Tuesday, February 26, 2019 12:17 AM IST
2019 ഫെബ്രുവരി 4 - ാം തീയതി യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സന്ദർശനത്തിനൊടുവിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പ. ഫ്രാൻസിസ് മാർപ്പാപ്പയും അൽ - അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ - തായ്യെബും പാശ്ചാത്യ പൗരസ്ത്യ ഇസ്ലാമിക നേതാക്കളും ലോകസമാധാനത്തിനും ഒത്തൊരുമിച്ച് ജീവിക്കുന്നതിനും ആയുള്ള മാനവ സാഹോദര്യം എന്ന രേഖയിൽ ഒപ്പുവച്ചപ്പോൾ ആഴമായ മാനവികതയിലധിഷ്ഠിതമായ ഒരു നവലോകസൃഷ്ടിയുടെ രൂപവൽക്കരണത്തിനാവശ്യമായ യഥാർഥ ഒരു ചട്ടക്കൂട് വെളിച്ചം കണ്ടു. 800 വർഷങ്ങൾക്ക് മുന്പ് വി. ഫ്രാൻസിസ് അസീസി സുൽത്താൻ അൽ - മാലിക് അൽ - കാമിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു സമുന്നത ക്രൈസ്തവ ആചാര്യനും മുസ്ലിം ശ്രേഷ്ഠാചാര്യനും കൂടിക്കണ്ട ചരിത്രസംഭവത്തിൽ അതിന്റെ അനന്തരഫലമെന്നോണം ലോകജനതയ്ക്കായി പ്രത്യേകിച്ച് ലോകത്തിലെ രണ്ട് പ്രധാന മതജനവിഭാഗങ്ങൾക്കായി ഒരു പ്രമാണരേഖ രൂപപ്പെട്ടുവെന്നത് ഈ കൂടിക്കാഴ്ചയിലെ രജതരേഖതന്നെയാണ്.
സമാധാനത്തിനുവേണ്ടി ദാഹിക്കുന്നവരിൽ പ്രഥമനാണ് താനെന്ന പ. പിതാവിന്റെ പരിചയപ്പെടുത്തലിലൂടെ എല്ലാ മതാത്മകതയുടെയും അടിസ്ഥാന ചൈതന്യം സമാധാനമാണെന്ന് ഈ രേഖയിലൂടെ പ്രഘോഷിക്കപ്പെട്ടു. വിശ്വസാഹോദര്യത്തിന്റെ ഭണ്ഡാഗാരത്തിലേയ്ക്ക് നൽകപ്പെട്ട ഒരു നിധിതന്നെയെന്ന് ഈ രേഖയെ വിശേഷിപ്പിക്കാം. പ. ഫ്രാൻസിസ് പാപ്പയുടെ ഭാഷയിൽ അല്പാല്പമായി പോരാടിക്കൊണ്ടിരിക്കുന്ന ഒരു ലോകമഹായുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യത ഇവിടെ സുനിശ്ചിതമായി വ്യക്തമാക്കുന്നു. ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും വ്യക്തമായ പരിഹാരം നൽകുന്നതും മാനവികതയുടെ പാതയിൽ നിന്നു ലോകസമൂഹത്തെ വ്യതിചലിപ്പിക്കുന്ന അപകടകരമായ പ്രവർത്തനങ്ങൾക്കെതിരേ പ്രവചനാത്മകമായ മുന്നറിയിപ്പും അവയെ ധീരമായി നേരിടേണ്ടതിന്റെ കൃത്യമായ ദിശകളിലേക്കും ലോകത്തിന്റെ ശ്രദ്ധയെ ആകർഷിക്കാൻ ഈ രേഖയിലൂടെ ഈ രണ്ട് ആത്മീയാചാര്യന്മാർക്കായി എന്നത് ഈ കാലഘട്ടത്തിലെ ഭാവാത്മകമായ ഒരു നേട്ടം തന്നെയാണ്. വിശ്വമാനവികതയുടെ യഥാർഥ രൂപങ്ങളെ പുറത്തെടുക്കാൻ സഹോദര്യത്തിന്റെ ഉറവിടങ്ങളിലേയ്ക്ക് വെളിച്ചം കൊടുക്കുവാൻ നടത്തിയ ആത്മാർഥമായ ഒരു ശ്രമം എന്ന നിലയിൽ ഈ പ്രമാണരേഖ ഏറ്റവും ആദരിക്കപ്പെടുന്നു.
വിശ്വാസത്തിലധിഷ്ഠിതമായ ജീവിതക്രമത്തിന്റെ അടയാളങ്ങളായ സ്നേഹവും കരുണയും നീതിയും സഹിഷ്ണുതയും ബഹുസ്വരതയുമെല്ലാമാണ് മതങ്ങളുടെ ആത്മാവെന്ന് രണ്ട് പരമാചാര്യന്മാരും ചേർന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ലോകം നേരിടുന്ന ഭീകരപ്രവർത്തനങ്ങൾക്കും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കും വിരാമം കുറിക്കുവാനുള്ള സഹോദര്യത്തിന്റെ സുവിശേഷം തന്നെയാണ് ഈ പ്രമാണ രേഖ.
ദൈവത്തിലുള്ള വിശ്വാസം മനുഷ്യനെ ഐക്യപ്പെടുത്തുകയും സാഹോദര്യത്തിന്റെ ശൃംഖലയിൽ കൂട്ടിക്കെട്ടുകയും ചെയ്യുന്നു. ദൈവത്തിലുള്ള വിശ്വാസം ഒരിക്കലും വിഭജിക്കപ്പെടുന്നില്ല. പ്രത്യുത അത് ഐക്യത്തിന്റെ സംഗമമാകുന്നു. ദൈവത്തിലുള്ള വിശ്വാസം മനുഷ്യനെ കൈകോർക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം ക്ഷയിക്കുന്പോഴാണ് സംശയം ബലപ്പെടുന്നതും അതിന്റെ ഉപോല്പന്നമെന്നനിലയിൽ അരാജകത്വമുണ്ടാകുകയും ചെയ്യുന്നത്. ദൈവം കേന്ദ്രസ്ഥാനത്തുണ്ടാകുന്പോൾ മാത്രമാണ് ഭദ്രമായ മാനവികത നിലനിൽക്കൂ.
മതാത്മകമായ മാനവികതയിലാണ് സഹോദര്യത്തിന്റെ വേരുകൾ പിടിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മതങ്ങളിലൂടെ തന്നെയാവണം സഹോദര്യത്തിന്റെ ശുദ്ധമായ പ്രവാഹം അനസ്യൂതമായി സമൂഹത്തിലുണ്ടാവേണ്ടതെന്നും ഇരു മതാചാര്യന്മാരും വിലയിരുത്തി. മനുഷ്യർ ദൈവത്തിന്റെ പുത്രന്മാരും പുത്രികളുമായതിനാൽ എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരായി വർത്തിക്കണമെന്നും മതപരമായ ആക്രമണങ്ങൾക്കും വിദ്വേഷത്തിനും യഥാർഥമതാത്മക ജീവിതക്രമത്തിൽ ഇടമില്ലെന്നും നിരീക്ഷിച്ച് ആക്രമണത്തിന്റെ എല്ലാ രൂപങ്ങളെയും ഈ രേഖ തിരസ്കരിച്ചു. അപരനെ സ്നേഹിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നതിലാണ് മതാത്മകജീവിതത്തിന്റെ യഥാർഥമുഖമെന്ന് ഈ രേഖ പഠിപ്പിക്കുന്നു. ലോക സമാധാന നിർമിതിയിൽ മതങ്ങൾക്കുള്ള സുപ്രധാനമായ സ്ഥാനം ഈ രേഖ ഉൗന്നിപ്പറയുന്നു. ഒപ്പം പാർശ്വവത്കൃതമല്ലാത്ത ഒരു ലോകസൃഷ്ടിയുടെ രൂപവൽക്കരണത്തിനും നിലനിൽപ്പിനും മതങ്ങൾ നൽകുന്ന സംഭാവന അമൂല്യമാണെന്നും ഇവിടെ വൃക്തമാക്കുന്നു. ഈ പ്രമാണ രേഖലോകത്തിലുള്ള എല്ലാ മനുഷ്യർക്കുമിടയിൽ അനുരജ്ഞനത്തിനും സാഹോദര്യത്തിനുമുള്ള ആഹ്വാനമാണ്. വിവിധ രാജ്യങ്ങളിലെ കലാലയങ്ങളിൽ ഈ പ്രമാണരേഖ പഠനവിധേയമാക്കുകയും സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിലുള്ളവർ ഈ പ്രമാണ രേഖയുടെ ചൈതന്യം മനസിലാക്കി പ്രവർത്തിക്കാൻ തയാറാവുകയും ചെയ്യുന്പോൾ നവമായ ഒരു സഹോദര്യ സംസ്കാരം ഉദിക്കും.
ഈ പ്രമാണ രേഖയുടെ പ്രശസ്തമായ ആശയങ്ങൾ സൂക്ഷ്മമായി പ്രതിപാദിക്കുന്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ സുപ്രധാനമാണ്. എല്ലാ മനുഷ്യ വ്യക്തികളെയും അവകാശങ്ങളിലും കടമകളിലും അന്തസിലും തുല്യമായി സൃഷ്ടിക്കുകയും അവരോട് സഹോദരീസഹോദരന്മാരെപോലെ ജീവിച്ച് ഭൂമി നിറയാനും നന്മയുടെയും സ്നേഹത്തിന്റെയും സമാധനത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യണമെന്ന ദൈവഹിതം നമ്മുടെ ലോക വ്യവസ്ഥിതിയിൽ അനുവർത്തിക്കപ്പെടണം. ദൈവം എല്ലാവരോടും സവിശേഷമായി സന്പന്നരോടും ആസ്തിയുള്ളവരോടും സഹായിക്കാൻ കല്പിച്ചിട്ടുള്ള ദരിദ്രർ, വൃദ്ധർ, അനാഥർ, കുട്ടികൾ, രോഗികൾ, വിധവകൾ, ഭിന്നശേഷിക്കാർ, അഭയാർഥികൾ, ദുർബലർ എന്നിങ്ങനെ ഏറ്റവും അത്യാവശ്യത്തിലായിരിക്കുന്നവരുടെ ഹൃദയം പങ്കിടുന്നുവെന്നും അതിനാൽ ഏറ്റവും ആവശ്യത്തിലായിരിക്കുന്നവർക്കും പ്രാന്തവൽക്കരിക്കപ്പെട്ടവർക്കും നമ്മുടെ സമൂഹത്തിൽ ഇടം കൊടുക്കപ്പെടുന്ന സാഹചര്യം രൂപപ്പെടണം. ദൈവം കേന്ദ്രത്തിലെത്തുന്ന ഒരു ജനതയുടെ മുഖമുദ്രയാണ് സാഹോദര്യത്തിന്റെ ഈ കൂട്ടായ്മ.
ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ സുപ്രധാന ചുമതലയെന്നും ജീവനെ സംരക്ഷിക്കാതെ മനുഷ്യവംശത്തിന് നിലനിൽപ്പ് അസാദ്ധ്യവുമാണ് എന്നതും ഗൗരവമായി കണക്കിലെടുക്കണം. ജീവൻ ആരംഭം മുതൽ സ്വഭാവികമായ അന്ത്യം വരെ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയാണ് സഹോദര്യത്തിന്റെ അടിസ്ഥാനപ്രമാണം. ജീവന് ഭീഷണിയാകുന്ന കൂട്ടക്കൊലകൾ, ഭീകരപ്രവർത്തനം, മനുഷ്യക്കടത്ത്, ഗർഭഛിദ്രം, ദയാവധം തുടങ്ങിയവ എല്ലാം തീർച്ചയായും അപലപിക്കപ്പെടണം. ഭീകരപ്രവർത്തനം ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയും പരിഭ്രാന്തിയും ഭീതിയും പരത്തുകയും വിദ്വേഷവും പകയും പടർത്തുകയും ചെയ്യും. മതത്തിന്റെ പേരിലുള്ള ഭീകരപ്രവർത്തനങ്ങൾ ഏറ്റവും വേദനാജനകവും വൈരുദ്ധ്യാത്മകവുമാണ്.
ഓരോ വിശ്വാസജനവിഭാഗത്തിനും ആരാധനയ്ക്കുള്ള അവകാശം സംരക്ഷിക്കപ്പെടണം. പരസ്പരബഹുമാനവും ആദരവും വിവിധ മതസ്ഥരോട് പുലർത്താനും അതുവഴി ദൈവത്തിന്റെ ഹൃദയത്തിൽ പ്രപഞ്ചത്തിലെ സർവതിനും ഇടമുണ്ടെന്ന സത്യം അംഗീകരിച്ച് മൗലികവാദങ്ങൾക്കല്ല പ്രത്യുത സഹിഷ്ണുതയുടെ പ്രബോധനങ്ങൾക്കാണ് ഇന്ന് പ്രാധാന്യം. വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും ചരിത്രപ്രധാനമായ സ്ഥലങ്ങളും സംരക്ഷിക്കുന്നതിൽ എല്ലാവരുടെയും വിശാലമായ കാഴ്ചപ്പാട് ഉണ്ടാവണം.
ശിശുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. കുടുംബാന്തരീക്ഷത്തിൽ വളരുന്നതിനും, പോഷകാഹാരം ലഭിക്കുന്നതിനും, വിദ്യാഭ്യാസത്തിനും ശിശുക്കൾക്കുള്ള അവകാശം നിശ്ചയമായും സംരക്ഷിക്കപ്പെടണം. ലോകത്തിന്റെ ഒരു ഭാഗത്തും ഒരു ശിശുവിനും ഇത് നിഷേധിക്കപ്പെടരുത്. സൈബർ ലോകത്തിന്റെ വികാസത്തിൽ ശിശുക്കളുടെ വ്യക്തിത്വ രൂപവൽക്കരണത്തിൽ സംഭവിക്കാവുന്ന മൂല്യച്യുതികൾ മുൻകൂട്ടിക്കണ്ട് അപകടം ഒഴിവാക്കണം. സ്ത്രീകളുടെ അന്തസും അഭിമാനവും എല്ലായിടത്തും പരിരക്ഷിക്കപ്പെടണം. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന മനുഷ്യത്വരഹിതവും പ്രാകൃതവുമായ എല്ലാ ശൈലികളും അവസാനിക്കപ്പെടണം. സ്ത്രീയെ ഉപഭോഗസംസ്കാരത്തിന്റെ ഒരു ഉല്പന്നമായിക്കാണുന്ന എല്ലാ പ്രവണതകളും നിർബന്ധമായും നീക്കപ്പെടണം.
വികസനം, പുരോഗതി എന്നിവയ്ക്ക് ശരിയായ വ്യാഖ്യാനമുണ്ടാവണം. വികസനം സമൂഹത്തിലെ ഏറ്റവും താഴ്ന്ന തട്ടിലുള്ള അവസാന വ്യക്തിക്കും ഗുണകരമായി ഭവിക്കുന്നുവെന്ന് ഉറപ്പാക്കപ്പെടണം. എങ്കിൽ മാത്രമെ വികസനം വിജയമാകൂ. പുരോഗതിയുടെ അടിത്തറ സാമൂഹ്യ നീതിതന്നെയാവണം. ലാഭക്കൊതി ഹൃദയത്തെ ജീവനില്ലാത്തതാക്കുന്നുവെന്ന് ലോകത്തെ ഓർമിപ്പിക്കാൻ മതങ്ങൾക്ക് കടമയുണ്ട്. മതങ്ങൾ ഏറ്റവും എളിയവരും ചെറിയവരുമായവരുടെ ശബ്ദം ആയിരിക്കണം. മതങ്ങൾ ദരിദ്രരുടെ ഭാഗത്ത് നിലകൊള്ളണം. അനീതിയുടെ അവസ്ഥയിൽ മതങ്ങളുടെ കണ്ണുകൾ അടയരുത്. അനീതിയോട് യാതൊരു ഒത്തുതീർപ്പും മതങ്ങൾ വച്ചു പുലർത്തരുത്. പ്രകൃതിയുടെ സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ നീതി പൂർവമായ ഉപയോഗവും സഹോദര്യത്തിന് അത്യാവശ്യമാണ്.
പ്രാർഥനയും, മതസംവാദവും മതബോധനവുമെല്ലാം സമാധാനവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കാൻ സഹായകമാണ്. യഥാർഥമതബോധനം ഇല്ലാതെ വരുന്പോൾ മൗലികവാദങ്ങൾക്ക് ഇടം കിട്ടുന്നു. ഭൗതികവാദത്തിന്റെയും മൗലികവാദത്തിന്റെയും സ്വാധീനങ്ങളിൽ നിന്നും കുട്ടികൾക്കും യുവജനങ്ങൾക്കും മോചനം നേടിക്കൊടുക്കുന്നതിന് വിദ്യാഭ്യാസവും മതസംവാദവും മതബോധനവും പ്രാർഥനയും സഹായിക്കും.
ഹൃദയങ്ങളെ ഐക്യപ്പെടുത്തുകയും മനുഷ്യാത്മാവിനെ ഉയർത്തുകയും ചെയ്യുന്ന ദൈവവിശ്വാസത്തിന്റെ മഹത്ത്വത്തിനുള്ള സാക്ഷ്യമാണ് ഈ പ്രമാണരേഖ. സാർവത്രിക സമാധാനം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ കാലിക പ്രധാനമാണ് ഈ പ്രമാണരേഖ.
മാർ ജേക്കബ് മുരിക്കൻ
(പാലാ രൂപത സഹായ മെത്രാനാണ് ലേഖകൻ)