Saturday, March 16, 2019 12:20 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചതോടെ കളം ഒരുങ്ങി. ആരാകും അടുത്ത പ്രധാനമന്ത്രി? നരേന്ദ്ര മോദിയോ, രാഹുൽ ഗാന്ധിയോ, അതോ മൂന്നാമതൊരാളോ എന്ന ചോദ്യത്തിനു രാജ്യത്തെ 90 കോടി വോട്ടർമാർ ഉത്തരം പറയും. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഇനിയുമേറെ കാര്യങ്ങൾ മാറിമറിഞ്ഞേക്കാം. ഏപ്രിൽ 23ന് കേരളവും പോളിംഗ് ബൂത്തിലേക്കു പോകുന്പോൾ എല്ലാവർക്കും ഒരു കാര്യത്തിൽ മാത്രം യോജിപ്പ്. ഇന്ത്യക്കും ഓരോ പൗരനും ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്.
ബിജെപിയും കോണ്‍ഗ്രസും അടക്കം ഏതെങ്കിലും ഒരു പാർട്ടിക്ക് ഇത്തവണ തനിച്ചു കേവല ഭൂരിപക്ഷം കിട്ടാനിടയില്ല. കേന്ദ്രം ഭരിക്കുന്ന മുന്നണിയും പാർട്ടികളും ആരാകുമെന്ന് ആർക്കും തറപ്പിച്ചു പറയാനാകില്ല. വിജയം ഉറപ്പാണെന്നു എൻഡിഎയും യുപിഎയും അവകാശപ്പെടുന്പോഴും ഭരണത്തിലെത്തുമൊ എന്നു മോദിക്കും രാഹുലിനും പോലും തീർച്ചയില്ല. മേയ് 23ന് ജനവിധി അറിയുന്നതു വരെ രാജ്യം പിരിമുറക്കത്തിൽ തുടരും.
• ഉണ്ടാകില്ല തനിയാവർത്തനം
ഒരു കാര്യം തീർച്ചയാണ്. 2014ലെ വൻ വിജയം ആവർത്തിക്കാൻ നരേന്ദ്ര മോദിക്കു കഴിയില്ല. ബിജെപിക്കോ എൻഡിഎയ്ക്കോ കേവല ഭൂരിപക്ഷം പോലും കിട്ടാനിടയില്ല. രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും 2014ലെ തകർച്ചയിൽനിന്നു കാര്യമായി ഉയിർത്തെഴുന്നേൽക്കുമെന്നതിലും സംശയമില്ല. പക്ഷേ കോണ്‍ഗ്രസിനോ യുപിഎയ്ക്കോ കേവല ഭൂരിപക്ഷം കിട്ടാനിടയില്ല. ഇരുമുന്നണികളിലും ഇല്ലാതെ കളിക്കുന്ന പ്രബല പാർട്ടികളും കുറുമുന്നണികളും ചേർന്നാലും കേവല ഭൂരിപക്ഷം അകലെയാകും.
അടുത്ത പ്രധാനമന്ത്രി ആരാകുമെന്നു നിശ്ചയിക്കുന്നതിൽ ചെറുമുന്നണികളും പ്രാദേശിക പാർട്ടികളും നിർണായകമാകും. എന്നാൽ, ഇവരിൽ ആരൊക്കെ എത്ര സീറ്റുകൾ നേടുമെന്നും എങ്ങോട്ടു ചായുമെന്നും കൃത്യമായി പ്രവചിക്കുക പ്രയാസമാകും. ജയിച്ചുവരുന്ന എംപിമാരുടെ എണ്ണം അനുസരിച്ചാകും ഓരോ പാർട്ടിയുടെയും വിലപേശൽ ശക്തി. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ കാട്ടി ചെറുമീനുകളെ വിഴുങ്ങാൻ രാഹുലിനേക്കാൾ മികവ് മോദിക്കുണ്ടെന്നു കരുതുന്നവരാണു കൂടുതൽ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ശക്തിയും ബലഹീനതയും മനോഹാരിതയുമെല്ലാം അനിശ്ചിതത്വവും ആകാംക്ഷയും നിറഞ്ഞ പ്രവചനാതീതമായ ഈ രാഷ്ട്രീയസ്ഥിതി തന്നെയാകും. ഓരോ തെരഞ്ഞെടുപ്പിലും വന്പൻ രാഷ്ട്രീയ നേതാക്കളെയും പ്രവചനക്കാരെയും ഞെട്ടിക്കാൻ കഴിഞ്ഞ ഇന്ത്യയിൽ വോട്ടർമാർ ഇക്കുറിയും ചില അത്ഭുതങ്ങൾ കാട്ടാതിരിക്കില്ല.
• പഞ്ചഗുസ്തിയിലെ പരാജയപാഠം
സെമിഫൈനൽ എന്നു വിശേഷിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയാണു മോദിയുടെയും ബിജെപിയുടെയും ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ഡിസംബർ 11ലെ തെരഞ്ഞെടുപ്പു ഫലം മോദിക്ക് കൃത്യമായ മുന്നറിയിപ്പായിരുന്നു. ഞെട്ടിക്കുന്ന തോൽവി ബിജെപിയുടെ കണ്ണു തുറപ്പിച്ചു.
യുപിയിലെ ഗോരഖ്പുർ, ഫൂൽപുർ, കൈരാന തുടങ്ങിയ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലേറ്റ അപ്രതീക്ഷിതവും കനത്തതുമായ തോൽവികൾ ജനമനസ് എന്താണെന്നു സൂചിപ്പിച്ചതാണെങ്കിലും ബിജെപിക്കു തിരുത്താനായിരുന്നില്ല. 2014ൽ ജയിച്ച ഒന്‍പതിൽ ഏഴു ലോക്സഭാ സീറ്റുകൾ 2018ൽ ബിജെപിക്കു നഷ്ടമായെന്നതും കാണാതെ പോകരുത്. കർണാടകയ്ക്കു പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഭരണത്തിലേറിയത് കോണ്‍ഗ്രസിനും രാഹുലിനും വലിയ ഉത്തേജനവും ശക്തിയുമാകുകയും ചെയ്തു. എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി വദ്രയുടെ സജീവരാഷ്ട്രീയത്തിലേക്കുള്ള വരവും മോശമാക്കിയില്ല. രാഹുലും പ്രിയങ്കയും ചേർന്നാലും യുപി, ബിഹാർ, ബംഗാൾ പോലെ ചില സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനു വലിയ പ്രതീക്ഷകൾക്കു കാര്യമില്ല. എന്നാൽ, ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനു നില മെച്ചപ്പെടുത്താൻ സാധ്യതയേറെയാണ്.
കേരളത്തിലെ തൃപ്രയാറിൽ നടത്തിയ മൽസ്യത്തൊഴിലാളി പാർലമെന്റ്, കാസർഗോട്ട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീടുകളിലെ സന്ദർശനം, കോഴിക്കോട്ടെ പൊതുയോഗം എന്നിവ മുതൽ ചെന്നൈ സ്റ്റെല്ലാ മാരിസ് കോളജിലെ വിദ്യാർഥിനികളുമായി നടത്തിയ സംവാദം വരെയെല്ലാം രാഹുൽ ഇഫക്ട് വ്യാപിപ്പിക്കും. പ്രതീക്ഷ നൽകുന്ന ജനകീയ നേതാവെന്ന പുതിയ പ്രതിച്ഛായയിൽ രാഹുൽ ഗാന്ധി രാജ്യമെങ്ങും നിറഞ്ഞുനിൽക്കുന്നതു കോണ്‍ഗ്രസിനു ഗുണകരമാകും.
• പുൽവാമ നിർണായകമാകും
പുൽവാമ ഭീകരാക്രമണവും തുടർന്ന് പാക്കിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണവും ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. പുൽവാമ, ബാലാകോട്ട് സംഭവങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നു പറയുന്ന നേതാക്കൾ തന്നെ ഒളിഞ്ഞും വളഞ്ഞും രാഷ്ട്രീയ മുതലെടുപ്പിനായി വിഷയം പലതരത്തിൽ ഉന്നയിക്കുന്നുവെന്നതു കാണാതെ പോകില്ല.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ കർശന പെരുമാറ്റച്ചട്ടങ്ങളെ പോലും വിദഗ്ധമായി അവഗണിച്ചാണു രാജ്യസുരക്ഷയുടെ മറവിലെ രാഷ്ട്രീയക്കളികൾ കൊഴുപ്പിക്കുന്നത്. അമേരിക്ക, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യയുടെ വീരനായകൻ അഭിനന്ദൻ വർധമാനെ തിരിച്ചെത്തിച്ചതു രാഷ്ട്രീയവത്കരിക്കാനും മുതലെടുക്കാനും ശ്രമം നടത്തുന്നുണ്ട്. ബാലാകോട്ട് വ്യോമാക്രമണത്തിലെ മോദിയുടെ മോഹവും മറ്റൊന്നാകില്ല.
പക്ഷേ ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ പിറ്റേന്നു തന്നെ പാക് വ്യോമസേന ഇന്ത്യൻ മണ്ണിൽ ബോംബുകൾ വർഷിച്ചത് ഇന്ത്യക്കും തിരിച്ചടിയായി. പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിട്ടപ്പോൾ ഇന്ത്യയുടെ ഒരു വിമാനം പാക്കിസ്ഥാനും വെടിവച്ചിട്ടുവെന്നതും അത്ര നല്ല വാർത്തയായില്ല. ആരെന്തൊക്കെ പറഞ്ഞാലും നേരിട്ടും പരോക്ഷമായും പുൽവാമയും ബാലാകോട്ടും അഭിനന്ദനും വോട്ടർമാരെ സ്വാധീനിക്കും. അത് എത്രമാത്രം മോദിക്ക് അനുകൂലമാകുമെന്നതാകും ഈ ജനവിധിയിൽ സുപ്രധാനം.
• കർഷക ദുരിതം തിരിച്ചടിക്കും
കർഷക ആത്മഹത്യകൾ, വ്യാപകവും രൂക്ഷമായ കാർഷിക പ്രതിസന്ധി, വിവാദ റഫാൽ വിമാന ഇടപാട്, രൂക്ഷമായ തൊഴിലില്ലായ്മ, നോട്ട് നിരോധനം, ജിഎസ്ടി, ചെറുകിട ഇടത്തരം വ്യാപാര- വ്യവസായ മേഖലയിലെ തളർച്ച, പെട്രോൾ- ഡീസൽ- പാചകവാതക വില കൂട്ടൽ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവ മുതൽ അയോധ്യ ക്ഷേത്രനിർമാണം, ആൾക്കൂട്ട കൊലപാതകങ്ങൾ, ന്യൂനപക്ഷങ്ങളുടെ നേർക്ക് വർധിച്ച ആക്രമണങ്ങൾ വരെ നിരവധിയായ പ്രശ്നങ്ങൾ മോദി സർക്കാരിനും ബിജെപിക്കും തലവേദനയാണ്.
കള്ളപ്പണം തിരികെയെത്തിക്കൽ, അഴിമതി ഇല്ലാതാക്കൽ, തീവ്രവാദത്തിന്റെ അടിവേര് അറക്കുന്നത് മുതൽ കർഷകരുടെയും സാധാരണക്കാരുടെയും വരുമാന വർധന ഉറപ്പാക്കൽ അടക്കം 2014ൽ മോദിയെ അധികാരത്തിലെത്തിച്ച പ്രധാന വാഗ്ദാനങ്ങൾ പാലിക്കാതെ പോയതും മോദിക്കെതിരേ പ്രതിപക്ഷം ആയുധമാക്കും. പ്രതിവർഷം രണ്ടു കോടി പേർക്ക് തൊഴിൽ കൊടുക്കുമെന്നും ഓരോ പൗരനും 15 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിൽ കിട്ടുമെന്നുമുള്ള നടക്കാത്ത മോഹങ്ങൾ നൽകിയതും ബിജെപിക്കും മോദിക്കും തലവേദനയാണ്.
നീരവ് മോദി, വിജയ് മല്യ, ലളിത് മോദി, മെഹുൾ ചോസ്കി തുടങ്ങിയ വൻ സാന്പത്തിക തട്ടിപ്പുകാർ രാജ്യം വിട്ടുപോയതിനും അംബാനിമാരും അദാനിമാരും അടക്കമുള്ള വൻകിടക്കാർ വീണ്ടും വീണ്ടും കൊഴുക്കുന്നതിനും മോദിയും ഏറെ പഴി കേൾക്കുന്നുണ്ട്. സന്പന്നരായ ചങ്ങാതി മുതലാളിമാരുടെ ഇന്ത്യയാണു മോദിയുടേതെന്നും കാവൽക്കാരൻ കള്ളനാണെന്നും (ചൗക്കിധാർ ചോർ ഹെ) ഉള്ള രാഹുൽ ഗാന്ധിയുടെ ആക്ഷേപം കുറെയേറെ വോട്ടർമാരെ സ്വാധീനിച്ചേക്കും. പാർലമെന്റിനെയും ജുഡീഷറിയെയും അടക്കം പ്രധാന ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണെന്ന പ്രതിപക്ഷ ആരോപണവും വോട്ടർമാരുടെ മനസിൽ വരും.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു 10 ശതമാനം സംവരണം, മുത്തലാഖ്, പൗരത്വ ബില്ലുകൾ, ശുചിത്വ പദ്ധതി, ഹൈവേ വികസനം, ശൗചാലയ നിർമാണത്തിലെ പുരോഗതി, ഭവനനിർമാണ മേഖലയിലെ കുതിപ്പ് തുടങ്ങിയവയും കരുത്തനായ നേതാവെന്ന മോദിയുടെ പ്രതിച്ഛായയും ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളും ബിജെപിക്കു കുറെ യെങ്കിലും തുണയാകും. പ്രതിപക്ഷ നിരയിലെ അനൈക്യവും പ്രധാന നേതാക്കളുടെ പ്രധാനമന്ത്രി മോഹവും മോദിക്കു സഹായകമാകും.
• വാക്കും വടിയുമൊരുക്കി രാഹുൽ
വാചകക്കസർത്ത് നടത്തുന്നയാളല്ല, പറയുന്നതു നടപ്പാക്കുന്നയാളാണു താനെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ഇരുതല വാളിന്റെ മൂർച്ചയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് ഭരണത്തിലേറി ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കിയെന്നതു രാഹുലിന്റെ വിശ്വാസ്യത കൂട്ടുകയും ചെയ്തു.
മുന്‍പൊക്കെ മടിച്ചുനിന്ന രാഹുലിനു പകരം വിവിധ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനെ അധികാരത്തിൽ തിരികെയെത്തിച്ച കരുത്തനും ഉൗർജസ്വലനുമായ പുതിയൊരു നേതാവായുള്ള രാഹുലിന്റെ അവതാരം മോദിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. പപ്പുവെന്നു വിളിച്ച് ബിജെപിക്കാർ ആക്ഷേപിച്ച രാഹുലിന്റെ ഓരോ കൂരന്പുകളും ഇന്ന് ദേശീയ തലത്തിൽ ചർച്ചയാകുന്നുമുണ്ട്. റഫാൽ അഴിമതിക്കേസ് വിടാതെ പിന്തുടരുന്നുവെന്നതു പോലും രാഹുലിന്റെ ക്രെഡിറ്റ് കൂട്ടി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്കെല്ലാം വരുമാനം ഉറപ്പാക്കും, കാർഷിക കടങ്ങൾ എഴുതിത്തള്ളും, വനിതകൾക്ക് 33 ശതമാനം തൊഴിൽ സംവരണം നടപ്പാക്കും, പാർലമെന്റിലെ വനിതാ സംവരണ ബിൽ പാസാക്കും തുടങ്ങിയ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ ദേശീയ തലത്തിൽ സാധാരണക്കാരെയും സ്ത്രീകളെയും ആകർഷിക്കാതിരിക്കില്ല.
• അന്തിമ ലക്ഷ്യം രാജ്യനന്മ
പോളിംഗ് ബൂത്തിലേക്കു ജനം പോകുന്നതു വരെ ദേശീയ രാഷ്ട്രീയത്തിൽ ചടുലവും തന്ത്രപരവുമായ നീക്കങ്ങളും പ്രചാരണക്കസർത്തുകളും പ്രതീക്ഷിക്കാം. കളം മുറുകിയതിനാൽ ഏതറ്റം വരെയും പോകാൻ പ്രധാന പാർട്ടികളും നേതാക്കളും തയാറാണ്. രാജ്യത്തിന്റെ ഭാവിയെ ഏറെ നിർണായകമായി ബാധിക്കുമെന്നതിനാൽ പ്രചാരണങ്ങൾക്ക് അപ്പുറത്ത് ആഴത്തിലുള്ള വിലയിരുത്തലുകളിലൂടെ രാജ്യനന്മ ഉറപ്പാക്കാൻ ഓരോ വോട്ടർക്കും കഴിയുമെന്നു പ്രത്യാശിക്കാം.