Tuesday, March 12, 2019 10:44 PM IST
ആ റര പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള ചരിത്രമുണ്ട് എസ്എസ്എൽസി പരീക്ഷയ്ക്ക്.
ഇഎസ്എൽസി (ഇംഗ്ലീഷ് സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) പരീക്ഷയിൽനിന്നാണ് എസ്എസ്എൽസി (സെക്കൻഡറി സ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ്) പരീക്ഷയിലേക്കുള്ള പരിണാമം. 1948-49 വർഷത്തിൽ ഇഎസ്എൽസി അവസാനിക്കുകയും പകരം എസ്എസ്എൽസി ആരംഭിക്കുകയും ചെയ്തു. 1952 ലാണ് എസ്എസ്എൽസി പരീക്ഷ പൂർണതോതിലാകുന്നത്.
കേരളം ഉണ്ടാകുന്നതിനു മുമ്പുള്ള കാലം. തിരുവിതാംകൂറിലും കൊച്ചിയിലും പിന്നീട് തിരുക്കൊച്ചിയിലും പഠിച്ചിരുന്ന പത്താം ക്ലാസുകാർക്കാണു മലയാളം ഒഴിച്ചുള്ള വിഷയങ്ങൾ ഇംഗ്ലീഷിൽ എഴുതേണ്ടിവന്നത് - ഇഎസ്എൽസി പരീക്ഷ. ട്രാവൻകൂർ എഡ്യൂക്കേഷൻ ബോർഡ് നടത്തിയിരുന്ന പരീക്ഷയിൽ ആറു പേപ്പറുകളാണ് ഇംഗ്ലീഷിൽ എഴുതാനുണ്ടായിരുന്നത്. രണ്ടു ഗ്രൂപ്പുകളിൽ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാൻ അന്നു വിദ്യാർഥികൾക്ക് അവസരമുണ്ടായിരുന്നു. ഒന്നാമത്തെ ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ആർട്സ് എന്നിവയും രണ്ടാമത്തെ ഗ്രൂപ്പിൽ മാത്തമാറ്റിക്സിനു പകരം ബയോളജിയും. പഠനമാധ്യമം മലയാളം ആയതോടെ ആദ്യമാറ്റമായി!
എസ്എസ്എൽസിയുടെ തുടക്കത്തിൽ 16 പേജുള്ളതായിരുന്നു സർട്ടിഫിക്കറ്റ് ബുക്ക്. 8,9,10 ക്ലാസുകളിലെ മാർക്കുകൾ അതിൽ രേഖപ്പെടുത്തുമായിരുന്നു. മഷി ഉപയോഗിച്ച് അധ്യാപകർ സ്വന്തം കൈപ്പടയിലെഴുതിയ "ബുക്കുകൾ' കേടുകൂടാതെ ഇപ്പോഴും മുതിർന്ന തലമുറയുടെ പക്കലുണ്ട്. കാര്യമായി എന്തെങ്കിലും കിട്ടിയെന്നു സ്വയം തോന്നാനും തോന്നിപ്പിക്കാനും കഴിഞ്ഞിരുന്ന ബുക്കായിരുന്നു അത്.
വർഷങ്ങൾക്കു മുമ്പുവരെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച അവസാനിക്കുന്ന പരീക്ഷയിൽ 12 പേപ്പറുകളാണുണ്ടായിരുന്നത്. ആറു ദിവസം 12 പരീക്ഷ! ഒരു ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നില്ല! ഇന്ന് ഒരു മാസത്തെ മാരത്തണ് പരീക്ഷയാണ് എസ്എസ്എൽസി!
1987-ൽ എസ്എസ്എൽസിയുടെ "എൽ' ഉൗരിമാറ്റി. പരീക്ഷ എസ്എസ് സി ആക്കി. സർട്ടിഫിക്കറ്റ് ബുക്കിൽ കുട്ടിയുടെ ഫോട്ടോ, രക്തഗ്രൂപ്പ് എന്നിവയൊക്കെ കയറിപ്പറ്റി! എന്നാൽ ഉൗരിമാറ്റിയ "എൽ' അടുത്ത വർഷം തന്നെ പുനഃസ്ഥാപിച്ച് എസ്എസ്എൽസി വീണ്ടെടുത്തു. കുട്ടിയുടെ ഫോട്ടോ ഒഴികെയുള്ള പരിഷ്കാരങ്ങളെല്ലാം റദ്ദാക്കി. 1987 ബാച്ചിലെ കുട്ടികൾ ഇപ്പോഴും എസ്എസ്സിക്കാരായി തുടരുന്നു! 1998 മുതലാണ് ബുക്കിനു പകരം "കാർഡ്' ഏർപ്പെടുത്തിയത്. 2009 മുതൽ "ഡിജിറ്റൽ കാർഡു'കളാണു കുട്ടികൾക്കു നൽകുന്നത്.
2002 ൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം മൂലം "മാർച്ച് പരീക്ഷ' "ഏപ്രിൽ പരീക്ഷ'യായി മാറി. മാത്രമല്ല, പരീക്ഷയ്ക്ക് ഫീസും ഏർപ്പെടുത്തി. 60 രൂപ പരീക്ഷയ്ക്കും 30 രൂപ മാർക്ക് കാർഡിനും! എന്നാൽ, പ്രതിഷേധത്തെ തുടർന്ന് 2004 മുതൽ ആകെ ഫീസ് 45 രൂപയായി കുറച്ചു.
2004 -ൽ റാങ്ക്’ സന്പ്രദായം നിർത്തലാക്കി. പത്രങ്ങളിലെ ഒന്നാം പേജിൽ നിന്നു റാങ്ക് ജേതാക്കളുടെ പടവും പടിയിറങ്ങി! തോറ്റവർക്കുള്ള "സേ' പരീക്ഷ ഏർപ്പെടുത്തിയത് 2005 ലാണ്. തുടർന്നു വിപ്ലവകരമായ മാറ്റങ്ങൾ. പരീക്ഷയ്ക്കു ഗ്രേഡിംഗ് സന്പ്രദായം, ഐ.ടി പരീക്ഷ, സി.ഇ. മാർക്കുകൾ.
ഈ നേട്ടങ്ങൾക്കിടയിലും ചോദ്യപേപ്പർ ചോർന്നത് ഒരു കറുത്ത പാടായി. അതിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ചോദ്യപേപ്പർ അച്ചടിച്ച പ്രസിലെ ജീവനക്കാരും ഉദ്യോഗസ്ഥരും അധ്യാപകരുമൊക്കെ പ്രതികളായി! 2006 മുതൽ പരീക്ഷ എഴുതി തുടങ്ങുന്നതിനു മുമ്പുള്ള 15 മിനിറ്റ് "ആശ്വാസ സമയം' ആയി അനുവദിച്ചുതുടങ്ങി. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാനാണ് ഈ സമയം!
2007 മുതൽ പരീക്ഷാരീതി മാറിമറിഞ്ഞു. പരീക്ഷകളുടെ എണ്ണം 13-ൽ നിന്നു പത്തായി, ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത സമയം, ആകെ മാർക്കിന് പ്രസക്തിയില്ലാതായി. പകരം "എ-പ്ലസ്' മുതൽ "ഇ' വരെയുള്ള ഒമ്പതു ഗ്രേഡുകൾ കടന്നുവന്നു. മാർക്കുകൾ അപ്രത്യക്ഷമായി! ഏതെങ്കിലും വിഷയത്തിന് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിച്ചില്ലെങ്കിൽ തുടർപഠനത്തിന് യോഗ്യതയില്ലാതാകും.
2007 മുതൽ വിജയശതമാനം കുത്തനെ ഉയർന്നു- 80% കടന്നു. ഇപ്പോൾ 95% പിന്നിട്ടു! 2008 മുതൽ എസ്എസ്എൽസി പരീക്ഷ "ഉച്ചപ്പരീക്ഷ'യായി മാറി! ആ വർഷം രണ്ടു കുട്ടികൾ "ശനിയാഴ്ച രാത്രി' പരീക്ഷ എഴുതി ചരിത്രത്തിന്റെ ഭാഗമായി! അന്നു മുതൽ ചോദ്യപേപ്പർ ബാങ്കുകളിലും ട്രഷറികളിലുമാണ് സൂക്ഷിക്കുന്നത്. "വെള്ളി' പരീക്ഷകൾ ഒഴിവാക്കി, "ശനിപ്പരീക്ഷ' വന്നു! 2011 മുതൽ ഒരു ക്ലാസു മുറിയിൽ 16 നു പകരം 20 കുട്ടികൾ എഴുതിത്തുടങ്ങി.
2012-ൽ "പിറവം' തെരഞ്ഞെടുപ്പു മൂലം ഒരു പരീക്ഷ മാറ്റിവച്ചു. ഗ്രേസ് മാർക്കില്ലാതെ ഫലം പ്രസിദ്ധീകരിച്ചു! ഗ്രേസ് മാർക്ക് ചേർത്തു പ്രസിദ്ധീകരിച്ചപ്പോൾ വിജയം 94% പിന്നിട്ടു. 2013 മുതൽ എഴുത്തുപരീക്ഷയുടെ എണ്ണം 10-ൽ നിന്ന് ഒമ്പതായി ചുരുങ്ങി. ഐ.ടി.യുടെ തിയറി പരീക്ഷ പ്രാക്ടിക്കലിനോടൊപ്പം കൂട്ടിയതാണു കാരണം.
2015 ലെ പരീക്ഷ വിവാദങ്ങളിലമർന്നു. പരീക്ഷാഫലം തിരക്കുകൂടി പ്രസിദ്ധീകരിച്ചപ്പോൾ പലരും "തോറ്റു'! മാത്രമല്ല വാരിക്കോരി എ പ്ലസ് ഗ്രേഡുകളും! പരീക്ഷയെപ്പറ്റി അന്വേഷണവും, നടപടികളും! 2016 ൽ വിജയം 96.59%. 2017 ൽ വിജയം 95.98%.
2018 ലെ കുട്ടികളുടെ അഡ്മിഷൻ ടിക്കറ്റിൽ മാറ്റം! സി.ഇ. മാർക്കുകളും ചേർത്താണ് കുട്ടികളുടെ അഡ്മിഷൻ ടിക്കറ്റ് നൽകിയിരിക്കുന്നത്! പരീക്ഷണങ്ങൾ ഏറ്റുവാങ്ങാൻ എസ്എസ്എൽസി പരീക്ഷയുടെ ജീവിതം ഇനിയും ബാക്കി!
എ.വി. ജോർജ്, തിരുവല്ല (റിട്ട. ഹെഡ്മാസ്റ്റർ)