Saturday, February 9, 2019 12:47 AM IST
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
റഫാൽ ഒരു പോർവിമാനം മാത്രമല്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നും റഫാൽ ജെറ്റ് വിമാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ വിഹായസിൽ ചീറിപ്പായും. ഫ്രാൻസിലെ ദസോ കന്പനിയിൽ നിന്നു റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന്റെ പേരിലുള്ള വിവാദം വീണ്ടും കത്തുകയാണ്. റഫാൽ ഇടപാടിന്റെ ചർച്ചകളിൽ പ്രധാനമന്ത്രി അനാവശ്യവും അനധികൃതവുമായി ഇടപെട്ടതായുള്ള തെളിവാണു പുതിയ സംഭവം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരേ പ്രതിരോധ മന്ത്രാലയം രേഖാമൂലം കുറിപ്പ് നൽകിയതു കേന്ദ്രസർക്കാരും തള്ളുന്നില്ല.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത താത്പര്യത്തോടെ നേരിട്ട് ഇടപെട്ടുവെന്നു ഇതോടെ വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി നടത്തിയ ചർച്ചകൾ ഇന്ത്യയുടെ പ്രതിരോധ, സാന്പത്തിക താത്പര്യങ്ങൾ ബലികഴിച്ചുവെന്നതാണു ഗുരുതര തെറ്റായി ചൂണ്ടിക്കാട്ടുന്നത്. രാജ്യസുരക്ഷയ്ക്കു ഭീഷണി കൂടുതലുള്ളപ്പോൾ 126 യുദ്ധവിമാനങ്ങൾക്കായുള്ള കരാർ ചർച്ച റദ്ദാക്കുക പോലും ചെയ്യാതെയാണ് എണ്ണം 36 ആക്കി വെട്ടിച്ചുരുക്കിയത്. ഇതിന് ശരിയായ വിശദീകരണം ഇല്ലാതിരിക്കെയാണു പുതിയ തെളിവുകൾ വരുന്നത്.
കാവൽക്കാരൻ കള്ളനോ?
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് രാജ്യത്തെ ജനങ്ങളുടെ 30,000 കോടി രൂപ കൊള്ളയടിച്ചു എന്നാണ് കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഇന്നലെ പത്രസമ്മേളനം നടത്തി ആരോപിച്ചത്. അനിൽ അംബാനിയെ സഹായിക്കാനാണു മോദിയുടെ കൊള്ളയെന്നാണു രാഹുൽ പരസ്യമായി തുറന്നടിച്ചത്. കഴിഞ്ഞ ഒരു വർഷമായി താനിതു പറയുന്നുണ്ടെ ന്നും രാഹുൽ ഓർമിപ്പിച്ചു.
പ്രധാനമന്ത്രിക്കെതിരേ പേരെടുത്ത് 30,000 കോടി രൂപയുടെ അഴിമതി ആരോപണം പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയുടെ അധ്യക്ഷൻ പലതവണ ആവർത്തിച്ചിട്ടും ഇന്നേവരെ രാഹുലിനെതിരേ ഒരു വക്കീൽ നോട്ടീസ് പോലും മോദിയോ കേന്ദ്രസർക്കാരോ ബിജെപിയോ നൽകിയിട്ടില്ലെന്നതു ഞെട്ടിപ്പിക്കും. അംബാനിയെ സഹായിച്ച് അഴിമതി നടത്താനാണു റഫാലിൽ മോദി സമാന്തര ഇടപെടൽ നടത്തിയതെന്നാണു രാഹുൽ ഇന്നലെയും ആരോപിച്ചത്.
രാജ്യത്തെ യുവജനങ്ങളുടെയും സൈനികരുടെയും ഭാവിയാണു റഫാൽ കൊള്ളയിലൂടെ മോദി അപകടത്തിലാക്കിയതെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദിയും പ്രതിരോധമന്ത്രി നിർമല സീതാരാമനും കള്ളംപറയുന്നു. അനിൽ അംബാനിയുടെ കന്പനിക്കു റഫാലിന്റെ അനുബന്ധ കരാർ നൽകിയത് പ്രധാനമന്ത്രി മോദി പറഞ്ഞിട്ടാണെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് തന്നെ പറഞ്ഞിരുന്നു. സുപ്രീംകോടതിയോടും കേന്ദ്രം കള്ളമാണു പറഞ്ഞത്. ഒരേസമയം കള്ളനും കാവൽക്കാരനും ആയ ദ്വന്ദ വ്യക്തിത്വമാണോ മോദി എന്ന രാഹുലിന്റെ ചോദ്യത്തിൽ പലതുമുണ്ട്.
രക്ഷപ്പെടാനാകാത്ത രേഖകൾ
റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാണെന്നു മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ഇന്നലെ ചൂണ്ടിക്കാട്ടി. റഫാലിലെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരുന്ന സാഹചര്യത്തിൽ ഇനി രക്ഷപ്പെടാനാകില്ല. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള അധികാരപ്പെട്ട സമിതിയെ മറികടന്ന് പ്രധാനമന്ത്രി ഇടപെട്ടത് അത്ഭുതകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ആന്റണി പറയുന്നു.
എന്തിനായിരുന്നു റഫാലിൽ മാത്രം പ്രധാനമന്ത്രിക്ക് അമിത താത്പര്യമെന്നാണ് ആന്റണിയുടെ ചോദ്യം. ആരെയൊക്കെയോ സഹായിക്കാനും രക്ഷിക്കാനും ആണിത്. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം അനിവാര്യം. തെളിവുകളെല്ലാം ജെപിസി പരിശോധിക്കട്ടെയെന്ന് ആന്റണി ആവശ്യപ്പെട്ടു. റഫാൽ ഇടപാടു സംബന്ധിച്ചു താൻ പറഞ്ഞ ഒരു കാര്യവും തെറ്റാണെന്നു തെളിയിക്കാൻ ഇന്നേവരെ പ്രധാനമന്ത്രിക്കോ പ്രതിരോധ മന്ത്രിക്കോ ധനമന്ത്രിക്കോ കഴിഞ്ഞിട്ടില്ലെന്ന ആന്റണിയുടെ ആത്മവിശ്വാസവും ചെറുതല്ല.
കള്ളം പറയില്ലെന്നു ഉറപ്പുള്ള ആന്റണി റഫാൽ വിവാദത്തിൽ മുൻ പ്രതിരോധ മന്ത്രിയെന്ന നിലയിൽ പറയുന്നതു മനസിലാക്കേണ്ട ത് ആവശ്യമാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി പ്രതിരോധ കാര്യങ്ങളിൽ വിടുവാ പറയുന്ന ആളല്ല ആന്റണി.
വഴിവിട്ട ഇടപെടലുകൾ
വ്യോമസേനാ ഉപമേധാവിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയത്തിലെ ഏഴംഗ സമിതിയാണു റഫാലിന്റെ വിലയും സാങ്കേതികവിദ്യയും അടക്കമുള്ള കാര്യങ്ങളിൽ ഫ്രാൻസുമായി നീക്കുപോക്കു ചർച്ച നടത്തുന്നത്. 2018 ഒക്ടോബറിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഏതെങ്കിലും ചർച്ച നടത്തിയ വിവരം സുപ്രീംകോടതിയിൽ വെളിപ്പെടുത്തിയിട്ടുമില്ല.
എന്നാൽ, റഫാലിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി നേരിട്ടു ചർച്ച നടത്തിയതായാണു രേഖകളിലൂടെ വ്യക്തമായത്. ഫ്രാൻസിന്റെ ചർച്ചാസംഘത്തിന്റെ തലവനായ ജനറൽ സ്റ്റീഫൻ റെബ് 2015 ഒക്ടോബർ 23ന് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ചയുടെ കാര്യം ഇന്ത്യൻ പ്രതിരോധ വകുപ്പ് അറിയുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ നയതന്ത്ര ഉപദേശകൻ ലൂയി വാസിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്റഫും തമ്മിൽ 2015 ഒക്ടോബർ 20ന് ടെലിഫോണിൽ ചർച്ച നടത്തിയതായാണു വെളിപ്പെട്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ചർച്ചയ്ക്കെതിരേ അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ അടക്കമുള്ള പ്രതിരോധ വകുപ്പിലെ ഉന്നതർ രേഖാമൂലം പ്രതിഷേധിച്ചതിന്റെ രേഖയാണ് ഇന്നലെ പുറത്തുവന്നത്. ഏകദേശം 60,000 കോടി രൂപയുടെ (7.87 ബില്യണ് യൂറോ) റഫാൽ ഇടപാടിലാണു പ്രധാനമന്ത്രിയുടെ വഴിവിട്ട ഇടപെടൽ. ഇന്ത്യൻ നെഗോഷിയേറ്റിംഗ് ടീമിൽ അംഗമല്ലാത്ത പ്രധാനമന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തുന്നതിൽ നിന്നു പിന്മാറണമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതർ എഴുതിയ കുറിപ്പിലുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലെ അധികാരപ്പെട്ടവർ നടത്തിവരുന്ന ചർച്ചകളെ സമാന്തര ചർച്ച ദുർബലപ്പെടുത്തിയെന്നും 2015 നവംബർ 24ലെ പ്രതിരോധ മന്ത്രാലയ കുറിപ്പിലുണ്ട്. വിലയും ഇന്ത്യയിലെ കരാർ പങ്കാളിയെ നിശ്ചയിക്കുന്നതും അടക്കമുള്ള ഏറ്റവും പ്രധാന കാര്യങ്ങളിലാണ് ബോധപൂർവമുള്ള വീഴ്ച ഉണ്ടാക്കിയതെന്നതു ഗുരുതരമാണ്. ഡിഎസിക്കു മാത്രം അധികാരമുള്ള കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് അമിത താത്പര്യം ഉണ്ടായത് എന്തിനാണെന്ന ആന്റണിയുടെ ചോദ്യം കൂടുതൽ പ്രസക്തമാകും.
നിഷേധിക്കാതെ നിർമല
ഒരു ചെറുവിമാനം പോലും ഇന്നേവരെ നിർമിച്ചിട്ടില്ലാത്ത അനിൽ അംബാനിയുടെ കന്പനിക്ക് 1,30,000 കോടിയുടെ അനുബന്ധ കരാറുകൾ നൽകിയതിനു പിന്നിലെ മോദിയുടെ അമിത താത്പര്യവും വഴിവിട്ട ഇടപെടലും രാഹുൽ ഗാന്ധിയും ആന്റണിയും ചോദ്യം ചെയ്യുന്നതിൽ അത്ഭുതമില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായുള്ള വാർത്തയും രേഖയും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിഷേധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല ഇതുസംബന്ധിച്ച പത്രവാർത്ത ലോക്സഭയിൽ മന്ത്രി ശരിവയ്ക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റേത് അന്വേഷണം മാത്രമാണെന്നും ഇടപെടൽ അല്ലെന്നുമുള്ള നിർമല സീതാരാമന്റെ തൊടുന്യായം ഉത്തരവാദിത്വപ്പെട്ട ആരും സ്വീകരിക്കില്ല. കുഴപ്പമൊന്നുമില്ലെന്നും നിങ്ങൾക്ക് ആശങ്ക വേണ്ടെ ന്നും അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഇതേ കുറിപ്പിന്റെ അടിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെ ന്നാണു നിർമലയുടെ വാദം. വാർത്ത റിപ്പോർട്ടു ചെയ്ത പത്രം പരീക്കർ എഴുതിയത് പ്രസിദ്ധീകരിക്കാതിരുന്നതിനെ വിമർശിക്കാനും അവർ മറന്നില്ല.
പക്ഷേ, പ്രധാനമന്ത്രിയുടെ അനധികൃതമായ ഇടപെടൽ ഉണ്ടായതിനെക്കുറിച്ചോ, ഇനി ഉണ്ടാകില്ലെന്നോ പരീക്കറുടെ കുറിപ്പിൽ ഇല്ലെന്ന സുപ്രധാന കാര്യം നിർമല വിസ്മരിക്കുന്നു. റഫാൽ സംബന്ധിച്ച് വിശദീകരണമെല്ലാം നേരത്തെ നൽകിയതാണെന്നു പറഞ്ഞു തടിതപ്പുകയാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞ വ്യാഴാഴ്ചയും ലോക്സഭയിൽ നടത്തിയത്. പ്രതിരോധമന്ത്രി നിർമലയുടെയും മന്ത്രി അരുണ് ജയ്റ്റ്ലിയുടെയും തന്ത്രവും ഇതുതന്നെ. റഫാലിൽ സുപ്രീംകോടതി തീർപ്പു കൽപിച്ചതാണെന്നും ഇവർ അവകാശപ്പെടുന്നു.
എന്നാൽ, സിഎജി അന്വേഷണവും റിപ്പോർട്ടും പിഎസിക്കു നൽകിയതായും പാർലമെന്റിൽ പിഎസി സംക്ഷിപ്ത റിപ്പോർട്ട് നൽകിയെന്നുമുള്ള സുപ്രീംകോടതി വിധിയിലെ ഭാഗം വസ്തുതാപരമായി തെറ്റാണ്. സിഎജിയോ, പിഎസിയോ റഫാൽ റിപ്പോർട്ട് ഇപ്പോഴും സമർപ്പിച്ചിട്ടില്ല. പിഎസി ഇക്കാര്യം ചർച്ച ചെയ്തിട്ടുപോലുമില്ല. സിഎജി റിപ്പോർട്ട് വൈകിക്കുന്നതിന്റെ കാരണവും വ്യക്തമല്ല. സുപ്രീംകോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രതിപക്ഷ വാദത്തിൽ അതിനാൽ തന്നെ കഴന്പുണ്ട്.
പേടി മടിയിൽ കനമുള്ളവന്
യുപിഎ കാലത്ത് സോണിയാ ഗാന്ധിയും പ്രധാനമന്ത്രിയും പ്രതിരോധവകുപ്പിൽ ഇടപെട്ടിരുന്നു എന്നതാണ് നിർമലയുടെ മറ്റൊരു പ്രത്യാരോപണം. എന്നാൽ, യുപിഎ ഭരണകാലത്ത് സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ലെന്നു നേരത്തെ പത്രസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ആന്റണി. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്നും ആന്റണി ആണയിടുന്നു.
റഫാലിൽ അഴിമതി മണക്കുന്നുവെന്നതിൽ സംശയമില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും അമിതതാത്പര്യവും ഞെട്ടിപ്പിക്കുന്നതു തന്നെ. ഇന്ത്യയിൽ വിമാനം നിർമിക്കാൻ പരിചയവും ശേഷിയുമുള്ള ഏക സ്ഥാപനം പൊതുമേഖലയിലെ എച്ച്എഎൽ മാത്രമാണ്. എന്നിട്ടും എച്ച്എഎലിനെ ഒഴിവാക്കി ഇപ്പോൾ പാപ്പർ ഹർജിയുമായി നിൽക്കുന്ന അനിൽ അംബാനിയെ അന്നു വഴിവിട്ടു സഹായിച്ചുവെന്നു വ്യക്തം.
ഭരണത്തിന്റെ കാലാവധി തീരാൻ മൂന്നു മാസം മാത്രം ശേഷിക്കേ പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം നടത്താൻ തിരക്കുകൂട്ടുന്ന മോദിയും കൂട്ടരും റഫാലിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളുന്നതു വെറുതെയല്ല. മടിയിൽ കനമുള്ളവനേ പേടിക്കാനുള്ളൂ. സംയുക്ത പാർലമെന്ററി സമിതി അന്വേഷിച്ചാലേ സത്യം കുറെയെങ്കിലും പുറത്തുവരൂ.
ബന്ധപ്പെട്ട രേഖകളെല്ലാം ആവശ്യപ്പെടാനും ഉന്നത ഉദ്യോഗസ്ഥരെ അടക്കം വിളിച്ചുവരുത്തി വിശദമായ പരിശോധന നടത്താനും ജെപിസിക്കു മാത്രമേ അധികാരമുള്ളൂ. രാജ്യത്തെ ഞെട്ടിച്ചതും ദേശസുരക്ഷ അപകടത്തിലാക്കിയെന്ന് ആരോപണം ഉള്ളതുമായ റഫാൽ ഇടപാടിൽ അന്വേഷണത്തിനെങ്കിലും തയാറാകാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. സത്യം എന്നെങ്കിലും തെളിയും. സത്യത്തെ മൂടിവച്ചാലും കൂടുതൽ ശക്തിയോടെ പുറത്തുവരാതിരിക്കില്ല.