Wednesday, February 27, 2019 11:35 PM IST
കേരള നിയമപരിഷ്കരണ കമ്മീഷൻ ദി കേരള ചർച്ച് (പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റ്യൂഷൻ) ബിൽ 2019 എന്ന പേരിൽ, കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡ്രാഫ്റ്റ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ സാഹചര്യത്തിൽ കേരളത്തിലെ കത്തോലിക്കാസഭയുടെ പ്രതികരണം ഏവരുടെയും ശ്രദ്ധയിലേക്ക് അറിയിക്കുന്നു.
കേരളത്തിലെ ക്രൈസ്തവസഭകളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഫണ്ടുകളും സത്യസന്ധവും സുതാര്യവുമായ വിധത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഇക്കാര്യത്തിൽ തെറ്റായ എന്തെങ്കിലും നടപടികളുണ്ടായാൽ അതിനു പരിഹാരമുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ചർച്ച് ബിൽ 2019 കൊണ്ടുവരുന്നതെന്നാണ് അതിന്റെ ഡ്രാഫ്റ്റിൽ പറഞ്ഞിട്ടുള്ളത്. ക്രൈസ്തവസഭകളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് നിലവിൽ നിയമങ്ങളില്ലാത്ത പശ്ചാത്തലത്തിലും സഭയുടെ സ്വത്തുക്കൾ ശരിയായ മണ്ഡലങ്ങളിൽ ആലോചനകൂടാതെ അന്യാധീനപ്പെടുത്തുകയും പണയപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ സഭയ്ക്കു സാന്പത്തികനഷ്ടം ഉണ്ടാക്കുകയും ഭക്തരുടെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലുമാണു പ്രസ്തുത ബില്ലെന്നും ഇപ്പോൾ സഭാസ്വത്തുക്കളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്ന നിയമസംവിധാനമില്ല എന്നും സഭാസ്വത്തുക്കളുടെ കൈമാറ്റങ്ങളെയും ദുരുപയോഗത്തെയുംകുറിച്ചു പരാതിപ്പെടാൻ ഭക്തർക്ക് ഒരു വേദിയില്ല എന്നും ബില്ലിന്റെ ലക്ഷ്യങ്ങളെയും കാരണങ്ങളെയും കുറിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു. സഭയുടെ അത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു നിയമം ഉണ്ടാകേണ്ടത് ആവശ്യമാണെന്നു സർക്കാരിനു ബോധ്യമായതിനാലാണു പ്രസ്തുത ബില്ലെന്നും പറഞ്ഞിരിക്കുന്നു.
ഇക്കാരണങ്ങളാൽ, സർക്കാർ പ്രസ്തുത ആവശ്യങ്ങൾക്കായി ഒരു ട്രൈബ്യൂണൽ സ്ഥാപിക്കുമെന്നും, സഭകളുടെ വസ്തുവകകളുടെയും ഫണ്ടിന്റെയും കൈകാര്യത്തെക്കുറിച്ചുള്ള ഏതു തർക്കത്തെ സംബന്ധിച്ചും ആ സഭാവിഭാഗം സ്വീകരിച്ച തീരുമാനംകൊണ്ടു തൃപ്തിപ്പെടാത്ത ഏതൊരു സഭാംഗത്തിനും പ്രസ്തുത ട്രൈബ്യൂണലിൽ പരാതി നല്കാവുന്നതാണെന്നും തർക്കവിഷയത്തിൽ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥചെയ്തിരിക്കുന്നു.
വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവും
ഇപ്രകാരം ഒരു നിയമമുണ്ടാക്കുന്നതിനു ന്യായീകരണമായി നിർദിഷ്ടബില്ലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനു നിലവിൽ ഒരു നിയമവുമില്ല എന്നു പറഞ്ഞിരിക്കുന്നതു തെറ്റാണ്. കത്തോലിക്കാസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഈ രാജ്യത്തു നിലവിലുള്ള സിവിൽ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങൾക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. ഏതെങ്കിലും നിയമലംഘനമുണ്ടായാൽ ബന്ധപ്പെട്ട സഭാധികാരികളെയോ സിവിൽ കോടതികളെയോ സമീപിച്ചു പരിഹാരം തേടുന്നതിനുള്ള സംവിധാനം ഇപ്പോൾതന്നെ നിലവിലുണ്ട്. സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സുതാര്യമായും നീതിപൂർവമായും കൈകാര്യം ചെയ്യുന്നതിനും ദുരുപയോഗമോ, ദുർഭരണമോ ഉണ്ടായാൽ പരിഹാരമുണ്ടാക്കുന്നതിനും ഒരു പുതിയനിയമം വേണം എന്ന തെറ്റായ അടിസ്ഥാനത്തിലാണു നിർദിഷ്ടബിൽ തയാറാക്കിയിരിക്കുന്നത്.
കത്തോലിക്കാ സഭയോ സഭാംഗങ്ങളായ വിശ്വാസികളുടെ ഏതെങ്കിലും അംഗീകൃത സംഘടനയോ പ്രസ്ഥാനമോ ഇങ്ങനെ ഒരു നിയമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ഒരു പുതിയ നിയമത്തിന്റെ ആവശ്യകത അവർക്കാർക്കും അനുഭവപ്പെട്ടിട്ടില്ല, ബോധ്യപ്പെട്ടിട്ടുമില്ല. ക്രൈസ്തവസഭകളെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ താല്പര്യമുള്ളതുകൊണ്ടോ, വ്യക്തിപരമായ കാരണങ്ങളാൽ സഭയോടും സഭാധികാരികളോടും വിദ്വേഷം വച്ചുപുലർത്തുന്നതുകൊണ്ടോ മറ്റു നിക്ഷിപ്ത താത്പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മർദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സഭയിലെ അസംതൃപ്തരും ഒറ്റപ്പെട്ടവരുമായ ചിലരുടെമാത്രം ശബ്ദമാണ്; സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ല. അത്തരക്കാർ ആവശ്യപ്പെട്ടന്ന പേരിൽ ഒരു പുതിയനിയമം നിർദേശിക്കാൻ മുതിർന്ന നിയമപരിഷ്കരണ കമ്മീഷന്റെ നടപടി ആശങ്കാജനകവും അതിനുപിന്നിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദവുമാണ്.
ഭരണഘടനാവിരുദ്ധം
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ അടിസ്ഥാനഘടനയും അടിസ്ഥാനസ്വഭാവങ്ങളും മാറ്റത്തക്കവിധം ഇന്ത്യയുടെ ഭരണഘടന ഭേദഗതിചെയ്യാൻ പാർലമെന്റിനുപോലും അധികാരമില്ല എന്നു സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യഘടകമാണ്.
ഇന്ത്യൻ റിപ്പബ്ലിക്കിനു മതേതര സ്വഭാവം നല്കുന്ന ഭരണഘടനയിലെ സുപ്രധാന വകുപ്പുകളിൽ ഒന്നാണ് ആർട്ടിക്കിൾ 26. പ്രസ്തുത വകുപ്പുപ്രകാരം ഓരോ മതത്തിനും അല്ലെങ്കിൽ അതിന്റെ ഏതു വിഭാഗത്തിനും പൊതുവായ ക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയ്ക്കു വിധേയമായി താഴെപ്പറയുന്ന അവകാശങ്ങൾ ഉണ്ടായിരിക്കും:
എ) മതപരവും പരസ്നേഹപ്രവർത്തനപരവുമായ ലക്ഷ്യങ്ങളുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും ഉള്ള അവകാശം,
ബി) മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനുള്ള അവകാശം,
സി) ജംഗമവസ്തുക്കളും സ്ഥാവരവസ്തുക്കളും സന്പാദിക്കാനും ഉടമസ്ഥത നിലനിർത്താനുമുള്ള അവകാശം,
ഡി) അത്തരം വസ്തുക്കൾ നിയമാനുസൃതം ഭരിക്കാനും പരിപാലിക്കാനുമുള്ള അവകാശം.
സ്ഥാവര ജംഗമ വസ്തുക്കൾ സ്വന്തമാക്കിവയ്ക്കാനും സന്പാദിക്കാനുമുള്ള അവകാശം മാത്രമല്ല ആർട്ടിക്കിൾ 26 ഉറപ്പു നല്കുന്നത്; നിയമാനുസൃതം അവയെ ഭരിക്കാനുള്ള അവകാശവുമാണ്. ആർട്ടിക്കിൾ 26 ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളെ പൊതുക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയൊഴികെ മറ്റൊരു കാരണത്തിന്റെയും പേരിൽ നിഷേധിക്കാനോ പരിമിതിപ്പെടുത്താനോ നിയന്ത്രിക്കാനോ സർക്കാരിനും നിയമനിർമാണസഭയ്ക്കും അധികാരമില്ല. നിർദിഷ്ട ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം പൊതുക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയുടെ സംരക്ഷണമല്ല. ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിൽ പൊതുക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളതായി ചൂണ്ടിക്കാണിച്ചിട്ടില്ല. അതുകൊണ്ട്, തികച്ചും ഭരണഘടനാവിരുദ്ധമായ ഒരു നിയമമുണ്ടാക്കി ക്രൈസ്തവസഭകളുടെ ഭരണഘടനാദത്തമായ മൗലികാവകാശങ്ങളെ നിഷേധിക്കാനും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും മേൽ വിശ്വാസികളല്ലാത്തവരുടെ നിയന്ത്രണം ഏർപ്പെടുത്താനുമുള്ള ഗൂഢശ്രമം ഈ ബില്ലിനു പിന്നിലുണ്ട്.
വസ്തുതാവിരുദ്ധം
സഭാവക സ്വത്തുക്കളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്ന നിയമസംവിധാനവും അത്തരം കൈമാറ്റങ്ങളെയും ദുരുപയോഗത്തെയുംകുറിച്ചു പരാതിപ്പെടാൻ വേദികളും നിലവിലില്ല എന്ന കാരണമാണു ബില്ലിൽ പറഞ്ഞിട്ടുള്ളത്. ഇതു വസ്തുതാവിരുദ്ധമാണ്. സഭാവസ്തുക്കളുടെ ഭരണത്തെയും കൈമാറ്റത്തെയും സംബന്ധിക്കുന്ന കാനൻ നിയമങ്ങളുണ്ട്. പ്രസ്തുത കാനൻ നിയമങ്ങളനുസരിച്ചു ഭരണം നടത്താൻ സഭയ്ക്കു മൗലികാവകാശമുണ്ട്. കാനൻ നിയമത്തിലെ അത്തരം വ്യവസ്ഥകളും അവയുടെ പ്രയോഗവും പൊതുക്രമസമാധാനത്തിനും ധാർമികതയ്ക്കും ആരോഗ്യത്തിനും എതിരാണെങ്കിൽ മാത്രമേ സ്റ്റേറ്റിന് ഇടപെടാൻ കഴിയുകയുള്ളൂ. നിർദിഷ്ട ബില്ലിൽ അത്തരം ആരോപണങ്ങളൊന്നുമില്ല. മാത്രവുമല്ല, മതവിഭാഗങ്ങളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തെ നിയമങ്ങളുടെലംഘനം എന്തെങ്കിലും ഉണ്ടായാൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഇപ്പോൾത്തന്നെ നിയമങ്ങളുണ്ട്.
സഭാസ്വത്തുക്കളുടെ രജിസ്ട്രേഷൻ, ട്രാൻസ്ഫർ, ഇൻഹറിറ്റൻസ് മുതലായവയും ഫീസ് ഒടുക്കൽ, നികുതി ഒടുക്കൽ എന്നിവയും അവയെ സംബന്ധിച്ച സിവിൽ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണു നടത്തേണ്ടത്. ആ വകകാര്യങ്ങൾ പാലിക്കപ്പെടുന്നുമുണ്ട്. രാജ്യത്തിന്റെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നിർദേശിക്കുന്ന രജിസ്ട്രേഷനുകളും അനുവാദങ്ങളും ലഭ്യമാക്കിയും കാലാകാലങ്ങളിൽ നടപ്പിൽവരുന്ന ഓഡിറ്റ് നിയമങ്ങൾ കൃത്യമായി പാലിച്ചും ചട്ടപ്രകാരമുള്ള റിട്ടേണുകളും രേഖകളും സമർപ്പിച്ചും നിയമാനുസരണമുള്ള അടവുകളും ഫീസുകളും ഒടുക്കിയും രാജ്യത്തു നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ടാണു സഭാവകസ്വത്തുവകകൾ കൈകാര്യം ചെയ്യുന്നതും സ്ഥാപനങ്ങൾ നടത്തുന്നതും.
ഭരണഘടനയിലെ ആർട്ടിക്കിൾ 26-ന്റെ വെളിച്ചത്തിൽ മതവിഭാഗത്തിന്റെ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കേണ്ടത് എങ്ങനെയെന്നും ആരെന്നും നിശ്ചയിക്കേണ്ടത് അതിലെ അംഗങ്ങളാണ്. സ്റ്റേറ്റിനോ ബാഹ്യശക്തികൾക്കോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. സഭയുടെ ഏതെങ്കിലും ഒരംഗത്തിന് ഇപ്പോഴത്തെ വ്യവസ്ഥിതി തൃപ്തികരമല്ലെങ്കിൽ അയാൾ തന്റെ വീക്ഷണം സഭയെക്കൊണ്ട് അംഗീകരിപ്പിക്കാൻ പരിശ്രമിക്കണം. ഉചിതമായ വേദികളിൽ അത്തരം ആവശ്യങ്ങൾ ഉന്നയിക്കണം. അവയിൽ സഭയുടെ നിയമങ്ങൾ അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തിയോ സംഘമോ തീരുമാനമെടുക്കണം. പാരിഷ് കൗണ്സിൽ, പാസ്റ്ററൽ കൗണ്സിൽ, ഫിനാൻസ് കൗണ്സിൽ തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യസംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തണം. അതിനു ശ്രമിക്കാത്തവരും ശ്രമിച്ചു പരാജയപ്പെട്ടവരും സർക്കാരിന് ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ സർക്കാരിനോട് അപേക്ഷിക്കുന്നത് ന്യായമല്ല; നീതിയല്ല, ജനാധിപത്യവിരുദ്ധവുമാണ്.
കൂടാതെ, ജനാധിപത്യത്തെ സംബന്ധിച്ച രാഷ്ട്രീയ സങ്കല്പം കുടുംബങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, അസോസിയേഷനുകൾ, മതവിഭാഗങ്ങൾ എന്നിവയുടെ കാര്യത്തിൽ പൂർണമായും പ്രയോഗിക്കാൻ സാധ്യമല്ല. സഭയിലെ ഇപ്പോഴത്തെ സന്പ്രദായം കാലത്തിന്റെ പരീക്ഷയ്ക്കു വിധേയമായിട്ടുള്ളതാണ്. സഭയുടെ ഏതെങ്കിലും അംഗീകൃതസമിതിയോ ഫോറമോ ബില്ലിൽ നിർദേശിച്ചിട്ടുള്ള പുതിയ സന്പ്രദായം സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായി വന്നാൽ, അവ സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു സഭതന്നെയാണ്.
കൂടുതൽ ജനാധിപത്യമോ കാര്യക്ഷമതയോ വളർത്താനെന്ന ഭാവേന പുതിയ നിയമനിർമാണം നടത്താൻ സ്റ്റേറ്റിന് അധികാരമില്ല. കൂടാതെ, ബില്ലിൽ നിർദേശിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകൾ ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് സഭാവിശ്വാസികളുടെ നിരീക്ഷണം.
യുക്തിസഹമല്ലാത്ത വാദങ്ങൾ
വഖഫ് ബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ സംവിധാനങ്ങളും അവയെ ബാധിക്കുന്ന നിയമങ്ങളും ചൂണ്ടിക്കാട്ടി ക്രൈസ്തവരുടെ കാര്യത്തിൽ സമാനസംവിധാനങ്ങൾ എന്തുകൊണ്ടു പാടില്ല എന്നു ചോദിക്കുന്നതു യുക്തിസഹമല്ല. വഖഫ് ബോർഡുകളും ദേവസ്വം ബോർഡുകളും സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല ക്രൈസ്തവസഭകളുടെ സ്വത്തിന്റെയും സ്ഥാപനങ്ങളുടെയും കാര്യത്തിൽ നിലവിലുള്ളത്. ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള മതപരമായ അവകാശങ്ങളും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സുതാര്യവും നീതിപൂർവകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവിൽ നിയമങ്ങളും ക്രൈസ്തവ സഭകളുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിൽ അത്തരം സംവിധാനങ്ങളെ അനാവശ്യവും അപ്രസക്തവുമാക്കുന്നു.
ഇപ്പോൾ നിർദേശിക്കപ്പെട്ട ബിൽ നിയമമായിത്തീർന്നാൽ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ സമാധാനപൂർണവും ക്രമാനുസൃതവുമായ ഭരണം തർക്കങ്ങൾകൊണ്ടും വ്യവഹാരങ്ങൾകൊണ്ടും നശിപ്പിക്കപ്പെടുമെന്നതിൽ സംശയമില്ല. സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സഭാധികാരികളുടെ കൈയിൽ നിന്നെടുത്തു സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢലക്ഷ്യം ഈ ബില്ലിന്റെ പിറകിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം ഒരു നിയമമുണ്ടാക്കുന്നതിനു സർക്കാരിനുതന്നെ ഉദ്ദേശ്യമില്ലെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 26 ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നതും ഭരണഘടനയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതനിരപേക്ഷതയുടെ ചൈതന്യത്തിനു നിരക്കാത്തതും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സമാധാനപൂർണമായ നടത്തിപ്പിന് വിഘാതമുണ്ടാക്കുന്നതുമായ ഇത്തരം ഒരു നിയമനിർമാണ ശ്രമത്തിൽനിന്നും കേരളനിയമപരിഷ്കരണ കമ്മീഷൻ പിന്മാറണം.
നിയമ പരിഷ്കരണ കമ്മീഷൻ പ്രസിദ്ധീകരിച്ച ബിൽ പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും അതിന്റെ പരിണിതഫലങ്ങൾ അതീവഗുരുതരമാണ്. ഇത്തരം ഒരു നീക്കം നിയമപരിഷ്കരണ കമ്മീഷനിൽ നിന്നുണ്ടായത് അങ്ങേയറ്റം നിർഭാഗ്യകരവും അപലപനീയവുമാണ്. എന്നിരുന്നാലും കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരം സഭയുടെ നിലപാട് നിശ്ചിത സമയപരിധിക്കുള്ളിൽ കമ്മീഷനെ അറിയിക്കുന്നതാണ്. നിർദിഷ്ട ബിൽ നല്കുന്ന അപകടസൂചനകളും ഉയർത്തുന്ന വെല്ലുവിളികളും മനസിലാക്കി ജാഗ്രതയോടെ പ്രവർത്തിക്കാൻ മുഴുവൻ വിശ്വാസികളെയും പൊതുസമൂഹത്തെയും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.