Sunday, February 24, 2019 12:21 AM IST
അനന്തപുരി / ദ്വിജൻ
പാടത്തെ പണിക്കു വരന്പത്തു കൂലി എന്ന കോടിയേരിയുടെ പ്രമാണം നടപ്പാക്കുന്നതിന് ആർത്തിപൂണ്ട സഖാക്കൾ, തങ്ങൾക്കിഷ്ടമില്ലാത്തവരിൽ പാവം കോണ്‍ഗ്രസുകാരെ തന്നെ തെരഞ്ഞുപിടിച്ചു കൊല്ലുകയാണ്. പിണറായിയുടെ 24 മാസത്തെ ഭരണത്തിനിടയ്ക്ക് 29 രാഷ്ട്രീയ കൊലപാതകങ്ങളാണു നടന്നത്. എല്ലാം ശരിയാക്കുകയാണു സഖാക്കൾ.
ബിജെപിക്കാരെയോ എസ്ഡിപിഐക്കാരെയോ തൊട്ടാൽ വരന്പുവരെ പോകാതെ പാടത്തുവച്ചു തന്നെ കൂലി തിരിച്ചുകിട്ടും എന്നുള്ളതുകൊണ്ട് അവരോടുള്ള കളി സഖാക്കൾ ഏതാണ്ടു നിർത്തിയമട്ടാണ്. കോണ്‍ഗ്രസുകാരെ തെരഞ്ഞുപിടിച്ച് കൊലവിളി നടത്തി കൊല്ലുന്നു. അതിലൂടെ ജീവൻ വേണമെന്നുള്ള കോണ്‍ഗ്രസുകാരും ലീഗുകാരും വേണമെങ്കിൽ ബിജെപിയിലോ എസ്ഡിപിഐയിലോ അഭയം തേടാനുള്ള സന്ദേശവും സഖാക്കൾ കൊടുക്കുന്നു എന്നു കരുതാം.
കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന ഹമുറാബിയുടെ പ്രമാണം ശരിയല്ലെന്നു പഠിപ്പിച്ച മഹാത്മജിയുടെ പിൻതലമുറക്കാർ ഇപ്പോഴും കോണ്‍ഗ്രസിൽ ഉള്ളതുകൊണ്ട് മറ്റുപാർട്ടിക ൾക്കു രക്തസാക്ഷികളെ സൃഷ്ടിച്ചു നൽകാൻ പാർട്ടിക്കു സാധിക്കാതെ പോകുന്നു.
എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന എസ്എഫ്ഐക്കാരനായ യുവാവ് കൊല്ലപ്പെട്ടപ്പോൾ അപലപിക്കാൻ ഉയർന്ന സാംസ്കാരിക നായകരെന്നു പറഞ്ഞു പ്രത്യക്ഷപ്പെടുന്ന വിചിത്രജീവികൾ കാസർഗോഡ് പെരിയയിലെ കൊലപാതകത്തിൽ പ്രതികരിക്കാതിരുന്നത് അവരുടെ ജാത്യസ്വഭാവം കൊണ്ട് എന്നതിനേക്കാൾ പ്രതികരിക്കുന്നതിന്റെ കൂലിയെക്കുറിച്ചുള്ള ഭീതികൊണ്ടാവാം. വരന്പത്തു കൂലി കൊടുത്താൽ മാത്രം പോര, അതിന് എതിരായി ഉയരുന്ന വികാരം പോലും അടിച്ചമർത്താനാണു നീക്കം.
പെരിയയിൽ കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിച്ച റവന്യുമന്ത്രി ചന്ദ്രശേഖരന്റെ പ്രവൃത്തിയോടു പോലും ഇടതുമുന്നണി കൺവീനർക്കു നീരസം! എത്ര ഫാസിസ്റ്റാവുകയാണ് ഇടതു ഭരണകാലത്തെ കേരളം! അഭിമന്യുവിന്റെ ജീവനില്ലാത്ത ശരീരം നോക്കി വിലപിച്ച സഖാക്കൾക്ക് ഇന്നു കണ്ണീരില്ലാത്തതും ഭയം കൊണ്ടല്ലേ? മരണവീട്ടിലെത്തിയപ്പോൾ ചങ്കുപൊട്ടിപ്പോയ മുല്ലപ്പള്ളിയുടെ കണ്ണീരിന് ഉപ്പുനോക്കിയവരെ എന്താണു വിളിക്കുക?
ഒന്നുണ്ട്, പെരിയയിൽ പൈശാചികമായി കൊലപ്പെടുത്തപ്പെട്ടതു രണ്ടു കോണ്‍ഗ്രസുകാരാണെങ്കിലും തലക്കടിയേറ്റിരിക്കുന്നത് ഇടതുമുന്നണിക്കാണ്. അതു മനസിലാക്കിയാണു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അവരുടെ വീടുകൾ സന്ദർശിച്ചത്. ആ സന്ദർശനം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. ഇടതുമുന്നണിയിലെ ഹൃദയമുള്ളവരെല്ലാം സിപിഎംകാരുടെ ചോരക്കൊതിയിൽ വല്ലാതെ അസ്വസ്ഥരാണ്.
ആരാണു ബനഫിഷ്യറി?
മാർക്സിസ്റ്റ് സഖാക്കൾ മുൻപിൻ നോട്ടമില്ലാതെ എതിരാളികളെ വെട്ടിക്കീറി കൊല്ലുന്പോൾ പിണറായി വിജയൻ ചോദിക്കാറുള്ള പതിവുചോദ്യമുണ്ട്, ആരാണ് ഇതിന്റെ ബനഫിഷ്യറി? അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുന്പോൾ സഖാക്കൾ നടത്തിയ അരുംകൊല തങ്ങളല്ല നടത്തിയത് എന്നു വിശ്വസിപ്പിക്കാൻ ചോദിച്ച അതേ ചോദ്യം മുഖ്യമന്ത്രി ആയിരിക്കുന്പോൾ സഖാക്കൾ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും ചോദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്പോൾ നടത്തുന്ന ഇത്തരം കൊലപാതകങ്ങളുടെ ബനഫിഷ്യറി ആരാണ് എന്നു ചോദിക്കുന്ന മുഖ്യമന്ത്രിയുടെയും ഉള്ളിൽ എല്ലാം കാണുന്ന ജനത്തെക്കുറിച്ച് ഭയം തോന്നിയിരിക്കണം. കൊലപാതകം ആസൂത്രണം ചെയ്യേണ്ട കാര്യമൊന്നും പാർട്ടിക്കില്ലെന്നു പിണറായി തന്നെ അവകാശപ്പെടുന്നതും ഈ പേടി കൊണ്ടാണ്.
അരുംകൊലകൾ നടക്കുന്പോൾ സിപിഎം മാലാഖമാരുടെ വേഷമിട്ടു രംഗത്തുവരുന്നു. പാർട്ടി തന്നെ പ്രതികളെ പറഞ്ഞുകൊടുക്കുന്നു. പെരിയയിലെ പീതാംബരനെ പുറത്താക്കിയതുപോലെ അവരെ പുറത്താക്കുന്നു. കേൾക്കാൻ ഇന്പമുള്ള വാക്കുകൾ പറയുന്നു. വീണ്ടുവിചാരം ഇല്ലാത്ത ചിലരുടെ പ്രവൃത്തിയാണു പെരിയ കൊലപാതകം എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്.
യഥാർഥ പ്രതികളെ രക്ഷിക്കുന്നു. ഒളിച്ചുതാമസിക്കാൻ സൗകര്യം കൊടുക്കുന്നു. അധികാരമുള്ള കാലത്ത് പോലീസ് സ്റ്റേഷൻ ഉപയോഗിച്ചും പ്രതികളെ രക്ഷിക്കുന്നു.
ആഗ്രഹിക്കാത്ത ആരെയെങ്കിലും പിടികൂടിയിട്ടുണ്ടെങ്കിൽ അവരെ ബലം പ്രയോഗിച്ചും വിടുവിപ്പിക്കുന്നു. പെരിയയിൽ സജി എന്ന വാഹന ഉടമയെ പോലീസ് കസ്റ്റഡിയിൽ നിന്ന് ആദ്യം ബലം പ്രയോഗിച്ചു സഖാക്കൾ വിടുവിപ്പിച്ചതാണ്. പാർട്ടി നിശ്ചയിച്ച പ്രതികളിൽ എല്ലാം അവസാനിക്കും. യഥാർഥ പ്രതികൾ അടുത്ത കൊലപാതകത്തിനായി തയാറെടുക്കും. കൊലവിളി നടത്തിയവർ, കോണ്‍ഗ്രസുകാർ ആരോപിക്കുന്ന എംഎൽഎ തുടങ്ങിയവർക്കെതിരേ ഒരു കൈയും ഉയരില്ല.
ശക്തമായ നടപടിക്കു ഡിജിപിയോടു നിർദേശിച്ചു എന്നു മുഖ്യമന്ത്രി ആവർത്തിച്ചുപറയുന്പോൾ എന്തിന് ഒരു കൊലപാതകക്കേസിൽ ഇത്തരം ഒരു നിർദേശം വേണ്ടിവരുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. എങ്ങനെ അന്വേഷിക്കണം എന്നാവും ശക്തമായി നിർദേശിച്ചിട്ടുള്ളത്. ഗുജറാത്ത് കലാപക്കേസിലൊക്കെ ഇതു തെളിയിച്ച ആളാണ് ബെഹ്റ എന്ന് അക്കാലത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുല്ലപ്പള്ളി പറഞ്ഞത് ഓർക്കുന്നു. ജനത്തിന് അറിയുന്നത് ഇതാണ്. സഖാക്കൾക്കെതിരേ ഒരു കൈ പോലും പൊങ്ങാൻ സർക്കാർ പോലീസിനെ അനുവദിക്കില്ല.
തലസ്ഥാനത്തു പോലീസ് സ്റ്റേഷൻ ആക്രമിച്ചവരെ പിടിക്കാൻ നടപടി എടുത്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെപ്പോലെ എന്തെങ്കിലും നടപടിക്കു മുതിരുന്നവർക്കുള്ള അനുഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നു. ചൈത്രയുടെ സംഭവത്തിലൂടെ എല്ലാ പോലീസുകാർക്കും പിണറായി കൃത്യമായ സന്ദേശം കൊടുത്തിട്ടുണ്ട്. അതുകൊണ്ടു സഖാക്കൾക്ക് എന്തും ചെയ്യാൻ സാധിക്കുന്നു. തലസ്ഥാനത്തു പോലീസിനെ ശാരീരികമായി ആക്രമിച്ചവരെപ്പോലും പിടിക്കുന്നില്ല. അവർ നാട്ടിൽ ഇല്ലെന്നാണു പോലീസ് ഭാഷ്യം. എങ്കിലും അവരെ എല്ലായിടത്തും വച്ചു ജനം കാണുന്നുണ്ട്.
അതുകൊണ്ടാണു കേസന്വേഷണം സിബിഐക്കു വിടണം എന്ന് ഇരകളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സിബിഐ എന്നു കേട്ടാൽ സിപിഎമ്മിനു പേടിയാണ്. അവിടെയും അത്ര നീതിയല്ല കാര്യങ്ങൾ എന്നു പിണറായിയെപോലെ നാട്ടുകാർക്കും അറിയാം. എന്നാൽ, സിപിഎമ്മിനു പേടിക്കാൻ ഏറെയുണ്ട്. ലാവ്ലിൻ കേസിൽ പിണറായിയെ കുടുക്കിയത് അവരാണ്. ഷുക്കൂർ വധക്കേസിൽ ഇപ്പോൾ പി. ജയരാജനും രാജേഷും പ്രതികളായി. അതുകൊണ്ടു സർക്കാർ സമ്മതിക്കില്ല. ഷുഹൈബ് വധക്കേസ് സിബിഐക്കു വിടണം എന്ന ഇരകളുടെ ബന്ധുക്കളുടെ ആവശ്യത്തെ എതിർക്കാൻ സർക്കാർ ചെലവിൽ ലക്ഷങ്ങൾ ഫീസുള്ള അഭിഭാഷകരെ ആണ് നിയമിക്കുന്നത്.
എന്തിനു അന്വേഷണത്തെപ്പോലും സർക്കാർ ഭയപ്പെടുന്നു? മുഖ്യമന്ത്രി പറയുന്നതല്ല സത്യം എന്നു വിശ്വസിപ്പിക്കുന്ന ഘടകങ്ങളാണ് എല്ലാം.
ഇല്ലാതാകുന്ന കേസുകൾ
കൊലയുടെ നിലവിളികൾ അവസാനിക്കുന്നതോടെ എല്ലാം വരുതിയിലാക്കാമെന്നു പാർട്ടിക്കറിയാം. നിയമം നിയമത്തിന്റെ വഴി തേടുന്നതിന്റെ എല്ലാ ആനുകൂല്യവും സഖാക്കളായ പ്രതികൾക്കു സർക്കാർ ഉറപ്പാക്കും.
കേസ് രജിസ്റ്റർ ചെയ്യുന്പോൾ മുതൽ സഖാക്കൾ ഇടപെടുന്നു. പ്രതികളെ രക്ഷിക്കാനുള്ള നിയമപരമായ എല്ലാ തന്ത്രങ്ങളും സ്വീകരിക്കുന്നു. കോടതിയിൽ നിലനിൽക്കാത്തവിധം കേസുണ്ടാക്കുന്നു. സ്ഥലത്തില്ലാത്തവർ പ്രതികളാകുന്നു. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു. കുറുമാറ്റുന്നു. തെളിവുകൾ ഇല്ലാതാക്കുന്നു. ടി.പി. വധക്കേസിലെ സാക്ഷികളിൽ പലരും കൂറുമാറിയതു മറക്കാറായിട്ടില്ലല്ലോ? ജനാധിപത്യമുന്നണിയുടെ മന്ത്രിമാരെവരെ പാട്ടിലാക്കി സഖാക്കളെ രക്ഷിക്കാൻ അവർ നോക്കും. പലപ്പോഴും വിജയിക്കുകയും ചെയ്യും. ശിക്ഷിക്കപ്പെട്ടാലോ, അധികാരത്തിലാണെങ്കിൽ ശിക്ഷ ഇളവു ചെയ്തു കൊടുക്കുന്നു. പരോൾ കൈയും കണക്കുമില്ലാതെ കൊടുക്കുന്നു. ഇതെല്ലാം നിയമത്തിന്റെ വഴികളാണ്.
ഇടുക്കിയിലെ അഞ്ചേരി ബേബിയെ വണ്‍, ടൂ, ത്രീ എന്നു പറഞ്ഞു ഞങ്ങൾ വെടിവച്ചുകൊന്നു എന്ന് പരസ്യമായി വീന്പിളക്കിയ സഖാവിനെ സുപ്രീംകോടതിയിൽ പോയി മണിക്കൂറിനു ലക്ഷങ്ങൾ ഫീസു വാങ്ങുന്ന വക്കീലിനെ നിയോഗിച്ച് രക്ഷപ്പെടുത്തി മന്ത്രിയാക്കുന്ന പാർട്ടിയാണിത്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായ കുഞ്ഞനന്തന്റെ പരോൾ കഥകൾ ആർക്കാണ് അറിയാത്തത്? അദ്ദേഹത്തെ കാണാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ജയിലിലെത്തുന്നു.
ഇപ്പോൾ ശരിയാക്കിത്തരാം
ഇടതുമുന്നണി വരും, എല്ലാം ശരിയാവും എന്നു പറഞ്ഞിട്ടു നടന്നതിന്റെ തികട്ടൽ കൊണ്ടാവും എല്ലാം ശരിയാക്കിത്തരാം എന്നു പറഞ്ഞ് ഇറങ്ങുന്നവരുണ്ടെന്നു മുഖ്യമന്ത്രി ഭയപ്പെടുന്നു. അവരുടെ നാക്കിൻ തുന്പിലോ പേനാത്തുന്പിലോ തകരില്ല ഈ പ്രസ്ഥാനം എന്ന് അദ്ദേഹം പറയുന്നു. ശരിയാക്കുക എന്നാൽ നിഗ്രഹിക്കുക എന്നല്ല അവരുടെ അർഥം. സഖാക്കളുടെ ആത്മവിശ്വാസം ഉൗതിക്കത്തിക്കാൻ അതു നല്ലതാണ്. സഖാക്കളല്ലാത്തവരിൽ നല്ല പങ്കിനും. ഒരു രാഷ്ട്രീയ സമീപനം എന്ന രീതിയിൽ ഇടതുപക്ഷ പ്രസ്ഥാനം ഉണ്ടാവണം എന്നാവണം ആഗ്രഹം. വലതുമുന്നണി ഭരണത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ കാണുന്പോൾ വോട്ടു മാറിച്ചെയ്യാൻ ഒരു പ്രസ്ഥാനം വേണ്ടേ? ഇടതുപക്ഷത്തിനു കൊലയും ആക്രമണവും നിർത്തി ശരിയായിക്കൂടെ എന്ന് അവർ സംശയിക്കുന്നു. അതിനാണ് അവർ പറയുന്നതും എഴുതുന്നതും. ശരിയായാൽ ഇടതുപക്ഷത്തിനു നല്ലത്. അല്ലെങ്കിൽ ബംഗാളോ ത്രിപുരയോ ഒക്കെ ആവർത്തിക്കപ്പെടാം.
ലോക്സഭാ സ്ഥാനാർഥികൾ
ലോക്സഭാ തെരഞ്ഞെടുപ്പു വാതിൽപ്പടിയിലായി. ഇടതുമുന്നണിയുടെയും ബിജെപിയുടെയും സ്വയംകൃതാനർഥങ്ങൾ ജാനധിപത്യമുന്നണിയെ വല്ലാതെ സഹായിക്കുന്നതായാണ് എല്ലാ സർവേകളുടെയും കണ്ടെത്തൽ. ജനാധിപത്യമുന്നണിയോടുള്ള അനുകൂല ജനവികാരം നശിപ്പിച്ച് എതിരാളികൾക്കു വിജയം നേടിക്കൊടുക്കുന്ന മുന്നണിയുടെ പതിവ് ദൗർബല്യങ്ങളാണു പാർട്ടികൾ തമ്മിൽ നടത്തുന്ന കാലുവാരലുകളും ജനങ്ങൾക്കു തന്നെ അനഭിമതരായ സ്ഥാനാർഥികളും. പാർട്ടികളുടെ കാലുവാരലിലൂടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് അപകടസാധ്യത കൂടുതൽ. കാലുവാരലിലൂടെ പ്രവർത്തകരെ അല്ലാതെ അണികളെ എതിർചേരിയിലാക്കാൻ കാലുവാരൽ ക്രമീകരിക്കുന്നവർക്കു കഴിയാറില്ല. എന്നാൽ, സ്ഥാനാർഥികളുടെ ഇമേജ് അങ്ങനെ അല്ല.