Thursday, February 21, 2019 12:48 AM IST
ഒളിപ്പോരിന്റെ കാണാപ്പുറങ്ങൾ-3 / സി.കെ. കുര്യാച്ചൻ
"നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും' എന്ന ചൊല്ലാണു നമ്മുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാക്രമം കാണുമ്പോൾ ഓർമവരിക. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ചു നടപടി എടുക്കാൻ ചുമതലപ്പെട്ട വിഭാഗമാണ് ധനമന്ത്രാലയത്തിനു കീഴിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 1956ൽത്തന്നെ സ്ഥാപിതമാകുകയും പിന്നീടു പലതവണ പരിഷ്കരിച്ച് ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടുവർഷമായി വർധിതവീര്യത്തോടെ പ്രവർത്തിക്കുകയാണ് ഇഡി. എന്നാൽ, ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തിയാൽ പാവം നീർക്കോലിയുടെ അവസ്ഥയിലാണ്. അനധികൃത സമ്പാദ്യമുണ്ടാക്കുകയും നികുതിനൽകാതെ കള്ളപ്പണം കുന്നുകൂട്ടുകയും ചെയ്യുന്നവരെ പിടികൂടി നിയമത്തിനു മുന്നിൽ എത്തിക്കാൻ കടമയുള്ള ഇൻകം ടാക്സ് (ഐടി) വകുപ്പും സർക്കാരിന്റെ കൈയിലെ കളിപ്പാവയായാണു നിലകൊള്ളുന്നത്.
രാജ്യത്തുനിന്ന് അനധികൃതമായി സമ്പാദിച്ചിരിക്കുന്ന കള്ളപ്പണമാണ് സ്വിസ് ബാങ്കുകളുടെ അടിത്തറയെന്നും അവയെല്ലാം കണ്ടെത്തി ഇന്ത്യയിലേക്കു തിരികെ കൊണ്ടുവന്ന് എല്ലാവർക്കുമായി വീതംവച്ചു നൽകുമെന്നുമൊക്കെയായിരുന്നു 2014ൽ നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വീതമൊന്നും കിട്ടിയില്ലെങ്കിലും രാജ്യത്ത് സാമ്പത്തിക കൊള്ള ഉണ്ടാകില്ലെന്ന് വിശ്വസിച്ചവർ ധാരാളമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അഞ്ചുവർഷം കഴിയുമ്പോൾ ഇത്തരത്തിൽ വിശ്വസിച്ചവരുടെ അവസ്ഥ തീർത്തും പരിതാപകരമാണ്.
കൊള്ളക്കാരൊക്കെ സുഖമായി വിദേശത്തു കഴിയുകയാണെങ്കിലും നമ്മുടെ ഇഡി, ഐടി ഉദ്യോഗസ്ഥർ ഊണും ഉറക്കവുമില്ലാതെ പണിയെടുക്കുന്നുണ്ട്. രാജ്യം വിട്ടുപോയ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരൊക്കെ പോകട്ടെ സോണിയാ ഗാന്ധിയും രാഹുലും തുടങ്ങി റോബർട്ട് വദ്ര, പി. ചിദംബരം, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജരിവാൾ വരെയുള്ളവരൊക്കെ ഇവിടെയുണ്ടല്ലോ. അവർക്കെതിരേ അന്വേഷണവും റെയ്ഡും കേസുമൊക്കെയായി ഉദ്യോഗസ്ഥർക്കു പിടിപ്പതു പണിയാണ്.
സോണിയയും രാഹുലും
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും കോൺഗ്രസ് അധ്യക്ഷൻ രാഹുലിനേയും ലക്ഷ്യമിട്ട് രണ്ടു കേസുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റും അന്വേഷിക്കുന്നത്. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ അഴിമതി ആരോപണവും നാഷണൽ ഹെറാൾഡ് കേസുമാണിവ. ജവഹര്‍ലാല്‍ നെഹ്റു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണല്‍സ് ലിമിറ്റഡിന്റെ ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്ത് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് യംഗ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണു കേസ്.
അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ അഴിമതി ആരോപണം സംബന്ധിച്ച കേസ് ഇഡി 2016ൽ രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി. ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ പിടികൂടി ജയിലിലടച്ചു. മിഷേലിനെ ഉപയോഗിച്ച് സോണിയാ ഗാന്ധിയെ വരെ കുരുക്കാനാണു ലക്ഷ്യമിടുന്നത് എന്നാണ് ആരോപണമുയരുന്നത്. ഈ കേസുകൾ ഊർജിതമാക്കുന്നതിന് തെരഞ്ഞെടുപ്പ് അടുക്കുന്നതുവരെ കാത്തിരുന്നതിനു പിന്നിൽ മറ്റു കാരണമൊന്നും ഉണ്ടെന്നു കരുതാൻ വയ്യ.
വദ്രയ്ക്കു പിന്നാലെ
പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്കു പിന്നാലെ ഇഡി ഉദ്യോഗസ്ഥർ ചുറ്റിക്കൂടിയിട്ടു നാളേറെയായി. അടുത്തിടെ മൂന്നു ദിവസങ്ങളിലായി 23 മണിക്കൂറാണു ചോദ്യം ചെയ്തത്. വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുമുണ്ട്. പ്രിയങ്കാ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയതോടെയാണു ചോദ്യംചെയ്യലിനു വേഗംകൂടിയത്. അനധികൃത സമ്പാദ്യമുണ്ടാക്കി ഇംഗ്ലണ്ടിൽ സ്വത്തു വാങ്ങിയെന്ന കേസാണ് ഇപ്പോൾ സജീവമാക്കിയിരിക്കുന്നത്.
രാജസ്ഥാനിലെ ബിക്കാനിറിൽ അനധികൃതമായി ഭൂമി വാങ്ങിയെന്ന മറ്റൊരു കേസിൽ വദ്രയേയും അമ്മ മൗറീൻ വദ്രയേയും രണ്ടുതവണ ചോദ്യംചെയ്തിരുന്നു. ഒമ്പതു മണിക്കൂറായിരുന്നു ആ ചോദ്യംചെയ്യൽ. ഹരിയാനയിലെ ഗുഡ്ഗാവിലും കേസുണ്ട്.
ചിദംബരത്തെ കുടുംബത്തോടെ
മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരവും ഭാര്യയും മകനും ഇഡി, സിബിഐ ഏജൻസികളുടെ വേട്ടയാടലിന് ഇരയായിട്ട് നാളേറെയായി. 2007ൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയ എന്ന കമ്പനിക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം ലഭ്യമാക്കുന്നതിന് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിന്റെ അനുമതിക്കായി ക്രമരഹിതമായി ഇടപെട്ടുവെന്നാണ് ചിദംബരത്തിനെതിരേയുള്ള കേസ്. ആദ്യം മകൻ കാർത്തി ചിദംബരത്തെയാണ് പ്രതിചേർത്തത്. 2018 ഫെബ്രുവരി 28ന് കാർത്തി അറസ്റ്റിലായി. 54 കോടി രൂപയുടെ സ്വത്തും കണ്ടുകെട്ടി. കഴിഞ്ഞ ഡിസംബർ 19ന് ചിദംബരത്തെ എട്ടു മണിക്കൂർ ചോദ്യംചെയ്തു.
കേജരിവാളിനെ വിടാതെ
ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ മുതൽ ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കണ്ണിലെ കരടാണ് അരവിന്ദ് കേജരിവാൾ. കേസും റെയ്ഡും അധികാരത്തർക്കവുമൊക്കെയായി നിരന്തരം പ്രശ്നങ്ങളാണ്. 2015 ഡിസംബറിൽ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ എന്ന പേരിൽ കേജരിവാളിന്റെ ഓഫീസിൽ സിബിഐ റെയ്ഡ് നടത്തി. ഇതിന്റെ തുടർച്ചയായി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിലും റെയ്ഡ് നടത്തി. 21 വീഡിയോ കാമറകളാണ് അന്നു പോലീസ് പിടിച്ചെടുത്തത്.
കേജരിവാൾ മന്ത്രിസഭയിലെ ഗതാഗത മന്ത്രി കൈലാഷ് ഖലോട്ടിന്റെ വസതിയിലും ഇൻകം ടാക്സ് അധികൃതർ റെയ്ഡ് നടത്തുകയുണ്ടായി. 16 ഇടങ്ങളിലായിരുന്നു റെയ്ഡ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങൾ നികുതി വെട്ടിച്ചുവെന്ന കേസാണ് റെയ്ഡിന്റെ ആധാരം.
ആന്ധ്രയിലും കർണാടകയിലും റെയ്ഡ്
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനും മുൻ കേന്ദ്രമന്ത്രിയും തെലുങ്കുദേശം പാർട്ടിയുടെ രാജ്യസഭാംഗവുമായ വൈ.എസ്. ചൗധരിയും ഇഡി, ഐടി വലയത്തിലാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട 16 ഇടങ്ങളിൽ കഴിഞ്ഞ നവംബറിൽ റെയ്ഡ് നടത്തുകയുണ്ടായി.
കർണാടകയിൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറാണ് പ്രധാന നോട്ടപ്പുള്ളി. ബിജെപിയുടെ കുതിരക്കച്ചവടം പൊളിക്കാൻ മുൻനിരയിൽനിന്നു പോരാടുന്ന ശിവകുമാറിനെ കുടുക്കാൻ ഇഡി, ഐടി വകുപ്പുകൾക്കുമേൽ കടുത്ത സമ്മർദമുണ്ടെന്നാണു കോൺഗ്രസ് ആരോപിക്കുന്നത്.
കൊള്ള നടന്നപ്പോൾ നോക്കുകുത്തി
രാഷ്ട്രീയ എതിരാളികളെ വിടാതെ പിന്തുടരുന്ന ഇഡിയും ഐടിയും വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ ആയിരക്കണക്കിനു കോടി രൂപ തട്ടിയെടുത്തു രാജ്യം വിടുമ്പോൾ നോക്കുകുത്തിയായി മാറുകയായിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽത്തന്നെ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ച കൊള്ളകളാണ് അടുത്തിടെ അരങ്ങേറിയത്. 40,000 കോടി രൂപയാണ് 31 പേർ തട്ടിയെടുത്തത്.
ഇതിൽ 9,000 കോടി തട്ടിയെടുത്ത മല്യയാണ് ഒന്നാമൻ. നീരവ് മോദിയും ഭാര്യ അമി മോദിയും സഹോദരൻ നിഷാൽ മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നു പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു തട്ടിയെടുത്തത് 12,636 കോടി രൂപയാണ്. ജതിൻ മേത്ത തട്ടിച്ചത് 7000 കോടി, ലളിത് മോദി ക്രിക്കറ്റ് ബോർഡിനെ പറ്റിച്ച് കൈക്കലാക്കിയത് 125 കോടി, സ്റ്റെർലിൻ ബയോടെക് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരായ ചേതൻ ജയന്തിലാൽ സന്ദേശരയും നിതിൻ ജയന്തി സന്ദേശരയും ചേർന്ന് തട്ടിയത് 5000 കോടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി, ലളിത് മോദി തുടങ്ങിയവർ രാജ്യംവിടുന്നതു തടയാൻപോലും കഴിഞ്ഞില്ല.
നീർക്കോലി
2005 ജൂലൈയിലാണു നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികളും വ്യവസ്ഥകളും ശക്തമായി നടപ്പാക്കാൻ പ്രിവെൻഷൻ ഒാഫ് മണി ലോണ്ടറിങ്ങ് ആക്റ്റ് (PMLA) പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയത്. അന്നുമുതൽ രജിസ്റ്റർ ചെയ്ത് റെയ്ഡും അന്വേഷണവും തെളിവെടുപ്പും വിചാരണയുമെല്ലാം നടത്തിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം നോക്കുമ്പോഴാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേവലം നീർക്കോലിയായി കണക്കാക്കേണ്ടിവരുന്നത്. ആകെ നാലു കേസുകളിലാണ് ഇതുവരെ ശിക്ഷ ലഭിച്ചിരിക്കുന്നത്. 2016-17, 2017-18 വർഷങ്ങളിലാണ് രണ്ടുകേസുകളിൽവീതം ശിക്ഷിച്ചത്.
2005 മുതൽ 2016വരെയുള്ള 11 വർഷത്തിനിടെ ഒരു കേസിൽപ്പോലും ശിക്ഷ വാങ്ങിച്ചുകൊടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കഴിഞ്ഞിരുന്നില്ല. 173 പേരെയാണ് ഈ കാലയളവിൽ പ്രോസിക്യൂട്ട് ചെയ്തത്. 2016-17 വർഷം 161 കേസുകളിലാണ് അന്വേഷണം നടന്നത്. 2017- 2018 ഫെബ്രുവരി ആയപ്പോഴേക്കും ഇത് 570 ആയി ഉയർന്നു. 300 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇവയിൽ മിക്കതും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. കേസുകൾ രജിസ്റ്റർ ചെയ്യുകയും റെയ്ഡും തെളിവെടുപ്പും നടത്തി ബുദ്ധിമുട്ടിപ്പിക്കുകയുമാണ് ഇഡിയുടെ പ്രധാന ജോലി എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഇതുവരെയുള്ള അനുഭവം.
സിബിഐ, ഇഡി, ഐടി ഏജൻസികളിലൂടെ മാത്രമല്ല 2019 തെരഞ്ഞെടുപ്പിലെ ഒളിപ്പോര്. അധാർമികമെന്ന് നിസംശയംപറയാവുന്ന രാഷ്ട്രീയക്കളികളും ഇതിനായി അരങ്ങേറി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കർണാടകയിലുമൊക്കെ ഇതു സുവ്യക്തമാകുകയും ചെയ്തു.