Saturday, March 9, 2019 11:32 PM IST
ഭാരതീയം 1951-2019 / റ്റി.സി. മാത്യു
സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, ഹിന്ദുത്വ ശക്തികൾ രാജ്യത്തു സ്വാധീനം ഉറപ്പിക്കുന്നതിനുള്ള വഴികളെപ്പറ്റി താത്വിക വിചിന്തനങ്ങൾ നടത്തുന്ന കാലമായിരുന്നു 1950-കൾ. ആ പ്രസ്ഥാനങ്ങളുടെ വലിയ താത്വികാചാര്യന്മാരുടെ രചനകളും സുപ്രധാന രാഷ്ട്രീയരേഖകളും ഉണ്ടായത് അക്കാലത്താണ്. 1960-കളിലേക്കും അതു നീണ്ടു. ഇതിൽ സോഷ്യലിസ്റ്റുകൾക്കും കമ്യൂണിസ്റ്റുകൾക്കും ആദ്യം അധികാരം പിടിക്കാനായത് കേരളത്തിലാണെന്നതാണു ശ്രദ്ധേയം. (പട്ടം താണുപിള്ളയിലൂടെ തിരു-കൊച്ചിയിലും കേരളത്തിലും സോഷ്യലിസ്റ്റ് മുഖ്യമന്ത്രി ഉണ്ടായി. 1957-ൽ ഇ.എം.എസ്. നന്പൂതിരിപ്പാടിലൂടെ കമ്യൂണിസ്റ്റ് മന്ത്രിസഭയും).
ജവഹർലാൽ നെഹ്റുവിന്റെ ഉന്നത വ്യക്തിത്വത്തിന്റെ നിഴലാകാം ഈ മൂന്നു രാഷ്ട്രീയധാരകളെയും അക്കാലത്തു വാമനത്വത്തിലേക്കു നയിച്ചതെന്നു പലരും കരുതുന്നു. അതുകൊണ്ടുതന്നെ നെഹ്റുവിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് (1967) പ്രതിപക്ഷത്തിനു വലിയ മോഹങ്ങൾ നൽകുന്നതായിരുന്നു.
ചൈനീസ് ആക്രമണം
നെഹ്റു 1964 മേയ് 27-ന് അന്തരിക്കുന്പോൾ കോൺഗ്രസ് ദുർബലമാകാൻ തുടങ്ങിയിരുന്നു. ചൈനീസ് ആക്രമണമായിരുന്നു കാരണം. ഹിന്ദി-ചീനി ഭായി ഭായി തകർന്നു. യുദ്ധത്തിൽ ഇന്ത്യക്കു വലിയ തിരിച്ചടി നേരിട്ടു. നെഹ്റുവിന്റെ വിദേശനയവും പ്രതിരോധനയവും ചോദ്യംചെയ്യപ്പെട്ടു.
നെഹ്റുവിനു ശേഷം പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിക്ക് 1965-ലെ പാക്കിസ്ഥാൻ യുദ്ധത്തിൽ നല്ല നേട്ടമുണ്ടാക്കാൻ സാധിച്ചു. എന്നാൽ, യുദ്ധാനന്തരം താഷ്കെന്റി(ഇന്നത്തെ ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനം)ൽ സോവ്യറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ സമാധാന ഉടന്പടി ഉണ്ടാക്കിയതിനു പിന്നാലെ ശാസ്ത്രി മരണമടഞ്ഞു. കോൺഗ്രസ് പിന്നീട് നേതാവാക്കിയത് നെഹ്റുവിന്റെ പുത്രി ഇന്ദിരാഗാന്ധിയെ ആണ്. മൊറാർജി ദേശായി ഉപപ്രധാനമന്ത്രിപദം സ്വീകരിച്ചു തത്കാലം അടങ്ങി. മൊറാർജിയുടെ എതിരാളികളായിരുന്ന കെ. കാമരാജ്, അതുല്യ ഘോഷ്, എസ്.കെ. പാട്ടീൽ തുടങ്ങിയവരാണ് ഇന്ദിരയെ അന്നു പിന്താങ്ങിയത്.
കോൺഗ്രസിനു തിരിച്ചടി
ഒരുവർഷത്തിനു ശേഷം 1967-ൽ തെരഞ്ഞെടുപ്പ് നടക്കുന്പോൾ ഇന്ദിരാഗാന്ധിക്കു ഭരണം കൈപ്പിടിയിൽ ഒതുങ്ങിയിരുന്നില്ല. സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ കേന്ദ്രത്തെ വേണ്ടത്ര മാനിച്ചില്ല. പക്ഷേ അതിലുപരി സാന്പത്തികത്തകർച്ചയും സർക്കാർ നേരിട്ടു. രൂപയുടെ മൂല്യം 34 ശതമാനം കുറച്ചതും തുടർച്ചയായ രണ്ടു വരൾച്ചകളും രാജ്യത്തു ക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിപ്പിച്ചു.
കോൺഗ്രസിന്റെ സീറ്റുനില 300-നു താഴോട്ടുപോയി. വോട്ട് നാലു ശതമാനമേ കുറഞ്ഞുള്ളൂവെങ്കിലും 78 സീറ്റ് കുറഞ്ഞു. കേന്ദ്രഭരണം കോൺഗ്രസ് നിലനിർത്തിയെങ്കിലും തമിഴ്നാടും ബംഗാളും കേരളവും അടക്കം ഒട്ടേറെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു ഭരണം പോയി. കോൺഗ്രസ് ദുർബലമായെന്നു കണ്ടതോടെ പലേടത്തും കോൺഗ്രസിൽനിന്നു കൂറുമാറ്റവും തുടങ്ങി. ഉത്തർപ്രദേശിൽ ഭൂരിപക്ഷം കിട്ടിയ കോൺഗ്രസിൽനിന്നു ചരൺസിംഗിന്റെ നേതൃത്വത്തിൽ ഒരുപറ്റം എംഎൽഎമാർ പോയതുമൂലം ഭരണം നഷ്ടമായി.
ഇതു കോൺഗ്രസിലും പുനർചിന്തനത്തിനു കാരണമായി. പാർട്ടി ശൈലി മാറ്റണമെന്നു പ്രധാനമന്ത്രിയോടടുത്ത വിഭാഗങ്ങൾ ആവശ്യപ്പെട്ടു. ശൈലിയല്ല പ്രധാനമന്ത്രിയാണു മാറേണ്ടതെന്നു സംഘടനാ നേതൃത്വത്തിലും മന്ത്രിസഭയിലുമുള്ള മുതിർന്നവർ വാദിച്ചു.
കിച്ചൻ കാബിനറ്റും പിളർപ്പും
1960-കളിൽ പിഎസ്പിയിലും സിപിഐയിലുംനിന്നു കോൺഗ്രസിലെത്തിയവരടക്കം കോൺഗ്രസിലെ യുവതലമുറ പ്രധാനമന്ത്രിയോടു കൂടുതൽ അടുപ്പത്തിലായി. ഇവരിൽ ചിലരൊക്കെ ചേർന്ന ഒരു കിച്ചൻ കാബിനറ്റ് ഇന്ദിരാഗാന്ധിയുടെ തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. 1969-ൽ ഡോ. സാക്കിർ ഹുസൈൻ അന്തരിച്ചപ്പോൾ ഒഴിവുവന്ന രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ നിർത്തണമെന്ന വിഷയത്തിൽ കോൺഗ്രസ് പിളർന്നു. ഇന്ദിരാഗാന്ധി നിർത്തിയ മുൻ ഉപരാഷ്ട്രപതി വി.വി. ഗിരി കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി സഞ്ജീവറെഡ്ഡിയെ തോല്പിച്ചു.
കോൺഗ്രസ് പിളർപ്പിനു ശേഷം സിപിഐ, സിപിഎം, ഡിഎംകെ തുടങ്ങിയവയുടെ പിന്തുണയിലാണ് ഒന്നരവർഷം ഇന്ദിരാഗാന്ധി ഭരണം തുടർന്നത്. ബാങ്ക് ദേശസാത്കരണം, രാജാക്കന്മാരുടെ പ്രിവിപഴ്സ് നിർത്തലാക്കൽ തുടങ്ങിയ നടപടികളിലൂടെ ഇന്ദിരാഗാന്ധി ഒരു ഇടതുപക്ഷ-ജനകീയ പ്രതിച്ഛായ വളർത്തി. 1971-ലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമായിരുന്നു അത്.
ഗരീബീ ഹഠാവോ
ഒരുവർഷം കാലാവധി ബാക്കിനിൽക്കെയാണ് ഇന്ദിര 1971-ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിപിഐയുമായി സഖ്യമുണ്ടാക്കി. തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യത്തിലായി. കേരളത്തിൽ മുസ്ലിംലീഗ്, കേരള കോൺഗ്രസ് തുടങ്ങിയ കക്ഷികളെ കൂടെക്കൂട്ടി. സിപിഎം വീണ്ടും ശക്തമായ ഇന്ദിരാ വിരുദ്ധ നിലപാടിലായി.
ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ ഇന്ദിരയ്ക്കെതിരേ പ്രതിപക്ഷ മഹാസഖ്യം ഉണ്ടായി. സംഘടനാ കോൺഗ്രസ്, സ്വതന്ത്ര പാർട്ടി, ജനസംഘം, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നിവയാണ് മഹാസഖ്യത്തിലുണ്ടായിരുന്നത്.
തരംഗമേറി ഇന്ദിര
പഴയ തെരഞ്ഞെടുപ്പു കണക്കുകളല്ല, തരംഗങ്ങളാണ് തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നതെന്ന് 1971 മാർച്ചിലെ ഫലം തെളിയിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തലമുറമാറ്റംകൂടിയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു കേന്ദ്രീകൃത പദ്ധതിയിൽ സ്ഥാനാർഥികളെ നിർണയിച്ചും പണം സമാഹരിച്ചും ജാതി-സമുദായ താത്പര്യങ്ങൾ പരിഗണിച്ചും ജനകീയ മുദ്രാവാക്യമിറക്കിയും തെരഞ്ഞെടുപ്പ് നയിക്കുന്ന ആദ്യ അവസരമായിരുന്നത്. മാറ്റം കാണിക്കുകയും വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയും ചെയ്യുന്നവർക്ക് വിജയം കിട്ടുമെന്ന് 1971 തെളിയിച്ചു.
ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് മൂന്നിൽരണ്ടു ഭൂരിപക്ഷം നേടി. സംഘടനാ കോൺഗ്രസ് വെറും 16 സീറ്റിലൊതുങ്ങി. പിഎസ്പി രണ്ടും എസ്എസ്പി മൂന്നും സീറ്റിലൊതുങ്ങിയപ്പോൾ സോഷ്യലിസ്റ്റുകാർ വെറും 3.47 ശതമാനം വോട്ടിലേക്കു ചുരുങ്ങി. പിന്നീടൊരിക്കലും സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ ദേശീയപാർട്ടികളെ കണ്ടിട്ടില്ല. (സോഷ്യലിസ്റ്റ് മേലങ്കി ഇന്ദിരാഗാന്ധി ഏറ്റെടുത്തു).
കോൺഗ്രസിന്റെ കൂടെ നിന്ന സിപിഐയെ പിന്നിലാക്കി സിപിഎം ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി. പിന്നീടു സിപിഐ ശോഷിച്ചുവന്നതേയുള്ളു. 16-ാം ലോക്സഭയിൽ അവർ ഏകാംഗ പാർട്ടിയായി.
ബംഗ്ലാദേശ് യുദ്ധം
1971 അവസാനം കിഴക്കൻ പാക്കിസ്ഥാനിലെ 93,000 പാക് സേനാംഗങ്ങളെ ഇന്ത്യ യുദ്ധത്തടവുകാരാക്കി. ബംഗ്ലാദേശിനു ജന്മം നൽകിയ യുദ്ധം ഇന്ത്യ വിജയിച്ചതോടെ ഇന്ദിരാഗാന്ധി എതിരില്ലാത്ത നേതാവായി മാറുകയാണെന്ന് എല്ലാവരും കരുതി.
രാംമനോഹർ ലോഹ്യയുടെ അസാധാരണ സ്വഭാവങ്ങൾ സ്വന്തമാക്കിയ ഗുസ്തിക്കാരൻ സോഷ്യലിസ്റ്റ് രാജ്നാരായൺ ആണു റായ്ബറേലിയിൽ 1971-ൽ ഇന്ദിരയോടു തോറ്റത്. അദ്ദേഹം തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് അലഹാബാദ് ഹൈക്കോടതിയിൽ ഒരു കേസ് കൊടുത്തു. യശ്പാൽ കപൂർ എന്ന കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥൻ ഇന്ദിരയുടെ പ്രചാരണത്തിനു ചില കാര്യങ്ങൾ ചെയ്തെന്ന വിഷയം ഉന്നയിച്ചായിരുന്നു കേസ്. ആരും അതിനെ ആദ്യം ഗൗനിച്ചില്ല.
(തുടരും)
1967
(പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് ശതമാനം എന്ന ക്രമത്തിൽ)
ആകെ സീറ്റ് 520
കോൺഗ്രസ് 283 (40.78)
സ്വതന്ത്രപാർട്ടി 44 (8.67)
ജനസംഘം 35 (9.31)
സിപിഐ 23 (5.11)
എസ്എസ്പി 23 (4.92)
സിപിഎം 19 (4.28)
പിഎസ്പി 13 (3.06)
ഡിഎംകെ 25 (3.79)
മറ്റു പാർട്ടികൾ 20 (6.79)
സ്വതന്ത്രർ 35 (13.78)
1971
പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് (ശതമാനം) എന്ന ക്രമത്തിൽ
ആകെ സീറ്റ് 518
കോൺഗ്രസ് 352 (43.68)
സിപിഎം 25 (5.12)
സിപിഐ 23 (4.73)
ജനസംഘം 22 (7.35)
കോൺഗ്രസ് (സം.) 16 (10.43)
സ്വതന്ത്രപാർട്ടി 8 (3.07)
എസ്എസ്പി 3 (2.43)
പിഎസ്പി 2 (1.04)
ഡിഎംകെ 23 (3.84)
മറ്റു പാർട്ടികൾ 30 (9.95)
സ്വതന്ത്രർ 14 (8.38)