Friday, March 8, 2019 12:39 AM IST
ഇരുപതാം നൂറ്റാണ്ട് എല്ലാ രംഗത്തും ഉത്പാദന വർധനവിന്റേതാണെങ്കിൽ 21-ാം നൂറ്റാണ്ട് ഉത്പന്ന മികവിന്റേതാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം എങ്ങനെ ഉയർത്താമെന്നുള്ളതാണ് ഇന്നു രാജ്യത്തെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയം. യുജിസി ധാരാളം നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനം പരിമിതപ്പെട്ടുപോകുന്നുവെന്നു വിമർശനമുണ്ടായതിന്റെ വെളിച്ചത്തിലാണ് ഒരു പുതിയ ദേശീയ കമ്മീഷനെപ്പറ്റി ആലോചനയുണ്ടായത്. കഴിഞ്ഞ കേന്ദ്രസർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച ചർച്ച ഇപ്പോൾ നരേന്ദ്ര മോദി ഗവൺമെന്റ് ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ആക്ട് 2018 എന്ന പേരിൽ രാജ്യത്തിനു മുന്പാകെ ചർച്ചയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്.
സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവർക്കു മാത്രമേ ഒരുകാലത്ത് സർവകലാശാലാ വിദ്യാഭ്യാസം സാധ്യമായിരുന്നുള്ളു. പിന്നീടിതു സാധാരണക്കാർക്കുകൂടി ലഭ്യമായിത്തുടങ്ങി. ഇന്ന് ഉന്നതവിദ്യാഭ്യാസം സാർവത്രികമായി തീർന്നിരിക്കുകയാണ്. ഫലമോ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പതിന്മടങ്ങായി വർധിച്ചിരിക്കുന്നു. ഇവിടെയാണ് വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയുടെ പ്രശ്നം ഉയർന്നുവരുന്നത്.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇവിടെയുണ്ടായിരുന്നത് 20 സർവകലാശാലകളും 500 കോളജുകളും മാത്രമായിരുന്നു. എന്നാലിന്നു രാജ്യത്ത് 841 സർവകലാശാലകളും (47 കേന്ദ്ര സർവകലാശാലകൾ, 384 സംസ്ഥാന സർവകലാശാലകൾ, 296 സ്വകാര്യ സർവകലാശാലകൾ, 124 കല്പിത സർവകലാശാകൾ) 40,000 കോളജുകളുമുണ്ട്. ഇതിന്റെ അർഥം ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെയധികം വർധിച്ചിരിക്കുന്നു എന്നാണ്. ആകെയുള്ള വിദ്യാർഥികളിൽ 87 ശതമാനം പഠിക്കുന്നത് സർവകലാശാലകളിലല്ല, കോളജുകളിലാണ്. എന്നാൽപ്പോലും ഇന്ത്യയിലെ യുവജനങ്ങളിൽ 25 ശതമാനത്തിനു മാത്രമാണ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ലഭിക്കുന്നത്. അതിൽത്തന്നെ ഗ്രാമീണമേഖലയിൽനിന്നുള്ളവർ വളരെക്കുറവാണ്.
യുജിസിക്ക് എന്തുപറ്റി?
ഇന്ത്യൻ ഭരണഘടനയുടെ കേന്ദ്ര നിയമനിർമാണലിസ്റ്റിലെ 66-ാം വകുപ്പു പ്രകാരം ഇന്ത്യയിലാകമാനം വിദ്യാഭ്യാസം ഏകോപിപ്പിക്കാനും വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്താനും കേന്ദ്രഗവൺമെന്റിനു കടമയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു പാർലമെന്റ് 1956ൽ യുജിസി ആക്ട് പാസാക്കിയത്. 1919 മുതൽ ഇംഗ്ലണ്ടിൽ നിലനിൽക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിറ്റിയുടെ രീതിയിലാണ് ഇന്ത്യയിൽ യുജിസി പ്രവർത്തനം ആരംഭിച്ചത്. ഒരു ദേശീയ ഏജൻസി എന്നുള്ള നിലയിൽ രാജ്യത്തെ സർവകലാശാലകളെയും കോളജുകളെയും യുജിസി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിലെ സർവകലാശാലകളുടെയും കോളജുകളുടെയും എണ്ണം കുറവായിരുന്ന കാലത്തു യുജിസി ഫലപ്രദമായി പ്രവർത്തിച്ചു. എന്നാലിന്നു പഴയതുപോലെ പ്രവർത്തിക്കാൻ യുജിസിക്കു സാധിക്കുന്നില്ല. ഇന്ത്യയിൽ എവിടെയെങ്കിലും ഒരു സർവകലാശാല ആരംഭിക്കണമെങ്കിൽ അതിന് യുജിസിയുടെ പ്രത്യേക അംഗീകാരം ആവശ്യമില്ല. കേന്ദ്രഗവൺമെന്റോ സംസ്ഥാന ഗവൺമെന്റോ വേണ്ടരീതിയിൽ ഒരു നിയമം പാസാക്കിയാൽ സർവകലാശാല നിലവിൽവരും.
സ്വകാര്യമേഖലയിൽ ധാരാളം സർവകലാശാലകൾ ഇന്നു പ്രവർത്തിക്കുന്നുണ്ട്. ഈ സ്വകാര്യ സർവകലാശാലകളും സ്വകാര്യ കോളജുകളും യുജിസി പറയുന്ന കാര്യങ്ങൾ ഗൗരവമായി എടുക്കാറില്ല എന്നു പരാതിയുണ്ട്. യുജിസിയെ കൂടാതെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, എഐസിടിഇ തുടങ്ങിയ പല സൂപ്പർവൈസറി ഏജൻസികൾ വേറെയും ഈ രംഗത്ത് പ്രവർത്തിക്കുന്നതാണു മറ്റൊരു പ്രശ്നം.
യുജിസിയുടെ പ്രധാനപ്പെട്ട ഒരു പരിപാടി വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഗ്രാന്റ് കൊടുക്കുകയാണ്. എന്നാൽ, ഈ ഗ്രാന്റിൽ 65 ശതമാനവും പോകുന്നത് 47 കേന്ദ്രസർവകലാശാലകൾക്കും ഡൽഹിയിലെ കോളജുകൾക്കുമായിട്ടാണ്. ബാക്കിവരുന്നതിൽ 46 ശതമാനം തുക വിദ്യാഭ്യാസത്തിനു പൊതുവേ ചെലവാകുന്നു. ഇതൊരു വലിയ പോരായ്മയാണ്. സാന്പത്തികബുദ്ധിമുട്ടു കാരണം ഇന്നു യുജിസിക്കു ഫണ്ടുകൾ കുറവാണ്. ഉള്ള ഫണ്ടുകൾതന്നെ കൂടുതലും കേന്ദ്രസർവകലാശാലകൾ തരപ്പെടുത്തുകയും ചെയ്യുന്നു.
രാജ്യത്തു പ്രവർത്തിക്കുന്ന 40,000 കോളജുകളിൽ 40 ശതമാനത്തിനു മാത്രമാണ് യുജിസി ഫണ്ടിംഗിന്റെ ആനുകൂല്യം കിട്ടുന്നത്. ഇംഗ്ലണ്ടിൽ ഇപ്പോൾ യുജിസിക്കു പകരം ഹയർ എഡ്യുക്കേഷൻ ഫണ്ടിംഗ് കൗൺസിൽ ഫോർ ഇംഗ്ലണ്ട്, ക്വാളിറ്റി അഷ്വറൻസ് ഏജൻസി എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഏജൻസികൾ നിലവിലുണ്ട്.
വിദ്യാഭ്യാസ നിലവാരം ഉയർത്താനായി അടുത്തകാലത്ത് യുജിസി പല നടപടികളും സ്വീകരിക്കുകയുണ്ടായി. നാക് അക്രഡിറ്റേഷൻ, കോളജുകൾക്ക് ഓട്ടോണമി, ഓൺലൈൻ ഡിഗ്രികൾക്കും വിദൂര വിദ്യാഭ്യാസത്തിനുമുള്ള നിയന്ത്രണങ്ങൾ എന്നിവ അതിൽപ്പെടും. എന്നാൽ, ഈ നടപടികളൊന്നും പോരായെന്നു പലരും അഭിപ്രായപ്പെടുന്നു. എല്ലാവർക്കും ഉന്നതവിദ്യാഭ്യാസം ലഭിക്കാതിരിക്കുക, സർവകലാശാലകളിൽ അധ്യാപക നിയമനം നടത്താതിരിക്കുക, ലൈബ്രറി അസൗകര്യങ്ങൾ, പശ്ചാത്തലവികസനമില്ലായ്മ, ഗ്രാമീണ പ്രദേശങ്ങളിലെ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ എന്നിവ വലിയ കുറവുകളായി തുടരുന്നു.
ഹയർ എഡ്യുക്കേഷന് കമ്മീഷൻ ആക്ട് 2018
ഈ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണ് യുജിസി ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ, പുതിയ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഇന്ത്യയിൽ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്രസാങ്കേതിക രംഗത്തെ ഗവേഷണത്തിനും പുരോഗതിക്കും സർവകലാശാലകൾ ചുക്കാൻപിടിക്കും. മാനവിക വിഷയങ്ങളിലെ പുതുപുത്തൻ ആശയങ്ങളും മൂല്യങ്ങളും സംരക്ഷിക്കും. പിന്നോക്കവിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. ചുരുക്കത്തിൽ ഉന്നത വിദ്യാഭ്യാസരംഗം സമഗ്രമായി പരിഷ്കരിക്കണം എന്നുള്ളതാണു പുതിയ ലക്ഷ്യം. ഇതിനെല്ലാം വേണ്ടിവരുന്ന പണം കേന്ദ്ര ഗവൺമെന്റ് കണ്ടെത്തും എന്നും പുതിയ നയരേഖ പ്രഖ്യാപിക്കുന്നു.
വിദഗ്ധർക്കു പകരം ഉദ്യോഗസ്ഥർ
പുതിയ കമ്മീഷനിൽ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും പുറമേ 12 അംഗങ്ങളുമുണ്ടായിരിക്കും. കമ്മീഷന്റെ സെക്രട്ടറി കേന്ദ്രഗവൺമെന്റിലെ ജോയിന്റ് സെക്രട്ടറിയുടെ റാങ്കുള്ള ആളായിരിക്കും. നിലവിൽ വരാൻപോകുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷൻ പ്രവർത്തിക്കാൻ പോകുന്നത് താഴെപ്പറയുന്ന അഞ്ചു പ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.
ഒന്നാമത്തെ പ്രമാണം കേന്ദ്രഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കൂടുതൽ സ്വയംഭരണാവകാശം കൊടുക്കുമെന്നുള്ളതാണ്. ഇതിനുവേണ്ടിയുള്ള കൂടുതൽ നടപടികൾ ഇനിമേലിൽ സ്വീകരിക്കുമെന്നും ആക്ടിൽ പറയുന്നു. ഇതുവഴിയായി അറിവു ശേഖരണത്തിനും കണ്ടുപിടിത്തങ്ങൾക്കും സംരംഭകത്വത്തിനും എല്ലാ പ്രോത്സാഹനവും ലഭിക്കും. മത്സരത്തിന്റേതായ ഇന്നത്തെ ആഗോള സാമൂഹ്യ സാന്പത്തികാന്തരീക്ഷത്തിൽ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയുള്ള സമഗ്രമായ വളർച്ചയാണ് ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. ഇവിടെ ഗവേഷണത്തിന് പ്രത്യേകം പ്രാധാന്യവും പോത്സാഹനവും കൊടുക്കുന്നുണ്ട്.
എന്നാൽ, പുതിയ കമ്മീഷനിൽ വിദ്യാഭ്യാസ വിദഗ്ധരേക്കാൾ ഉദ്യോഗസ്ഥർക്കായിരിക്കും പ്രാമുഖ്യം. യുജിസി ആക്ടിന്റെ സെക്ഷൻ 5 (2) പറയുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥനു യുജിസി ചെയർമാനാകാൻ സാധിക്കില്ല എന്നാണ്. പുതിയ ബില്ലിന്റെ സെക്ഷൻ 3 (6) പ്രകാരം ഒരു സർക്കാരുദ്യോഗസ്ഥന് കമ്മീഷൻ ചെയർമാനാകാം. യുജിസി ആക്ട് പ്രകാരം നാല് അധ്യാപകർക്ക് കമ്മീഷന് മെംബർമാർ ആകാമായിരുന്നു. എന്നാൽ പുതിയ ആക്ട് അനുസരിച്ച് 12 അംഗങ്ങളിൽ രണ്ട് അധ്യാപകർ മാത്രമാണുള്ളത്. മറ്റൊരു വ്യവസ്ഥ ഒരു വ്യവസായിക്ക് അംഗത്വം നൽകാമെന്നാണ്. ഇദ്ദേഹത്തിന്റെ യോഗ്യതയെപ്പറ്റി വ്യക്തമായി ഒന്നും പറയുന്നില്ല. ചുരുക്കത്തിൽ ഈ ആക്ട് പ്രകാരം ഉന്നത വിദ്യാഭ്യാസരംഗത്ത് ഉദ്യോഗസ്ഥഭരണം ആയിരിക്കും നടപ്പിലാകാൻ പോകുന്നത്.
പുതിയ ആക്ടിലെ രണ്ടാമത്തെ പ്രമാണം അനുസരിച്ച് എല്ലാ ഗ്രാന്റുകളും ഇനിമേലിൽ കേന്ദ്ര മാനവശേഷി വികസന വകുപ്പ് നേരിട്ടായിരിക്കും നൽകുന്നത്. ഉന്നത വിദ്യാഭ്യാസ കമ്മീഷന് അക്കഡെമിക് കാര്യങ്ങളിൽ മാത്രമായിരിക്കും ശ്രദ്ധ. ഇതു യുജിസിയും കമ്മീഷനുമായിട്ടുള്ള ഒരു പ്രധാന വ്യത്യാസമാണ്. ഇതുവരെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ കൊടുത്തിരുന്നതും അക്കഡെമിക് നിലവാരം ഉറപ്പുവരുത്തിയിരുന്നതും യുജിസിതന്നെയായിരുന്നു.
പുതിയ ബില്ലിലെ മൂന്നാമത്തെ പ്രമാണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ കമ്മീഷൻ നടപെടുകയില്ലെന്നുള്ളതാണ്. ഡ്രാഫ്റ്റ് ബിൽ ഇങ്ങനെ പറയുന്നുണ്ടെങ്കിലും കമ്മീഷന് ഇവയുടെ നടത്തിപ്പിൽ ഇടപെടാൻ ധാരാളം അവസരമുണ്ട്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതു മുതൽ അവിടത്തെ ഡിഗ്രികൾ നൽകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഇടപെടൽ ഉണ്ടാകാം. ഏതെങ്കിലും ഒരു സ്ഥാപനം ഒരു നിശ്ചിതസമയത്തിനുള്ളിൽ അക്രഡിറ്റേഷൻ നേടിയില്ലെങ്കിൽ ആ സ്ഥാപനം അടച്ചുപൂട്ടാൻ പറയാം.
നാലാം പ്രമാണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ കമ്മീഷൻ പ്രത്യേകം ശ്രദ്ധവയ്ക്കുമെന്നുള്ളതാണ്. ഇവിടെ യുജിസിയുടെ ലക്ഷ്യങ്ങളിൽനിന്നു വ്യത്യസ്തമായി ഒന്നും കാണുന്നില്ല. വാസ്തവത്തിൽ വിദ്യാഭ്യാസ നിലവാരം താഴ്ന്നുപോകുന്നതിന്റെ കാരണങ്ങളെപ്പറ്റിയാണ് അന്വേഷിക്കേണ്ടതും തിരുത്തൽ വരുത്തേണ്ടതും. ഉദാഹരണത്തിന് വിദ്യാർഥികളുടെ എണ്ണം കൂടുന്നതുകൊണ്ട് നിശ്ചിത സമയത്ത് പരീക്ഷകൾ നടത്താനോ ഫലം പ്രഖ്യാപിക്കാനോ സർവകലാശാലകൾക്ക് കഴിയുന്നില്ല. ഇപ്പോഴത്തെ അധ്യാപക വിദ്യാർഥി അനുപാതം വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് ചേർന്നരീതിയിലുള്ളതല്ല.
പുതിയ കമ്മീഷന്റെ അഞ്ചാം പ്രമാണം അനുസരിച്ച് കമ്മീഷന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കഡെമിക് നിലവാരം ഉയർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ കഴിയും. കമ്മീഷന്റെ ഉത്തരവുകൾ ലംഘിക്കുന്ന സർവകലാശാലകളെയും സ്ഥാപനങ്ങളെയും ഇനി നിയമപരമായി ശിക്ഷിക്കാൻ കഴിയും.
രാഷ്ട്രീയ ഇടപെടൽ കൂടും
മേൽവിവരിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ യുജിസിയിൽനിന്നു ദേശീയ ഉന്നത വിദ്യാഭ്യാസ കമ്മീഷനിലേക്കുള്ള പരിവർത്തനം അപകടം നിറഞ്ഞതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുമാണ്. പുതിയ കമ്മീഷനു യുജിസിയുടെയത്ര അധികാരങ്ങൾ ഉണ്ടാകില്ല. കേന്ദ്രത്തിലെ ഏതാനും ചില ഉദ്യോഗസ്ഥരായിരിക്കും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പണം മുഴുവൻ നൽകുന്നതു മാനവശേഷി വികസന മന്ത്രാലയമായിരിക്കും. മാറിമാറി വരുന്ന ഗവൺമെന്റുകൾ വിദ്യാഭ്യാസകാര്യങ്ങളിൽ നയപരമായ മാറ്റങ്ങൾ തോന്നുംപടി വരുത്താനുള്ള സാധ്യതയേറെയാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സ്വയംഭരണാവകാശം കൊടുക്കുമെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. ഉദ്യോഗസ്ഥ മേധാവിത്വം, ഗവൺമെന്റ് ഫണ്ടിംഗ്, അക്കഡെമിക് വിദഗ്ധരുടെ കുറവ് എന്നിവ ഇവിടത്തെ പ്രധാനപ്പെട്ട ന്യൂനതകളാണ്. പഞ്ചായത്തുതലം മുതൽ ദേശീയതലം വരെ രാഷ്ട്രീയക്കാർ വിദ്യാഭ്യാസകാര്യങ്ങളിൽ ഇടപെടുന്ന അവസ്ഥയുണ്ടാകും. സർവകലാശാലാ ഭരണസമിതികൾ ഒക്കെത്തന്നെ ഇന്നു രാഷ്ട്രീയക്കാരെ കുടിയിരുത്താനുള്ള വേദിയായി മാറിയിട്ടുണ്ട്.
ചുരുക്കത്തിൽ സർവകലാശാലകളെയും കോളജുകളെയും ശ്വാസംമുട്ടിക്കാൻ പോന്നവയാണ് പുതിയ നിർദേശങ്ങൾ. പുതിയ ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ പറ്റുന്നവയല്ല. നടപ്പിലാക്കാൻ പറ്റുന്നവയൊക്കെത്തന്നെ പുതിയതുമല്ല. വിദ്യാഭ്യാസ വിദഗ്ധനും ജോഡ്പുർ സർവകലാശാലാ മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ.വി.വി. ജോൺ ഒരിക്കൽ പറഞ്ഞതുപോലെ വിദ്യാഭ്യാസത്തിൽ ധാരാളം രാഷ്ട്രീയമുണ്ട്, എന്നാൽ രാഷ്ട്രീയത്തിൽ സ്വല്പം വിദ്യാഭ്യാസമുണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചുപോകുന്നു.
ഡോ. എം.എം. മാത്യു
(ലേഖകൻ കോട്ടയം ഡോ.എം.വി. പൈലി ഫോറം ഫോർ ഹയർ എഡ്യുക്കേഷൻ ഡയറക്ടറാണ്).