരും ചെറുപ്പക്കാരുമാണ്. അവരുടെ സമയത്തിൽ ഏറിയ പങ്കും ചെലവഴിക്കപ്പെടുന്നതും ഇതിനായിത്തന്നെ. എന്നാൽ, പ്രായമായവരും നവമാധ്യമ ഉപയോഗത്തിൽ ഇപ്പോൾ ഒട്ടും പിന്നോക്കമല്ല. ഫേസ്ബുക്കിലും മറ്റും വ്യാജവാർത്തകൾ പടച്ചുവിടുന്നതിലും കൈമാറുന്നതിലും ചെറുപ്പക്കാരേക്കാൾ പ്രായമായവരാണു മുന്നിലെന്നാണ് അമേരിക്കയിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്.
"സയൻസ് അഡ്വാൻസസ്' എന്ന മാസികയിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 65 വയസിനു മുകളിലുള്ളവരിലാണ് ഇത്തരം വ്യാജവാർത്താ പ്രചാരണ ത്വരയുള്ളതെന്നാണ് ന്യൂയോർക്ക്, പ്രിൻസ്റ്റൺ സർവകലാശാലകളിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന സൈറ്റുകൾ സന്ദർശിക്കുന്ന 18-29 വയസു പ്രായമുള്ളവർ മൂന്നു ശതമാനം മാത്രമാണെങ്കിൽ 65 വയസിനു മുകളിലുള്ള 11 ശതമാനം പേർ ഇത്തരം സൈറ്റുകളിലെ പതിവു സന്ദർശകരാണത്രേ.
ബന്ദികളാകുന്ന പൗരന്മാർ
പൗരന്മാരെ പരസ്പരം ബന്ദികളാക്കി പോരടിക്കുകയാണു ചൈനയും കാനഡയും. മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് പതിനഞ്ചു വർഷമായി ജയിലിലായിരുന്ന കനേഡിയൻ പൗരനു ചൈന വധശിക്ഷ വിധിച്ചതോടെ പ്രശ്നം രൂക്ഷമായി. താൻ മയക്കുമരുന്നു കടത്തുകാരനല്ലെന്നും വിനോദസഞ്ചാരി മാത്രമാണെന്നും കനേഡിയൻ പൗരനായ റോബർട്ട് ലോയ്ഡ് ഷെല്ലൻബർഗ് പറയുന്നു.
ചൈനീസ് ടെലികോം ഭീമനായ വാവേയുടെ ചീഫ് ഫിനാൻഷൽ ഓഫീസറായ മെംഗ് വാൻഷുവിനെ കാനഡ ഈയിടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇറാനെതിരേയുള്ള ഉപരോധം ലംഘിച്ചതിന് അമേരിക്ക ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ ചൈനീസ് ഉദ്യോഗസ്ഥയുടെ അറസ്റ്റ്. ഇതിനു പകരംവീട്ടാനെന്നോണം രണ്ടു കനേഡിയൻ പൗരന്മാരെ ചൈന കസ്റ്റഡിയിലെടുത്തു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയുയർത്തിയെന്ന ആരോപണമുന്നയിച്ചാണ് മുൻ നയതന്ത്രജ്ഞനെയും ബിസിനസ് കൺസൾട്ടന്റിനെയും ചൈന കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്നു ചെടി അനധികൃതമായി വളർത്തിയതിനു സാംബിയയിൽ പന്ത്രണ്ട് ചൈനീസ് നിർമാണ തൊഴിലാളികളെ ഈയിടെ അറസ്റ്റ് ചെയ്തു. സാംബിയ നാഷണൽ ബ്രോഡ് കാസ്റ്റിംഗ് കോർപറേഷനുവേണ്ടി സ്റ്റുഡിയോ നിർമിക്കാനെത്തിയാതാണീ ചൈനീസ് തൊഴിലാളികൾ.
വിദേശികൾക്ക് പ്രത്യേക താമസാനുമതി നൽകി ലോകസമൂഹത്തിനു മുന്നിൽ നല്ലപിള്ള ചമയാനുള്ള ശ്രമവും ഇതിനിടെ ചൈന നടത്തുന്നു. പ്രമുഖ ഇലക്ട്രിക് കാർ നിർമാണ കന്പനിയായ ടെസ്ലയുടെ ഉടമ എലോൺ മസ്കിന് ചൈന ഈയിടെ ഗ്രീൻ കാർഡ് വാഗ്ദാനം ചെയ്തു. ടെസ്ല കന്പനിയുടെ ആദ്യ അന്താരാഷ്ട്ര കാർ നിർമാണ ഫാക്ടറിയുടെ ശിലാസ്ഥാപനത്തിന് ചൈനയിൽ എത്തിയപ്പോഴായിരുന്നു ഈ വാഗ്ദാനം. ബെയ്ജിംഗിൽ പ്രധാനമന്ത്രി ലി കെചിയാംഗിനെ സന്ദർശിച്ച അവസരത്തിൽ താൻ ചൈനയെ ഏറെ സ്നേഹിക്കുന്നുവെന്നും കൂടക്കൂടെ ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോൾ പ്രധാനമന്ത്രി പൊടുന്നനെ ഗ്രീൻ കാർഡ് നൽകാമെന്നു വാഗ്ദാനം നൽകുകയായിരുന്നു.
ചൈനയിൽ സ്ഥിരതാമസാനുമതിയുള്ള വിദേശികളുടെ എണ്ണം പതിനായിരം കവിഞ്ഞു. നൊബേൽ ജേതാക്കളുൾപ്പെടെ ചില പ്രമുഖർക്ക് ഇത്തരം പ്രത്യേക താമസാനുമതി നൽകാൻ ചൈന തീരുമാനിച്ചിരുന്നു. ഇതിൽ ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ ബെർനാർഡ് ഫെറിൻഗ, സാന്പത്തികശാസ്ത്ര നൊബേൽ ജേതാവ് റോബർട്ട് മൻഡൽ എന്നിവരും ഉൾപ്പെടുന്നു.