Tuesday, January 29, 2019 12:17 AM IST
രാജ്യം സുപ്രധാനമായ പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഇന്ത്യയെ ഇനി ആരു ഭരിക്കണം? മോദിയോ രാഹുലോ? രാജ്യത്തെ വിഭജനത്തിലേക്കും അഴിമതിയിലേക്കും സാന്പത്തികത്തകർച്ചയിലേക്കും തള്ളിയിട്ട, വാഗ്ദാനങ്ങളെല്ലാം ലംഘിച്ച, തികഞ്ഞ പരാജയമായ മോദി ഒരു വശത്ത്. നിർഭയനും വിനയാന്വിതനും ഭാവനാസന്പന്നനുമായ യുവാവായ രാഹുൽ ഗാന്ധി മറുവശത്ത്. ഇവരിൽ ആരെ വേണം?
യുവാക്കൾ നയിക്കട്ടെ
ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള ഇന്ത്യയെ നയിക്കാൻ നാല്പത്തെട്ടുകാരനായ രാഹുൽ ഏറ്റവും അനുയോജ്യൻ. ഇംഗ്ലണ്ടിലെ വിഖ്യാതമായ കേംബ്രിഡ്ജ് ട്രിനിറ്റി കോളജിൽ നിന്നു ഡവലപ്മെന്റ് സ്റ്റഡീസിൽ എംഫിൽ നേടിയ രാഹുലിന് ഇന്ത്യയെപ്പോലെ അതിവേഗം വളരേണ്ട ഒരു രാജ്യത്തെ നയിക്കാനുള്ള ബൗദ്ധികമായ പിൻബലമുണ്ട്. ലോകമെന്പാടും യുവനേതാക്കൾ വിജയകരമായി രാജ്യം ഭരിച്ചവരാണ്. ഫാൻസിൽ ഇമ്മാനുവൽ മാക്രോണ്‍ (39), ഇന്ത്യയിൽ രാജീവ് ഗാന്ധി (40), ബ്രിട്ടനിൽ ടോണി ബ്ലയറും (43), ഡേവിഡ് കാമറോണും (43), കാനഡയിൽ ജസ്റ്റിൻ ട്രൂഡോ (43), അമേരിക്കയിൽ ബറാക് ഒബാമ (47) തുടങ്ങിയ ചെറുപ്പക്കാർ രാജ്യം നയിച്ചവരാണ്.
വിനയാന്വിതൻ
ജവഹർലാൽ നെഹ്റുവിന്റെ മഹത്തായ പാരന്പര്യം പേറുന്ന കുടുംബത്തിൽ നിന്നു കടന്നുവരുന്ന രാഹുൽ ഗാന്ധി, തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയും സഹിഷ്ണുതയുടെ വക്താവുമാണ്. വിനയമാണ് ഈ ചെറുപ്പക്കാരന്റെ മുഖമുദ്ര. ഗാന്ധിജിയേയും നെഹ്റുവിനേയും നെഞ്ചിലേറ്റിയ ഭാരതത്തിൽ വിനയമില്ലാത്ത ഒരാൾക്കു രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നു രാഹുൽ പറയുന്നു. രാജ്യത്തെ വ്യക്തമായി മനസിലാക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കരുത്താണ് വിനയം. രാജ്യത്തെ അസഹിഷ്ണുതയിലേക്കും കലാപത്തിലേക്കും നയിക്കുന്നവരിൽ നിന്നു വ്യത്യസ്തമായി എല്ലാവരെയും കേൾക്കാനും ഉൾക്കൊള്ളാനും രാഹുൽ തയാറാണ്.
2004ലും 2009ലും 2014ലും അമേത്തിയിൽ നിന്ന് എംപിയായ രാഹുലിന് യുപിഎ സർക്കാരിൽ ഏതു താക്കോൽ സ്ഥാനവും ലഭ്യമായിരുന്നെങ്കിലും അദ്ദേഹം അധികാരത്തിൽ നിന്നു മാറിനിന്നു. 2007ൽ എഐസിസി ജനറൽ സെക്രട്ടറിയായ രാഹുൽ പിന്നെയും 10 വർഷം കഴിഞ്ഞാണ് പ്രസിഡന്റായത്. അതും ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ. ഒരു സംവത്സരക്കാലം അദ്ദേഹം ഇന്ത്യയെ അടുത്തറിയാൻ ശ്രമിച്ചു. ഗ്രാമീണ വീടുകളിൽ അന്തിയുറങ്ങിയും തട്ടുകടകളിൽ നിന്നു ഭക്ഷണം കഴിച്ചും സെക്കൻഡ് ക്ലാസ് ട്രെയിനിൽ യാത്രചെയ്തും ഇന്ത്യയുടെ ആത്മാവിനെ കണ്ടെ ത്തി.
കർഷകരുടെ വേദന
രാജ്യത്തെ കർഷരുടെ വേദനയാണ് രാഹുൽ ഏറ്റെടുത്ത പ്രധാന വിഷയം. മോദി സർക്കാരിന്റെ നോട്ട് നിരോധനം ഉൾപ്പെടെയുള്ള ഭ്രാന്തൻ നയങ്ങൾ മൂലം അസംഖ്യം കർഷകരാണ് ആത്മഹത്യ ചെയ്തത്. കർഷകരുടെ ഉല്പന്നങ്ങൾക്ക് 50 ശതമാനം ലാഭം നല്‍കുമെന്നായിരുന്നു മോദിയുടെ പൊള്ളയായ വാഗ്ദാനം. എന്നാൽ, ലക്ഷക്കണക്കിനു കർഷകർ കടക്കെണിയിലായി. രാജ്യമെന്പാടും കർഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാഹുൽ അവരോടൊപ്പം അണിചേർന്നു. കർഷകരുടെ കടം എഴുതിത്തള്ളണം എന്നാവശ്യപ്പെടുക മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ അതു നടപ്പാക്കുകയും ചെയ്തു.
വാക്കിനു വിലയുള്ള നേതാവായി രാഹുലിനെ ഇന്നു ജനങ്ങൾ കാണുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ നല്കാൻ തന്റെ പേരു നരേന്ദ്ര മോദിയല്ല എന്ന് രാഹുൽ പരിഹസിച്ചു. കുതിച്ചുയരുന്ന തൊഴിലില്ലായ്മയാണു രാഹുലിനെ അസ്വസ്ഥനാക്കുന്ന മറ്റൊരു വിഷയം. പ്രതിവർഷം രണ്ടു കോടി യുവാക്കൾക്ക് തൊഴിൽ നല്കുമെന്നു വ്യാമോഹിപ്പിച്ച് അധികാരത്തിലേറിയ മോദി സർക്കാർ, ഒരു ദിവസം തൊഴിൽ നല്‍കുന്നത് 450 പേർക്കുമാത്രം. പ്രതിവർഷം 1.64 ലക്ഷം തൊഴിൽ മാത്രം.
റഫാൽ അഴിമതി
2012ൽ യുപിഎ സർക്കാരിന്റെ കാലത്ത് അന്തർദേശീയ ലേലപ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഫ്രഞ്ച് റഫാൽ വിമാന നിർമാതാക്കളായ ഡസോ ഏവിയേഷനുമായി സർക്കാർ ചർച്ചനടത്തുകയും 126 റഫാൽ യുദ്ധവിമാനങ്ങൾ സേനയ്ക്ക് വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ഒരു റഫാൽ വിമാനത്തിന്റെ വില 526.10 കോടി രൂപയായി നിശ്ചയിച്ചു. മോദി സർക്കാർ 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നു. ഒരു വിമാനത്തിന് 1670 കോടി രൂപ. യുപിഎ സർക്കാരിന്റെ നിരക്കനുസരിച്ച് 36 യുദ്ധവിമാനങ്ങൾക്ക് 18,940 കോടിയും മോദി സർക്കാരിന്റെ നിരക്കനുസരിച്ച് 60,145 കോടി രൂപയുമാകും. അതായത് 41,205 കോടി രൂപയാണ് അധികം നല്‍കുന്നത്. ഇതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി.
പ്രതിരോധ സംഭരണ ചട്ടങ്ങൾ പാടേ ലംഘിച്ച ഇടപാടിൽ റഫാൽ കരാറിലെ വ്യവസ്ഥകളും വിമാനത്തിന്റെ യഥാർത്ഥ വിലയും കേന്ദ്രം പുറത്തുവിടുന്നില്ല. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനെന്നു മോദിയുടെ മുഖത്തുനോക്കി രാഹുൽ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല.
സാന്പത്തിക തകർച്ചയ്ക്കെതിരേ
യുപിഎ സർക്കാരിന്റെ കാലത്ത് കൈവരിച്ച 10 ശതമാനത്തോളം സാന്പത്തിക വളർച്ച നോട്ട് നിരോധനം, അശാസ്ത്രീയമായി നടപ്പാക്കിയ ജിഎസ്ടി തുടങ്ങിയ ഭീമാബദ്ധങ്ങൾ മൂലം കുത്തനെ നിലംപൊത്തി. നോട്ടു മാറ്റിയെടുക്കാൻ ജനലക്ഷങ്ങൾ ക്യൂ നിന്നപ്പോൾ രാഹുൽ ഗാന്ധിയും അവരോടൊപ്പം ക്യൂവിൽ ഉണ്ടായിരുന്നു. നിരോധിച്ച 99.30 ശതമാനം നോട്ടുകൾ തിരികെ എത്തിയതോടെ കള്ളപ്പണവേട്ട വെറും വീണ്വാക്കായി.
ജിഎസ്എടിയെ ഗബ്ബാർ സിംഗ് കൊള്ള എന്നാണു രാഹുൽ വിശേഷിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലോകത്തൊരിടത്തും ഇല്ലാത്ത വില ഏർപ്പെടുത്തിയപ്പോൾ ജനജീവിതം ദുഃസഹമായി. പെട്രോൾ വില 87.39 രൂപയും ഡീസൽ വില 80.74 രൂപയുമായി സർവകാല റിക്കാർഡിട്ടു.
ഗോസംരക്ഷണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കശാപ്പുനിയന്ത്രണ വിജ്ഞാപനം സംഘപരിവാരങ്ങൾ നടപ്പാക്കിയപ്പോൾ നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. എന്തു കഴിക്കണം, ധരിക്കണം, കാണണം, കേൾക്കണം, ചിന്തിക്കണം, വിശ്വസിക്കണം എന്നൊക്കെ ഭരണകൂടം നിശ്ചയിക്കാൻ തുടങ്ങിയതോടെ ഇന്ത്യയുടെ ബഹുസ്വരത കത്തിച്ചാന്പലായി. അസഹിഷ്ണുതമൂലം വിഭജിക്കപ്പെട്ട ഇന്ത്യയെ വീണ്ടെ ടുക്കുമെന്ന് രാഹുൽ ഉറപ്പുനല്‍കുന്നു.
ഫീനിക്സ് പക്ഷി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 44 സീറ്റായി ചുരുങ്ങിയ കോണ്‍ഗ്രസിനെ പോരാട്ടപാതയിലേക്കു നയിക്കാൻ രാഹുൽ ഗാന്ധിക്കു സാധിച്ചത് സമീപകാല രാഷ്ട്രീയത്തിലെ വിസ്മയകരമായ ഏടാണ്. ഇക്കഴിഞ്ഞ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നേരിട്ടുള്ള പോരാട്ടത്തിലാണ് ബിജെപിയെ മലർത്തിയടിച്ചത്. കർണാടകത്തിൽ തന്ത്രപരമായ നീക്കത്തിലൂടെ കോണ്‍ഗ്രസ് ഭരണം നിലനിർത്തി. ഗുജറാത്തിൽ ബിജെപിയെ കോണ്‍ഗ്രസ് വിറപ്പിച്ചുവിട്ടു. പഞ്ചാബ് കോണ്‍ഗ്രസ് ഭരിക്കുന്പോൾ, ഗോവ, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരഞ്ഞെടുപ്പു പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അതിശക്തമായ തിരിച്ചുവരവ് 2019ൽ ആവർത്തിക്കും.
രാഹുൽ ഗാന്ധി ജനങ്ങളിൽ നിന്നോ മീഡിയയിൽ നിന്നോ ഒളിച്ചോടുന്നില്ല. എല്ലാ വിഭാഗം ജനങ്ങളുമായും തുടർച്ചയായി സംവദിക്കുന്നു. ഭരണഘടനയേയും ഭരണഘടനാവകാശങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരേയും കേൾക്കുന്നു. സമകാലിക ഇന്ത്യയുടെ സമസ്യകൾക്ക് രാഹുൽ ഗാന്ധിയാണ് ഉത്തരം. അതേ, ഇനി രാജ്യത്തെ രാഹുൽ നയിക്കും.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ്