Monday, January 28, 2019 12:45 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രിയങ്ക കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതു സംഘപരിവാറിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി നരേന്ദ്ര മോദി മുതൽ താഴോട്ടുള്ള ബിജെപി നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നു വ്യക്തമാകുന്നു. കുടുംബവാഴ്ചയെപ്പറ്റിയുള്ള പതിവു പല്ലവികളും ഭർത്താവ് റോബർട്ട് വദ്രയുടെ ഇടപാടുകളെപ്പറ്റിയുള്ള ആക്ഷേപങ്ങളുമല്ലാതെ പ്രിയങ്കയെ വിമർശിക്കാൻ സംഘപരിവാർ നേതാക്കളുടെ പക്കൽ കാര്യമായൊന്നുമില്ല.
പ്രിയങ്ക ഏതെങ്കിലും അധികാര പദവി വഹിച്ചിട്ടില്ല; അവർ അഴിമതിയാരോപണങ്ങളൊന്നും നേരിടുന്നുമില്ല. അതേസമയം, അവരുടെ മേന്മകളായി എടുത്തുകാട്ടാൻ പലതുമുണ്ടു താനും. പ്രിയങ്ക ദേഷ്യത്തിലോ വിദ്വേഷത്തിലോ അക്രമത്തിലോ വിശ്വസിക്കുന്നില്ലെന്നു രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടു വെല്ലൂർ ജയിലിൽ കഴിയുന്ന പ്രതി നളിനി പറയുന്നു. സഹോദരൻ രാഹുലിനെപ്പോലെ ജനപ്രീതിയും എല്ലാവരുടെയും അംഗീകാരവുമുള്ള ചുരുക്കംചില കോൺഗ്രസ് നേതാക്കളിൽ ഒരാളാണു പ്രിയങ്ക. അമ്മയെയും സഹോദരനെയും പിന്നണിയിൽനിന്നു സഹായിച്ചുകൊണ്ടു പതിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ അവർ ഉണ്ടായിരുന്നു.
രൂപത്തിലും പെരുമാറ്റത്തിലും വേഷവിധാനത്തിലുമെല്ലാം മുത്തശി ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്ക രാഷ്ട്രീയത്തിൽ വരണമെന്നു കോൺഗ്രസ് പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. രാഷ്ട്രീയത്തിൽ അവർ വരുമെന്നതിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതിനുള്ള സമയം തീരുമാനിച്ചതു രാഹുലാണ്. അത് എല്ലാവരെയും അന്പരപ്പിച്ചു. ബിജെപി ഇതര പാർട്ടികളിൽപ്പെട്ടവർക്കെല്ലാം അത് ആഹ്ളാദകരമായ ഒരു അന്പരപ്പായിരുന്നു.
ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യക്കുമായി പകുത്തുനൽകിയതോടെ മുന്നോക്ക സമുദായ വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാഹുൽ ഉദ്ദേശിക്കുന്നത്. ആ വിഭാഗത്തിൽനിന്ന് കോൺഗ്രസിന് ഇപ്പോൾത്തന്നെ ഗണ്യമായ പിന്തുണയുണ്ട്. പൂണൂൽ ഇടുന്ന ഹിന്ദുവായ രാഹുലും ബുദ്ധമത വിശ്വാസത്തിലെ വിപാസന പ്രസ്ഥാനം പിന്തുടരുന്ന പ്രിയങ്കയും പ്രസിദ്ധ ക്ഷത്രിയ കുടുംബത്തിൽനിന്നുള്ള ജ്യോതിരാദിത്യ സിന്ധയും ചേരുന്പോൾ ഉത്തർപ്രദേശിലെ ജാതിയധിഷ്ഠിത സമൂഹത്തിൽ കോൺഗ്രസിനു നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഈ നേതാക്കൾ പ്രസിദ്ധരും കോൺഗ്രസിനകത്തും പുറത്തും ജനപ്രിയരുമാണ്. ജനപ്രിയരും എന്നാൽ, ഗ്രൂപ്പുകൾക്കതീതരായി നിൽക്കുന്നവരുമായ നേതാക്കൾ കോൺഗ്രസിന്റെ സംസ്ഥാനഘടകങ്ങളിൽ അപൂർവമാണ്. പാർട്ടിയെ പുനർനിർമിക്കാൻ ആത്യാവശ്യമായി വേണ്ടത് പാർട്ടിക്കുള്ളിൽ അടുത്ത സഹകരണവും സന്നദ്ധതയും ആത്മാർഥതയുമുള്ള പ്രവർത്തകരും ഉണ്ടാവുകയാണ്.
സംഘടനയെ കെട്ടിപ്പടുക്കൽ
തെരഞ്ഞെടുപ്പിനു തൊട്ടു മുന്പായുള്ള പ്രചാരണ ഒരുക്ക കാലത്താണ് പാർട്ടിയുടെ സംഘടനാ സംവിധാനം കെട്ടിപ്പടുക്കാൻ ഏറ്റവും പറ്റിയ കാലമെന്നു കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നു. ആ സമയത്ത് ആളുകൾ രാഷ്ട്രീയമായി സജീവമായിരിക്കുകയും തങ്ങളുടെ ആശയങ്ങളോടും വിശ്വാസങ്ങളോടും അടുത്തുനിൽക്കുന്ന പാർട്ടിയെ പിന്തുണയ്ക്കാൻ തയാറാവുകയും ചെയ്യും.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടമുണ്ടാകണമെങ്കിൽ തൊണ്ണൂറുകളിൽ ചിതറിപ്പോയ സംഘടനാ സംവിധാനം കൂട്ടിക്കെട്ടേണ്ടത് അത്യാവശ്യമാണ്. ശരിയായ സംഘടനാസംവിധാനം ഇല്ലെങ്കിൽ ജനപിന്തുണ വോട്ടാക്കി മാറ്റാനാവില്ല. ബൂത്തുതലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകരുണ്ടാവണം. തെരഞ്ഞെടുപ്പിന് ഇനി കുറച്ചുകാലമേ ഉള്ളുവെങ്കിലും ചെറുപ്പക്കാരും ജനപ്രിയരുമായ നേതാക്കൾ തലപ്പത്തു വന്നതോടെ കോൺഗ്രസിന് ഇതു പറ്റിയ സമയമാണ്.
പാർട്ടിയുടെ ദൗർബല്യങ്ങൾ ശക്തിയാക്കി മാറ്റാനുള്ള തന്ത്രമാണ് രാഹുൽ ആവിഷ്കരിക്കുന്നത്. എസ്പി- ബിഎസ്പി സഖ്യവുമായി താരതമ്യപ്പെടുത്തുന്പോൾ കോൺഗ്രസ് ഉത്തർപ്രദേശിൽ ദുർബലമായ ഒരു രാഷ്ട്രീയ ശക്തിയാണ്. പക്ഷേ മുന്നോക്ക സമുദായങ്ങളിലും ദളിതരിലെ ഒരു വിഭാഗത്തിലും ന്യൂനപക്ഷങ്ങളിലും പാർട്ടിയെ പിന്തുണയ്ക്കുന്നവരുണ്ട്. കോൺഗ്രസ് ഒരു മണ്ഡലത്തിൽ മത്സരിച്ചാൽ അതിനു ബിജെപിയുടെ മുന്നോക്ക വോട്ടുകളിൽ കടന്നുകയറാനാവും. പല മണ്ഡലങ്ങളിലും ബിഎസ്പിയുടെ ദളിത് വോട്ടുകളിലും എസ്പിയുടെ ന്യൂനപക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാനും കഴിയും. മറ്റു വാക്കുകളിൽ പറഞ്ഞാൽ കോൺഗ്രസിന് അനുകൂലമായി പോൾ ചെയ്യപ്പെടുന്ന വോട്ടുകൾ ബിജെപിയുടെയും ബിഎസ്പിയുടെയും എസ്പിയുടെയും വോട്ട് കുറയ്ക്കും.
ഒരു ത്രികോണ മത്സരം ബിജെപിക്കു നേട്ടമാകും. അതേസമയം നേരിട്ടുള്ള പോരാട്ടം ബിജെപി വിരുദ്ധ രാഷ്ട്രീയ സഖ്യത്തിന് അനുകൂലമാവുകയും ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നതിൽ ബിജെപി ഇതര പാർട്ടികൾ ഉത്സുകരാണെങ്കിലും അതിനു സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഖ്യമുണ്ടാക്കണം. പരസ്യമായ രാഷ്ട്രീയ നിലപാട് എന്താണെങ്കിലും രഹസ്യമായ ഒരു ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണു പലരും കരുതുന്നത്. കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തി ഒരു സഖ്യമുണ്ടാവുകയും പ്രിയങ്ക പ്രചാരണത്തിനു വരികയും ചെയ്താൽ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനും അതു നേട്ടമുണ്ടാക്കും. കോൺഗ്രസുമായി ധാരണയുണ്ടാക്കുന്നത് അവരുടെ സ്ഥാനാർഥികൾക്കു മുന്നോക്ക വോട്ടുകൾ നേടാനും സഹായിക്കും.
ഇക്കാര്യത്തിലൊന്നും ഉറപ്പില്ല. ഇനിയും ആവശ്യത്തിനു സമയമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം പ്രയോജനപ്പെടുത്തി ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാനാണു രാഹുൽ ശ്രമിക്കുന്നത്.
തലമുറമാറ്റം
ഉത്തർപ്രദേശ് സംസ്ഥാന ഘടകത്തിനു രണ്ട് എഐസിസി ജനറൽ സെക്രട്ടറിമാരെ നിയമിച്ച് അവർക്കു ചുമതലകൾ വിഭജിച്ചു നൽകിയതിലൂടെ യുപി കോൺഗ്രസ് നേതൃത്വത്തിൽ ഒരു തലമുറമാറ്റമാണു രാഹുൽ കൊണ്ടുവന്നിരിക്കുന്നത്. പഴയ തലമുറയിൽപ്പെട്ട ഗുലാം നബി ആസാദിൽ നിന്നാണു യുപിയുടെ ചുമതല പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യക്കുമായി നൽകിയത്. യുപിയിൽ പുതുമുഖങ്ങളെ കൊണ്ടുവന്നിരിക്കുന്നതു സ്വാഗതാർഹമായ മാറ്റമാണെന്നു പല നിരീക്ഷകരും കരുതുന്നു. പഴയ കോൺഗ്രസ് നേതാക്കളുടെ മുഖങ്ങളും പ്രസംഗങ്ങളും സാധാരണക്കാർ മടുത്തു കഴിഞ്ഞു. അത്യാധുനിക മ്യൂസിക് സിസ്റ്റങ്ങളുള്ള ഇക്കാലത്ത് പഴയ ഗ്രാമഫോൺ റിക്കാർഡുകൾ പ്രവർത്തിപ്പിക്കുന്നതുപോലാണ് അവരുടെ പ്രസംഗങ്ങൾ കേട്ടാൽ തോന്നുക.
ജ്യോതിരാദിത്യ സിന്ധ്യയുടെ സംഘടനാപാടവവും തെരഞ്ഞെടുപ്പു പ്രചാരണം വിജയിപ്പിക്കാനുള്ള കഴിവും എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാൽ, പ്രചാരണത്തിൽ പ്രിയങ്കയുടെ റിക്കാർഡ് അത്ര മെച്ചമല്ലെന്നു ചിലർ ചൂണ്ടിക്കാണിക്കുന്നു.
പക്ഷേ, രാഹുലിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്. കോൺഗ്രസിൽ ഇന്നു ദേശീയതലത്തിൽ അറിയപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരുമായ നാലു നേതാക്കളേയുള്ളു- സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി. ദീർഘമായ തെരഞ്ഞെടുപ്പു പ്രചാരണത്തിനു സോണിയ ഗാന്ധിയെ ആരോഗ്യം അനുവദിക്കുന്നില്ല. പ്രായാധിക്യമുള്ള ഡോ. മൻമോഹൻ സിംഗിനും എല്ലായിടത്തും ഓടിനടന്നു പ്രസംഗിക്കാനാവില്ല. ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന ജനപ്രീതിയുള്ള നേതാവായ പ്രിയങ്കയെക്കൂടി ടീമിൽ ഉൾപ്പെടുത്തിയതോടെ രാഹുലിന്റെ അധ്വാനഭാരം കുറയും. ഉത്തർപ്രദേശിൽ മാത്രം പ്രചാരണം നടത്തുന്നതു പോലും ചെറിയ പണിയല്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമായ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനു വലിയൊരു സഹായമാവും പ്രിയങ്ക.
സോണിയയ്ക്കും രാഹുലിനും ചില കുടുംബസുഹൃത്തുക്കൾക്കുമെതിരേയുള്ള നാഷണൽ ഹെറാൾഡ് കേസാണു മറ്റൊരു കാരണം. കേസ് കുടുംബത്തിന് അനുകൂലമാകാതിരിക്കുകയോ രാഹുൽ ഉന്നതസ്ഥാനം ഏറ്റെടുക്കുന്നതിനു ചില തടസങ്ങൾ സൃഷ്ടിക്കപ്പെടുകയോ ചെയ്താൽ പകരം നിൽക്കാൻ കുടുംബത്തിൽനിന്ന് ഒരാൾ വേണം. ഈ സാഹചര്യത്തിൽ കുടുംബത്തിൽ നിന്നൊരാളെ എഐസിസിയുടെ ഉന്നതപദവിയിൽ പ്രതിഷ്ഠിക്കുകയാണ് അഭികാമ്യം. അതു മികച്ച പ്രതിച്ഛായയുള്ളയാളും നിയമക്കുരുക്കുകളൊന്നും മുന്നിലില്ലാത്തയാളുമായ പ്രിയങ്ക തന്നെ.
പ്രധാനപ്പെട്ട ഒരു ഔദ്യോഗിക പദവി ലഭിച്ചതിൽ പ്രിയങ്കയ്ക്കു മറ്റു പല മെച്ചങ്ങളുമുണ്ട്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര ചില ഇടപാടുകളിൽ കൃത്രിമം നടത്തിയതായി മോദി സർക്കാർ ആരോപിക്കുന്നുണ്ട്. മോദി സർക്കാരിന്റെ 56 മാസത്തെ ഭരണകാലത്തിനിടയിൽ ഇതുസംബന്ധിച്ച് ആരോപണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ചില നിയമനടപടികൾ ആരംഭിച്ചത് അടുത്തകാലത്താണ്. ഈ സമയത്തു കേസ് ചാർജ് ചെയ്യുകയോ വദ്രയെ അറസ്റ്റ് ചെയ്യുകയോ ചെയ്താൽ അതു രാഷ്ട്രീയ പകപോക്കലാണെന്നു വ്യാഖ്യാനിക്കപ്പെടും. പ്രിയങ്കയുടെ ജനപ്രീതി കണ്ടു ഭയചകിതരായ സർക്കാർ അപകീർത്തിപ്പെടുത്താൽ ചെയ്ത നടപടിയാണെന്നു വ്യാഖ്യാനങ്ങൾ വരും.
ബഹുതലസ്പർശി
ഇങ്ങനെ ബഹുതല മാനങ്ങളുള്ള രാഹുലിന്റെ ഈ നീക്കം ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം ഉയർത്തുമെന്നതിൽ സംശയമില്ല. പാർട്ടിയുടെ സംഘടനാ സംവിധാനം അവിടെ ബാക്കി എന്തെങ്കിലുമുണ്ടെങ്കിൽ അതു പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. പ്രിയങ്കയുടെ ജനപ്രീതിയും ജ്യോതിരാദിത്യ സിന്ധ്യയുടെ സംഘടനാപാടവവും തെരഞ്ഞെടുപ്പു പ്രചാരണത്തിലും ഫലത്തിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നു തീർച്ചയാണ്. ലോക്സഭയിൽ പാർട്ടിയുടെ അംഗബലം കൂട്ടാൻ കോൺഗ്രസിനു തനിച്ചു കഴിയുമോ എന്ന് ആർക്കും ഉറപ്പില്ല. പക്ഷേ, മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നു തീർച്ചയാണ്.
കോൺഗ്രസ്-എസ്പി-ബിഎസ്പി സഖ്യം രൂപപ്പെടുകയും അവർ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്താൽ മോദി-അമിത്ഷാ ദ്വയത്തിന്റെ അവകാശവാദങ്ങൾ എന്തായാലും സംഘപരിവാറിനും പരിഭ്രാന്തരാവാൻ ഏറെയുണ്ട്. അപ്പോൾ ജാതി സമവാക്യങ്ങൾ ബിജെപി സ്ഥാനാർഥികൾക്കെതിരാവും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ഹിന്ദി ബെൽറ്റിലെ പൊതുജനവികാരം ബിജെപിക്ക് അനുകൂലമല്ലെന്നു മനസിലാകും.
ഹിന്ദിബെൽറ്റിനു പുറത്തും, പ്രത്യേകിച്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രിയങ്കയുടെ വരവ് കോൺഗ്രസിന് അനുകൂലമായ അനുരണനങ്ങളുണ്ടാക്കും. അവരുടെ ജനപ്രീതി വോട്ടായി മാറുമോ എന്നറിയാൻ തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കാത്തിരിക്കണം. പ്രിയങ്കയുടെ വരവിനെ രാജ്യത്തെന്പാടുമുള്ള കോൺഗ്രസുകാർ സ്വാഗതം ചെയ്തതു കാണിക്കുന്നത് അതു ദേശവ്യാപകമായി പാർട്ടിക്കു നേട്ടമുണ്ടാക്കുമെന്നാണ്.
താനും രാഷ്ട്രീയകല അതിവേഗം അഭ്യസിച്ചുവരുന്നതായി ഈയൊരു നീക്കത്തിലൂടെ രാഹുൽ കാണിച്ചുതരുന്നു. ജനങ്ങളുമായുള്ള സന്പർക്ക പരിപാടികളിലൂടെ ജനത്തിന്റെ ചിന്തയും മനോഭാവവും മനസിലാക്കാൻ അദ്ദേഹത്തിനു കഴിയുന്നു.
എഐസിസി തലപ്പത്തു രാഹുൽ വരുത്തിയ മാറ്റങ്ങൾ യുപിയിൽ മാത്രം ഒതുങ്ങുന്ന ഒന്നായി കാണേണ്ടതില്ല. അതു ബഹുതല സ്പർശിയാണ്. തെരഞ്ഞെടുപ്പ് അതിന്റെ ഒരുവശം മാത്രമേ ആകുന്നുള്ളൂ. ഉത്തർപ്രദേശിൽ അദ്ദേഹം നേതൃത്വത്തിലെ തലമുറമാറ്റവും വരുത്തിയിരിക്കുന്നു. അതു മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ മറ്റു ചില സംസ്ഥാനങ്ങളിലും അദ്ദേഹം സമാന മാറ്റങ്ങൾ വരുത്തിയതാണ്. കോൺഗ്രസിനെതിരേ മോദി-അമിത്ഷാ ദ്വയത്തിന്റെ ആക്രമണം മുൻകൂട്ടി കണ്ട രാഹുലും കുടുംബവും സംഘപരിവാർ ക്യാന്പിൽ ഒരു സർജിക്കൽ സ്ട്രൈക്ക് ആണു നടത്തിയിരിക്കുന്നത്.