Tuesday, March 5, 2019 12:45 AM IST
സമകാലിക ഇന്ത്യയിൽ അസഹിഷ്ണുത രാഷ്ട്രത്തെയും സമൂഹത്തെയും ബാധിച്ചിരിക്കുന്നു. ഇന്ത്യയിൽ ഇന്ന് ആവശ്യമായിരിക്കുന്നത് ശരിയായ മനുഷ്യബന്ധങ്ങളിലൂടെയുള്ള ഒരു നവോത്ഥാനമാണ്. ജനങ്ങൾക്ക് എങ്ങനെ സ്വരച്ചേർച്ചയോടെ ഒരുമിച്ചു ജീവിക്കാമെന്നു കണ്ടെത്താനുള്ള ആത്മീയാന്വേഷണമാണു നമുക്കു വേണ്ടത്. ഗ്രീക്ക് ചിന്തകനായ പ്ലേറ്റോ എഴുതി: സന്തോഷമായിരിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും ആത്മസംയമനം ശീലിക്കുകയും കഴിയാവുന്നത്ര വേഗത്തിൽ സംയമനമില്ലായ്മയിൽനിന്ന് ഓടി രക്ഷപ്പെടുകയും വേണം. തന്റെയും രാഷ്ട്രത്തിന്റെയും മുഴുവൻ ഊർജവും അയാൾ അതിനായി വിനിയോഗിക്കേണ്ടതുണ്ട്.
എല്ലാത്തിനെയും സന്തുലിതാവസ്ഥയിൽ കാത്തുസൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിവേകമാണു ഭാരതസമൂഹത്തിന് ഇന്നാവശ്യം. ഭാരതീയർക്കു ദേശീയവീക്ഷണം കുറഞ്ഞുപോയിരിക്കുന്നു. പരസ്പരം പോരടിക്കുന്ന വിഭാഗീയതയുടെ ഇരകളായി നമ്മുടെ സമൂഹം മാറിക്കഴിഞ്ഞു.
ഇന്ത്യ എന്ന ദിശാബോധം
നിരവധി മതങ്ങളുടെയും ആചാരങ്ങളുടെയും സംയോജനമാണ് ഇന്ത്യയുടെ സംസ്കാരം. 120 കോടിയിലധികം ജനസംഖ്യയുള്ള, ലോകത്തു വേറൊരിടത്തും സമാനതകളില്ലാത്ത ബഹുമതസമൂഹമാണു ഭാരതത്തിന്റെ സന്പത്ത്. അഹിംസയിൽ അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥ മുന്നോട്ടുവച്ചത് അശോകചക്രവർത്തിയുടെ ദർശനമായിരുന്നു. മതപരമായ നാനാത്വത്തെക്കുറിച്ചുള്ള അക്ബർ ചക്രവർത്തിയുടെ ദർശനം ഭാരതത്തെ ഒരു രാഷ്ട്രമാക്കി വാർത്തെടുത്തു. പത്തൊന്പതാം നൂറ്റാണ്ടിൽ ഭാരതത്തിലെ അഭ്യസ്തവിദ്യരായ പൗരസമൂഹമാണ് ഇന്ത്യക്ക് അന്താരാഷ്ട്രസമൂഹത്തിൽ ഇടംനേടിക്കൊടുത്തത്. സാമ്രാജ്യത്വശക്തികളോടുള്ള നിസഹകരണവും പ്രതിരോധവും അടിസ്ഥാനമാക്കിയ ദർശനമാണു നമുക്കു സ്വാതന്ത്ര്യം നേടിത്തന്നത്.
ഇന്നു ഭാരതത്തിനാവശ്യം സമന്വയത്തിന്റെ ബഹുസ്വരതയുടെ ആത്മീയദർശനമാണ്. ബഹുസ്വരതയെ അംഗീകരിക്കണമെങ്കിൽ മനുഷ്യമഹത്വത്തിനും ആത്മീയതയ്ക്കും മുൻതൂക്കം നല്കുന്ന സമീപനരീതി നമ്മുടെ സമൂഹത്തിനുണ്ടാകണം. തത്ത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞു: "ദൈവിക ചിന്തകളിൽനിന്നു മാനുഷികമായ തിന്മകളിലേക്കു തിരിച്ചുവരുന്ന മനുഷ്യൻ മറ്റുള്ളവരുടെ കണ്ണിൽ അപഹാസ്യനും കാഴ്ച മങ്ങിയവനുമാണ്. നീതിയുടെ നിഴലുകളെക്കുറിച്ചു കോടതിമുറികളിൽ വാദിക്കാനും നീതിയെ നേരിട്ടു കണ്ടിട്ടില്ലാത്തവർ കാര്യങ്ങളെ അപഗ്രഥിക്കുന്ന രീതിയെക്കുറിച്ച് തർക്കിക്കാനും അയാൾ നിർബന്ധിതനാകും.'
അനുയോജ്യമായ കാഴ്ചപ്പാടോടെ പ്രശ്നങ്ങളെ നോക്കിക്കാണാനുള്ള ജനത്തിന്റെ പ്രാപ്തിയാണ് ഒരു രാഷ്ട്രത്തിന്റെ ആത്മീയതയുടെ അളവുകോൽ. ഭൂതകാലത്തുനിന്നു നല്ലതു സ്വീകരിക്കുകയും മനസുകൾ തുറന്നിട്ടുകൊണ്ട് വർത്തമാനകാലത്ത് നടക്കാനും നമ്മുടെ സമൂഹത്തിനു കഴിയും. ഇന്ത്യ എന്നതു കേവലം ഒരു രാജ്യം എന്നതിനേക്കാൾ ഒരു ദിശാബോധമാണ് (India is a direction).
ഇന്ത്യ എന്ന ഒറ്റ ശരീരം
രാഷ്ട്രത്തിന്റെ ഭാഗമാണെന്ന തോന്നലാണ് ഇന്നു നമുക്കു വേണ്ടത്. സഞ്ചരിക്കുന്ന കപ്പലിലെ പക്ഷിയെപ്പോലെയാവണം ഓരോ ഭാരതീയനും. തിരിച്ചുവരാനായിട്ടാണ് അതു പറന്നുപോകുന്നത്. എല്ലാ മതവിഭാഗങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ആത്മീയ സംസ്കൃതി നാം വളർത്തിക്കൊണ്ടുവരണം.
സമൂഹത്തിൽ പരിഭ്രാന്തി വിതയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ വർഗീയത വിതയ്ക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ശാപം. വർഗീയത ഒരു പ്രശ്നമാകുന്നത് അതിന്റെ ആന്തരികമായ പരപ്പുകൊണ്ടാണ്. സമൂഹത്തിന്റെ കെട്ടുറപ്പിനെ നശിപ്പിക്കുകയും അതിനുമേൽ നിയന്ത്രണം സ്ഥാപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് അവയ്ക്കു പിന്നിലുള്ളത്. ഇന്ത്യ എന്നത് ഒറ്റ ശരീരമാണ്. ഇന്ന് ആ ശരീരത്തിൽ ഏറെ വെട്ടേറ്റിരിക്കുന്നു.
അഹിംസയിലൂടെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്കിയ മഹാത്മാഗാന്ധിയും അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുകയും ഉരുക്കുമുഷ്ടിയുപയോഗിച്ച് അവയെ ഒരു റിപ്പബ്ലിക്കായി വിളക്കിച്ചേർക്കുകയും ചെയ്ത സർദാർ വല്ലഭ്ഭായ് പട്ടേലും വികസിത രാഷ്ട്രത്തിന്റെയും മതനിരപേക്ഷതയുടെയും ദർശനം നല്കിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്നത്തെ തലമുറയെ സ്വാധീനിക്കണം. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം ഒരിക്കൽ പറഞ്ഞു: ""ഉദ്ബുദ്ധമായ ഒരു സമൂഹത്തിനു മൂന്നു ഘടകങ്ങളുണ്ടായിരിക്കണം- മൂല്യവ്യവസ്ഥയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, ആത്മീയതയിലേക്ക് പരിവർത്തനം ചെയ്യുന്ന മതം, സാമൂഹിക പരിവർത്തനത്തിനായുള്ള സാന്പത്തിക വികാസം.''
പണ്ടു മുറിവുകൾ വേഗം ഉണങ്ങുമായിരുന്നു. ഒന്ന് ഉറങ്ങിയെഴുന്നേൽക്കുന്പോൾ മറക്കാവുന്ന തെറ്റുകൾ മാത്രമായിരുന്നു. ഇന്നു മുറിവുകൾ ആഴത്തിലേക്കു പോവുകയാണ്. ഒന്നും ആർക്കും മറക്കാനും പൊറുക്കാനും കഴിയുന്നില്ല. രാഷ്ട്രീയ- മത നേതാക്കന്മാർ തങ്ങളുടെ ഊർജവും സ്വാധീനവും സ്വാർഥതാത്പര്യങ്ങൾക്കായി വിനിയോഗിക്കാതെ രാഷ്ട്രത്തിന്റെ ഐക്യത്തിനായും ജനനന്മയ്ക്കായും ഉപയോഗപ്പെടുത്തണം. ഭാരതത്തിൽ ഒരു നവോത്ഥാനത്തിനു വഴിയൊരുക്കാനും അതിന് ഇടുങ്ങിയ മതിലുകൾ പൊളിച്ചുമാറ്റാനും എല്ലാവരും തയാറാകണം. കുപ്പിച്ചില്ലുകൾ പാകിയ മതിലുകൾ കടന്ന് സഹായമെത്തിക്കാൻ ഏറെ സാഹസപ്പെടേണ്ടി വന്നുവെന്നതു പ്രളയകാലത്തിന്റെ സംസാരമായിരുന്നു. പ്രളയക്കെടുതിയിൽ ആദ്യം തകർക്കപ്പെട്ടതു മതിലുകളാണല്ലോ.
ആത്മീയതയും ധാർമികതയും നഷ്ടപ്പെടുന്ന സെക്കുലറിസം
ആത്മീയ മൂല്യങ്ങൾ ഒരു സമൂഹത്തെ ധാർമികമാക്കുന്നു. അനന്തമായ വൈവിധ്യമുള്ള വ്യത്യാസങ്ങളും നിലനില്ക്കണം. പക്ഷേ അതുകൊണ്ടു നമ്മൾ പരസ്പരം വിദ്വേഷം പുലർത്തണമെന്ന് അർഥമില്ല. "അല്ലയോ നിത്യചൈതന്യമേ ഞങ്ങളെ ആത്മീയരാക്കുക’എന്ന ഭാരത ഋഷിമാരുടെ പ്രാർഥന നാം മറക്കരുത്. ഇന്ത്യയിലെ പ്രശ്നങ്ങൾ മറ്റേതു രാജ്യങ്ങളുടേതിനോടും അപേക്ഷിച്ച് കൂടുതൽ സങ്കീർണവും ഗുരുതരവുമാണ്. വംശം, മതം, ഭാഷ, ഭരണകൂടങ്ങൾ ഇവ ഒരുമിച്ചാണു രാഷ്ട്രം നിർമിക്കുന്നത്. മാനവികതയുടെ മുമ്പിൽ സാമൂഹികപ്രശ്നങ്ങളും ദേശീയ പ്രശ്നങ്ങളുമൊക്കെ ഉരുകിപ്പോകുന്നതു നാം കാണുന്നു.
മതദർശനങ്ങളേക്കാൾ ഉന്നതമായ മറ്റൊന്നും ഭാരതീയ മനസിനു മുന്നിലില്ലെന്നും അതാണു ഭാരതീയ ജീവിതത്തിന്റെ മുഖ്യശ്രുതിയെന്നും നാം തിരിച്ചറിയണം. "ചന്ദനത്തടി ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ ഭാരമേ അറിയൂ, ചന്ദനത്തിന്റെ മൂല്യം അറിയില്ല' എന്നു പഴമക്കാർ പറയുന്നതു നമുക്കുള്ള വലിയ മുന്നറിയിപ്പാണ്. "ഭാരതത്തിന്റെ ദേശീയ ഐക്യത്തിനുള്ള വഴി അതിന്റെ ചിതറിപ്പോയ ആത്മീയ ശക്തികളെ സ്വരുക്കൂട്ടുകയായിരിക്കണം' എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ നാം വിസ്മരിക്കരുത്.
രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലകളിലെന്നപോലെ മതമണ്ഡലത്തിലും ഉണ്ടായിട്ടുള്ള അപചയവും ജീർണതയും നാം തിരിച്ചറിയണം. മതങ്ങളുടെ അടിസ്ഥാന ദർശനങ്ങളെയും ആന്തരികസത്തയെയും ബഹുമാനിക്കാൻ നമുക്കു സാധിക്കണം.
മതത്തിന്റെ പേരിൽ ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്നതു പലപ്പോഴും യഥാർഥ മതത്തിന് എതിരാണെന്നു നാം മനസിലാക്കണം. എല്ലാ മതങ്ങളും തുല്യമായ അധികാരത്തോടും അവകാശത്തോടും പുലരുന്ന ഒരു ജനാധിപത്യ ഭാരതത്തെയാണു നാം സ്വപ്നം കാണേണ്ടത്. ഇതാണു മഹാത്മജി വിശേഷിപ്പിച്ച "സർവ ധർമ സമഭാവം'. മതേതരത്വത്തിനുവേണ്ടി ഏറ്റവുമധികം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. വ്യക്തിജീവിതം കൊണ്ടും സാമൂഹിക ജീവിതംകൊണ്ടും ഭാരതീയർ സാക്ഷാത്കരിക്കേണ്ട മൂല്യമാണു മതേതരത്വം.
കൊലപാതകത്തിലൂടെ രാജ്യത്തിന്റെ ദിശ മാറി
2019 ഏപ്രിൽ 13ന് 100 വർഷം തികയുകയാണു ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക്. ഇന്ത്യയിലെ ബലഹീനരായ, നിസഹായരായ, നിരായുധരായ ജനങ്ങളുടെ നേരേ ബ്രിട്ടീഷ് സൈനികർ നടത്തിയ ക്രൂരമായ വെടിവയ്പായിരുന്നു അത്. ജാലിയൻവാലാബാഗിലേതു വിദേശശക്തികൾ നടത്തിയ ആക്രമണമാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ത്യയിൽ നടക്കുന്ന ഒറ്റപ്പെട്ട കൊലകളും കൂട്ടക്കൊലകളും രാജ്യത്തിന്റെ മതേതരത്വത്തിന്റെമേൽ സ്വദേശീയർതന്നെ നടത്തുന്ന ക്രൂരമായ കടന്നുകയറ്റമാണ്.
എഴുത്തുകാരെയും സാംസ്കാരികനായകരെയും രാഷ്ട്രീയപ്രവർത്തകരെയും ഇടയ്ക്കിടെ കൊലപ്പെടുത്തുന്പോൾ ഇതിന് ഒരു അറുതിയില്ലേ എന്ന വേദനയുടെ രോദനമാണു രാജ്യത്തെവിടെയും ഉയരുന്നത്. കർണാടകയിലും മുംബൈയിലും ബംഗാളിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും കേരളത്തിലുമെല്ലാം വിവിധതരത്തിലുള്ള മനുഷ്യക്കൊലകൾ രാജ്യത്തെ വിദേശികളുടെ മുന്പാകെ അവഹേളിക്കലാകുന്നു. ഗുജറാത്തിലെ ഗോദ്രാ മനുഷ്യക്കുരുതിയും യുപിയിലെ മുസാഫർനഗർ കൂട്ടക്കൊലയും മൃഗമാംസം കൈവശം വച്ചതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അനേകം മനുഷ്യക്കൊലകളും മതത്തിന്റെ പേരിലാണെന്ന നാണക്കേട് രാജ്യത്തിനുണ്ട്. പക്ഷേ ഭരണാധികാരികൾക്കില്ല.
2018 ഫെബ്രുവരി 23ന് അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ ഏതാനുംപേർ ചേർന്നു തല്ലിക്കൊന്നതു മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
2019 ഫെബ്രുവരി 14ന് ജമ്മുകാഷ്മീരിലെ പുൽവാമയിലെ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരേ ജയ്ഷെ ഭീകരർ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചതു ഭാരതത്തിന്റെ സമാധാനത്തിന്റെമേൽ നടത്തിയ കടന്നുകയറ്റമായിരുന്നു. കേരളമുൾപ്പെടെ രാജ്യത്തിന്റെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ഈ ജവാന്മാർ. വയനാട് ലക്കിടി സ്വദേശി വി. വസന്തകുമാർ വീരമൃത്യു വരിച്ചവരിലുണ്ട്. 2016-ൽ 35, 2017-ൽ 59, 2018-ൽ 78 പേർ വീരമൃത്യുവരിച്ചുവെന്നത് സംഘർഷത്തിന്റെ ഗൗരവം എത്ര ഭീകരമാകുന്നുവെന്നതിന്റെ തെളിവാണ്. കൂടാതെ കഴിഞ്ഞ 47 മാസത്തിനിടയിൽ 231 അർധസൈനികരും (2015 ജനുവരി 1 മുതൽ 2018 നവംബർ 30 വരെ) കൊല്ലപ്പെട്ടു.
ഈ കാലയളവിൽ അനേകം രാഷ്ട്രീയ കൊലപാതകങ്ങൾക്കും നമ്മുടെ രാജ്യം സാക്ഷിയായി. പത്രപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും സാഹിത്യമേഖലയിലെ പ്രമുഖരും ഈ വിഭാഗത്തിൽപ്പെടുന്നു. 2013 ഓഗസ്റ്റിൽ കൊല്ലപ്പെട്ട നരേന്ദ്ര ദാഭോൽക്കർ, 2015 ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഗോവിന്ദ് പാൻസാരെ, 2015 ഓഗസ്റ്റ് 30ന് കൊല്ലപ്പെട്ട കന്നട എഴുത്തുകാരനും ഹംപി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ എം.എം. കലബുർഗി, കന്നട പത്രപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവർ ഈ അസഹിഷ്ണുതയുടെ ഇരകളാണ്.
കേരളത്തെ നടുക്കിയ രാഷ്ട്രീയക്കൊലപാതകങ്ങളിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റേത്. അതേത്തുടർന്ന് സംഘർഷങ്ങൾക്ക് അയവുവന്നെങ്കിലും 2016ൽ ഒമ്പതും 2017ൽ അഞ്ചും 2018ൽ നാലും 2019ൽ രണ്ടും രാഷ്ട്രീയ കൊലകൾ ഇവിടെയുണ്ടായി. നമ്മുടെ സംസ്ഥാനത്തിന്റെ സമാധാനത്തിനും സ്വൈര്യതയ്ക്കും നേരേ നടത്തിയ കൊലവിളിയായിരുന്നു ഇവ. ഇവയിൽ പതിനാറിലും പ്രതിസ്ഥാനത്ത് സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെയെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിൽ അവസാനത്തേതായിരുന്നു ഫെബ്രുവരി 18ന് കാസർഗോഡ് പെരിയയിൽ കൃപേഷ്, ശരത്ലാൽ എന്നിവരുടെ കൊലപാതകം. നിർധനരായ ഈ രണ്ടു യുവാക്കളെയും കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയാക്കിയതു കേരളത്തെ ഭയപ്പെടുത്തുന്നു.
കൊല്ലുന്നവരെ സംരക്ഷിക്കാനും കുറ്റം മറ്റുള്ളവരിൽ ചുമത്തി വാടക കൊലയാളികളും ചാവേറുകളുമാക്കാനും പാർട്ടികൾ തയാറാകുന്പോൾ മനുഷ്യ മനഃസാക്ഷിയുടെ കഴുത്തിൽ കത്തിവയ്ക്കുക തന്നെയാണ്. ജാലിയൻവാലാബാഗ് കൂട്ടക്കൊല സ്വാതന്ത്ര്യസമരത്തിന്റെ തുടക്കത്തിൽ സംഭവിച്ചതാണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ 71 വർഷം പിന്നിടുന്പോൾ സംഭവിക്കുന്ന മനുഷ്യക്കുരുതികൾ നമ്മുടെ കാടത്തത്തിന്റെ തെളിവല്ലേ? നമ്മുടെ അസഹിഷ്ണുതയുടെ മുറിവല്ലേ? നമ്മുടെ അജ്ഞതയുടെ അംഗീകാരമല്ലേ?
ഇന്ത്യ ഒറ്റ ശരീരമെന്ന ആദർശത്തെ കീറിമുറിക്കുകയാണ് ഈ കൊലപാതകങ്ങൾ എന്ന സത്യം നാം മറക്കുകയാണ്. കൊലപാതകം നടത്തുന്ന രാജ്യത്തിന് മാർഗദർശിയാകാൻ കഴിയില്ല. ഓരോ കൊലപാതകത്തിലും രാജ്യത്തിന്റെ ദിശ മാറിപ്പോവുകയാണ്. സ്വന്തം സമുദായത്തിനുവേണ്ടി എല്ലാം ചെയ്യുന്പോഴും മറ്റു സമുദായങ്ങൾക്കെതിരേ ഒന്നും ചെയ്യരുത് എന്ന സത്യം കാത്തുസൂക്ഷിക്കുന്നവരായിരുന്നു ഭാരതീയർ.
കേരളീയരുടെ കണ്ണിൽനിന്ന് ഈ പ്രളയകാലത്ത് വീണതിനേക്കാൾ കൂടുതൽ കണ്ണുനീര് ഈ അടുത്ത കാലത്ത് നടന്ന കൊലപാതകങ്ങളുടെ പേരിൽ പെയ്തിറങ്ങിയിട്ടുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീർ, ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ കണ്ണീർ, അച്ഛനെ നഷ്ടപ്പെട്ട മക്കളുടെ കണ്ണീർ, കൊലയ്ക്കായി എല്ലാം മറന്നിറങ്ങുന്ന കൊലയാളികളുടെ വീടുകളിൽ മരവിച്ച ഓർമകൾക്കിടയിൽ നിന്നുയരുന്ന കുടുംബങ്ങളുടെ കണ്ണീർ. ഇവർക്കു നേരേ നോക്കുന്പോൾ ആരുടെ കണ്ണുകളാണ് നിറയാത്തത്? ഈ കണ്ണീർ തടയുന്ന മതിൽ നിർമിച്ചതിനുശേഷം മതി നവോത്ഥാന ചിന്തകൾക്ക് അടിസ്ഥാനമിടാൻ. സഹോദരനെ കൊന്ന കായേനോടു ദൈവം പറഞ്ഞു: ""നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കൈയിൽനിന്നു സഹോദരന്റെ രക്തം കുടിക്കാൻ വായ്പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷി ചെയ്യുന്പോൾ മണ്ണു നിനക്കു ഫലം തരുകയില്ല. നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവനായിരിക്കും'' (ഉല്പത്തി)
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്