Monday, March 11, 2019 1:14 AM IST
ഭാരതീയം 1951-2019 / റ്റി.സി. മാത്യു-3
ബംഗ്ലാദേശ് യുദ്ധം ജയിച്ചപ്പോൾ ഭാരതീയ ജനസംഘം നേതാവ് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചതു ദുർഗ എന്നാണ്. അസുരന്മാരെ നിഗ്രഹിച്ച ദുർഗ. 1971 ഡിസംബറിലായിരുന്നു ഇത്. പാക്കിസ്ഥാനെ വെട്ടിമുറിച്ച ഇന്ദിരാഗാന്ധി ഇനി തോൽപിക്കാനാവാത്ത ശക്തിയാണെന്ന് എല്ലാവരും കരുതി.
രണ്ടുമൂന്നു വർഷം കൊണ്ടു ചിത്രമാകെ മാറി. അറബിരാജ്യങ്ങൾ ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് അഞ്ചിരട്ടിയാക്കി. വീപ്പയ്ക്കു രണ്ടു ഡോളറിൽനിന്നു പത്തുഡോളറിലേക്ക്. അതിന്റെ തുടർക്കഥയായി ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങളിൽ വിലക്കയറ്റം കുതിച്ചുകയറി. തൊഴിലില്ലായ്മ പെരുകി. പിന്നാലെ രണ്ടു വരൾച്ച വർഷങ്ങളും. പൊഖ്റാനിലെ അണുബോംബ് പരീക്ഷണവിജയവും ബഹിരാകാശ നേട്ടങ്ങളും ഇതിനിടെയായിരുന്നു.
പ്രതിപക്ഷ പ്രക്ഷോഭം
1974 ആയപ്പോഴേക്കു രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമായി. ബിഹാറിലും ഗുജറാത്തിലുമൊക്കെ പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പായി തുടങ്ങിയ പ്രക്ഷോഭങ്ങൾ ദേശീയതലത്തിലേക്കു വളരാനാരംഭിച്ചു. 1971-ൽ തോറ്റന്പിയ പ്രതിപക്ഷം തിരിച്ചുവരവിനു വഴികൾ ആലോചിച്ചു. 1973 ലെ കേശവാനന്ദ ഭാരതി കേസിലെ വിധിയെ തുടർന്നു മൂന്നു സീനിയർ ജഡ്ജിമാരെ മറികടന്ന് ജസ്റ്റീസ് എ.എൻ. റേയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു.
ഏകാധിപത്യ പ്രവണത ഇതിൽ കണ്ട പ്രതിപക്ഷം തുടർന്നുവന്ന ജബൽപുർ ലോക്സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ നിർത്തി. എൻജിനിയറിംഗ് വിദ്യാർഥി ശരദ് യാദവിനെ ജനതാപക്ഷക്കാരൻ എന്ന പേരിൽ അവതരിപ്പിച്ചു. യാദവ് ജയിച്ചു. കോൺഗ്രസിനെതിരായ ആദ്യ സംയുക്ത പ്രതിപക്ഷ വിജയമായിരുന്നത്. ഗുജറാത്തിൽ ചിമൻഭായി പട്ടേലിന്റെ മന്ത്രിസഭയെ മൊറാർജി ദേശായിയുടെ നിരാഹാരസമരത്തെ തുടർന്നു രാജിവയ്പിച്ചു.
ഇതോടെ ജയപ്രകാശ് നാരായണൻ പ്രതിപക്ഷത്തിന്റെ സന്പൂർണക്രാന്തി (വിപ്ലവം)ക്ക് നേതൃത്വം ഏറ്റെടുത്തു. 1975 ജൂണിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ഒന്നിച്ചു. കോൺഗ്രസ് തോറ്റു.
തെരഞ്ഞെടുപ്പ് കേസും അടിയന്തരാവസ്ഥയും
ഇതിനൊപ്പം റായ്ബറേലി തെരഞ്ഞെടുപ്പു കേസിൽ അലാഹാബാദ് ഹൈക്കോടതിയുടെ വിധി 1975 ജൂൺ 12നു വന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു ജസ്റ്റീസ് ജഗ്മോഹൻലാൽ സിൻഹ റദ്ദാക്കി. വിധിക്കെതിരേ സുപ്രീംകോടതിയിൽ നിരുപാധിക സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സോപാധിക സ്റ്റേയേ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരിൽനിന്നു ലഭിച്ചുള്ളു.
ഒരു ദിവസത്തിനുശേഷം 1975 ജൂൺ 25നു രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയപ്രകാശ് നാരായണൻ അടക്കം പ്രതിപക്ഷ നേതാക്കൾ അറസ്റ്റിലായി. ലോക്സഭയുടെയും നിയമസഭകളുടെയും കാലാവധി നീട്ടുന്നതടക്കമുള്ള ഒട്ടേറെ മാറ്റങ്ങൾ ഭരണഘടനയിൽ വരുത്തി. അടിയന്തരാവസ്ഥയിൽ ഇളയ മകൻ സഞ്ജയ് ഗാന്ധിയെ ഇന്ദിരാഗാന്ധി മുൻനിരയിലേക്കു കൊണ്ടുവന്നത് പാർട്ടിയിലും ജനങ്ങൾക്കിടയിലും അമർഷം ഉണ്ടാക്കി.
ജനതാ വിജയം
1977 ജനുവരിയിൽ ഇന്ദിരാഗാന്ധി അപ്രതീക്ഷിതമായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ മോചിപ്പിച്ചു. പ്രതിപക്ഷം തിടുക്കത്തിൽ സഖ്യമുണ്ടാക്കി. ഭാരതീയ ലോക്ദളിന്റെ ചിഹ്നം സ്വീകരിച്ചു ജനതാപാർട്ടി എന്ന പേരിൽ മത്സരിച്ചു.
ഇതിനിടെ ഹരിജൻ നേതാവും മുതിർന്ന കേന്ദ്രമന്ത്രിയുമായ ജഗജീവൻ റാം കോൺഗ്രസ് വിട്ടു. മുൻ യുപി മുഖ്യമന്ത്രി എച്ച്.എൻ. ബഹുഗുണ, ഒഡീഷയിലെ നന്ദിനി സത്പതി തുടങ്ങിയവരും പാർട്ടിവിട്ടു.
മാർച്ച് 20-നു വോട്ടെണ്ണിയപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പുത്രൻ സഞ്ജയ് ഗാന്ധിയും തോറ്റു. പഞ്ചാബ് മുതൽ ബിഹാർ വരെ സിന്ധു-ഗംഗാ സമതലത്തിൽ കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ജനതാ പാർട്ടി അധികാരം പിടിച്ചു. തെരഞ്ഞെടുപ്പുഫലം വന്ന ഉടൻ അടിയന്തരാവസ്ഥ പിൻവലിച്ച ഇന്ദിരാഗാന്ധി രാജിവച്ചു. ഇന്ത്യൻ ജനത ജനാധിപത്യത്തിനുവേണ്ടി, എല്ലാ ഔദ്യോഗിക പ്രചാരണങ്ങളെയും മറികടന്നു വിധിയെഴുതിയ അവസരമായിരുന്നു അത്. പത്രങ്ങൾക്കു സെൻസർഷിപ്പ് ഏർപ്പെടുത്തിയെങ്കിലും നിർബന്ധിത വന്ധ്യംകരണംപോലുള്ള അതിക്രമങ്ങൾ ഉത്തരേന്ത്യയിലെ സാമാന്യജനം മനസിലാക്കി എന്നു തെരഞ്ഞെടുപ്പുഫലം തെളിയിച്ചു.
സംഘടനാ കോൺഗ്രസ്, ജനസംഘം, ഭാരതീയ ലോക്ദൾ, സോഷ്യലിസ്റ്റ് പാർട്ടി, റാമിന്റെ കോൺഗ്രസ് ഫോർ ഡെമോക്രസി തുടങ്ങിയവ സംയോജിപ്പിച്ചുണ്ടായ ജനതാപാർട്ടി മൊറാർജി ദേശായിയെ പ്രധാനമന്ത്രിയാക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ പാർട്ടിയിൽ കലാപം മൂത്തു. ചരൺസിംഗിനെയും ജഗ്ജീവൻ റാമിനെയും ഉപപ്രധാനമന്ത്രിമാരാക്കി. പക്ഷേ അതു നീണ്ടുനിന്നില്ല. 1979 ജൂലൈ 12ന് അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ ദേശായി രാജിവച്ചു.
ഇന്ദിരയിലേക്കു വീണ്ടും
പിന്നീട് കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ വിമത ജനതാനേതാവ് ചരൺസിംഗിനു ലോക്സഭയിൽ വിശ്വാസവോട്ട് നേടാനായില്ല. ഓഗസ്റ്റിൽ അദ്ദേഹം രാജിവച്ചു. 1980 ജനുവരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നു.
1977-ൽ കോൺഗ്രസിന് ആദ്യമായി അധികാരം നഷ്ടപ്പെട്ട് മാസങ്ങൾക്കകം കോൺഗ്രസ് പിളർന്നു. ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്ന അടിസ്ഥാനത്തിലുള്ള പിളർപ്പ്. ജനതാ ഗവൺമെന്റ് നിയോഗിച്ച അന്വേഷണ കമ്മീഷനുകളും മറ്റും ഇന്ദിരയുടെ രാഷ്ട്രീയവിജയത്തിന് അന്ത്യം കുറിക്കുമെന്ന ധാരണയായിരുന്നു പിളർപ്പിനു പിന്നിൽ.
പക്ഷേ 1978-ൽ വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ഇന്ദിരയുടെ കോൺഗ്രസ് വിജയിച്ചതോടെ രാഷ്ട്രീയ ചിത്രം മാറുകയായിരുന്നു. 1978-ൽ ചിക്കമഗളൂരുവിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ദിര വീണ്ടും ലോക്സഭയിലെത്തി. അവിടെനിന്ന് അവരെ പുറത്താക്കി. സിബിഐ ഒരു പഴയ കേസിൽ ഇന്ദിരയെ അറസ്റ്റ് ചെയ്തു. എല്ലാം അവരുടെ രാഷ്ട്രീയ തിരിച്ചുവരവിനാണു സഹായിച്ചത്. 1980 ജനുവരിയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തി.
ഇന്ദിരാവിരുദ്ധ കോൺഗ്രസുകാർക്കു കിട്ടിയതു 13 സീറ്റ് മാത്രം. ജനതാപാർട്ടി 31-ൽ ഒതുങ്ങി. ചരൺസിംഗിന്റെ ജനതാ സെക്കുലർ യുപിയിലും ബിഹാറിലുമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.
നെഹ്റുവിന്റെയും ശാസ്ത്രിയുടെയും മരണവും രണ്ടു യുദ്ധങ്ങളും കോൺഗ്രസ് പിളർപ്പും കണ്ട അറുപതുകളും ഒരു യുദ്ധവും കോൺഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും വൻ വിജയങ്ങളും പതനവും ഉയിർത്തെഴുന്നേല്പും കണ്ട എഴുപതുകളും കൂടുതൽ വലിയ സംഭവവികാസങ്ങൾ നിറഞ്ഞ എൺപതുകൾക്കു വഴിമാറി. അതുകളുടെ പരിണിത ഫലങ്ങളാകട്ടെ കൂടുതൽ ആഴമേറിയതായിരുന്നു.
1977
(പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് ശതമാനം എന്ന ക്രമത്തിൽ)
ആകെ സീറ്റ് 542
ജനതാപാർട്ടി 295 (41.32)
കോൺഗ്രസ് 154 (34.52)
സിപിഎം 22 (4.29)
സിപിഐ 7 (2.82)
കോൺഗ്രസ് (സം) 3 (1.72)
എഡിഎംകെ 18 (2.9)
അകാലിദൾ 9 (1.26)
മറ്റുപാർട്ടികൾ 25 (5.67)
സ്വതന്ത്രർ 9 (5.5)
1980
പാർട്ടി, ജയിച്ച സീറ്റിന്റെ എണ്ണം, ലഭിച്ച വോട്ട് (ശതമാനം) എന്ന ക്രമത്തിൽ
ആകെ സീറ്റ് 529
(ആസാമിലെ 12 സീറ്റുകളിൽ പോളിംഗ് നടന്നില്ല)
കോൺഗ്രസ് 353 (42.69)
ജനത -എസ് 41 (9.39)
സിപിഎം 37 (6.24)
ജനതാപാർട്ടി 31 (18.97)
കോൺഗ്രസ്-യു 13 (5.28)
സിപിഐ 10 (2.49)
ഡിഎംകെ 16 (2.14)
മറ്റുപാർട്ടികൾ 19 (6.36)
സ്വതന്ത്രർ 9