Monday, March 4, 2019 1:05 AM IST
ആറ്റുനോറ്റിരുന്ന് അവസാനം ഇതാ ഒരു റബർ നയം! 2014-ൽ അന്നത്തെ വാണിജ്യമന്ത്രി നിർമല സീതാരാമൻ വാഗ്ദാനം ചെയ്തു - ഒരു പുതിയ റബർ നയം ഒരുവർഷത്തിനകം കൊണ്ടുവരും, അതോടെ റബർമേഖലയുടെ പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കും എന്ന്. പക്ഷേ ഒന്നും സംഭവിച്ചില്ല. അഞ്ചുകൊല്ലം കഴിഞ്ഞ് ഇപ്പോൾ തെരഞ്ഞെടുപ്പിന്റെ തലേന്ന് ഒരു നയം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൽപറയുന്ന ഏതെങ്കിലും കാര്യം നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയ്ക്കു ചർച്ചകൾ നടത്താനും തീരുമാനമെടുക്കാനും ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. അപ്പോൾ, ആ രേഖയിൽ പറയുന്ന കാര്യങ്ങളൊന്നും നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നു വ്യക്തം.
ഇന്ത്യയിൽ റബർ ഉത്പന്ന നിർമാണത്തിനു നല്ല സാധ്യതകളുണ്ട്. ഇപ്പോൾത്തന്നെ കയറ്റുമതി വരുമാനം 21,000 കോടി രൂപയാണ്. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം ചെറുകിട ബിസിനസുകളെ തളർത്തിയെങ്കിലും സന്പദ്വ്യവസ്ഥ ആറുശതമാനം നിരക്കിലെങ്കിലും വളരുന്നുണ്ട്. അപ്പോൾ റബർ വ്യവസായവും വളരും. പക്ഷേ റബർ വ്യവസായത്തോടൊപ്പം റബർ കൃഷിയും വളരുന്നില്ലെങ്കിൽ വ്യവസായത്തിന് അന്താരാഷ്ട്ര റബർ വിപണിയെ മാത്രം ആശ്രയിക്കേണ്ടിവരും. റബറിന് ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്നത് അപകടകരമായിരിക്കുമെന്ന കാര്യം ദീർഘവീക്ഷണമില്ലാത്ത നമ്മുടെ വ്യവസായപ്രമുഖർ മനസിലാക്കുന്നില്ല. അതുകൊണ്ടാണ് അവർ വിപണി തകർത്ത് കർഷകരെ റബർകൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നത്. അറിയാത്തപിള്ള ചൊറിയുന്പോൾ അറിയും എന്നുമാത്രം ഓർമിക്കാം.
റബർവ്യവസായം വളരണമെങ്കിൽ റബർകൃഷിയും വളരണം. കൃഷി വളരണമെങ്കിൽ കൃഷിക്കാരനു ന്യായവില ഉറപ്പാക്കണം. അഞ്ചാറുകൊല്ലം മുൻപ് ചൈനയുടെ വ്യവസായമാന്ദ്യം കാരണം ചൈന വാങ്ങുമെന്നുദ്ദേശിച്ച് ഉത്പാദിപ്പിച്ച റബർ മുഴുവനും വിപണിയിൽ കെട്ടിക്കിടന്നു. അതോടെ അന്താരാഷ്ട്ര റബർ വിപണിയിൽ വിലത്തകർച്ച. അവിടെ കുറഞ്ഞവിലയ്ക്കു ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബർ വാങ്ങി നമ്മുടെ വ്യവസായികൾ ഇറക്കുമതി ചെയ്ത് നമ്മുടെ വിപണിയിൽനിന്നു മാറിനിന്ന് ഇവിടെ റബറിന്റെ വിലയിടിച്ചു.
അങ്ങനെ കുറഞ്ഞ വിലയ്ക്കു നമ്മുടെ ഗുണനിലവാരമുള്ള ഷീറ്റ് വാങ്ങി, ബ്ലോക്ക് റബറുമായി മിക്സ് ചെയ്ത് ടയർ ഉത്പാദിപ്പിച്ചു. റബർവില പകുതിയായി കുറഞ്ഞതോടെ വ്യവസായങ്ങൾക്കു റിക്കാർഡ് ലാഭം. കർഷകന്റെ നഷ്ടം വ്യവസായിയുടെ ലാഭം. അഞ്ചാറുകൊല്ലമായി നീണ്ടുനിൽക്കുന്ന വിലയിടിവും ഇറക്കുമതി നിയന്ത്രിക്കാൻ ചെറുവിരൽപോലും അനക്കാത്ത സർക്കാർ നിലപാടും കാണുന്ന കർഷകർ റബർകൃഷി ഉപേക്ഷിച്ചുതുടങ്ങി. അവരെ സാന്ത്വനപ്പെടുത്തി റബർകൃഷിയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്ന തീരുമാനം ഈ നയരേഖയിലില്ല.
ഈ വൈകിയവേളയിൽ നയമോ ശിപാർശയോ അല്ല നമുക്കാവശ്യം. വേണ്ടതു കർഷകന്റെ കണ്ണീരൊപ്പുന്ന തീരുമാനങ്ങളാണ്. ഇവിടെ അവ്യക്തമായ ചില ശിപാർശകൾ മാത്രം. തത്കാലം ഇറക്കുമതി നിയന്ത്രിച്ച് കർഷകനെ രക്ഷിക്കാൻ ഒരു തീരുമാനവും എടുക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ല എന്നർഥം.
അമിതമായ ഇറക്കുമതിയാണു വിലക്കുറവിനു കാരണമെന്നും അതു നിയന്ത്രിച്ച് നില മെച്ചപ്പെടുത്താമെന്നും പറയാമായിരുന്നു. ഇതു തുറന്നുപറഞ്ഞ്, ലോക വാണിജ്യകരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സംരക്ഷണച്ചുങ്കം ചുമത്തി ഇറക്കുമതി നിയന്ത്രിക്കാമെന്നു പ്രഖ്യാപിക്കുന്നതിനു പകരം, റബറിനെ കാർഷികവിളയായി അംഗീകരിക്കാൻ ശിപാർശയുണ്ട് എന്നു മാത്രം.
പരുത്തി, ചണം എന്നിവയെയും ഇതുവരെ റബറിനെപ്പോലെ വ്യാവസായിക അസംസ്കൃത പദാർഥങ്ങളായാണ് കേന്ദ്രസർക്കാർ നിർണയിച്ചിരിക്കുന്നത്. പക്ഷേ, പരുത്തി, ചണം കർഷകർക്കു സബ്സിഡികൾ നൽകുന്നു. ആണ്ടുതോറും ന്യായവില നിർണയിക്കുന്നു. വില ഇടിയുന്പോൾ സംഭരണം നടത്തുന്നു. ഇതേ നയം റബറിന്റെ കാര്യത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? മനസുവേണം.
ചൈനയിൽനിന്നുള്ള ടയർ ഇറക്കുമതിയും ജർമനിയിൽനിന്നുള്ള കൃത്രിമ റബർ ഇറക്കുമതിയും നിയന്ത്രിക്കാൻ ആന്റി ഡംപിംഗ് ഡ്യൂട്ടി എന്ന സംരക്ഷണകവചം ഉപയോഗിച്ച് കേന്ദ്രസർക്കാർ ടയർ, കൃത്രിമ റബർ വ്യവസായികളെ മത്സരമില്ലാതെ അധികലാഭം നേടാൻ സഹായിച്ചു. പക്ഷേ റബർ കർഷകനെ രക്ഷിക്കാൻ ഇങ്ങനെയൊരു ഇടപെടലിനു കേന്ദ്രം തയാറല്ല. ഇതിനുവേണ്ടി നാം സമർപ്പിച്ച അപേക്ഷകൾ മുടന്തൻന്യായങ്ങൾ പറഞ്ഞു മടക്കി.
നമ്മുടെ റബറിന്റെ 70 ശതമാനവും ഷീറ്റ് ആയിട്ടാണ് നാം വിപണിയിലെത്തിക്കുന്നത്. വൈദ്യുതി ഉപയോഗിക്കാതെ കൈകൊണ്ട് തിരിക്കുന്ന റോളറുകൾ, വെയിലത്തും പുകപ്പുരയിലുമായി ക്രമേണ ചൂട് നൽകി ഉണക്കിയെടുക്കുന്ന രീതി, കുറേനാളെങ്കിലും കേടുകൂടാതെ ഷീറ്റുകൾ സൂക്ഷിക്കാനുള്ള സാധ്യത- ഇവയെല്ലാം ഷീറ്റ് നിർമാണം വ്യാപകമാകാൻ സഹായിച്ച ഘടകങ്ങളാണ്. ഇപ്പോൾ നയം പറയുന്നു, ഷീറ്റ് ഉപേക്ഷിച്ചു കർഷകർ ബ്ലോക്ക് റബർ നിർമാണത്തിലേക്കു നീങ്ങണം എന്ന്. ഒറ്റയടിക്ക് 115 ഡിഗ്രി സെൽഷസ് വരെ ചൂടു നൽകി, റബർ തന്മാത്രകളുടെ പ്രത്യേക ഗുണവിശേഷങ്ങൾ നശിപ്പിക്കുകയും വളരെയേറെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നതും വലിയ ഫാക്ടറികൾക്കായി മൂലധന നിക്ഷേപം ആവശ്യമായതുമായ ബ്ലോക്ക് റബർ നിർമാണമത്രെ അഭികാമ്യം!
കർഷകനു സ്വന്തം ഉത്പന്നം സ്വയം സംസ്കരിച്ചു ഷീറ്റാക്കി സൂക്ഷിക്കാനും സൗകര്യംപോലെ വിൽക്കാനും കഴിയുന്ന ഇന്നത്തെ സ്ഥിതിയിൽനിന്ന് ഉത്പന്നം മുഴുവൻ ബ്ലോക്ക് റബർ ഫാക്ടറിക്കാർക്കു കൊടുത്ത് നിസഹായനായി നോക്കിനിൽക്കുന്ന സ്ഥിതിയിലേക്ക് അവനെ മാറ്റാനാണു ശ്രമം. കർഷകനെ ശക്തീകരിക്കുന്നതിനു പകരം അവനെ ദുർബലനാക്കി, ഫാക്ടറിക്കാരനെ ആശ്രയിച്ചു കഴിയുന്നവനാക്കുക. അതുപോലെ, റബർപാൽ ഷീറ്റാക്കി മാറ്റുന്ന മൂല്യവർധന കർഷകനിൽനിന്നു പിൻവലിച്ച് അതിന്റെ പ്രയോജനം മുഴുവൻ ഫാക്ടറിക്കാരന് അടിയറവ് വയ്ക്കുന്നതാണ് ഈപദ്ധതി. ഈ നിർദേശം റബറിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നതോടൊപ്പം കർഷകനെ ദുർബലനാക്കുകയും ചെയ്യും.
റബർത്തടിയുടെ ഉപയോഗം വർധിപ്പിക്കണമെന്നാണു മറ്റൊരു നിർദേശം. അതിനു ഫോറസ്റ്റ് ആക്ടിന്റെ പിടിയിൽനിന്നു റബർമരങ്ങളെ വിമുക്തമാക്കാനുള്ള ചർച്ചകൾ നടക്കണം. ചർച്ചകൾ നടത്തി വനംവകുപ്പിന്റെ സമ്മതം നേടിക്കഴിഞ്ഞ് ഉത്തരവ് ഇറക്കുകയായിരുന്നു ഉദ്ദേശ്യശുദ്ധിയും ഇച്ഛാശക്തിയുമുള്ള ഒരു സർക്കാർ ചെയ്യേണ്ടിയിരുന്നത്.
കർഷകവിരുദ്ധമായ കേന്ദ്രസർക്കാർ നിലപാട്, മെക്കോംഗ് നദീതടത്തിലും ആഫ്രിക്കയിലുമായി 35 ലക്ഷം ഹെക്ടർ സ്ഥലത്ത് പുതുതായി റബർകൃഷി ചെയ്യാനുള്ള നീക്കങ്ങൾ, ബയോടെക്നോളജിയുടെ സങ്കേതങ്ങൾ ഉപയോഗിച്ചു റബർമരത്തിന്റെ ഒരു കോശത്തിൽനിന്നു തുടങ്ങി റബർ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള സാധ്യത ഈ മൂന്നുഘടകങ്ങളും കണക്കിലെടുക്കുന്പോൾ റബറിന്റെ ഭാവിയെപ്പറ്റി കർഷകർ ആശങ്കാകുലരാകുന്നു. ഈ സാഹചര്യത്തിൽ, അടുത്ത അഞ്ചുകൊല്ലക്കാലത്തേക്കു പ്രായമായ മരങ്ങൾ വെട്ടിമാറ്റി റബർ തൈ വീണ്ടും നടുന്നതിനു പകരം എണ്ണപ്പനയോ, തെങ്ങ്-കൊക്കോ ഇടവിളകൃഷിയോ പരീക്ഷിക്കുക. ആദ്യ മൂന്നുവർഷക്കാലത്തു കൈതച്ചക്ക വരുമാനം നൽകും. മൂന്നുവർഷം കഴിയുന്പോൾ എണ്ണപ്പനയും കൊക്കോയും ഫലവും വരുമാനവും നൽകുകയും ചെയ്യും. വരുമാനത്തിനായി ഏഴുവർഷത്തെ കാത്തിരിപ്പ് ഒഴിവാകും.
പതിറ്റാണ്ടുകൾക്കു മുന്പ് മലേഷ്യ റബർ ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തായിരുന്നു. പക്ഷേ, റബറിന് അവിടെ വിലയിടിവ് ഉണ്ടായപ്പോൾ അവർ കൂടുതൽ ലാഭകരമായ എണ്ണപ്പന കൃഷിയിലേക്കു മാറുകയായിരുന്നു. കേരളസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യാ ലിമിറ്റഡ് എന്ന കന്പനിക്ക് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കും പുനലൂരിനുമിടയ്ക്ക് എണ്ണപ്പനത്തോട്ടങ്ങളുണ്ട്. കഴിഞ്ഞ 20 കൊല്ലം തുടർച്ചയായി ലാഭംനേടുന്ന കേരളസർക്കാർ സ്ഥാപനമാണിത്. അപ്പോൾ കേരളത്തിന്റെ കാലാവസ്ഥയും മണ്ണും എണ്ണപ്പനക്കൃഷിക്ക് അനുയോജ്യമാണെന്നു മനസിലാക്കാം.
അഞ്ചുകൊല്ലത്തേക്ക് റബർ പ്ലാന്റ് ചെയ്യാതിരിക്കുക. പ്രായപൂർത്തിയാകുന്ന റബർ മരങ്ങൾ വെട്ടിമാറ്റി അവിടെ എണ്ണപ്പനയോ തെങ്ങ്-കൊക്കോ ഇടവിളയോ കൃഷി ചെയ്യുക. അഞ്ചുകൊല്ലത്തിനകം റബർ മേഖലയിൽ എന്തെങ്കിലും വിപ്ലവകരമായ മാറ്റമുണ്ടായി, കർഷകർക്ക് അനുകൂലമായ സാഹചര്യം ഉണ്ടായാൽ മാത്രം വീണ്ടും റബറിലേക്കു തിരിയുക. റബർ നയത്തെപ്പറ്റിയുള്ള ചർച്ച നിർണായകമായ തീരുമാനങ്ങളെടുത്തു മുന്നോട്ടുപോകാനും ശോഭനമായ ഭാവി കരുപ്പിടിപ്പിക്കാനുമുള്ള അവസരമായി കർഷകർ പ്രയോജനപ്പെടുത്തുക.
പി.സി. സിറിയക്