Friday, January 25, 2019 1:03 AM IST
ആര്ക്കും വേണ്ടാതെ കര്ഷകര്-3 / റ്റി.സി. മാത്യു
പാഠപുസ്തകത്തിൽ പറയുന്നത് ഇങ്ങനെ: വിലക്കയറ്റം കുറഞ്ഞുനിൽക്കണം. സന്പദ്ഘടനയിൽ സർക്കാർ ഇടപെടരുത്. സബ്സിഡികൾ പാടില്ല. കമ്മി കുറയ്ക്കണം.ധനശാസ്ത്രജ്ഞർ ഇതനുസരിച്ചു സർക്കാരുകൾക്ക് ഉപദേശം നൽകും. റേറ്റിംഗുകാർ അതനുസരിച്ചു റേറ്റിംഗ് നൽകും.
അപ്പോഴോ?
ഇപ്പോഴത്തേതുപോലെയാകും. കർഷകരിൽ ആത്മഹത്യ ചെയ്യാത്തവർ തെരുവിൽ പ്രകടനം നടത്തുന്നു. പഠനം കഴിഞ്ഞു തൊഴിൽ കിട്ടാത്ത യുവാക്കൾ അലഞ്ഞുതിരിയുന്നു. ചെറുകിട വ്യവസായികൾ പണി നിർത്തുന്നു.
ഇടത്തട്ടുകാർ
ഇടത്തട്ടുകാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കുഴപ്പമില്ല. ഉദ്യോഗസ്ഥർക്കു ശന്പളം മുട്ടുന്നില്ല. ഇടത്തട്ടുകാർ സാഠേക്ക് 142 പൈസ നൽകി വാങ്ങിയ സവാള 20 രൂപയ്ക്കു വിറ്റ് ലാഭമെടുക്കുന്നു. സവാള അഞ്ചു രൂപയ്ക്കോ പത്തു രൂപയ്ക്കോ കർഷകരുടെ പക്കൽനിന്നു വാങ്ങിച്ചാലും അവർ ഒരുകാര്യം ഉറപ്പാക്കും. നിശ്ചിത തുക ലാഭം; മുടക്കുമുതലിനു നിശ്ചിത ശതമാനത്തിൽ കുറയാത്ത ലാഭം. കർഷകനു പത്തുരൂപ കിട്ടുന്ന സവാള അന്പതു രൂപയ്ക്കു വിൽക്കും. അഞ്ചുരൂപ നൽകി വാങ്ങിയാൽ 35 രൂപയ്ക്കു വിൽക്കും. 1.42-നു വാങ്ങിയാൽ 20 രൂപയ്ക്കും.
1.42-നും 20-നും ഇടയിൽ ഒത്തിരി കാര്യങ്ങളുണ്ട്. ചരക്ക് സൂക്ഷിപ്പ്, ശുചീകരണം, ചരക്കുനീക്കം ഇങ്ങനെയിങ്ങനെ പലതും. എല്ലാം ന്യായം?
വരുമാനം പോയി
പക്ഷേ അന്യായമായ വേറൊന്നുണ്ട്. സഞ്ജയ് സാഠേയുടെ വരുമാനനഷ്ടം. നേരത്തേ അഞ്ചോ ആറോ പത്തോ രൂപ കിട്ടിയിരുന്ന സ്ഥാനത്തു കിട്ടുന്നത് 1.42 രൂപ. പക്ഷേ അധ്വാനത്തിനു മാറ്റമില്ല, കൂലിക്കു മാറ്റമില്ല, വിത്തുവിലയ്ക്കു മാറ്റമില്ല, വളംവിലയ്ക്കു മാറ്റമില്ല, കീടനാശിനിവിലയ്ക്കു മാറ്റമില്ല.അവയ്ക്കൊന്നും മാറ്റമോ കുറവോ ഇല്ല. പക്ഷേ സാഠേയ്ക്കു വരുമാനമില്ല.
നേരിട്ടു പണം
ഇതു മൊത്തം കർഷകരുടെ അവസ്ഥയാണ്. ഇതിനു കാണുന്ന പുതിയ പരിഹാരമാണു കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകൽ. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് അടക്കമുള്ളവർ അംഗീകരിക്കുന്ന പരിഹാരം.
കേൾക്കുന്പോൾ വളരെ ആകർഷകമായ ഒന്നാണിത്.
ഓരോ ഇനം സഹായവും സബ്സിഡിയും തേടി നടക്കേണ്ട. പല ഓഫീസുകൾ കയറിയിറങ്ങേണ്ട. കൈക്കൂലിയും കണ്ടുകാഴ്ചയും വേണ്ട. പക്ഷേ അങ്ങനെയാണോ?
തെലുങ്കാന സ്കീം
കർഷകൻ കൃഷിചെയ്യുന്നു. സർക്കാർ ഭൂവിസ്തൃതി നോക്കി പണം നൽകുന്നു. തെലുങ്കാനയിൽ നടപ്പാക്കിയ രയ്തു ബന്ധു (കർഷകബന്ധു) പദ്ധതിയുടെ കാതൽ അതാണ്. ഏക്കറിന് 4000 രൂപ കൃഷിയിറക്കുന്പോൾ നൽകും. 5600 കോടി രൂപയാണ് കഴിഞ്ഞവർഷം ആദ്യകൃഷിക്കു നൽകിയത്. വാർഷിക ചെലവ് 12,000 കോടി പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരിന്റെ മുഖ്യസാന്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെ മുക്തകണ്ഠ പ്രശംസ ഈ പദ്ധതിക്കു ലഭിച്ചു.
പന്പുസെറ്റുകൾക്കു നൽകുന്ന സൗജന്യ വൈദ്യുതിക്കു പുറമേയാണ് തെലുങ്കാന സർക്കാരിന്റെ ഈ പദ്ധതി. പ്രതിവർഷം 1000 കോടി രൂപ സൗജന്യ വൈദ്യുതിയിനത്തിൽ സർക്കാർ ചെലവാക്കുന്നു.
സന്പന്നർക്കു കൂടുതൽ സഹായം കിട്ടുന്നു എന്നതാണ് പദ്ധതിയെപ്പറ്റിയുള്ള ഒരു വിമർശനം. പാട്ടകൃഷി നടത്തുന്നവർക്ക് ആനുകൂല്യം കിട്ടില്ല എന്നതു മറ്റൊരു ദോഷം. ഭൂവുടമയ്ക്കാണു പദ്ധതിയിൽ സഹായം.
കേന്ദ്രം ചിന്തിക്കുന്നത്
കേന്ദ്രസർക്കാർ ഇപ്പോൾ ആലോചിക്കുന്നതു കാർഷികമേഖലയിലെ എല്ലാ സബ്സിഡികളും എടുത്തുകളഞ്ഞിട്ടു കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നിശ്ചിത തുക നൽകുന്ന പദ്ധതിയാണ്. രാസവളം ഇനത്തിൽ 70,000 കോടി രൂപ ഇപ്പോൾ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കാർഷികവായ്പയുടെ പലിശയ്ക്ക് രണ്ടുശതമാനം കിഴിവും നൽകുന്നുണ്ട്. 15,000 കോടി രൂപയാണ് ഇതിനു പ്രതിവർഷ ചെലവ്. വിള ഇൻഷ്വറൻസിന് 13,000 കോടി രൂപ ചെലവാക്കുന്നു.
ഇതെല്ലാം ഒഴിവാക്കി നേരിട്ടു പണം നൽകുന്ന സ്കീമാണ് ആലോചനയിലെന്നാണ് റിപ്പോർട്ട്.
അഞ്ച് ഏക്കറിൽ താഴെയുള്ള കൃഷിക്കാരെ ഉൾപ്പെടുത്തി ഈ സ്കീം നടപ്പാക്കിയാൽ 86 ശതമാനം കർഷകരും അതിൽപ്പെടും എന്നാണ് വിലയിരുത്തൽ. ഏക്കറിന് 5000 രൂപവച്ച് ഒരു വിളയ്ക്ക് നൽകിയാൽ 23.5 കോടി ഏക്കറിന് 1,17,500 കോടിരൂപ ഒരുവർഷം ചെലവുവരും. സംസ്ഥാനങ്ങളെ പങ്കുചേർത്ത് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന രീതിയിലാണെങ്കിൽ കേന്ദ്രത്തിനു വരുന്ന ചെലവ് 70,500 കോടി രൂപയാണ്. സംസ്ഥാനങ്ങൾക്ക് 47,000 കോടി രൂപയാകും ബാധ്യത.
അപ്പോൾ കർഷകർക്കോ?
നിലവിലുള്ള സബ്സിഡികൾ നിർത്തലാക്കിയിട്ട് ഇത്തരമൊന്നു നടപ്പാക്കുന്നതു കർഷകസമൂഹത്തിനു വലിയ ദോഷമാകും. രാസവളം, പലിശകിഴിവ്, ഇൻഷ്വറൻസ് ഇവയ്ക്കായി കേന്ദ്രം ഇപ്പോൾ 98,000 കോടി രൂപ ചെലവാക്കുന്നു. അതു മാറ്റി 70,500 കോടി നേരിട്ടു നൽകുന്നു. പ്രത്യക്ഷ നഷ്ടംതന്നെ 27,500 കോടി രൂപ വരും.
രാസവളം സബ്സിഡി എടുത്തുകളഞ്ഞാൽ മിക്ക വളങ്ങൾക്കും കിലോഗ്രാമിന് 10 മുതൽ 15 വരെ രൂപ കൂടും. ആ വിലയ്ക്ക് വളം വാങ്ങി കൃഷിയിറക്കണം.
കാർഷികവായ്പയുടെ പലിശ ഒൻപതു ശതമാനത്തിൽനിന്ന് ഏഴു ശതമാനമാകുന്നത് കൃത്യമായ തിരിച്ചടവിനു കേന്ദ്രം രണ്ടുശതമാനം പലിശക്കിഴിവ് നൽകുന്നതുകൊണ്ടാണ്. സംസ്ഥാനങ്ങൾ പലതും മൂന്നോ നാലോ ശതമാനം പലിശ കിഴിവ് നൽകുന്നു. ഇത് ഇല്ലാതായാൽ വാഹനവായ്പയോ ഭവനവായ്പയോ പോലെയാകും കാർഷികവായ്പയും.
ചുരുക്കം: മറ്റു സബ്സിഡികൾ നിർത്തലാക്കിയാണ് നേരിട്ടു പണം നൽകൽ എങ്കിൽ കർഷകർക്കു കൂടുതൽ ദുരിതം തീർച്ച. പാട്ടകൃഷി ചെയ്യുന്നവർക്ക് ആനുകൂല്യമൊന്നും കിട്ടില്ല എന്നതിന്റെ ദുരിതം വേറേ.
നേരിട്ടു നൽകലിനു പിന്നിൽ
സബ്സിഡികൾ നേരിട്ടു നൽകുന്നതിനു പറയുന്ന ന്യായങ്ങൾ നോക്കാം.
1. അർഹർക്കു മാത്രം കിട്ടുന്നു. 2. അർഹർക്കു കിട്ടി എന്ന് ഉറപ്പാക്കുന്നു. 3. പണം നൽകുന്നതിലൂടെ സബ്സിഡി ലഭിക്കുന്നവരുടെ ക്രയശേഷി കൂടുന്നു. അതുവഴി ഉപഭോഗം വർധിക്കുന്നു.
മൂന്നും ശരിയാണ്, താത്വികമായി. താത്വികമായി മാത്രം.
യാഥാർഥ്യം മറ്റൊന്നല്ലേ?
പാചകവാതക സബ്സിഡിയിൽ ഇതു കാണാം. ചിലപ്പോൾ ആയിരം രൂപയ്ക്ക് സിലിണ്ടർ വാങ്ങണം. സബ്സിഡിത്തുക ബാങ്കിലേക്കു വരും. വാങ്ങുന്പോൾ മുഴുവൻ തുകയും നൽകണം.
രാസവളത്തിനും വിത്തിനും കീടനാശിനിക്കുമെല്ലാം ഇങ്ങനെ കന്പോളവില നൽകുന്പോൾ ഏക്കറിനു ലഭിക്കുന്ന നാലായിരവും അയ്യായിരവും എന്തെങ്കിലും ആശ്വാസമാകുമോ?
കന്പോളവില എല്ലാവരും നൽകിയിട്ട് അർഹരെന്നു സർക്കാർ കരുതുന്നവർക്ക് ആശ്വാസം നൽകുക. ഇതുവഴി വളം നിർമാതാക്കൾക്കും ബാങ്കുകാർക്കുമൊക്കെയാണു നേട്ടം.
അപ്പോഴും കർഷകരുടെ കാതലായ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. കൃഷിചെയ്തുണ്ടാക്കിയ ഉത്പന്നത്തിന് ആദായവില കിട്ടണം. അപ്പോഴേ അവരുടെ പ്രശ്നം തീരൂ. അതിനാണു സ്കീം വേണ്ടത്.
കിട്ടേണ്ട വില കിട്ടുന്നില്ല
എല്ലാവരും കർഷകക്ഷേമം പറയും. ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കും. പക്ഷേ കർഷകർക്കു ഗുണം കിട്ടുന്നില്ല. യഥാർഥത്തിൽ അവരെ സഹായിക്കുന്ന കാര്യങ്ങൾ കുറവും ഉപദ്രവിക്കുന്ന കാര്യങ്ങൾ കൂടുതലും ആണെന്നതാണു സത്യം. ഈ ഇന്ത്യൻ യാഥാർഥ്യം പ്രഗല്ഭ കാർഷിക ധനശാസ്ത്രജ്ഞൻ ഡോ. അശോക് ഗുലാത്തിയും കാർമൻ ചാഹിലും ചേർന്നു നടത്തിയ പഠനത്തിൽ തെളിയിച്ചു. (http://oe.cd/ag-india).
ഉത്പാദകർക്കു കിട്ടിയ സഹായവും ഉപയോക്താക്കൾക്കു കിട്ടിയ സഹായവും ഇവർ വിശകലനം ചെയ്തു. കൃഷിയും ഉത്പാദനവും വില്പനയും മറ്റുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും അവർ പരിശോധിച്ചു. മറ്റു രാജ്യങ്ങളുടേതും പരിശോധിച്ചു.
അതിലെ കണ്ടെത്തൽ ഇതാണ്: 2014-17 കാലയളവിൽ ഇന്ത്യയിലെ കർഷകർക്കു കിട്ടിയ സഹായം മൈനസ് ആറു ശതമാനമാണ്. അതായത് ഉത്പന്നങ്ങൾക്കു കിട്ടാമായിരുന്ന വിലയിലും ആറുശതമാനം കുറവാണ് ലഭിച്ചത്.
ഇതേസമയം ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) രാജ്യങ്ങളിൽ 18.2 ശതമാനവും യൂറോപ്യൻ യൂണിയനിൽ 19.6 ശതമാനവും അമേരിക്കയിൽ 9.5 ശതമാനവും ചൈനയിൽ 14.9 ശതമാനവും തോതിൽ അധികവില കർഷകർക്കു ലഭിച്ചു.
ഇന്ത്യയിൽ കയറ്റുമതി നിയന്ത്രണം, കന്പോള നിയന്ത്രണം (നിശ്ചിത മാർക്കറ്റുകളിലേ വിൽക്കാവൂ എന്നത്) തുടങ്ങിയവമൂലം കർഷകർക്ക് ആഗോളവില നേടാൻ സാധിക്കുന്നില്ല. വളത്തിനും മറ്റും നൽകുന്ന സബ്സിഡികൾ ഈ നിയന്ത്രണങ്ങൾ മൂലമുള്ള വിലനഷ്ടത്തിനു പകരമാകുന്നില്ല എന്നാണു ഗുലാത്തിയും ചാഹിലും കണ്ടെത്തിയത്. കർഷകന്റെ മേൽ ആറുശതമാനം അധികനികുതി ചുമത്തിയ നിലയാണുള്ളത്.
നിരോധനങ്ങളും നിയന്ത്രണങ്ങളുംവഴി വരിഞ്ഞുമുറുക്കിയിട്ട് കർഷകർക്കു നൽകുന്ന ദാഹജലം മാത്രമാവുകയാണ് രാജ്യത്തെ സംഭരണവിലയും വളം സബ്സിഡിയുമൊക്കെ. ഉത്പന്നത്തിനു കിട്ടാവുന്നതോ കിട്ടേണ്ടതോ ആയ വില വാങ്ങിയെടുക്കാൻ പറ്റുന്നില്ല.