Thursday, March 21, 2019 12:30 AM IST
ഇലക്ഷന് സഫാരി / സി.കെ. കുര്യാച്ചൻ
ഇന്ത്യൻ രാഷ്ട്രീയത്തിൽ പലപ്പോഴും നിർണായകമായിരുന്ന ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. കോൺഗ്രസിനുശേഷം രണ്ടാമതായി പിറവിയെടുത്ത് ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കോൺഗ്രസിനേക്കാൾ 40 വയസ് ഇളപ്പമുണ്ട്. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ സിപിഐ പിന്നീട് പിളർന്നെങ്കിലും ഒരോ തെരഞ്ഞെടുപ്പിലും അവഗണിക്കാനാവാത്ത പാർട്ടിയായി നിലകൊണ്ടിരുന്നു. എന്നാൽ, 2014ലെ തെരഞ്ഞെടുപ്പോടുകൂടി ഇടതുപക്ഷത്തിന്റെ പ്രസക്തി ഗണ്യമായി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ നിലമെച്ചപ്പെടുത്തിയില്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപാർട്ടികൾ അപ്രസക്തമാകും.
ഉത്തർപ്രദേശിലെ കാൺപൂരിൽ 1925 ഡിസംബർ 26ന് നടന്ന സമ്മേളനത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽവന്നത്. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി ഇടപെട്ട സിപിഐ സ്വതന്ത്ര ഇന്ത്യയിൽ 1952ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ 22 സീറ്റുകൾ നേടി പ്രധാന പ്രതിപക്ഷ പാർട്ടിയായി. പിന്നീട് 1964ൽ പിളർന്ന് സിപിഐ, സിപിഎം എന്നിങ്ങനെ രണ്ടു പാർട്ടികളാവുകയും ചെയ്തു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, മഹാരാഷ്ട്രയിലെ പെസന്റസ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ എന്നീ പാർട്ടികളെയുംകൂടി ഉൾപ്പെടുത്തിയാണ് ഇടതുപക്ഷത്തെ കണക്കാക്കുന്നത്.
ആദ്യതെരഞ്ഞെടുപ്പു മുതൽ ഇപ്പോൾവരെ ഒറ്റ ചിഹ്നത്തിൽ മത്സരിക്കുന്ന ഏക പാർട്ടിയാണ് സിപിഐ. അരിവാളും ധാന്യക്കതിരുമാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. 1964ലെ പിളർപ്പിനുശേഷവും സിപിഐക്കാണ് ചിഹ്നം ലഭിച്ചത്. സിപിഎം അരിവാൾ ചുറ്റിക നക്ഷത്രവുമായി അന്നു മുതൽ മത്സരിക്കുന്നു.
പിളർപ്പിലും തളരാതെ
1964ലെ പിളർപ്പ് സിപിഐക്കും സിപിഎമ്മിനും വലിയ ആവേശമാണു സമ്മാനിച്ചത്. തുടർന്ന് 1967ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരുകൂട്ടരും കരുത്തുകാട്ടി. 10.53 ശതമാനം വോട്ടാണ് ആ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു കിട്ടിയത്. സിപിഐ 23 സീറ്റുകൾ നേടിയപ്പോൾ സിപിഎം 19 ഇടത്തു വിജയിച്ചു. സിപിഐക്ക് 5.11 ശതമാനം വോട്ട് കിട്ടിയപ്പോൾ സിപിഎമ്മിന് 4.28 ശതമാനമാണ് ലഭിച്ചത്. ബിഹാറിൽ അഞ്ച് സീറ്റുകൾ സിപിഐ നേടി. യുപിയിലും ബംഗാളിലും നാലു വീതവും കേരളത്തിൽ മൂന്നും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ രണ്ടു വീതവും സീറ്റ് നേടിയ സിപിഐ ആന്ധ്ര, ആസാം, മണിപ്പൂർ എന്നിവിടങ്ങളിൽ ഓരോ സീറ്റിലും വിജയിച്ചു.
1967ലെ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി മാറിയപ്പോൾ കേരളത്തിൽ സിപിഎമ്മിനായിരുന്നു നേട്ടം. ഒമ്പതു സീറ്റുകളാണ് സിപിഎം നേടിയത്. ബംഗാളിൽ അഞ്ചും തമിഴ്നാട്ടിൽ നാലും സീറ്റിൽ വിജയിച്ചു. ഉത്തർപ്രദേശിലും പാർട്ടിക്ക് ഒരു സീറ്റ് കിട്ടി.
പിന്നീട് 1971 മുതൽ സിപിഎം സിപിഐയെ ബഹുദൂരം പിന്നിലാക്കി കുതിച്ചു. കോൺഗ്രസ് കൂട്ടുകെട്ടിലാണ് സിപിഐ പിടിച്ചുനിന്നത്. 1971ൽ സിപിഎം നേടിയത് 25 സീറ്റും 5.12 ശതമാനം വോട്ടുമാണ്. സിപിഐക്ക് 23 സീറ്റും 4.37 ശതമാനം വോട്ടും കിട്ടി. 1977 ലെ ആറാം തെരഞ്ഞെടുപ്പിൽ സിപിഎം 22 സീറ്റ് നേടിയപ്പോൾ സിപിഐ കോൺഗ്രസ് കൂട്ടുകെട്ടിൽ ഏഴിടത്തു വിജയിച്ചു. പെസന്റസ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ അഞ്ച് സീറ്റാണു നേടിയത്.
1989ലും 96ലും 12 സീറ്റുകൾ നേടിയ സിപിഐ 2004ൽ പത്തിടത്ത് വിജയിച്ചു. സിപിഎം 1980ൽ മുപ്പതു സീറ്റ് കടന്നെങ്കിലും 84ൽ 22ലേക്കൊതുങ്ങി. പിന്നീട് സ്ഥിരതയാർന്ന പ്രകടനം നടത്തിയ സിപിഎം 2004ൽ എക്കാലത്തേയും മികച്ച വിജയമായ 43 സീറ്റു നേടി. കേരളത്തിൽ 12, ബംഗാളിൽ 26, ത്രിപുരയിലും തമിഴ്നാട്ടിലും രണ്ടു വീതം, ആന്ധ്രയിൽ ഒന്ന് എന്നിങ്ങനെയായിരുന്നു വിജയം.
നിയമസഭകളിലും തകർച്ച
1967ൽ പിളർപ്പിനുശേഷം സിപിഎമ്മിനു 11 നിയമസഭകളിലായി 128 എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിൽ 52, ബംഗാളിൽ 43, തമിഴ്നാട്ടിൽ 11, ആന്ധ്രയിൽ ഒമ്പത്, ബിഹാറിൽ നാല്, പഞ്ചാബിൽ മൂന്ന്, ത്രിപുരയിൽ രണ്ട്, യുപി, മഹാരാഷ്ട്ര, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ ഓരോന്നു വീതവും എംഎൽഎമാരുണ്ടായിരുന്നു. പിന്നീട് ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണം നേടിയ സിപിഎം മറ്റു സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിച്ചു. നിലവിൽ എട്ടു സംസ്ഥാനങ്ങളിലായി 110 എംഎൽഎമാരാണ് സിപിഎമ്മിനുള്ളത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 4120 എംഎൽഎമാരുണ്ട്. ഇതിൽ ബിജെപിക്ക് 1345 പേരാണുള്ളത്. കോൺഗ്രസിന് 871 എംഎൽഎമാരുണ്ട്. എല്ലാ ഇടത് പാർട്ടികൾക്കും കൂടി 149 എംഎൽഎമാരാണു രാജ്യത്തുള്ളത്.
വൻവീഴ്ച ബംഗാളിൽ
2004വരെ പ്രതാപത്തിലായിരുന്ന സിപിഎം ബംഗാളിലെ തകർച്ചയോടെയാണു ശോഷിച്ചു തുടങ്ങിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഒമ്പതും കേരളത്തിൽ നാലും ത്രിപുരയിൽ രണ്ടും സീറ്റുകൾ നേടിയ സിപിഎം തമിഴ്നാട്ടിൽ ഒരിടത്തും വിജയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയ്ക്കു മുന്നിൽ അടിയറവു പറഞ്ഞ സിപിഎമ്മിനു പിന്നീട് അടിക്കടി തോൽവിയാണു സംഭവിച്ചത്. 295 അംഗ നിയമസഭയിൽ സിപിഎമ്മിനു നിലവിലുള്ളത് 26 പേർ മാത്രമാണ്. 44 പേരുള്ള കോൺഗ്രസാണു രണ്ടാമത്തെ വലിയ കക്ഷി. സിപിഐക്ക് ഒരംഗമുണ്ട്. ആർഎസ്പിക്കു മൂന്നു സീറ്റുണ്ട്.
കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ ത്രിപുരയിലും സിപിഎം തകർന്നടിഞ്ഞു. 60 അംഗസഭയിൽ 16 പേരാണു സിപിഎമ്മിനുള്ളത്. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ കേരളമാണു പത്തുകടക്കാൻ സഹായിച്ചത്. രണ്ട് സ്വതന്ത്രരടക്കം ഏഴു പേർ കേരളത്തിൽനിന്ന് ജയിച്ചപ്പോൾ ബംഗാളിൽ കിട്ടിയത് രണ്ടു സീറ്റ് മാത്രം. ത്രിപുരയിലെ രണ്ടിടത്തും വിജയിച്ചു. സിപിഐ 2009ൽ നാലിടത്തു വിജയിച്ചെങ്കിലും 2014ൽ തൃശൂരിലെ ഒറ്റസീറ്റ് വിജയത്തിൽ ഒതുങ്ങിപ്പോയി. നിലവിൽ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിനു മേൽക്കൈക്കു പ്രതീക്ഷയില്ല. കേരളത്തിലും സർവേഫലങ്ങൾ ആവേശകരമല്ല. തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലും ബിഹാറിൽ ആർജെഡി-കോൺഗ്രസ് സഖ്യത്തിലുമാണ് മത്സരിക്കുന്നത്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ കർഷക പ്രക്ഷോഭത്തിലൂടെ തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ടെങ്കിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് ഉറപ്പിക്കാനാവില്ല. അതിനാൽ പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ ഇടതുപക്ഷത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.