Saturday, March 2, 2019 12:25 AM IST
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
അഭിനന്ദൻ വർധമാൻ, ബാലാകോട്ട്, മിഗ് 21 ബൈസണ്, മിറാഷ് 2000, എഫ് 16 തുടങ്ങിയ പേരുകൾ മിക്കവരുടെയും മനസിൽ തറച്ചു. സിനിമയ്ക്കു പറ്റിയ സംഭവങ്ങളായതിനാൽ ഇതേ പേരുകളിൽ തിരക്കഥകളും സിനിമകളും വരാൻ വൈകിയേക്കില്ല. ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്പോഴും ഇന്ത്യയുടെ വീരയോദ്ധാവ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ സുരക്ഷിതമായി രാജ്യത്തു തിരിച്ചെത്തിയതു വളരെ സന്തോഷകരമായി.
മാതൃരാജ്യത്തെ ആക്രമിക്കാനെത്തിയ പാക് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനത്തെ തുരത്തിയോടിക്കുകയും വെടിവച്ചിടുകയും ചെയ്ത ധീരനാണ് അഭിനന്ദൻ. ഇന്ത്യയുടെ രക്ഷകനായി ആകാശത്തു വീരഗാഥ രചിച്ച വൈമാനികൻ പാക് പിടിയിലായപ്പോഴും ധീരത കൈവിടാനോ വിലപ്പെട്ട രഹസ്യങ്ങൾ പങ്കുവയ്ക്കാനോ തയാറായില്ല. മരണം വരെയും മാതൃരാജ്യത്തിനുവേണ്ടി ധീരമായി പോരാടുമെന്ന സൈനിക പ്രതിജ്ഞ അന്തസായി നിറവേറ്റി. അഭിനന്ദൻ രാജ്യത്തെ 130 കോടി ജനതയുടെയും അഭിനന്ദനം പൂർണമായി അർഹിക്കുന്നു.
• അർഹനാണ് അഭിനന്ദൻ
ഇന്ത്യ- പാക് അതിർത്തിയിലെ വാഗയിൽ ഇന്നലെ വൈകുന്നേരം അഭിനന്ദനു ലഭിച്ച വൻ സ്വീകരണം രാജ്യത്തെ ജനങ്ങളുടെ വികാരം പ്രകടമാക്കുന്നതായി. ജനീവ കണ്വൻഷൻ നടപടിക്രമങ്ങളനുസരിച്ച് വലിയ ആഘോഷത്തോടെയുള്ള കൈമാറ്റത്തിനു തടസമുണ്ടായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അടക്കമുള്ള പ്രമുഖർ അഭിനന്ദനെ വരവേൽക്കാൻ വാഗ അതിർത്തിയിൽ ചെല്ലാൻ ആഗ്രഹിച്ചെങ്കിലും നടപടിക്രമങ്ങളുടെ സങ്കീർണത മനസിലാക്കി പിന്മാറുകയായിരുന്നു.
അഭിനന്ദനെപ്പോലെയുള്ള ലക്ഷക്കണക്കിനു സായുധസേനാംഗങ്ങൾക്കു രാജ്യത്തിന്റെ അഭിവാദ്യം എന്നുമുണ്ടാകും. രാജ്യസുരക്ഷ കാക്കാനായി സ്വന്തം ജീവൻ പോലും ബലികൊടുക്കാൻ തയാറായി നിതാന്ത ജാഗ്രതയിൽ നിലകൊള്ളുന്ന കര, വ്യോമ, നാവിക സേനാംഗങ്ങളും എന്നും രാജ്യത്തിന്റെയാകെ അഭിമാനമാണ്. സംഘർഷമുണ്ടാകുന്പോൾ ഒരു നിമിഷം പോലും ഉറങ്ങാതെ ശത്രുവിനെ നേരിടാൻ സദാ ജാഗരൂകരായിരിക്കുകയെന്നതു തന്നെ വലിയ കാര്യമാണ്.
• സുസജ്ജമാണു സേനകൾ
സൈന്യത്തോടൊപ്പം ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സെപ്ഷൽ ഫ്രോണ്ടിയർ ഫോഴ്സ്, ആസാം റൈഫിൾസ്, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എൻഎസ്ജി, സശസ്ത്ര സീമാ ബൽ തുടങ്ങിയ കേന്ദ്ര അർധസൈനിക സേനകളും എസ്പിജി, റെയിൽവേ സുരക്ഷാ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവർ മുതൽ വിവിധ സംസ്ഥാനങ്ങളിലെ സായുധ പോലീസും ഹോം ഗാർഡുകളുമെല്ലാം ദേശസുരക്ഷയിലെ സുപ്രധാന ഘടകങ്ങളാണ്.
ഇന്ത്യക്ക് നിലവിൽ 14,43,921 കര, നാവിക, വ്യോമ സേനാംഗങ്ങളും 11,55,000 റിസർവ് സേനാംഗങ്ങളുമുണ്ട്. അർധസൈനിക, സായുധ പോലീസ് വിഭാഗങ്ങളിലായി ഒന്നര ലക്ഷം പേരും ഒരു ലക്ഷത്തോളം റിസർവ് ആളുകളും രാജ്യസുരക്ഷയ്ക്കായി വേറെയും ജീവിതം അർപ്പിച്ചിട്ടുണ്ട്. സായുധ സൈനികരുടെ എണ്ണത്തിലും സൈനികമായ മറ്റു ശക്തിയിലുമല്ല പക്ഷേ, ഇന്ത്യയുടെ രക്ഷയും വളർച്ചയും.
ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയെ അവരുടെ ഏറ്റവും കരുത്തുള്ള കാലത്തു മുട്ടുകുത്തിച്ച് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തരാൻ അഹിംസയുടെ മാർഗമാണു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്വീകരിച്ചു വിജയിച്ചത്. സമാധാനത്തിന്റെ പാതയാണ് ഇന്ത്യയുടെ മഹത്തായ പാരന്പര്യം. പക്ഷേ മഹാത്മജിക്കു നേർക്കു നിറയൊഴിച്ചവരെ ആരാധിക്കുന്ന ഒരുവിഭാഗം രാജ്യത്തു ശക്തമാണെന്നതാണു കൂടുതൽ ആശങ്കാജനകം. അക്രമവും ഭയപ്പെടുത്തലും വിഭാഗീയതകളും മാത്രമല്ല ഇത്തരക്കാർ പ്രോത്സാഹിപ്പിക്കുന്നത്.
• പോർവിളികളും കപടതകളും
യുദ്ധത്തിനുവേണ്ടിയുള്ള മുറവിളികൾക്കു പിന്നിലും കപട ദേശീയവാദികളുണ്ടെന്നതാണു ശരി. ദേശസ്നേഹവും അമിത ദേശീയതയും രണ്ടും രണ്ടാണ്. ദേശസ്നേഹം എല്ലാ പൗരന്മാർക്കും അനിവാര്യവും നല്ലതുമാണ്. ദേശീയതാബോധവും വേണം. പക്ഷേ ദേശീയതയുടെ പേരിൽ കപടതയും വിദ്വേഷവും പാടില്ല. ആത്യന്തികമായി മനുഷ്യരെല്ലാം ഒന്നാണ്. ലോകമാകെ സ്നേഹത്തിലും സഹവർത്തിത്വത്തിലും സഹകരിച്ചും സഹായിച്ചും കഴിയുകയെന്നതാണു യഥാർഥ മാനവികത.
മാനവികതയുടെ മഹത്തായ മൂല്യങ്ങൾ സപാംശീകരിക്കുന്നവർക്ക് അമിത ദേശീയവാദം ഉയർത്തി അയൽരാജ്യങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനാകില്ല. എന്തിന്റെ പേരിലായാലും വിദ്വേഷവും തീവ്രവാദവും പാടില്ല. ഭീകരതയിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളാണിവ. ഭീകരതയ്ക്കെതിരേ പോരാടുന്ന ഇന്ത്യക്ക് ഒരു തരത്തിലുമുള്ള വിദ്വേഷം, തീവ്രവാദം, ഭീകരത എന്നിവയെ പരോക്ഷമായി പോലും പ്രോത്സാഹിപ്പിക്കാനാകില്ല.
ദൈവവിശ്വാസികളാണു മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത. വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെ വിളഭൂമിയുമാണിത്. എല്ലാവരെയും ഒരേപോലെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തപ്പോഴും ഭാരതത്തിന്റെ വിലപ്പെട്ട സംസ്കാരത്തിലും മൂല്യങ്ങളിലും വെള്ളം ചേർത്തിരുന്നില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മഹിമ എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ഏതാണ്ടെല്ലാ മതവിശ്വാസങ്ങൾക്കും ഇടംനൽകിയ മഹത്തായ സംസ്കാരം.
• ഭീകരതയ്ക്കു വളമിടുന്പോൾ
ഭാരത സംസ്കാരത്തെയും വിവിധ മതവിശ്വാസങ്ങളെയും രാഷ്ട്രീയമായ താത്പര്യങ്ങൾക്കുവേണ്ടി വർഗീയവത്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്നത്. ജമ്മു കാഷ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ഭടന്മാരുടെ വീരമൃത്യുവിനു കാരണമായ ചാവേർ ബോംബാക്രമണം ഭീകരതയ്ക്കെതിരായ വികാരം ശക്തമാക്കി. ആഗോളതലത്തിലും ഭീകരതയ്ക്കെതിരായ വികാരം ശക്തമായതിനു പിന്നാലെയാണു വിദേശ പിന്തുണയോടെ ഇന്ത്യയിലും നിരപരാധികളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പാക് മണ്ണിൽ നിന്നാണു ഭീകരസംഘടനകൾ ഇന്ത്യക്കെതിരായ അക്രമം നടത്തിയത്. അനേക വർഷങ്ങളായി തുടരുന്ന ഭീകരതയുടെ അടിവേരുകൾ അറക്കണമെന്നതിൽ അതിനാൽ തന്നെ ആർക്കും സംശയമില്ല.
പാക്കിസ്ഥാനിലെ സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയോടെയും സഹായത്തോടെയുമാണു ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തോയിബ എന്നിവ അടക്കമുള്ള നിരവധി ഭീകരസംഘടനകൾ പ്രവർത്തിക്കുന്നത്. പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരതയുടെ തലവനായ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ തന്നെയുണ്ടെന്നു പാക് വിദേശകാര്യമന്ത്രി തന്നെ പരസ്യമായി സമ്മതിക്കുകയും ചെയ്തു.
• തിരിച്ചടിയുടെ അവകാശം
പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്ഷ് ഭീകരസംഘടനയുടെ കേന്ദ്രത്തിൽ ബോംബ് വർഷിച്ച ഇന്ത്യയുടെ തീരുമാനത്തെ ജനങ്ങൾ സ്വാഗതം ചെയ്തതു സ്വാഭാവികമാണ്. ഇന്ത്യൻ വ്യോമസേന അഭിമാനം കാത്ത് ദൗത്യം പൂർത്തിയാക്കി പരിക്കേൽക്കാതെ രാജ്യത്തു തിരിച്ചെത്തുകയും ചെയ്തു. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾക്കോ സിവിലിയന്മാർക്കോ നേർക്കായിരുന്നില്ല ഇന്ത്യയുടെ ആക്രമണം.
വീണ്ടും ഭീകരാക്രമണം നടത്താനുള്ള ഭീകരപദ്ധതിയെക്കുറിച്ചു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അതിനെതിരേ പ്രതികരിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ട്. സ്വയം പ്രതിരോധിക്കാനായി മാത്രമുള്ള പരിമിതമായ വ്യോമാക്രമണം സൈനിക നടപടിയല്ലെന്നും ഇന്ത്യ വിശദീകരിച്ചു. പക്ഷേ തിരിച്ചടിക്കാനായിരുന്നു പാക്കിസ്ഥാന്റെ തീരുമാനം. പാക്കിസ്ഥാൻ ജനതയ്ക്കോ സൈന്യത്തിനോ എതിരേയല്ലാത്ത നടപടിക്കെതിരേ പ്രത്യാക്രമണം നടത്തിയ പാക് നടപടിയാണു പ്രശ്നം വഷളാക്കിയത്.ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കഴിഞ്ഞ ബുധനാഴ്ച രാവിലെ പാക് വ്യോമസേനയുടെ വലിയ വ്യൂഹത്തെ അയച്ചെങ്കിലും അവർക്ക് ഉദ്ദേശിച്ച ലക്ഷ്യം നേടാനായില്ല. ആക്രമിക്കാനെത്തിയ പാക് വിമാനങ്ങളെ ഇന്ത്യൻ സേന തുരത്തിയതിനാലാണു വലിയ ദുരന്തം ഒഴിവായത്. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവച്ചിട്ട ശേഷമാണ് ഇന്ത്യയുടെ വീരപുത്രൻ അഭിനന്ദൻ, വെടിയേറ്റ തന്റെ വിമാനത്തിൽനിന്നു സ്വയം ഇജക്ട് ചെയ്തു രക്ഷപ്പെട്ടത്.
പക്ഷേ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചിലയിടങ്ങളിൽ ബോംബ് വർഷിക്കാനും ഇന്ത്യയുടെ മിഗ് 21 ബൈസണ് വിമാനം വെടിവച്ചിടാനും ശത്രുക്കൾക്കു കഴിഞ്ഞു. പാക് പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദന്റെ മോചനം മൂന്നാം ദിവസം സാധ്യമായതാണ് ഇന്ത്യക്ക് ആശ്വാസമായത്. കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യയുടെ മണ്ണിൽ ബോംബ് വർഷിക്കാൻ പാക്കിസ്ഥാനു കഴിഞ്ഞു. പാക് വിമാനങ്ങളെ റഡാറിൽ മുൻകൂട്ടിക്കണ്ടു തുരത്താനാകാതെ പോയതിൽ വിഷമം ഉള്ളവരുണ്ട്.
• വിദ്വേഷവിത്ത് പാകരുത്
2001 ഡിസംബർ 13ലെ പാർലമെന്റ് ആക്രമണത്തിനു ശേഷം മുംബൈ, പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്കു പിന്നാലെയാണു പുൽവാമയിൽ ചാവേർ ഭീകരാക്രമണം ഉണ്ടായത്. രഹസ്യാന്വേഷണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും വലിയ തോതിലുള്ള വീഴ്ചയുണ്ടായെന്നതു നിഷേധിക്കാനാകില്ല. സമാധാനത്തിലേക്കു വരുന്പോഴെങ്കിലും ഇത്തരം വീഴ്ചകളും പാളിച്ചകളും കണ്ടെത്തി തിരുത്തേണ്ടതുണ്ട്. പക്ഷേ അതിനെല്ലാം പരിഹാരവും ഭീകരതയെ ഇല്ലായ്മ ചെയ്യാനും യുദ്ധം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന പ്രചാരണമാണു കൂടുതൽ അപകടം.
യുദ്ധം ഒന്നിനും പരിഹാരമാകാറില്ല. മറിച്ച് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും. അതിലേറെ സ്വന്തം ജനതയുടെയും രാജ്യത്തിന്റെയും ഭാവിയെ ഗുരുതരമായി ബാധിക്കും. ഓരോ യുദ്ധവും ഏതൊരു രാജ്യത്തെയും വർഷങ്ങളോളം സാന്പത്തികമായും അല്ലാതെയും പുറകോട്ടടിക്കുമെന്നതിലും സംശയം വേണ്ട. എല്ലാവിധ തീവ്രവാദത്തെയും ഭീകരതയെയും ഒരുപോലെ അപലപിക്കുകയും ചെറുക്കുകയും ഇല്ലാതാക്കുകയുമാണു പ്രധാനം. സാധാരണക്കാരുടെ മനസിൽ വിദ്വേഷത്തിന്റെയും ഭിന്നതയുടെയും വിത്തുകൾ പാകിയാൽ കൂടുതൽ വലിയ തീവ്രവാദവും ഭീകരതയുമാകും ഇതിലൂടെ വളർത്തുന്നത്.
ഭീകരസംഘടനകൾക്കു പല തലത്തിലുള്ള സഹായവും ലഭിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു രാജ്യത്തെ സർക്കാരും സൈന്യവും തന്നെ ഭീകര ഗ്രൂപ്പുകൾക്ക് പിന്തുണയും സഹായവും നൽകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനുമേൽ ആഗോളസമ്മർദം ശക്തമാകാൻ ഇപ്പോൾ ഇതും കാരണമായി. ഭീകരതയുടെ വേരുകൾ അറക്കുന്പോൾ ഇന്ത്യയിലും ഒരുവിധത്തിലുള്ള തീവ്രവാദവും ഭീകരതയും വളരാൻ അനുവദിക്കുന്നില്ല എന്നുകൂടി ഉറപ്പാക്കേണ്ടതുണ്ട്.
• തച്ചുടയ്ക്കണം, ഭീകരത
ഭീകരതയ്ക്കെതിരായ പോരാട്ടത്തെയും സൈനികരുടെ ത്യാഗങ്ങളെയും രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതും വലിയ ദുരന്തമാകും. താത്കാലിക നേട്ടങ്ങൾക്കായി പാർട്ടി വേദികളിലെല്ലാം പാക്കിസ്ഥാനിലെ ഭീകരകേന്ദ്രത്തിനു നേർക്കു ബോംബിട്ടതിനെ രാഷ്ട്രീയപ്രസംഗത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉപയോഗിക്കുന്നുണ്ട്. ആത്മാർഥതയുണ്ടെങ്കിൽ രാഷ്ട്രീയപ്രസംഗങ്ങളിൽനിന്നു മോദിയും രാഹുലും അടക്കം എല്ലാ നേതാക്കളും സൈനിക നടപടികൾ ഒഴിവാക്കുക പ്രധാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുതേടാനുള്ള കുതന്ത്രം മനസിലാക്കാൻ ഇന്ത്യൻ ജനതയ്ക്കു കഴിയും. രാജ്യവും രാജ്യസുരക്ഷയും രാഷ്ട്രീയത്തേക്കാൾ മുഖ്യമാകണം. വാചകക്കസർത്തുകൾ അവസാനിപ്പിച്ച്, തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ദീർഘകാല നടപടികളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കാൻ രാഷ്ട്രീയ നേതൃത്വം ഇനിയെങ്കിലും തയാറാകേണ്ടത് അനിവാര്യമാണ്. ഇന്ത്യ ജയിക്കട്ടെ.