Wednesday, March 27, 2019 10:41 PM IST
ഇലക്ഷൻ സഫാരി/ സി.കെ. കുര്യാച്ചൻ
സമ്പൂർണവിജയമാണ് കെസിആർ ലക്ഷ്യമിടുന്നത്. ടിആർഎസിന് 16; ബാക്കി ഒന്ന് കൂട്ടുകാരനായ ഉവൈസിക്ക്. ഇതുകൊണ്ട് 100-150 പേരെ പാട്ടിലാക്കുമെന്നും രാജ്യഭരണം നിയന്ത്രിക്കുമെന്നും അദ്ദേഹം വീമ്പിളക്കുന്നു. ഇക്കാര്യം സ്വന്തം നാട്ടുകാരെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു. 150 പേരുടെ പിന്തുണ തെരഞ്ഞെടുപ്പിനുശേഷമേ ചിന്തിക്കേണ്ടതുള്ളൂ.
എന്നാൽ, കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റേയും ജനുവരിയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റേയും പിന്നീടുണ്ടായ രാഷ്ട്രീയ നാടകങ്ങളുടേയുമെല്ലാം കണക്കെടുത്താൽ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ സമ്പൂർണ വിജയമെന്നത് അതിമോഹമല്ലെന്നു സമ്മതിക്കേണ്ടിവരും. ഒരുകാര്യംകൂടിയുണ്ട്, ഒരു എംഎൽഎ പാർട്ടി മാറിയാൽ അദ്ദേഹത്തിന് വോട്ട്ചെയതവരെല്ലാം അക്കൂടെ പാർട്ടിമാറുകയും വേണം.
ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു ചേർന്നതല്ല ഇപ്പോൾ തെലുങ്കാനയിൽ നടക്കുന്നത് എന്നതാണു ലളിതമായ യാഥാർഥ്യം. ഡിസംബറിൽ കോൺഗ്രസുകാരായി ജയിച്ച ഒമ്പത് എംഎൽഎമാരാണ് അഞ്ച് മാസത്തിനിടെ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രീയ സമിതിയിൽ ചേർന്നിരിക്കുന്നത്. ഇനിയും ചിലർകൂടി വരുമെന്നാണ് ടിആർഎസ് നേതാക്കൾ പറയുന്നത്. കോൺഗ്രസുകാർ മാത്രമല്ല ഒരു ടിഡിപി എംഎൽഎയും രണ്ടു സ്വതന്ത്രരും ടിആർഎസിലേക്കു ചേക്കേറിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ അർബുദംപോലെ പടരുകയാണ് ഈ കൂടുമാറ്റം. കൂറുമാറ്റം നിയമംമൂലം നിരോധിച്ചിരിക്കുന്ന രാജ്യത്താണ് ഈ അധാർമികവും അവസരവാദപരവുമായ കാലുമാറ്റം നടക്കുന്നത് എന്നതാണ് ലജ്ജാകരം.
തെരഞ്ഞെടുപ്പുകാലത്ത് കാലുമാറ്റവും കുതികാൽവെട്ടുമെല്ലാം വിജയത്തിനുള്ള കുറുക്കുവഴിയാണ്. അതിനാൽ അതേക്കുറിച്ച് ഇപ്പോൾ പരിതപിച്ചിട്ടു കാര്യമില്ല. പരമാവധി എംപിമാരെ ലോക്സഭയിലെത്തിക്കുക എന്നതാണ് എല്ലാവരുടേയും മുമ്പിലുള്ള വെല്ലുവിളി. ടിആർഎസ് നേതാവ് കെസിആറും അതിനുള്ള പരിശ്രമത്തിലാണ്. 2014ൽ ടിആർഎസ് 11, കോൺഗ്രസ് രണ്ട്, ബിജെപി, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, എംഐഎം എന്നിവർ ഒന്നുവീതവും സീറ്റുകളിൽ വിജയിച്ചിരുന്നു.
ത്രികോണ മത്സരം
ത്രികോണ മത്സരമാണു സംസ്ഥാനത്തെന്നു വേണമെങ്കിൽ പറയാം. ശക്തരായ ടിആർഎസ്-എംഐഎം സഖ്യവും കോൺഗ്രസും ബിജെപിയുമാണ് കളത്തിലുള്ളത്. പാർട്ടി രൂപീകരണത്തിനുശേഷം ഇതാദ്യമായി ടിഡിപി തെലുങ്കാനയിൽ മത്സരരംഗത്തില്ല എന്ന പ്രത്യേകതയുമുണ്ട്. ടിഡിപിയിൽനിന്നു നിരവധി നേതാക്കളും പ്രവർത്തകരും അടുത്തിടെ ടിആർഎസിലേക്കു ചേക്കേറി. ഏറ്റവും ഒടുവിൽ ഏറ്റവും ശക്തനായ നേതാവും പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവും ഖമ്മം സീറ്റിൽ കണ്ടുവച്ചിരുന്ന സ്ഥാനാർഥിയുമായ നമ നാഗേശ്വര റാവുവും ടിആർഎസിൽ ചേർന്നതോടെയാണ് മത്സരരംഗത്തുനിന്നു പിന്മാറാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്.
ദേശീയ പാർട്ടികളായ കോൺഗ്രസിനും ബിജെപിക്കും 17 സീറ്റിലും മത്സരിക്കുക എന്നത് അഭിമാനപ്രശ്നമാണ്. കോൺഗ്രസാണ് യഥാർഥത്തിൽ ടിആർഎസിനെ എതിർക്കുന്നത്. ബിജെപിയുടെ പോരാട്ടം പ്രഹസനമാണ്. കെസിആർ ബിജെപിയുടെ ബി ടീമാണെന്നത് കേവലം വിമർശനം മാത്രമല്ല. കോൺഗ്രസിന്റെ സാധ്യത തടയാൻ കെസിആറിനെ ഉപയോഗിക്കുകയാണ് ബിജെപി. ഉവൈസിയെക്കൂടി അതിനു കൂട്ടുകിട്ടുകയും ചെയ്തിരിക്കുന്നു.
ഏല്ലാ സീറ്റിലും വിജയമുറപ്പിച്ചാണ് ടിആർഎസ് -എംഐഎം സഖ്യത്തിന്റെ പ്രചാരണം. മൂന്നര പതിറ്റാണ്ടായി ഹൈദരാബാദ് നഗരം എംഐഎം എന്ന മജ്ലിസ്-ഇ ഇത്തിഹാദുൽ മുസ്ലിമീന്റെ തട്ടകമാണ്. ഇപ്പോഴത്തെ എംഐഎം നേതാവ് അസദുദീൻ ഉവൈസിയുടെ നാലാമങ്കമാണിത്. ഉവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദീൻ ഉവൈസി തുടർച്ചയായി ആറുതവണ ഇവിടെനിന്ന് ലോക്സഭയിലെത്തിയശേഷമാണ് അസദുദീൻ മത്സരത്തിനിറങ്ങിയത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഉവൈസിയുടെ വിജയം സുനിശ്ചിതമാണ്.
ഹൈദരാബാദ് ഒഴികെയുള്ള 16 ഇടത്തും വിജയിക്കുമെന്നാണ് കെസിആറിന്റെ ആത്മവിശ്വാസം. എംഎൽഎമാരടക്കം കോൺഗ്രസ്, ടിഡിപി നേതാക്കളെ പാട്ടിലാക്കിയതാണ് കെസിആറിന്റെ ആത്മവിശ്വാസത്തിനടിസ്ഥാനം.
എല്ലാവർക്കും സീറ്റുള്ള കാർ
ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും തന്റെ പാർട്ടിചിഹ്നമായ കാറിന്റെ വലുപ്പംകൂട്ടുകയാണ് ചന്ദ്രശേഖര റാവു. പ്രതിപക്ഷത്തുള്ളവരെയെല്ലാം തന്റെ കാറിൽ കയറ്റാനാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ശ്രമം. തെലുങ്കാനയിൽ ടിഡിപിയുടെ അടിവേരറുത്തുകൊണ്ടാണ് കെസിആർ ഈ തെരഞ്ഞെടുപ്പിൽ ആഞ്ഞടിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രജാ കുതാമി എന്ന കോൺഗ്രസ് -ടിഡിപി സഖ്യം ദയനീയമായി പരാജയപ്പെട്ടതോടെയാണ് കെസിആർ കളംനിറഞ്ഞു കളിക്കാൻ തുടങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നടക്കേണ്ടിയിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് മാസം നേരത്തെയാക്കിയത് വെറുതെയായില്ല. 119 അംഗ നിയമസഭയിൽ തെരഞ്ഞെടുപ്പിൽ 88 സീറ്റാണ് ടിആർഎസിനു കിട്ടിയത്. കൂട്ടുകക്ഷിയായ എംഐഎമ്മിന് ഏഴു സീറ്റുണ്ട്. കോൺഗ്രസിന് 19, ടിഡിപിക്ക് രണ്ട്, ബിജെപിക്ക് ഒന്ന്, രണ്ട് സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു ഫലം. എന്നാൽ, ഇപ്പോൾ കോൺഗ്രസ് പത്തിലേക്കു ചുരുങ്ങിയിരിക്കുന്നു. സ്വതന്ത്രർ നേരത്തേതന്നെ ടിആർഎസിൽ അഭയംതേടി. ടിഡിപിയുടെ ഒരംഗവും പാർട്ടി വിട്ട് ടിആർഎസിൽ ചേർന്നു.
അടുത്തിടെ നടന്ന എംഎൽസി തെരഞ്ഞെടുപ്പ് കോൺഗ്രസിനു ബഹിഷ്കരിക്കേണ്ടി വന്നു. ജനുവരിയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 60 ശതമാനം സീറ്റുകളിലും ടിആർഎസ് വിജയിച്ചു. 12,750 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 7600 ഇടത്തും ടിആർഎസ് അനുഭാവികളാണ് വിജയിച്ചത്. കക്ഷിരഹിതമായിരുന്നു തെരഞ്ഞെടുപ്പ് എങ്കിലും രാഷ്ട്രീയപോരാട്ടംതന്നെയായിരുന്നു നടന്നത്. കോൺഗ്രസ് പിന്താങ്ങിയ 2700 പേർ വിജയിച്ചു. 160 ഇടത്ത് ബിജെപി വിജയിച്ചപ്പോൾ ടിഡിപി, സിപിഐ, സിപിഎം പാർട്ടികളുടെ വിജയം നൂറിൽത്താഴെയായി. 1700 സ്വതന്ത്രരും ജയിച്ചുകയറി.
ഈ കണക്കുകളുടെയെല്ലാം പിൻബലത്തിലാണ് ടിആർഎസ് സമ്പൂർണവിജയം അവകാശപ്പെടുന്നത്. കൂടാതെ ബിജെപിയുടെ പരോക്ഷപിന്തുണയും ലഭിക്കുന്നുണ്ട്. 12 ശതമാനംവരുന്ന മുസ്ലിംകളുടെ പിന്തുണയിലാണ് കെസിആറിന്റെ മറ്റൊരു പ്രതീക്ഷ. മുഖ്യമന്ത്രിയെ കൂടാതെ മകൻ കെ.ടി. രാമറാവു, മകൾ കെ. കവിത, ഹരീഷ് റാവു തുടങ്ങിയ നേതാക്കളെല്ലാം ശക്തമായ പ്രചാരണത്തിലേക്കു കടന്നുകഴിഞ്ഞു. കവിതയുടെ മണ്ഡലമായ നിസാമബാദിൽ 245 കർഷകർ മത്സരത്തിന് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നു.
പ്രതീക്ഷവിടാതെ കോൺഗ്രസ്
എംഎൽഎമാരുടെ കൂറുമാറ്റം ജനവികാരത്തിന്റെ പ്രതിഫലനമല്ലെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കേന്ദ്രഭരണത്തിനെതിരായ വിധിയെഴുത്തായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ടിഡിപി, ടിജെഎസ്, സിപിഐ, സിപിഎം തടങ്ങിയവരുടെയൊക്കെ പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും സംസ്ഥാനത്തു പ്രചാരണത്തിനെത്തുകയും ചെയ്യും.
മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി മത്സരിക്കുന്ന ഖമ്മം അടക്കം ആന്ധ്രയുടെ അതിർത്തി മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയപ്രതീക്ഷ വച്ചുപുലർത്തുന്നു. ഖമ്മത്ത് ടിഡിപി വോട്ടുകൾ നിർണായകമാണ്. രേണുകയും ടിഡിപി നേതാക്കളും മികച്ച ബന്ധത്തിലുമാണ്. കോൺഗ്രസ് ആറു മുതൽ പത്തു വരെ സീറ്റുകൾ നേടുമെന്നാണ് ചെവല്ലാൽ മണ്ഡലത്തിലെ സ്ഥാനാർഥി കൊണ്ട വിശ്വേശ്വരറെഡ്ഡി അവകാശപ്പെടുന്നത്. നാഗർകുർണൂലിൽ സിറ്റിംഗ് എംപി നന്ദി യല്ലയ്യ പിന്മാറിയതിനെത്തുടർന്ന് മുൻ എംപി മല്ലു രവിയാണ് മത്സരിക്കുന്നത്. പിസിസി പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡി നൽഗൊണ്ടയിലാണ് ജനവിധി തേടുന്നത്. വർക്കിംഗ് പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി മൽക്കാജ്ഗിരിയിലും മുൻ കേന്ദ്ര മന്ത്രി ബാൽറാം നായിക് മുഹ്ബുദാബാദിലും മത്സരിക്കുന്നു. മുതിർന്ന നേതാവ് എസ്. ജയപാൽ റെഡ്ഡി മത്സരത്തിനില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ 32.32 ശതമാനം വോട്ട് നിസാരമായി കാണാനാവില്ല. 88 സീറ്റുകൾ നേടിയെങ്കിലും ടിആർഎസിന് കിട്ടിയത് 47.4 ശതമാനം വോട്ട് മാത്രമാണ്. കെസിആറിന്റെ കുടുംബവാഴ്ചയ്ക്കെതിരേയും ബിജെപിയുമായുള്ള അവിശുദ്ധ ബന്ധത്തിനെതിരേയും ജനം പ്രതികരിക്കും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഖമ്മം, നൽഗോണ്ട, ഭുവൻഗിരി, മൽക്കാജ്ഗിരി, ചെവെല്ല മണ്ഡലങ്ങളിൽ കോൺഗ്രസിന് വിജയപ്രതീക്ഷയുണ്ട്. കെസിആറിന്റെ ഏകാധിപത്യവും കുടുംബവാഴ്ചയും കോൺഗ്രസ് പ്രചാരണവിഷയമാക്കും.
പേരിനു ബിജെപിയും
സംസ്ഥാനത്തു തീർത്തും ദുർബലമായ ബിജെപി നാണക്കേട് ഒഴിവാക്കാനാണു മത്സരിക്കുന്നത്. ടിആർഎസുമായി ശത്രുതയില്ലാത്തതിനാൽ കോൺഗ്രസിനെതിരേയായിരിക്കും പ്രചാരണം കൊഴുപ്പിക്കുക. 1998നുശേഷം ആദ്യമായാണ് ബിജെപി ഇവിടെ തനിച്ചു മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയിരുന്നു. സെക്കന്ദരാബാദിൽ സിറ്റിംഗ് എംപി ബന്ധാരു ദത്താത്രേയയ്ക്ക് ഇക്കുറി സീറ്റ് നൽകിയിട്ടില്ല. നാലുതവണ ബന്ധാരു വിജയിച്ച ഇവിടെ ജി. കിഷൻ റെഡ്ഡിയാണ് സ്ഥാനാർഥി. 2017ൽ ബന്ധാരുവിനെ കേന്ദ്രമന്ത്രിസഭയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ബിജെപിയോ കോൺഗ്രസോ മാത്രം വിജയിച്ചുപോന്ന മണ്ഡലമാണ് സെക്കന്ദരാബാദ്.
മുൻ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മ ന്റെ മകൾ ബംഗാരു ശ്രുതി നാഗർകുർണൂലിൽനിന്ന് ജനവിധി തെടുന്നു. ഏതാനും ദിവസംമുമ്പ് ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ചി.കെ. അരുണയാണ് മഹബുബ്നഗറിലെ സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി പ്രസിഡന്റ് അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം പ്രചാരണത്തിനെത്തുന്നുണ്ട്.