Monday, March 25, 2019 11:53 PM IST
ഇലക്ഷൻ സഫാരി/ സി.കെ. കുര്യാച്ചൻ
സോഷ്യലിസ്റ്റ് പാർട്ടികൾ എത്തിനിൽക്കുന്നതു ജാതിരാഷ്ട്രീയത്തിന്റെ തണലിൽ. സ്വാതന്ത്ര്യസമര കാലത്തുതന്നെ സജീവമായിരുന്ന സോഷ്യലിസ്റ്റ് ആശയത്തിന്റെ പിൻബലത്തിൽ പിറവിയെടുത്ത ഇന്ത്യയിലെ സോഷ്യലിസ്റ്റ് പാർട്ടികൾക്കു സംഭവിച്ച പരിണാമമാണിത്. ജവഹർലാൽ നെഹ്റുവിനോടും പിന്നീട് ഇന്ദിരാഗാന്ധിയോടും പോരടിച്ചായിരുന്നു സോഷ്യലിസ്റ്റുകളുടെ വളർച്ച. ഓരോ തവണ അധികാരത്തിലെത്തുമ്പോഴും പിളർപ്പുകളും അവസരവാദസഖ്യങ്ങളുമെല്ലാം കൂടെപ്പിറപ്പായതോടെ സോഷ്യലിസ്റ്റ് പാർട്ടികൾ ഓരോ തുരുത്തുകളിലായി ഒതുങ്ങിപ്പോയി.
""രാവിലെ ലയിക്കുന്നു; ഉച്ചകഴിഞ്ഞ് പിളരുന്നു; വൈകുന്നേരം ഒന്നിക്കുന്നു; രാത്രി വേർപിരിയുന്നു'' -സോഷ്യലിസ്റ്റ് പാർട്ടികളുടെ ചെയ്തികളെ വിമർശിച്ച് ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ടു വർഷംമുമ്പു നടത്തിയ പ്രതികരണമാണിത്. രാഷ്ട്രീയമായ വിമർശനമാണെങ്കിലും രാജ്യത്തെ സോഷ്യലിസ്റ്റ് പാർട്ടികളുടെ ചരിത്രം ഏതാണ്ടിങ്ങനെതന്നെയായിരുന്നു.
സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉടലെടുത്ത സോഷ്യലിസ്റ്റ് ചിന്താധാരയാണു സോഷ്യലിസ്റ്റ് പാർട്ടികളുടെ അടിത്തറ. കോൺഗ്രസുകാ ർക്കും കമ്യൂണിസ്റ്റുകൾക്കും മധ്യത്തിലായിരുന്നു ഇവരുടെ സ്ഥാനം. കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്കു വ്യക്തത പോരെന്നു വിമർശിച്ചിരുന്ന ജയപ്രകാശ് നാരായൺ, ആചാര്യ നരേന്ദ്ര ദേവ്, രാം മനോഹർ ലോഹ്യ തുടങ്ങിയവരായിരുന്നു ശില്പികൾ. 1934ൽത്തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചെങ്കിലും കോൺഗ്രസിനുള്ളിൽനിന്നുകൊണ്ടായിരുന്നു പ്രവർത്തനം.
തുടക്കമിട്ടതു ജെപി
സ്വാതന്ത്ര്യത്തോടെ നെഹ്റു പ്രധാനമന്ത്രിയായി കോൺഗ്രസ് അധികാരരാഷ്ട്രീയത്തിലേക്കു ചുവടുവച്ചപ്പോൾ സോഷ്യലിസ്റ്റുകൾക്ക് അവഗണനയാണ് അനുഭവപ്പെട്ടത്. 1948ൽ ജെപിയും അശോക് മേത്തയും കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പാർട്ടി എന്ന നിലയിൽ പ്രവർത്തനം ശക്തമാക്കി.
53 പാർട്ടികളും 533 സ്വതന്ത്രരും മത്സരിച്ച ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി 12 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. 10.59 ശതമാനം വോട്ടും പാർട്ടി നേടി. 16 സീറ്റുകൾ കിട്ടിയ സിപിഐക്ക് 3.29 ശതമാനം വോട്ട് മാത്രമാണു കിട്ടിയിരുന്നത്. ജെപി എന്നറിയപ്പെട്ടിരുന്ന ജയപ്രകാശ് നാരായണന്റെ വ്യക്തിപ്രഭാവത്തിലായിരുന്നു ഈ വിജയം.
സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന ജെ.ബി. കൃപലാനിയുടെ നേതൃത്വത്തിൽ 1951 ജൂണിൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയും സ്ഥാപിതമായി. ബംഗാൾ മുഖ്യമന്ത്രി പ്രഫുല്ല ചന്ദ്ര ഘോഷും മുൻ മദ്രാസ് മുഖ്യമന്ത്രി തങ്കദുരൈ പ്രകാശവും കൃപലാനിക്കൊപ്പമുണ്ടായിരുന്നു. ആദ്യതെരഞ്ഞെടുപ്പിൽ പതിനാറിടത്തു മത്സരിച്ച പാർട്ടിക്ക് ഒമ്പതിടത്തു വിജയിക്കാനായി. 5.8 ശതമാനം വോട്ടും ലഭിച്ചു. 1952 സെപ്റ്റംബറിൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും യോജിച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കി.
പിഎസ്പി
കൃപലാനി ചെയർമാനും അശോക് മേത്ത ജനറൽ സെക്രട്ടറിയുമായാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായത്. 1957ലെ രണ്ടാം തെരഞ്ഞെടുപ്പിൽ പിഎസ്പി 10.41 ശതമാനം വോട്ടും 19 സീറ്റും നേടി. കേരളത്തിൽ തിരുക്കൊച്ചിയിൽ1954 മാർച്ച് മുതൽ 1955 ഫെബ്രുവരി വരെയും ഐക്യകേരളത്തിൽ 1960 ഫെബ്രുവരി മുതൽ 1962 സെപ്റ്റംബർ വരെയും പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിൽ പിഎസ്പി- കോൺഗ്രസ് മുന്നണിയാണു ഭരണം നടത്തിയത്. 1957ൽ ബിഹാർ, ബോംബെ, മധ്യപ്രദേശ്, മൈസൂർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിൽ പിഎസ്പി രണ്ടാം സ്ഥാനത്തെത്തി. ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ആന്ധ്ര, ആസാം, മദ്രാസ് സംസ്ഥാനങ്ങളിലും പാർട്ടിക്കു പ്രാതിനിധ്യമുണ്ടായിരുന്നു.
എന്നാൽ, കോൺഗ്രസിന്റെ 1955-ലെ ആവഡി സമ്മേളന തീരുമാനങ്ങളെ അശോക് മേത്ത സ്വാഗതം ചെയ്തതിനെ വിമർശിച്ച് ഡോ. രാം മനോഹർ ലോഹ്യ രംഗത്തെത്തിയതോടെ പിഎസ്പിയിൽ ആശയഭിന്നത ഉടലെടുത്തു. തുടർന്നു ലോഹ്യയെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കി. 1955 ഡിസംബർ 30 ന് ലോഹ്യ സോഷ്യലിസ്റ്റ് പാർട്ടി പുനരുജ്ജീവിപ്പിച്ചു. 1962ലെ തെരഞ്ഞെടുപ്പിൽ പിഎസ്പിക്ക് 12ഉം സോഷ്യലിസ്റ്റ് പാർട്ടിക്ക് ആറും സീറ്റുകൾ മാത്രമേ കിട്ടിയുള്ളൂ.
1960ൽ കൃപലാനി പാർട്ടി വിട്ടു. 1964ൽ അശോക് മേത്തയെ പുറത്താക്കി. ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ഉണ്ടാക്കി. 1967ൽ പിഎസ്പി 13 സീറ്റാണു നേടിയത്. 1967 ഒക്ടോബർ 12ന് ലോഹ്യയുടെ വിയോഗവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു തിരിച്ചടിയായി.
ജനതാ യുഗം
ഇന്ദിരാഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ പിടിമുറുക്കിയതോടെ പല നേതാക്കളും അസ്വസ്ഥരായി. പാർട്ടി പിളരുകയും ചെയ്തു. എന്നാൽ, 1971ലെ തെരഞ്ഞെടുപ്പിൽ 352 സീറ്റുകൾ നേടി ഇന്ദിര അധികാരമുറപ്പിച്ചു. സോഷ്യലിസ്റ്റുകളും സംഘടനാ കോൺഗ്രസും ദുർബലമായി. പിന്നീട് അടിയന്തരാവസ്ഥയെ തുടർന്നു കലുഷിതമായ രാഷ്ട്രീയത്തൽനിന്നാണ് സോഷ്യലിസ്റ്റുകൾ ഉയർത്തെഴുന്നേറ്റത്. ആ ഉണർവ് ആദ്യ കോൺഗ്രസ് ഇതര സർക്കാർ രൂപീകരണത്തിലെത്തി.
ജെപി തന്നെയായിരുന്നു ജനതാ പാർട്ടിയുടെ രൂപീകരണത്തിനും ചുക്കാൻ പിടിച്ചത്. 1977 ജനുവരി 23നായിരുന്നു രൂപീകരണം. ജനതാ പാർട്ടിക്കൊപ്പം ജഗജീവൻ റാമിന്റെ കോൺഗ്രസ് ഫോർ ഡെമോക്രസിയും സിപിഎമ്മും ജനസംഘവുമെല്ലാം കൈകോർത്തു. വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോഴും നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിക്കൊണ്ടിരുന്നു. ജഗജീവൻ റാമും എച്ച്.എൻ. ബഹുഗുണയുമെല്ലാം പിന്നീട് ജനതാ പാർട്ടിയിൽ ലയിച്ചെങ്കിലും മൊറാർജി ദേശായി സർക്കാർ ഏറെനാൾ നിലനിന്നില്ല. 1979 ജൂലൈ 19ന് മൊറാർജി ദേശായി രാജിവച്ചു.
അതേ വർഷം ഒക്ടോബർ എട്ടിനു ജെപിയുടെ മരണവും ജനതാപാർട്ടിയുടെ തകർച്ചയ്ക്കു വഴിവച്ചു. ജനതാ പാർട്ടി പിളർന്ന് 1979 ജൂലൈയിൽ രാജ് നാരായണന്റെ നേതൃത്വത്തിൽ ജനതാ പാർട്ടി -സെക്യുലർ രൂപവത്കരിക്കപ്പെട്ടു. ചരൺസിംഗ് പ്രധാനമന്ത്രിയുമായി. 1980ലെ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി 31 സീറ്റും ജനതാപാർട്ടി -സെക്യുലർ 43 സീറ്റും നേടി. ചരൺസിംഗ് പിന്നീട് ലോക് ദൾ രൂപവത്കരിച്ചു.
അതിനിടെ 1978ൽ ശരദ് പവാർ, പ്രിയരഞ്ജൻ ദാസ് മുൻഷി, എ.കെ. ആന്റണി, ശരത്ചന്ദ്ര സിൻഹ തുടങ്ങിയവർ ചേർന്ന് കോൺഗ്രസ്-എസ് ഉണ്ടാക്കി. 1986ൽ ഇവർ കോൺഗ്രസിൽ ലയിച്ചു. പവാർ പിന്നീട് 1999ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ചു.
ജനതാദൾ
രാജീവ് ഗാന്ധിയുമായി പിണങ്ങിയ വി.പി. സിംഗും കൂട്ടരുമാണു പിന്നീട് സോഷ്യലിസ്റ്റ് പാർട്ടികളുടെ ഏകീകരണത്തിനു ശ്രമിച്ചത്. 1988 ഒക്ടോബർ 11ന് ജയപ്രകാശ് നാരായണന്റെ ജന്മവാർഷിക ദിനത്തിൽ ജനതാദൾ പിറവിയെടുത്തു. ജനതാ പാർട്ടി ഘടകങ്ങളും, ലോക്ദൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്-ജഗജീവൻ, ജന മോർച്ച എന്നീ പാർട്ടികളുമാണു ലയിച്ചത്. 1989ലെ തെരഞ്ഞെടുപ്പിൽ 197 സീറ്റുകൾ നേടിയ കോൺഗ്രസിനു പിന്നിൽ 143 സീറ്റുകൾ നേടിയ ജനതാദൾ നാഷണൽ ഫ്രണ്ട് എന്ന സഖ്യമുണ്ടാക്കി ബിജെപിയുടെ പിന്തുണയോടെ ഭരണത്തിലെത്തി.
വി.പി. സിംഗും ചന്ദ്രശേഖറും പ്രധാനമന്ത്രിമാരായെങ്കിലും പാതിവഴിയിൽ വീണു. 1999ൽ ജനതാദൾ അസ്തമിച്ച് ജെഡി-എസ്, ജെഡി-യു, ആർജെഡി, ബിജെഡി, സമതാ പാർട്ടി, സമാജ്വാദി പാർട്ടി, എൽജെഡി എന്നിവ പിറവിയെടുത്തു. വീണ്ടും നാഷണൽ ഫ്രണ്ട് രൂപീകരിച്ച് ഐ.കെ. ഗുജ്റാളും എച്ച.ഡി. ദേവഗൗഡയും പ്രധാനമന്ത്രിമാരായെങ്കിലും ഏറെനാൾ ഭരിക്കാനായില്ല. വിഭജിക്കപ്പെട്ട സോഷ്യലിസ്റ്റ് പാർട്ടികളെല്ലാം പിന്നീടു ജാതിരാഷ്ട്രീയത്തിന്റെ തണലിലാണു നിലകൊള്ളുന്നത്.
ജാതിരാഷ്ട്രീയം
പിന്നോക്കക്കാർക്കു നൂറിൽ 60 കിട്ടണമെന്ന രാം മനോഹർ ലോഹ്യയുടെ മുദ്രാവാക്യമാണു പിന്നോക്ക വിഭാഗത്തെ കോൺഗ്രസിൽനിന്ന് അകറ്റി സോഷ്യലിസ്റ്റുകളുടെ പക്ഷത്തെത്തിച്ചത്. വി.പി. സിംഗ് ഭരണത്തിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള നീക്കം വലിയ കൊടുങ്കാറ്റായി മാറുകയും ജാതി ധ്രുവീകരണം ശക്തമാകുകയും ചെയ്തു. സോഷ്യലിസ്റ്റ് നേതാക്കളായ നിതീഷ് കുമാർ, ലാലുപ്രസാദ് യാദവ്, മുലായം സിംഗ് യാദവ്, രാം വിലാസ് പസ്വാൻ തുടങ്ങിയവരൊക്കെ ഇതു സമർഥമായി മുതലെടുക്കുകയും ചെയ്തു. ജാതിക്കും പ്രാദേശികതയ്ക്കും അപ്പുറം ചിന്തിക്കാൻ ഈ നേതാക്കൾക്കു കഴിയാതായി.
ഉത്തർപ്രദേശിലും ബിഹാറിലും അധികാരത്തിലെത്തുകയും ബിജെപിയോടും കോൺഗ്രസിനോടും ചേർന്ന് തരംപോലെ കേന്ദ്രഭരണത്തിൽ പങ്കുപറ്റുകയും ചെയ്തു. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഒന്നിച്ചു ബിഹാറിൽ ഭരണം പിടിച്ചെങ്കിലും പിന്നീട് നിതീഷ് ബിജെപി പാളയത്തിൽ ചേക്കേറി. ഈ തെരഞ്ഞെടുപ്പിലും ഒന്നിച്ച് ശക്തികാട്ടാൻ കഴിയാത്തവിധം സോഷ്യലിസ്റ്റ് പാർട്ടികൾ ഭിന്നിച്ചുനിൽക്കുകയാണ്.