Wednesday, February 20, 2019 12:25 AM IST
ലോകത്തിനു ധാർമികവും ദാർശനികവുമായ ഗതിവേഗം സമ്മാനിക്കേണ്ടതു മാധ്യമങ്ങളാണ്. മാനവരാശിക്കാകമാനം ശാശ്വതമായ പ്രചോദനമരുളുന്ന ആശയങ്ങളും ചിന്തകളും വാക്കുകളുമാണു മാധ്യമങ്ങൾ നൽകേണ്ടത്. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ തത്ത്വങ്ങളിൽ അധിഷ്ഠിതമാണു ജനാധിപത്യം. മാധ്യമങ്ങളാണു ജനാധിപത്യത്തിന്റെ തത്ത്വങ്ങളെ ഉയർത്തിപ്പിടിക്കേണ്ട മൂല്യവാഹകർ. മാധ്യമങ്ങൾ ചിന്താസരണിയെ സ്വാധീനിക്കുന്നുവെന്നതു വസ്തുതയാണ്.
ജനാധിപത്യത്തിന്റെ നാലാം നെടുംതൂണാണു മാധ്യമങ്ങളെന്നു പറയാറുണ്ട്. എന്നാൽ, ഇന്നു മാധ്യമങ്ങൾ മാധ്യമസ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ചിന്തകനായ മാർക്ക് ട്വയിൻ ഒരിക്കൽ എഴുതി: ""ലോകത്തിൽ പലപ്പോഴും പല കാര്യങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥലത്തും സംഭവിക്കുന്നില്ല. ഇതു തിരുത്തുക എന്നതാണു പത്രപ്രവർത്തകരുടെയും ചരിത്രകാരന്മാരുടെയും ദൗത്യം.'' മാധ്യമങ്ങൾ സാമൂഹിക പ്രതിഭാസങ്ങളാണ്. സമൂഹത്തിന്റെ നിലനിൽപിനു ധാർമികത തികച്ചും അത്യന്താപേക്ഷിതമാണ് എന്നതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന കാര്യമാണു മാധ്യമങ്ങളുടെ ധാർമികതയും.
മാധ്യമങ്ങൾ നേത്രങ്ങളാണ്
വൻകിട മാധ്യമങ്ങളെക്കാൾ ജനനന്മയെ മുറുകെപ്പിടിക്കാൻ കഴിവുള്ളതു ചെറുകിട മാധ്യമങ്ങൾക്കാണ്. ഒരു ലാഭേച്ഛയുംകൂടാതെ ജനനന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അവയ്ക്കു സാധിക്കും. പരസ്യത്തെ ആശ്രയിക്കാതെ പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് ഇന്നിന്റെ ആവശ്യം. മാധ്യമങ്ങൾ വടവൃക്ഷങ്ങളാകണം എന്നൊന്നും നാം ശഠിക്കേണ്ടതില്ല. മാധ്യമപ്രവർത്തനം അഥവാ മാധ്യമങ്ങൾ ഭൂരിപക്ഷത്തിന്റെ കാര്യം മാത്രമല്ല. രാഷ്ട്രീയ തത്ത്വസംഹിതകളുടെ പ്രചാരണവുമല്ല മാധ്യമപ്രവർത്തനം. മാധ്യമപ്രവർത്തനം ഒരു ജീവിക്കുന്ന തത്വശാസ്ത്രമാണ്. എല്ലാ ജനങ്ങളെയും ഒരുപോലെ കാണുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന നേത്രങ്ങളാകണം മാധ്യമങ്ങൾ.
ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും അവകാശങ്ങളെ മാധ്യമങ്ങൾ ഒരുപോലെ സംരക്ഷിക്കണം. സ്വേച്ഛാധിപത്യത്തിന്റെ അപകടസ്വഭാവത്തെ തക്കസമയത്തു പുറത്തുകൊണ്ടുവരാനും മാധ്യമങ്ങൾക്കു സാധിക്കണം. മാധ്യമങ്ങൾ ജനാധിപത്യപാലകർ മാത്രമല്ല ജനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന പാലങ്ങളുമാകണം. ഒരു നല്ല മാധ്യമം എന്നാൽ രാഷ്ട്രം രാഷ്ട്രത്തോടുതന്നെ സംസാരിക്കുന്നതാണ് (A nation talking to itself).
മാധ്യമങ്ങൾ ഇന്ധനമാണ്
മാനവരാശിയോളംതന്നെ പഴക്കമുള്ളതാണു വാർത്താവിനിമയം. വൈദ്യവും വിദ്യാഭ്യാസവും കലാശിക്ഷണവും മാധ്യമങ്ങളും വിൽപനവസ്തുക്കളാകുന്നത് അപകടകരമായ സ്ഥിതിയാണ്. സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടനവധി മാറ്റങ്ങൾക്കു നേതൃത്വം നൽകുകയും ഊർജം പകരുകയും ചെയ്യേണ്ടതു മാധ്യമങ്ങളാണ്. ആധുനിക ഇലക്ട്രോണിക് യുഗത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന മാർഷൽ മക്ലുഹാൻ ഒരിക്കൽ ഓർമിപ്പിച്ചു: ""സമയം നിലച്ചു, സ്ഥലം അപ്രത്യക്ഷമായി, നാം വസിക്കുന്നത് ആഗോളഗ്രാമത്തിലാണ്.''
അറിവിന്റെ അനന്തമായ വാതായനമാണു മാധ്യമങ്ങൾ. നമ്മെ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പഠിപ്പിക്കുന്ന ശക്തമായ അറിവിന്റെ സ്രോതസുകളാണു മാധ്യമങ്ങൾ. മാധ്യമങ്ങൾ സാമൂഹികമാറ്റത്തിന്റെ ഉപാധികളാണ്. വിദ്യാഭ്യാസത്തിലും വികസനത്തിലും പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ സർവതോമുഖമായ ഉന്നമനത്തിനു രാസത്വരകമായി അഥവാ ഇന്ധനമായി വർത്തിക്കുകയാണു മാധ്യമങ്ങളുടെ ധർമം. ഇന്ത്യയിൽ ഏറ്റവുമധികം പ്രാദേശിക ഭാഷാ ചാനലുകളുള്ള സംസ്ഥാനമെന്ന നിലയിലും രാജ്യത്തെ ഏറ്റവും വലിയ മാധ്യമ-കേന്ദ്രീകൃത സമൂഹം എന്ന നിലയിലും മലയാളികൾ മാധ്യമങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തണം.
മാധ്യമങ്ങൾ തിന്മയെ നിർഭയം എതിർക്കണം
പ്രശസ്ത പത്രപ്രവർത്തകനായ ഹാരോൾഡ് ഇവാൻസ് എഴുതി: ""എനിക്കറിയാവുന്നിടത്തോളം പൂർണമായ നിഷ്പക്ഷതയും വസ്തുനിഷ്ഠമായ അപഗ്രഥനവുമുള്ള പത്രം/മാധ്യമം വെറും സങ്കൽപം മാത്രമാണ്.'' നിർഭയമായി മാധ്യമപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ കാലം കഴിഞ്ഞോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മഹാത്മാഗാന്ധി മാധ്യമധർമത്തെക്കുറിച്ചു മൂന്നു കാര്യങ്ങൾ പറഞ്ഞുവച്ചിട്ടുണ്ട്. ഒന്ന്, ജനവികാരം മനസിലാക്കി പ്രകടിതമാക്കുക. രണ്ട്, ഉത്കൃഷ്ടമായ മനോഭാവം ജനങ്ങളിൽ ഉണർത്തുക. മൂന്ന്, സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന തിന്മകളെ നിർഭയം പുറത്തുകൊണ്ടുവരിക. വായനക്കാരന്റെ അഥവാ കാഴ്ചക്കാരന്റെ, ശ്രോതാവിന്റെ നിലവാരം ഉയർത്തുകയാണു മാധ്യമങ്ങൾ ചെയ്യേണ്ടത്.
സത്യം, അക്രമരാഹിത്യം, സത്യഗ്രഹം എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ മാധ്യമപ്രവർത്തനശൈലി. ഗാന്ധിജി പറയുന്നു: ""ഞാൻ പത്രപ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത് ആ പ്രസ്ഥാനത്തിനുവേണ്ടി മാത്രമല്ല. ജീവിതദൗത്യമെന്നു ഞാൻ കരുതുന്നവയെ സഹായിക്കാൻ മാത്രമാണ്. അക്രമരാഹിത്യത്തിന്റെ അനുബന്ധമായ സത്യഗ്രഹമെന്ന അതുല്യ ആയുധം ഏറ്റവും തീവ്രമായ സംയമനത്തോടെ എങ്ങനെ ഉപയോഗിക്കാമെന്നു കാണിച്ചുകൊടുക്കുകയും ഉദാഹരണസഹിതം പരിശീലിപ്പിക്കുകയുമാണ് എന്റെ ദൗത്യം.''
ഗാന്ധിജിക്കു മാധ്യമപ്രവർത്തനം ഒരു തപസ്യയായിരുന്നു. ഗാന്ധിജി വീണ്ടും ഓർമിപ്പിക്കുന്നു: ""ദേഷ്യത്തിലോ പകതീർക്കാനോ ഞാനെഴുതാറില്ലെന്നാണ് എന്റെ വിശ്വാസം. അലസമായി എഴുതാറുമില്ല. വെറുതേ വികാരങ്ങൾ ഉദ്ദീപിപ്പിക്കാനും ഞാനെഴുതുകയില്ല.'' മാധ്യമപ്രവർത്തനത്തിന്റെ മാഗ്നാകാർട്ടയാണ് മഹാത്മാവിന്റെ ഈ വാക്കുകൾ.
മാധ്യമങ്ങൾ ദേശീയതയുടെ കണ്ണാടി
പത്രപ്രവർത്തകനായിരുന്ന കെ. രാമകൃഷ്ണപിള്ള ഒരിക്കൽ അഭിപ്രായപ്പെട്ടു: ""പത്രങ്ങൾക്കു പ്രധാനമായും രണ്ടു കടമകളുണ്ട്. ഒന്നാമതായി ജനസാമാന്യത്തിന്റെ അഭിപ്രായത്തെ രൂപപ്പെടുത്തുക, രണ്ടാമത്, ജനത്തിന്റെ അഭിപ്രായത്തെ അനുവർത്തിക്കുക.'' ദേശീയതയുടെ കണ്ണാടിയായി മാധ്യമങ്ങൾ മാറണം. ബഹുജന വിഭാഗങ്ങൾ നേരിടുന്ന ജീവൽപ്രശ്നങ്ങൾക്കു പരിഹാരം കാണുകയും ജനാധിപത്യത്തിന്റെ മൂല്യങ്ങളെ വളർത്തുകയും ചെയ്യുന്ന സാംസ്കാരിക ഉപകരണങ്ങളായി മാധ്യമങ്ങൾ മാറണം. ആദായത്തിനും സ്വാധീനത്തിനുംവേണ്ടി വാർത്തകളെ തമസ്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ശൈലി മാധ്യമസംസ്കാരത്തിനു ചേർന്നതല്ല.
കേവലം ചില താത്പര്യങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുംവേണ്ടി മാധ്യമങ്ങൾ നിലകൊള്ളുന്പോൾ ഫാസിസ്റ്റ് തന്ത്രങ്ങളിലേക്കു മാധ്യമപ്രവർത്തനം തരംതാഴുന്നു. ഹിറ്റ്ലറുടെ മാധ്യമ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസ് പറഞ്ഞു: ""വിപ്ലവം നടത്താൻ രണ്ടു വഴികളുണ്ട്. ഒന്ന്, തോക്കിന്റെ പിൻബലത്തോടെ ഭീഷണി മുഴക്കി വിപ്ലവം സൃഷ്ടിച്ച് പ്രതിപക്ഷത്തെ ഒതുക്കാം. അതാണു ലളിതമായ മാർഗം. രണ്ടാമത്തേതു മാനസികവിപ്ലവമാണ്. മസ്തിഷ്ക ക്ഷാളനത്തിലൂടെ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുക.''
ഇന്നു മാധ്യമപ്രവർത്തനം ചിലപ്പോഴെങ്കിലും മസ്തിഷ്ക ക്ഷാളനമായി അധഃപതിച്ചിരിക്കുന്നു എന്നതു നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണ്. സത്യവും നീതിയും മാധ്യമപ്രവർത്തനത്തിന്റെ മുഖമാകണം. പകവീട്ടലുകളും കച്ചവടവുമായി മാധ്യമപ്രവർത്തനം തരംതാഴരുത്. ""യഥാർഥ പത്രപ്രവർത്തകൻ എല്ലാ മേഖലയിലും പ്രശോഭിക്കുന്നവനാകണം'' എന്ന ഡേവിഡ് ഓറിന്റെ വാക്കുകൾ മാധ്യമപ്രവർത്തകർ മറക്കരുത്.
മാധ്യമ കുലീനത്വം
സത്യമാണെന്ന മട്ടിൽ വ്യാജപ്രസ്താവനകൾ നടത്തിയും കൽപിച്ച് കൂട്ടിപ്പറഞ്ഞും സൂചനകളിലൂടെ തെറ്റിദ്ധാരണകൾ പരത്തിയും സത്യത്തെ തമസ്കരിച്ചും വാർത്താവതരണത്തിൽ പക്ഷപാതം കാണിച്ചും മാധ്യമപ്രവർത്തനത്തിന്റെ കുലീനതയെ തകർക്കുന്ന പ്രവണതകൾ ഇന്നു കൂടിവരുന്നത് ആശങ്കാജനകമാണ്.
മാധ്യമപ്രവർത്തനം ഒരു തൊഴിൽ മാത്രമല്ല സാമൂഹിക സേവനോപാധികൂടിയാണെന്ന യാഥാർഥ്യം വിസ്മരിക്കപ്പെടരുത്. ആത്മാർഥതയും പ്രതിബദ്ധതയും ഉത്തരവാദിത്വബോധവുമുള്ള മാധ്യമപ്രവർത്തനത്തിന്റെ ഉന്നതമായ കുലീനത്വത്തിൽ നിശബ്ദസേവനം അനുഷ്ഠിക്കുന്ന മാധ്യമപ്രവർത്തകരാണ് ഇന്നിന്റെ ആവശ്യം. ഉന്നത വിദ്യാഭ്യാസവും ഉറച്ച സാമൂഹ്യബോധവും നേടി പ്രലോഭനങ്ങളെയും സമ്മർദങ്ങളെയും അതിജീവിച്ച് സത്യത്തിന്റെ പക്ഷത്തു സ്ഥാനംപിടിക്കുന്നവരാകണം മാധ്യമപ്രവർത്തകർ.
മാധ്യമങ്ങൾ തിരുത്തൽശക്തികൾ
മാധ്യമങ്ങളുടെ ശക്തവും ഫലപ്രദവുമായ ഇടപെടലുകളാണു ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. മാധ്യമങ്ങൾ തിരുത്തൽശക്തികളാകേണ്ടവരാണ്. ഒരു രാജ്യത്തിന്റെ സംസ്കൃതിയെ കാത്തുസൂക്ഷിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും മാധ്യമങ്ങളാണ്. വാർത്തയുടെ സഹായത്തോടെ വിൽക്കപ്പെടുന്ന പരസ്യങ്ങളുടെ സമാഹാരമായി മാധ്യമങ്ങൾ മാറരുത്. പണവും അധികാരവും വ്യക്തിതാത്പര്യങ്ങളും മാധ്യമലോകത്തെ കീഴ്പ്പെടുത്തരുത്. ഭൂരിപക്ഷത്തിനു പ്രിയങ്കരമാകുന്നതു മാത്രം വിഷയമാക്കുന്നതും മാധ്യമധർമത്തിനു നിരക്കുന്നതല്ല.
ഈശ്വരനെ, സത്യത്തെ, ധർമത്തെ സേവിക്കുന്നതിനു പകരം യജമാനന്മാരായി മറ്റു വ്യക്തികളെയും ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും കാണുന്ന മാധ്യമങ്ങൾ നിരവധിയാണ്. സെൻസേഷണൽ ആയ നുണപ്രചാരണങ്ങളുടെ വേദികളായി മാധ്യമങ്ങൾ അധഃപതിക്കരുത്. ബൗദ്ധിക കൊലപാതകങ്ങൾക്കു മാധ്യമങ്ങൾ വേദിയാകുന്നത് ഖേദകരമത്രേ.
ബില്ലി മൈൽഡർ എന്ന ചലച്ചിത്രസംവിധായകൻ ഒരിക്കൽ അഭിപ്രായപ്പെട്ടതുപോലെ ടെലിവിഷൻ എന്നത് 21 ഇഞ്ചു വലിപ്പമുള്ള ഒരു വ്യക്തിയായി മാറിയിരിക്കുന്നു. ചെറു സ്ക്രീനിലൂടെ ലോകത്തെയും വ്യക്തികളെയും കാണുന്നതുകൊണ്ട് എല്ലാറ്റിനെയും ചെറുതായി കാണുന്ന, കാണിക്കുന്ന പ്രവണത ഇന്നു മാധ്യമപ്രവർത്തനത്തിൽ വന്നുകൂടിയിട്ടുണ്ട്. വിശ്വാസസത്യങ്ങളെയും മൂല്യങ്ങളെയും നേതാക്കന്മാരെയും പുച്ഛിക്കുകയും അവമതിക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന പ്രവണത മൂല്യാധിഷ്ഠിത സമൂഹത്തിനു ഭൂഷണമല്ല. ധർമത്തെയും ധാർമികതയെയും തിരുത്തിയെഴുതുകയല്ല, സംരക്ഷിക്കുകയാണു മാധ്യമധർമം.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്