Thursday, February 14, 2019 12:45 AM IST
കവി, ഉപന്യാസകാരൻ, പ്രഭാഷകൻ, അധ്യാപകൻ, വൈദികൻ, ദൈവശാസ്ത്രജ്ഞൻ, സഭാപരിഷ്കർത്താവ്, വിദ്യാഭ്യാസ ചിന്തകൻ, യുവജന സംഘാടകൻ: ജോൺ ഹെന്റി കാർഡിനൽ ന്യൂമാൻ ഇതെല്ലാമായിരുന്നു. വിക്ടോറിയൻ ഇംഗ്ലണ്ടിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത കത്തോലിക്കാ ആചാര്യനാണദ്ദേഹം. ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ (ആംഗ്ലിക്കൻ സഭ) അംഗമായി ജനിച്ചു കത്തോലിക്കാ സഭയിൽ കർദിനാളായി അന്തരിച്ചു അദ്ദേഹം. ഇരുസഭകളിലും പുണ്യപുരുഷനായി വന്ദിക്കപ്പെടുന്നു എന്ന പ്രത്യേകതയും കർദിനാൾ ന്യൂമാനുണ്ട്.
പത്തൊന്പതാം ശതകം മുഴുവനും ജീവിച്ചുതീരാൻ അദ്ദേഹത്തിനായില്ല. 1801-ൽ ജനിച്ച അദ്ദഹം 1890-ൽ ബർമിങ്ങാമിലെ എഗ്ബാസ്റ്റണിൽ അന്തരിച്ചു. 101 വർഷത്തിനുശേഷം വിശുദ്ധ ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ ധന്യരുടെ ഗണത്തിൽ ചേർത്തു. അമേരിക്കയിലെ ബോസ്റ്റണിലുള്ള ജായ്ക്ക് സള്ളിവൻ എന്ന സെമിനാരി വിദ്യാർഥിയുടെ തളർവാതം കർദിനാൾ ന്യൂമാന്റെ മധ്യസ്ഥതയിൽ ഭേദപ്പെട്ടതിനെ തുടർന്ന് 2010-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ കർദിനാൾ ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ജീവിതത്തിന്റെ പകുതി (45 വർഷം) വീതം ആംഗ്ലിക്കൻ സഭയിലും കത്തോലിക്കാ സഭയിലും ചെലവഴിച്ച ജോൺ ന്യൂമാൻ ഓക്സ്ഫഡിൽ പ്രഫസറായാണു ലണ്ടൻ സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അവിടെ സെന്റ് മേരി ദ വിർജിൻ ദേവാലയത്തിലെ വികാരിയായിരുന്ന അദ്ദേഹത്തിന്റെ സുവിശേഷ പ്രഭാഷണങ്ങൾ ഏറെപ്പേരെ ആകർഷിച്ചു. ആംഗ്ലിക്കൻ സഭയിൽ നവീകരണത്തിനുള്ള ആഹ്വാനമടങ്ങിയതായിരുന്നു ഉച്ചയ്ക്കുശേഷമുള്ള ആ പ്രഭാഷണങ്ങൾ. അതു ശ്രവിക്കാൻ വരുന്നവർ ഒരു പ്രസ്ഥാനമായി മാറി. ഓക്സ്ഫഡ് മൂവ്മെന്റ് എന്ന പേരും ലഭിച്ചു.
ക്രമേണ ന്യൂമാൻ ആംഗ്ലിക്കൻ സഭയിൽനിന്നു കത്തോലിക്കാ സഭയിലേക്കു മാറുന്നതിനുള്ള ആലോചനയായി. 1841-ൽ പ്രസിദ്ധീകരിച്ച ഒരു ലഘുപുസ്തകം സഭയിലെ സ്ഥാനങ്ങൾ ഉപേക്ഷിക്കുന്നതിലേക്കു നയിച്ചു.
1842-ൽ കുറച്ചു സുഹൃത്തുക്കളുമായി ലിറ്റിൽമോർ എന്ന സ്ഥലത്തേക്കു പോയി അർധതാപസ ജീവിതം നടത്തി. സഭയെയും വിശ്വാസത്തെയും പറ്റി ഗാഢമായ മനനം നടത്തിയ കാലമാണത്. അതിന്റെ പര്യവസാനം കത്തോലിക്കാ സഭയ്ക്കെതിരേ താൻ മുന്പു പറഞ്ഞതെല്ലാം തിരുത്തിക്കൊണ്ട് ഒക്സ്ഫഡ് കൺസർവേറ്റീവ് ജേർണലിൽ ഒരു പരസ്യം നല്കുന്നതായിരുന്നു. ഒക്സ്ഫഡ് മൂവ്മെന്റിൽപ്പെട്ടവർ ഒന്നൊന്നായി കത്തോലിക്കാ സഭയിൽ ചേർന്നു. ഇറ്റാലിയൻ പാഷനിസ്റ്റ് വൈദികൻ ഡൊമിനിക് ബാർബെറിയാണ് 1845 ഒക്ടോബർ ഒൻപതിനു ജോൺ ന്യൂമാനെ കത്തോലിക്കാ സഭയിലേക്കു സ്വീകരിച്ചത്.
പിന്നീടു റോമിൽ പോയി വൈദികപട്ടം വീണ്ടും സ്വീകരിച്ചു. പിയൂസ് ഒൻപതാമൻ മാർപാപ്പ ന്യൂമാനു ഡോക്ടർ ഓഫ് ഡിവീനിറ്റി (ഡി.ഡി) ബിരുദം നല്കി. 1847-ൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം എഗ്ബാസ്റ്റണിൽ താമസമുറപ്പിച്ചു. 1850-ൽ പിയൂസ് ഒന്പതാമൻ മാർപാപ്പ ഇംഗ്ലണ്ടിൽ കത്തോലിക്കാ ഹൈരാർക്കി സ്ഥാപിച്ചു. വെസ്റ്റ്മിൻസ്റ്റർ ആർച്ച് ബിഷപ്പിനെ ഹൈരാർക്കിയുടെ മേധാവിയാക്കി. ഇതിനെ തുടർന്ന് കത്തോലിക്കാവിരുദ്ധ രാഷ്ട്രീയക്കാരും മറ്റും ആരംഭിച്ച സഭാവിരുദ്ധ പ്രചാരണങ്ങളെ നേരിടുന്നതിൽ ന്യൂമാൻ മുന്നിൽ നിന്നു. രണ്ടു മാസത്തിലേറെ നീണ്ട പ്രഭാഷണ പരന്പര വളരെയേറെപ്പേരെ ആകർഷിച്ചു. സത്യം എവിടെയാണെന്നു ധാരാളം പേർക്കുമനസിലായി. കത്തോലിക്കാ ഹൈരാർക്കിക്കെതിരായ പ്രചാരണത്തിനു വലിയ തിരിച്ചടിയായി ആ പ്രഭാഷണങ്ങൾ. കത്തോലിക്കാ വിരുദ്ധരുടെ വാദമുഖങ്ങളെല്ലാം ന്യൂമാൻ ഖണ്ഡിച്ചു.
പിന്നീട് അയർലൻഡിലെ ഡബ്ലിനിൽ ആരംഭിച്ച കാത്തലിക് യൂണിവേഴ്സിറ്റിയിലായി ന്യൂമാന്റെ പ്രവർത്തനം.
1879-ൽ ലെയോ പതിമ്മൂന്നാമൻ മാർപാപ്പയാണ് ന്യൂമാനെ കർദിനാൾ പദവിയിലേക്കുയർത്തിയത്.
വിദ്യാഭ്യാസ പ്രവർത്തകനായ ന്യൂമാൻ ദ ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി എന്ന പുസ്തകത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയുള്ള തന്റെ ദർശനം രേഖപ്പെടുത്തി. ഈ പുസ്തകത്തിലാണ് ഒരു മാന്യൻ ആരാണെന്ന് 812 വാക്കുകളിൽ അദ്ദേഹം ഉപന്യസിച്ചത്. ന്യൂമാന്റെ പേരിൽ ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകമെങ്ങും പ്രവർത്തിക്കുന്നുണ്ട്.
ലീഡ് കൈൽഡ്ലി ലൈറ്റ് (സാന്ത്വനപ്രകാശമേ നയിച്ചാലും) പ്രെയിസ് ടു ദ ഹോളിയസ്റ്റ് ഇൻ ദ ഹയസ്റ്റ് തുടങ്ങിയ വിശ്രുത പ്രാർഥന ഗീതങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
കർദിനാൾ ന്യൂമാൻ ജീവിതരേഖ
ജനനം: 1801 ഫെബ്രുവരി 21, ലണ്ടൻ
വിദ്യാഭ്യാസം: ട്രിനിറ്റി കോളജ്, ഓക്സ്ഫഡ്
ഡീക്കൻ പട്ടം: 1824 ജൂൺ 13 (ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ)
വൈദികപട്ടം: 1825 മേയ് 29
കത്തോലിക്കാസഭയിൽ: 1845 ഒക്ടോബർ 9
വീണ്ടും വൈദികപട്ടം: 1847 മേയ് 30
കർദിനാൾ പദവി: 1879 മേയ് 12
മരണം: 1890 ഓഗസ്റ്റ് 11
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്: 2010 സെപ്റ്റംബർ 19
വിശുദ്ധ പദവി പ്രഖ്യാപനം മാർപാപ്പ അംഗീകരിച്ചത്: 2019 ഫെബ്രുവരി 12
തിരുനാൾ ദിനം: ഒക്ടോബർ 9
(ചർച്ച് ഓഫ് ഇംഗ്ലണ്ടും ഇദ്ദേഹത്തെ പുണ്യപുരുഷനായി
കണക്കാക്കുന്നു. ഓഗസ്റ്റ് 11ആണ് തിരുനാൾ ദിനം).
റ്റി.സി. മാത്യു