Sunday, February 17, 2019 1:10 AM IST
അനന്തപുരി /ദ്വിജൻ
ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ വ്യക്തികളുടെയും പാർട്ടിയുടെയും സ്വേച്ഛാധിപത്യമാകാതെയും നിയമവാഴ്ച ഉറപ്പു വരുത്തുന്നതാകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ പരിശുദ്ധങ്ങളായി തുടരേണ്ടതാണ്. ഓരോ ദൗത്യങ്ങൾക്കും നിയോഗിക്കപ്പെടുന്നവർ ആ പദവിയുടെ മഹത്വത്തിനു ചേർന്നവിധം ഭീതിയോ പ്രീതിയോ മമതയോ പക്ഷപാതമോ കൂടാതെ നിയമം അനുശാസിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കേണ്ടതുമുണ്ട്. ജനാധിപത്യ ക്രമത്തിന്റെ ഈ അനിവാര്യതകൾക്കു ഭാരതത്തിൽ വലിയ ഭീഷണികളാണ് ഉയരുന്നത്. ഭരിക്കുന്ന പാർട്ടികളുടെ താത്പര്യങ്ങൾക്കു വേണ്ടി എല്ലാ സംവിധാനങ്ങളും ദുർബലപ്പെടുത്തുന്നു എന്ന ഭീതി ശക്തമാകുന്നു. ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം ഇല്ലാതായതും ഭാരതം തന്നെ ഒരിക്കൽ ആ അനുഭവത്തിലൂടെ കടന്നുപോയതുമെല്ലാം സംവിധാനങ്ങളുടെ അപചയം കൂടിയാണ്.
പാർലമെന്റും എക്സിക്യൂട്ടീവും ജുഡീഷറിയും മാത്രമല്ല എക്സിക്യൂട്ടീവ് അധികാരങ്ങൾ വിനിയോഗിക്കുന്നവരും ഭരണഘടനാപരമായ സ്ഥാപനങ്ങളുമെല്ലാം അവരുടെ അധികാരപരിധിക്കുള്ളിൽ സ്വതന്ത്രമായി നീതിബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. കോണ്ഗ്രസിന്റെ ആറു പതിറ്റാണ്ടുകാലത്തെ ഭരണത്തിൽ നടന്ന അപചയങ്ങളെക്കുറിച്ച് വല്ലാതെ വാചാലമാകുന്ന ബിജെപിയും കോണ്ഗ്രസിനെയും ബിജെപിയെയും ഒരുപോലെ കുറ്റംപറയുന്ന സിപിഎമ്മുമെല്ലാം തങ്ങൾ നടത്തുന്ന ലംഘനങ്ങൾ കാണുന്നില്ല എന്നതാണു കഷ്ടം.
ഗവർണർമാർ, ജുഡീഷറി, റിസർവ് ബാങ്ക്, സിഎജി, തെരഞ്ഞെടുപ്പു കമ്മീഷൻ, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സാധാരണക്കാർക്കു വല്ലാത്ത സംശയമായിരിക്കുന്നു. യുപിഎ സർക്കാരിന്റെ വിപ്ലവകരമായ വിവരാവകാശ നിയമം മാത്രമല്ല പൗരത്വാവകാശം പോലും ബിജെപിയുടെ സ്വാധീനത്തിനു വിധേയമാക്കപ്പെടുന്നു.
ജുഡീഷറി
ജനാധിപത്യസംവിധാനത്തിലെ ഏറ്റവും വലിയ കാവലാളായ ജുഡീഷറിയുടെ പ്രവർത്തനങ്ങളിൽ വല്ലാത്ത സംശയങ്ങളായി. കേസുകളിൽ അനുകൂല വിധി പ്രഖ്യാപിക്കുന്ന ജഡ്ജിമാർക്കു ഗവർണർ പദവി പോലുള്ള നിയമനങ്ങൾ കിട്ടുന്നു. സുപ്രീംകോടതിയിലെ ഉന്നതരായ ജഡ്ജിമാർ വരെ കോടതിയുടെ പോക്കിനെതിരേ കളത്തിലിറങ്ങി. സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം സമർപ്പിച്ച ശിപാർശ സർക്കാർ വച്ചുതാമസിപ്പിക്കുന്നു. ഒരാളെ നിയമിക്കില്ലെന്ന ശാഠ്യം പിടിക്കുന്നു. ഇതിനെതിരേ സംസാരിച്ചവരിൽ നിന്നും പോലും സംശയം തോന്നിപ്പിക്കുന്ന പ്രവൃത്തികൾ.
റഫാൽ കേസിൽ സർക്കാരിനെ കുറ്റവിമുക്തമാക്കുന്ന വിധിയിൽ വസ്തുതാപരമായ അബദ്ധങ്ങൾ കടന്നുകൂടുന്നു. അനിൽ അംബാനിയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധി ജീവനക്കാർ തിരുത്തുന്നു. അങ്ങനെ പലതും.
മെഡിക്കൽ പ്രവേശന കേസിൽ ആരോപണ വിധേയനായ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ആ കേസ് പരിഗണിക്കുന്നതിൽ ഇടപെടുന്നു. അമിത്ഷായുടെ കേസ് പരിഗണിച്ച ജഡ്ജി ലോയയുടെ മരണം അന്വേഷിക്കാൻ പാടില്ല എന്നു കോടതി വിധിക്കുന്നു. കേസുകൾ അലോട്ട് ചെയ്യുന്നതിൽ ചീഫ് ജസ്റ്റീസ് കാണിക്കുന്ന താത്പര്യത്തിൽ സഹ ജഡ്ജിമാർ തന്നെ സംശയം പ്രകടിപ്പിക്കുന്നു!
ചൈത്ര ജോണും രേണു രാജും
ഭരിക്കുന്നതു ബിജെപിയല്ല സിപിഎം ആയാലും കാര്യങ്ങൾക്കു മാറ്റമില്ല എന്ന സമീപനത്തിന്റെ സമീപകാല ഇരകളാണ് തിരുവനന്തപുരം ഡിസിപി ആയിരുന്ന ചൈത്ര തെരേസ ജോണും ദേവികുളം സബ് കളക്ടറായ രേണു രാജും. 2016 ലെ സിവിൽ സർവീസ് പരീക്ഷയിൽ 111-ാം റാങ്കുകാരിയാണ് ചൈത്ര. പ്രൊബേഷനറി ലിസ്റ്റിലെ ടോപ്പർ. പരിശീലനകാലത്ത് മികവിനുളള അവാർഡ് നേടിയ മലയാളി. ഡിജിപിമാരായിരുന്ന കെ.ജെ. ജോസഫും ജേക്കബ് പുന്നൂസും ജേക്കബ് തോമസുമാണ് ഈ ബഹുമതി നേടിയിട്ടുള്ള മറ്റു മലയാളികൾ. 2015 സിവിൽ സർവീസ് ബാച്ചിലെ രണ്ടാം റാങ്കുകാരിയാണ് രേണു രാജ്. എംബിബിഎസ് ബിരുദമുള്ള ഐഎഎസുകാരി.
തങ്ങളുടെ ദൗത്യത്തെക്കുറിച്ചും സിവിൽ സർവീസിനെക്കുറിച്ചും ഉറച്ച ബോധ്യമുള്ളവരാണ് ഈ രണ്ടു യുവതികളും. തന്നെ എവിടെ നിയമിച്ചാലും തനിക്കു സാധിക്കുന്നതിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ചിരിക്കും എന്നാണു ചൈത്ര പറഞ്ഞിട്ടുള്ളത്. രേണുവാകട്ടെ, ശരിയായ ഒരു കാര്യം നടത്തിക്കിട്ടാൻ ആർക്കും രണ്ടാമതൊരിക്കൽ തന്റെ അടുത്തു വരേണ്ടിവരില്ലെന്നും പറഞ്ഞു. ഈ രണ്ടു യുവ ഓഫീസർമാരും നീതിനടപ്പാക്കാൻ ശ്രമിച്ചതിനു ഭരിക്കുന്ന പാർട്ടിയുടെ രോഷം പിടിച്ചുവാങ്ങിയിരിക്കുകയാണ്.
മൂന്നാറിൽ ഹൈക്കോടതി വിധി നടപ്പാക്കാൻ ചെന്ന രേണുരാജിനോടു സിപിഎം എംഎൽഎ രാജേന്ദ്രൻ സ്വീകരിച്ച സമീപനം അവസാനം എല്ലാവർക്കും തള്ളിപ്പറയേണ്ടിവന്നു. മന്ത്രി എം.എം. മണി പോലും അംഗീകരിച്ചില്ല. സിപിഎം ഓഫീസിൽ ഒളിച്ചിരിക്കുന്നു എന്നു വിവരം ലഭിച്ച അക്രമികളെ പിടികൂടാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധിച്ച ചൈത്രയുടെ കാര്യത്തിൽ സ്വീകരിച്ച സമീപനം വനിതാ കമ്മീഷനു പോലും ഉപേക്ഷിക്കേണ്ടി വന്നു. ചൈത്രയ്ക്കൊപ്പം നിൽക്കാതെ പാർട്ടിക്ക് ഒപ്പമായിരുന്നു അവർ. സ്ത്രീകൾക്കുള്ള നിയമസംരക്ഷണത്തിന്റെ ആനുകൂല്യം കൂടി വരുന്പോൾ കോടതിയിൽ നിന്നും മറ്റും രാജേന്ദ്രനുണ്ടായേക്കാവുന്ന ഗതിയെക്കുറിച്ചു തിരിച്ചറിഞ്ഞതോടെ എല്ലാവരും കാലുമാറി.
മുഖംനോക്കാതെ നീതി
തലസ്ഥാനത്തെ കുട്ടിസഖാക്കൾക്ക് എന്തും ചെയ്യാമെന്നതാണ് ഇടതുഭരണകാലത്തെ രീതി. അവർക്കു ബിജെപിക്കാരെ അല്ലാതെ പോലീസിനെപ്പോലും പേടിക്കാനില്ല. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ നടുറോട്ടിലിട്ടു തല്ലി നിരപ്പാക്കിയ കുട്ടി സഖാക്കൾ ഒരു ഒളിവും ഇല്ലാതെ നിരത്തിലൂടെ വിഹരിക്കുകയാണ്. പൊതുപരിപാടികളിൽ മന്ത്രിമാർക്കൊപ്പംപോലും അവർ സംബന്ധിക്കുന്നു. പോലീസ് കോടതിയിൽ പറയുന്നതു പിടികിട്ടാപ്പുള്ളികളാണെന്നാണ്. അങ്ങനെ വിഹരിക്കേണ്ട ചില സഖാക്കൾക്കു അലോസരം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥയാണു ചൈത്ര ജോണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്ത അക്രമികൾ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിച്ചിരിക്കുന്നു എന്നു വിവരം കിട്ടിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചൈത്ര ജോണ് അവരെ കൂട്ടിക്കൊണ്ടു പോരാൻ ജില്ലാകമ്മിറ്റി ഓഫിസിലേക്കു ചെന്നു. ഡിസിപി തിരിച്ച വിവരം നേരത്തെ തന്നെ ഓഫീസിൽ അറിഞ്ഞതുകൊണ്ട് വിപ്ലവകാരികൾ അതിലും സുരക്ഷിതമായ സ്ഥലത്തേക്കു നീങ്ങി. അതു പോലീസിലെ രീതി. പാവം യുവഓഫീസർ വലിയ ആഗ്രഹത്തോടെ ചെന്നതാണ്. ഒന്നും കിട്ടിയില്ല. പോയപോലെ മടങ്ങി.
നാടു ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിൽ പോലീസ് എത്തി പരിശോധന നടത്തിയതു വല്ലാത്ത സംഭവമായി. ജില്ലാ സെക്രട്ടറി പറഞ്ഞത് അദ്ദേഹം സംഭവ സമയത്ത് അവിടെ ഇല്ലാതിരുന്നതു നന്നായി എന്നാണ്.
കുറ്റവാളികൾ എവിടെ ഒളിച്ചിരുന്നാലും മുഖം നോക്കാതെ നടപടി എടുക്കണമെന്നതാണു പോലീസ് മര്യാദ എന്നു പഠിച്ച ചൈത്രയെ നിർത്തിപ്പൊരിക്കുകയായി സഖാക്കൾ. ജില്ലാ സെക്രട്ടറി സർക്കാരിനു പരാതി കൊടുത്തു. മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി ഏകോപന സമിതി കണ്വീനർ തുടങ്ങിയ വൻപുലികളെല്ലാം ആ യുവ പെണ്പുലിക്കെതിരേ കളത്തിലിറങ്ങി.
പാർട്ടി ഓഫീസിൽ അക്രമികൾ ഉണ്ടെന്നറിഞ്ഞാൽ അവിടം പരിശോധിക്കുന്നതു സർക്കാരിനു മീതെയുള്ള പറക്കലായി പാർട്ടി സെക്രട്ടറി കണ്ടെത്തി. പോലീസ് അന്വേഷിക്കുന്ന ഒരു അക്രമക്കേസിലെ പ്രതി സിപിഎം ഓഫീസിനു പകരം ബിജെപി ഓഫീസിൽ ഇരിക്കുന്നതായി വിവരം ലഭിച്ചാലും പോലീസ് അനങ്ങാതിരക്കണമോ?
പ്രളയത്തിന്റെയും ഓഖി ദുരന്തത്തിന്റെയും ഒന്നും കാര്യങ്ങൾ ഇനിയും ആയിട്ടില്ലെങ്കിലും ചൈത്രയുടെ കാര്യത്തിൽ വളരെ പെട്ടെന്നു തീരുമാനമായി. ഓഫീസ്പരിശോധനയുടെ റിപ്പോർട്ടുകൾ തയാറാക്കുന്നതിനു മുന്പു തന്നെ അവർ ഡെപ്യൂട്ടി കമ്മീഷണർ പദവിയിൽ നിന്നു തെറിച്ചു. സഖാക്കളെ പിടിക്കുന്ന പോലീസുകാർ വേണ്ട എന്നു സന്ദേശം. പോലീസ് സ്റ്റേഷൻ എറിഞ്ഞുതകർക്കുന്നവരായാലും പൊതുനിരത്തിലിട്ടു പോലീസിനെ തല്ലുന്നവരായാലും അവരൊക്കെ സ്വൈരമായി വിഹരിക്കട്ടെ എന്ന പോലീസ് നയം അനുസരിക്കുന്നവർ പദവികളിൽ മതി എന്നു സന്ദേശം.
അതുകൊണ്ടായില്ല, ചൈത്രയെ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു നീക്കങ്ങൾ. ഐജിയോട് അന്വേഷിക്കാൻ മുഖ്യമന്ത്രി തന്നെ കല്പന ഇട്ടു. ചെയ്യേണ്ടതു ചെയ്യേണ്ടതുപോലെ ചെയ്യാൻ പഠിച്ചവളായിരുന്നതുകൊണ്ട് അവരുടെ നടപടികളെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പണി കൊടുക്കാവുന്ന ഒന്നും കണ്ടുപിടിക്കാൻ ആയില്ല. ചൈത്രയ്ക്ക് അനുവദിച്ച ഒരു വിദേശയാത്ര മാത്രമാണ് ഇതുവരെ നഷ്ടപ്പെടുത്താനായത്. യുവ ഓഫീസറായതുകൊണ്ടാണ് ഒന്നും ചെയ്യാത്തത് എന്നാണു കോടിയേരിയുടെ ഭാഷ്യം എങ്കിലും കോടതിയിൽ ചെന്നാൽ സർക്കാരിന് അടി പാഴ്സലായി കിട്ടാം എന്നതുകൊണ്ടാണ് ഒന്നും ചെയ്യാത്തത് എന്നു കരുതുന്നവരും ധാരാളമുണ്ട്.
സന്ദേശം കൃത്യം
എങ്കിലും അതിലൂടെ ഉണ്ടാക്കിയ വിവാദം പോലിസുകാർക്കു കൊടുക്കേണ്ട സന്ദേശം കൊടുത്തു. സഖാക്കൾ എന്തു ചെയ്താലും ഒന്നും ചെയ്യേണ്ട. അവർ നടക്കട്ടെ. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തവരും പിടികൂടപ്പെട്ടാൽ നഷ്ടപരിഹാരം കൊടുത്തുവേണം ജാമ്യം നേടുവാൻ. അതുകൊണ്ടു കമ്യൂണിസ്റ്റുകാരായ പ്രതികളെ പോലീസ് അങ്ങനെ പിടിക്കാറില്ല. പ്രതിപ്പട്ടികയിൽ പെടുത്താറുമില്ല. വേണ്ടപ്പെട്ടവരെ പ്രതിപ്പട്ടികയിൽ പെടുത്തുന്നവരും അനുഭവിക്കും. ഒരു സഖാവിനെ അറസ്റ്റ് ചെയ്യാതെ മാർഗമില്ലെന്ന് വന്നപ്പോൾ അതിനു കാരണമായ ഉദ്യോഗസ്ഥനും കിട്ടി സസ്പെൻഷൻ. അതാണ് പിണായി സർക്കാർ പോലീസിനു കൊടുക്കുന്ന സന്ദേശം. ഇവിടെ എങ്ങനെ മുഖം നോക്കാതെ നടപടി എടുക്കും?
സാംസ്കാരിക നായകർ
സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചവരെന്ന മട്ടിൽ കേരളത്തിലെ ചില സ്വയം പ്രഖ്യാപിത സാംസ്കാരിക നായകർ ചിലർക്കുവേണ്ടി പ്രസ്താവന ഇറക്കുകയും അതിലും വലിയ പലതും കാണാതെ പോവുകയും ചെയ്യുന്നതിലൂടെ സ്വയം പരിഹാസ്യരാവുന്നുണ്ട്. ഇവരെങ്ങനെ സാംസ്കാരിക നായകരായി എന്നു ചോദിച്ചുപോകുന്നു.
മകന്റെ കൊലയാളികളെ കൈയാമം വയ്ക്കണം എന്ന ആവശ്യവുമായി ഡിജിപിയെ കാണാനെത്തിയ ഒരു അമ്മയെ തെരുവിലിട്ട് കൈകാര്യം ചെയ്തപ്പോൾ ഒരക്ഷരം പോലും ഇവർക്ക് പറയാൻ ഉണ്ടായില്ല. ശബരിമലയിൽ വിപ്ലവം ഉണ്ടാക്കിയ കനകദുർഗയ്ക്കുവേണ്ടി പറയുന്നവർ അവരുടെ വൃദ്ധയായ ഭർതൃമാതാവ് സുമതിയമ്മയുടെ കാര്യം ഒന്നും പറയുന്നില്ല. വാർധക്യത്തിൽ അവർക്ക് അനാഥമന്ദിരത്തിൽ ശരണപ്പെടേണ്ടി വരുന്നതു നല്ല മാതൃകയോ? യുവതിയുടെ അവകാശവും വൃദ്ധയുടെ അവകാശവും തമ്മിൽ ഏറ്റുമുട്ടുന്പോൾ സാംസ്കാരിക നായകർ ആരുടെ പക്ഷത്ത്?
പാർട്ടി ഓഫീസിൽ അക്രമികൾ ഒളിച്ചിരിക്കുന്നു എന്നു വിവരംകിട്ടിയതിന്റെ പേരിൽ നിയമപരമായ നടപടി എടുത്ത സർക്കാർ ഉദ്യോഗസ്ഥയെ മണിക്കൂർ വച്ചു മാറ്റിയ സർക്കാരിന്റെ നടപടിയിലും അവർക്ക് ഒന്നും പറയാനില്ലായിരുന്നു. എന്നാൽ, കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ അവർ വല്ലാത്ത ആവേശം കാണിച്ചു!
പാർട്ടി നേതാവ് അപമാനിച്ചു എന്നു പറഞ്ഞു പാർട്ടിനേതൃത്വത്തിന് പരാതി കൊടുത്ത വനിതയുടെയും, എംഎൽഎ ഹോസ്റ്റലിൽ ഇട്ട് അപമാനിക്കാൻ ശ്രമിച്ചു എന്നു പോലീസിൽ പരാതി കൊടുത്ത സ്ത്രീയുടെയും, മന്ത്രി പരസ്യമായി അപമാനിച്ചു എന്നു പരാതിപ്പെടുന്ന വനിതാ സഖാവിന്റെയും കാര്യത്തിലൂം അവർക്കു മൗനം.
എല്ലാ സംഭവങ്ങളും കൂട്ടിവായിക്കുന്പോൾ സന്യായം ഉയരുന്നത് ഒരു ചോദ്യമാണ് ഇവരെ പ്രസ്താവന തൊഴിലാളികൾ എന്നല്ലേ വിളിക്കേണ്ടത്? ഇവർ എന്തേ സ്വയം സാംസ്കാരിക നായകർ എന്നു വിളിക്കുന്നു?
വനിതകളുടെ അവകാശ സംരക്ഷണത്തിനായുള്ള വനിതാ കമ്മീഷനും ചൈത്ര എന്ന സ്ത്രീയുടെ കാര്യത്തിൽ സർക്കാരിനൊപ്പം നിന്നു. ഇങ്ങനെ നിലപാടെടുക്കുന്നവർ മറ്റു ചില സ്ത്രീകൾക്കുവേണ്ടി ഒഴുക്കുന്നത് വോട്ടു തേടിയുള്ള മുതലക്കണ്ണീരല്ലേ?