Monday, March 25, 2019 12:45 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാന യാഥാർഥ്യങ്ങളെപ്പറ്റി ശരാശരിയിലും താണ ധാരണയേ രാഹുൽഗാന്ധിയുടെ ചില സഹായികൾക്കുള്ളു എന്നതാണു കോൺഗ്രസ് പാർട്ടി ഇന്നു നേരിടുന്ന ഗുരുതരമായ ഒരു പ്രശ്നം. പാർട്ടിക്കും അതിന്റെ അധ്യക്ഷനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രസ്താവനകൾ അവർ നടത്തുന്നു. പലപ്പോഴും അവ വ്യവസ്ഥാപിത നയങ്ങൾക്കും നിലപാടുകൾക്കും എതിരും കോൺഗ്രസിനെയും രാഹുലിനെയും വിമർശിക്കാൻ നരേന്ദ്രമോദിക്ക് അവസരം നൽകുന്നതുമാണ്. പരിചയസന്പന്നനായ രാഷ്ട്രീയക്കാരനും മികച്ച പ്രസംഗകനുമായ മോദിക്കു വാക്കുകളെ വ്യാഖ്യാനിച്ചും വളച്ചൊടിച്ചും എതിരാളികളെ ബുദ്ധിമുട്ടിലാക്കാൻ നല്ല വിരുതുണ്ടല്ലോ.
വേണ്ടത്ര അനുഭവസന്പത്തില്ലാത്തതുകൊണ്ടും ഈ രാജ്യത്തെയും അതിന്റെ സംവിധാനങ്ങളെയുംപറ്റി പരിമിതമായ അറിവേ ഉള്ളൂ എന്നതുകൊണ്ടും ഒരു നൂറ്റാണ്ടിലേറെ നീണ്ട മഹത്തായ പാരന്പര്യമുള്ള കോൺഗ്രസ് പാർട്ടിയുടെ നിലപാടുകളെപ്പറ്റി ശരിയായ ധാരണ ഇല്ലാത്തതുകൊണ്ടുമാണു രാഹുലിന്റെ അടുത്ത സഹായികൾ ചിലർ അബദ്ധത്തിൽ ചാടുന്നത്. ഇവരുടെ വിഡ്ഢിത്തം നിറഞ്ഞ നടപടികൾ കോൺഗ്രസിനെ പരിഹസിക്കാൻ മോദിക്കും ബിജെപിക്കും കഴിഞ്ഞ ഒരുവർഷം പല അവസരങ്ങളും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അക്കഡെമിക് യോഗ്യതകളുണ്ടെങ്കിലും രാഷ്ട്രീയ ധാരണകളുടെ അപര്യാപ്തതയും പക്വതയില്ലായ്മയുമുള്ള ഈ സഹായികൾ പലവട്ടം രാഹുലിനെ കുഴിയിൽ ചാടിച്ചു.
പിട്രോഡയും ബാലാക്കോട്ടും
ബാലാക്കോട്ട് വ്യോമാക്രമണത്തെപ്പറ്റി സാം പിട്രോഡ നടത്തിയ പരാമർശമാണ് ഏറ്റവും പുതിയ ഉദാഹരണം. നിരവധി ശാസ്ത്രീയ-സാങ്കേതിക മേഖലകളിൽ ആധികാരിക വിദഗ്ധനാണു സാം പിട്രോഡ. രാജീവ്ഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യയുടെ ടെലികോം വികസനത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. രാഹുലിനോടും നെഹ്റു കുടുംബത്തോടും അദ്ദേഹത്തിനുളള അചഞ്ചലമായ കൂറ് ചോദ്യംചെയ്യപ്പെടാനാവാത്തതാണ്. പക്ഷേ, അദ്ദേഹം ഈയിടെ നടത്തിയ ഒരു പ്രസ്താവന ദേശവിരുദ്ധമാണെന്നു മോദിയും കൂട്ടരും ചിത്രീകരിച്ചതു രാഹുലിനെ ബുദ്ധിമുട്ടിലാക്കി. പിട്രോഡയുടെ പ്രസ്താവന പലരെയും അന്പരപ്പിച്ചു എന്നതിനാൽ മോദിയെ കുറ്റംപറയാനൊക്കില്ല.
ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ബാലാക്കോട്ട് വ്യോമാക്രമണത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി പിട്രോഡ പറഞ്ഞു: എട്ടാളുകൾ (26/11 ആക്രമണത്തിലെ ഭീകരർ) വന്നു ചിലതു ചെയ്തു. അതിന് ആ രാജ്യത്തെ (പാക്കിസ്ഥാൻ) മുഴുവൻ കുറ്റപ്പെടുത്താനാവില്ല. അവിടെനിന്നു ചില ആളുകൾ വന്ന് ഇവിടെ ആക്രമണം നടത്തിയതുകൊണ്ട് ആ രാജ്യത്തെ പൗരന്മാരെ മുഴുവൻ പഴിക്കാനാവില്ല. അത്തരമൊരു നിലപാടിൽ എനിക്കു വിശ്വാസമില്ല. കൂടുതൽ കാര്യങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ന്യൂയോർക്ക് ടൈംസും മറ്റുചില പത്രങ്ങളും ഞാൻ വായിച്ചു. നമ്മൾ യഥാർഥത്തിൽ എന്തിനെയാണ് ആക്രമിച്ചത്? യഥാർഥത്തിൽ നമ്മൾ 300 പേരെ കൊലപ്പെടുത്തിയോ? അതു ചോദിക്കേണ്ടതു പൗരനെന്ന നിലയിൽ എന്റെ കടമയാണ്.
കൗശലക്കാരനായ മോദി കോൺഗ്രസിനെയും രാഹുലിനെയും ബുദ്ധിമുട്ടിലാക്കുംവിധം ഉടൻ പ്രതികരിച്ചു. അദ്ദേഹം പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു: പ്രതിപക്ഷം നമ്മുടെ സൈന്യത്തെ വീണ്ടും അപമാനിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനയെ ചോദ്യംചെയ്യാൻ ഞാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർഥിക്കുന്നു. 130 കോടി ഇന്ത്യക്കാർ ഇതിനു പ്രതിപക്ഷത്തോടു ക്ഷമിക്കുകയോ ഇക്കാര്യം മറക്കുകയോ ചെയ്യില്ലെന്ന് അവരോടു പറയുക. കോൺഗ്രസിന്റെ രാജകുടുംബത്തോടു കൂറുള്ള കൊട്ടാര വിദ്വാൻ പറഞ്ഞ കാര്യം രാജ്യത്തിന് ഇതിനകം തന്നെ അറിവുള്ളതാണ്. ഭീകരശക്തികളോടു പ്രതികരിക്കാൻ കോൺഗ്രസിനു സമ്മതമില്ല. ഇതു പുതിയ ഇന്ത്യയാണ്. ഭീകരർക്കുള്ള മറുപടി അവരുടെ ഭാഷയിലും പലിശസഹിതവും നമ്മൾ നൽകും.
സാങ്കേതിക വിദഗ്ധൻ സാം പിട്രോഡ ഒരുക്കിയ രാഷ്ട്രീയ അവസരം മോദി നന്നായി വിനിയോഗിച്ചു. പിട്രോഡ അമേരിക്കയിലാണു ജീവിക്കുന്നത് എന്നതാണു പ്രശ്നം. ന്യൂയോർക്ക് ടൈംസിനെയും മറ്റ് അമേരിക്കൻ മാധ്യമങ്ങളെയുമാണ് അദ്ദേഹം ആശ്രയിച്ചത്. ബാലാക്കോട്ട് വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റിന്റെ നിലപാട് എന്താണെന്ന് അദ്ദേഹം അറിഞ്ഞില്ല. രാഹുൽഗാന്ധി ബാലാക്കോട്ട് ഓപ്പറേഷനിൽ ഗവൺമെന്റിനു പിന്തുണ പ്രഖ്യാപിക്കുകയും അതിന് ഇന്ത്യൻ സൈന്യത്തെ പലതവണ അഭിനന്ദിക്കുകയും ചെയ്തതാണ്. ദേശീയ വികാരവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ പ്രതികരിക്കുന്പോൾ സാം പിട്രോഡ അതിൽ കോൺഗ്രസ് പ്രസിഡന്റിന്റെ അപ്പോഴത്തെ നിലപാട് എന്താണെന്ന് അന്വേഷിക്കേണ്ടതായിരുന്നു. മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ അദ്ദേഹം വേണ്ടത്ര വിചാരമില്ലാതെ അഭിമുഖത്തിനു വഴങ്ങി.
അബദ്ധം പിണഞ്ഞവർ
പിട്രോഡയ്ക്കു മാത്രമല്ല അബദ്ധം പിണഞ്ഞത്. പ്രശസ്ത അഭിഭാഷകൻകൂടിയായ കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടിയുടെ നിലപാട് മറന്നുകൊണ്ട് പലതവണ പ്രതികരണങ്ങൾ നടത്തി. പ്രഗത്ഭനായ മണിശങ്കർ അയ്യർ "ചായക്കടക്കാരൻ' എന്നു നടത്തിയ ഒരു പരാമർശം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിനു വളരെ സഹായിച്ചു. എളിയ സാഹചര്യങ്ങളിലുള്ള മോദിയുടെ ആദ്യകാലങ്ങളെക്കുറിച്ചുള്ള ആ പരാമർശം അദ്ദേഹത്തിനു സഹതാപം ഉണ്ടാക്കിക്കൊടുത്തു. ശശി തരൂരിന്റെ ചില പ്രസ്താവനകളും പാർട്ടിയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ ദിഗ്വിജയ് സിംഗും താൻ മുതിർന്ന നേതാവാണെന്നു മറന്നുകൊണ്ടു പരാമർശങ്ങൾ നടത്തി. മധ്യപ്രദേശ് മുഖ്യമന്ത്രിയായി അടുത്തയിടെ സ്ഥാനമേറ്റ കമൽനാഥ് തൊഴിലുകളിൽ നാട്ടുകാർക്കു മുൻഗണന നൽകണമെന്നു പറഞ്ഞത് അയൽസംസ്ഥാനക്കാരിൽ പിണക്കമുണ്ടാക്കി. ഇത്തരം ഉദാഹരണങ്ങൾ നിരവധി ഇനിയും ചൂണ്ടിക്കാട്ടാനുണ്ട്. രാഹുലിനെയോ പാർട്ടിയെയോ ബുദ്ധിമുട്ടിലാക്കണം എന്നുദ്ദേശിച്ചല്ല അവർ പ്രസ്താവന നടത്തുന്നത്. തങ്ങൾ പറയുന്നതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി അവർ അറിയുന്നില്ല എന്നു മാത്രം.
ഇപ്പോഴത്തേതുപോലെ അതിനിർണായകമായ ഒരു തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്ത് ഇത്തരം സഹായികളെ കൂടെക്കൂട്ടാൻ ഒരു നേതാവിനും കഴിയില്ല. വീണ്ടുവിചാരമില്ലാതെ നടത്തുന്ന ഒരു പ്രസ്താവനയോ പരാമർശമോ ആയിരക്കണക്കോ അല്ലെങ്കിൽ അതിലേറെയോ വോട്ടുകൾ നഷ്ടപ്പെടുത്തിയേക്കാം. അതുപോലെ പൊതുവേദിയിൽ വികാരവിക്ഷുബ്ധമായി സംസാരിക്കുന്നതിനിടെ ഉണ്ടാകുന്ന വ്യക്തിപരമായ പരാമർശങ്ങളും അപമാനിക്കുന്നതരത്തിലുള്ള വിമർശനങ്ങളും പാർലമെന്ററിയല്ലാത്ത വാക്കുകളുമൊക്കെ പൊതുജനരോഷത്തിലേക്കു നയിച്ചേക്കാം. ഉന്നത വിദ്യാഭ്യാസമുള്ള ആളു കളെ അച്ചടക്കം പഠിപ്പിക്കുക എളുപ്പമുള്ള പണിയല്ല. എന്നാൽ, ഇവരെയൊക്കെ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും.
പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ രാഹുൽതന്നെ മുന്പു ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. പിന്നീട് അദ്ദേഹം അതിൽനിന്നൊക്കെ പഠിച്ചു. ഇപ്പോൾ വളരെ സൂക്ഷിച്ചാണു വാക്കുകൾ പ്രയോഗിക്കുന്നത്. അദ്ദേഹം ആ കല അഭ്യസിച്ചു. എതിർപക്ഷത്തുള്ളവരെ അവരുടെ വീഴ്ചകൾ തുറന്നുകാട്ടി ആക്രമിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അധികാരം തിരിച്ചുപിടിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ചുരുങ്ങിയപക്ഷം കോൺഗ്രസിനു ദേശീയതലത്തിലും സംസ്ഥാന തലത്തിലും നില മെച്ചപ്പെടുത്താനെങ്കിലും കഴിയും. ഭരണവിരുദ്ധ വികാരം വളരെ പ്രകടമാണ്.
നയങ്ങൾ ജനവിരുദ്ധമായി
2014-ലേതുപോലെ ഫലപ്രദമല്ല ഇന്നത്തെ നരേന്ദ്രമോദി. തന്നിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായതിന്റെ ദൗർബല്യം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ നയങ്ങൾ പലതും ജനവിരുദ്ധമായി. എന്നാൽ, ബിജെപിവിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിച്ചിട്ടുമില്ല. അതേസമയം, പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ബിഹാർ, ജമ്മുകാഷ്മീർ സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നണി ഉണ്ടാക്കുകയോ മറ്റു കക്ഷികളുമായി സീറ്റ് ധാരണയിൽ എത്തുകയോ ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിൽ പലയിടത്തും കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും കോൺഗ്രസിനു ശക്തിയുണ്ട്.അമിത്ഷായുടെ നിരന്തര ശ്രമത്തിന്റെ ഫലമായി ബിജെപി അവസാന നിമിഷം പല സംസ്ഥാനങ്ങളിലും സീറ്റ് ധാരണ ഉണ്ടാക്കി.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഏതാനും ഉപതെരഞ്ഞെടുപ്പുകളും നേടിയ വിജയം പല കോൺഗ്രസ് നേതാക്കളെയും ഗർവിഷ്ഠരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്നതിനു മഹാമനസ്കത കാട്ടാൻ അവർ തയാറായില്ല. കർണാടകയിൽ ബിജെപിക്കെതിരേ മുന്നണിയുണ്ടാക്കാൻ സോണിയാഗാന്ധി കാണിച്ച തീഷ്ണത ഇപ്പോൾ കോൺഗ്രസിൽ കാണുന്നില്ല. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമുന്നണി ഉണ്ടാക്കുന്നതിനു പാർട്ടികളെയും നേതാക്കളെയും ഒരുമിപ്പിച്ചു നിർത്തുന്ന കല ഒരുപക്ഷേ രാഹുൽഗാന്ധി അഭ്യസിച്ചുവരുന്നതേ ഉള്ളു എന്നാകാം. ലക്ഷ്യം നേടുന്നതിന് ഒരു നേതാവ് വിശാലഹൃദയനാകാനും വിട്ടുകൊടുക്കാനും തയാറാകേണ്ടതുണ്ട്. എന്നാൽ, കർണാടകയ്ക്കുശേഷം രാഹുൽ ആ ചൈതന്യം കാട്ടിയില്ല. അതുകൊണ്ട് ബിജെപി വിരുദ്ധ ശക്തികളെയെല്ലാം തന്റെ കീഴിൽ അണിനിരത്താനും കഴിഞ്ഞില്ല. പരിചയക്കുറവും പക്വതയില്ലായ്മയും അതിന്റെ പങ്കു നിർവഹിച്ചു. എഐസിസി സംഘത്തിന്റെ തെറ്റായ ഉപദേശവും ഉണ്ടായിരുന്നു.
പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അതിശക്തമായ ഒരു പോരാട്ടമാണു മുന്നിലുള്ളത്. നരേന്ദ്ര മോദി ശക്തനായ ഒരു നേതാവായി തുടരുന്നു. എന്തുവിലകൊടുത്തും അധികാരം നിലനിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിയോഗി രാഹുൽ എങ്ങനെയാണു സ്ഥിതിഗതികളെ കൈകാര്യം ചെയ്യുന്നതെന്നു താത്പര്യത്തോടെ വീക്ഷിക്കേണ്ടതുണ്ട്.