Friday, March 29, 2019 1:32 AM IST
ജനാധിപത്യം ഒരു ആട്ടിൻപറ്റത്തിന്റെ നിസംഗമായ അനുസരണമല്ല: മഹാത്മാഗാന്ധിയുടെ വാക്കുകളാണിവ. ലളിതമായ ജീവിതം കൊണ്ടും ഉയർന്ന ചിന്തകൊണ്ടും മൗലികമായ ദർശനം കൊണ്ടും സമൂഹത്തെ ഉന്നതനിലവാരത്തിൽ എത്തിക്കുന്നവരാകണം രാഷ്ട്രീയ നേതാക്കന്മാർ. ജീവിതത്തിൽ എപ്പോഴും "സംവാദാത്മകത' പുലർത്താൻ നേതൃത്വത്തിനു സാധിക്കണം. സാധാരണക്കാരോടും പാവങ്ങളോടുമുള്ള അതിശ്രദ്ധയാണ് നേതൃത്വത്തിന്റെ മുഖമുദ്ര. പൂവിന്റെ മണംപോലെ സത്യത്തിൽ നിന്നു പൊങ്ങിപ്പരക്കുന്ന നന്മയായ ദേശസ്നേഹത്തിൽ വേരൂന്നിയ ജീവിതദർശനം സ്വന്തമാക്കാൻ രാഷ്ട്രനേതാക്കന്മാർ നിരന്തരം ശ്രദ്ധ ചെലുത്തണം.
നേതൃത്വത്തിനുണ്ടാകേണ്ട ദേശീയബോധത്തെക്കുറിച്ച് ഒരിക്കൽ ഗാന്ധിജി ഓർമിപ്പിച്ചു: ""എന്റെ രാജ്യം സ്വതന്ത്രമാകണമെന്നും ആവശ്യമെങ്കിൽ മനുഷ്യവംശത്തിനുവേണ്ടി ഈ രാജ്യം മുഴുവൻ മരിക്കണമെന്നുള്ളതുമാണ് എന്റെ ദേശീയബോധം''. യഥാർഥ ദേശീയതയുടെ മെഴുതിരിവെട്ടമാണിത്. ദേശീയതയുടെ ഒന്നാം റാങ്ക് നിലനിർത്തിയ ആളാണു മഹാത്മാവ്. നേതൃത്വത്തിന്റെ സുഷുമ്നാ നാഡി യഥാർഥ ദേശീയബോധമാണ്. മറ്റു ഗുണങ്ങളെല്ലാം ശാഖാനാഡികൾ മാത്രമാണ്.
ജനങ്ങളോടൊപ്പമുള്ള നേതാവും നേതാവിനോടൊപ്പമുള്ള ജനങ്ങളുമാണു ജനാധിപത്യത്തിന്റെ കാതൽ. സ്വത്തിന്റെയും അതിനോടനുബന്ധിച്ചുള്ള ഭൗതികസുഖഭോഗങ്ങളുടെയും ഊരാക്കുടുക്കിൽ നിന്നു വിമോചനം നേടണമെങ്കിൽ നേതാക്കന്മാർക്കു സംശുദ്ധമായ ജനാധിപത്യബോധത്തോടെ ജീവിക്കാൻ സാധിക്കണം. അന്തഃശുദ്ധിയില്ലാത്ത ഒരു നേതാവിനു തന്റെ കർത്തവ്യം ശരിയായ രീതിയിൽ നിറവേറ്റാൻ കഴിയില്ല. ഗാന്ധിജി ഉപവസിച്ചത് ബോഡിഫിറ്റിനുവേണ്ടിയായിരുന്നില്ല, നേഷൻ ഫിറ്റിനു വേണ്ടിയായിരുന്നു. കടലിലെ വെള്ളം കരയിലും കരയിലെ വെള്ളം കടലിലും എത്തിച്ചേരുന്നതുപോലെ നേതാക്കന്മാർ ആത്മീയവും ഭൗതികവുമായ ജീവിതമൂല്യങ്ങൾ കോർത്തിണക്കി രാഷ്ട്രത്തെ നയിക്കണം.
സ്വാമി വിവേകാനന്ദൻ മൈസൂർ മഹാരാജാവിനെ ഓർമിപ്പിച്ചതുപോലെ ""ഈ ജീവിതം ഹ്രസ്വമാണ്. ലോകത്തിന്റെ കഥയില്ലായ്മകൾ ക്ഷണികമാണ്. പക്ഷേ, മറ്റുള്ളവർക്കായി ജീവിക്കുന്നവർ മാത്രമേ ജീവിക്കുന്നുള്ളു. അല്ലാത്തവരൊക്കെ ജീവച്ഛവങ്ങളാണ്. ഇത്തരത്തിൽ ഉന്നതവും ഉദാത്തവുമായ മനസുള്ളവർക്കു ഭാരതത്തെ എഴുന്നേല്പിച്ചു നിർത്താൻ ഏറെക്കാര്യങ്ങൾ ചെയ്യാനാവും. അജ്ഞാനത്തിൽ മുങ്ങിയ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനകോടികളോടു തീവ്രമായ സഹതാപം അങ്ങേക്ക് ഉണ്ടാകട്ടെ''. ഇന്ത്യയിലെ ഓരോ നേതാവിനും ഉണ്ടായിരിക്കേണ്ട മനോഭാവമാണു വിവേകാനന്ദ സ്വാമിജി പറഞ്ഞുവച്ചത്. രാഷ്ട്രീയ ധാർമികതയും ധാർമികതയിൽ വേരൂന്നിയ സാന്പത്തിക വീക്ഷണങ്ങളും പങ്കുവയ്ക്കുന്പോൾ മാത്രമേ സാധാരണക്കാരെക്കുറിച്ചുള്ള വിചാരം സ്വാഭാവികമായി ജനിക്കുകയുള്ളു.
ധാർമികതയിൽ വേരുകളില്ലാത്ത സാന്പത്തികം തിന്മ
സ്വാതന്ത്ര്യത്തിന്റെ താക്കോൽ ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നതു നേതൃത്വത്തെയാണ്. സന്പത്ത് ഒഴിച്ചുകൂടാത്തതാണ്. എന്നാൽ, നേതാക്കൾ ഏറ്റവും കൂടുതൽ സന്പത്ത് നേടാനുള്ള നിർദയമായ മത്സരത്തിൽ ഏർപ്പെടുന്നവരാകരുത്. അമിത സന്പത്തിന്റെ പൂമെത്തയിൽ വിശ്രമിക്കുന്ന നേതൃത്വങ്ങൾ മനഃപരിവർത്തനത്തിലൂടെ സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും യഥാർഥ കാവൽക്കാരാകണം. സാന്പത്തിക ശാസ്ത്രത്തെ ധർമശാസ്ത്രത്തിൽ അടിസ്ഥാനപ്പെടുത്തി രാഷ്ട്രത്തെ പടുത്തുയർത്താൻ നേതൃത്വത്തിനു സാധിക്കണം.
സന്പത്തിനെ പൂജിക്കുകയും പാവങ്ങളെ ചൂഷണം ചെയ്തു സന്പത്ത് കുന്നുകൂട്ടാൻ കരുത്തരെ സഹായിക്കുകയും ചെയ്യുന്ന സാന്പത്തിക ശാസ്ത്രം കപടമാണ്, മരണകാരിയാണ്. നേതൃത്വം എപ്പോഴും സാമൂഹികനീതിക്കു വേണ്ടി നിലകൊള്ളണം. ചരിത്രകാരനായ ആർനോൾഡ് ടോയിൻബി നേതൃത്വത്തെ ഓർമിപ്പിക്കുന്നുണ്ട്: ""രാഷ്ട്രീയത്തിന്റെ ചെളിക്കൂട്ടിൽ ജീവിതത്തിന്റെ ആത്മീയ നിലവാരം ഉയർത്തുക. അഴുക്കെങ്ങനെ ശുദ്ധീകരിക്കാമെന്നു കാണിച്ചുകൊടുക്കുക. ചെളിയിലിറങ്ങിയിട്ടും സ്വന്തം ജീവിതത്തിൽ അഴുക്കുപറ്റാതെ നില്ക്കുക''.
ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കപ്പെടണം
രാഷ്ട്രീയ വികേന്ദ്രീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്നു നമ്മുടെ നാട്ടിൽ ഒരു സാധാരണ പൗരന്റെ അഭിപ്രായം ഭരണപ്രതിനിധികളുടെ ശബ്ദത്തിലൂടെ പ്രതിഫലിപ്പിക്കാൻ പലപ്പോഴും കഴിയുന്നില്ല എന്നതു വസ്തുതയാണ്. ജനങ്ങളുടെ ശബ്ദമാകാൻ നേതാക്കന്മാർക്കു സാധിക്കുന്പോൾ മാത്രമേ രാഷ്ട്രത്തിൽ യഥാർഥ മൂല്യങ്ങളും സഹകരണവും ശാന്തിയും നിലനിൽക്കുകയുള്ളു. നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകമുള്ള ഇന്ത്യക്ക് മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പിൻബലമുള്ള നേതൃത്വമാണ് ഉണ്ടാകേണ്ടത്.
ജാതി വിവേചനം, മതവിദ്വേഷം, മതവർഗീയത എന്നീ ജീർണതകളിൽ കുടുങ്ങിക്കിടക്കുന്ന നേതൃത്വം വിശാലമാനവികതയ്ക്ക് എന്നും ഭീഷണിയാണ്. രാജ്യത്തിന്റെ ദാർശനിക പാരന്പര്യത്തെ ജനാധിപത്യവത്കരിക്കുക എന്നതാണു നേതൃത്വത്തിന്റെ ദൗത്യം. നേതൃത്വത്തെ സമൂഹം എപ്പോഴും നിരീക്ഷിക്കുന്നുണ്ട്. സമൂഹത്തിന്റെ ഓരോ ചലനത്തിലും നേതൃത്വത്തിന്റെ സ്വാധീനവും വളരെ വ്യക്തമാണ്. രാഷ്ട്രീയ തിന്മകളുടെ തിരുത്തൽ ശക്തിയായി നേതൃത്വം മാറണം. എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ അഭിപ്രായം നേതാക്കൾക്കുണ്ടായിരിക്കണം.
വ്യക്തത നിറഞ്ഞ സമീപനമാണു നേതൃത്വത്തെ ശ്രദ്ധേയമാക്കുന്നത്. തന്റെ മുന്നിൽ കാണുന്ന സകല അനീതികളെയും എതിർക്കാൻ നേതൃത്വത്തിനു കഴിയണം. പ്രസ്ഥാനങ്ങളെ നശിപ്പിക്കുക എന്നതാകരുത് അതു നന്നാക്കിയെടുക്കുക എന്നതാകണം നേതൃത്വത്തിന്റെ ലക്ഷ്യം. നേതൃത്വത്തിന്റെ ഇടപെടലുകളിൽ സൗമ്യതയും സ്നേഹവും കാത്തുസൂക്ഷിക്കാൻ സാധിക്കണം.
രവീന്ദ്രനാഥ ടഗോർ എഴുതിയതുപോലെ ""ഞാൻ ഇക്കണ്ടതു നിസ്തുലമാണെന്നതാകട്ടെ ഇവിടം വിട്ടുപോകുന്പോൾ എന്റെ വിയോഗവാക്യം. പ്രഭാസാഗരത്തിൽ വിരിയുന്ന ഈ താമരപ്പൂവിലെ തേൻ ഞാൻ നുകർന്നുവെന്നും അങ്ങനെ എന്റെ ജന്മം അനുഗ്രഹിക്കപ്പെട്ടുവെന്നും ആയിരിക്കട്ടെ എന്റെ യാത്രാമൊഴി.''
ഓരോ നേതാവിനും ഇതുപോലെ യാത്രാമൊഴി നൽകി കടന്നുപോകാൻ കഴിയണം. വായനയും പഠനവും നേതൃത്വത്തിന്റെ ജീവിതചര്യയായി മാറണം. സാംസ്കാരിക നിർമിതിക്കായി സ്വയം വിമർശനത്തിന്റെ വക്താക്കളാകാൻ നേതൃത്വത്തിനു സാധിക്കണം. സാംസ്കാരികനായകൻ എന്ന പേരിന് യഥാർഥത്തിൽ അർഹതയുള്ള വ്യക്തിയായിത്തീരാൻ ഓരോ നേതാവിനും കഴിയണം.
രാഷ്ട്രസേവനം സാഹസികയാത്ര
സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ മതസങ്കുചിതത്വങ്ങൾക്കും ദുർനീതിക്കുമെതിരേ നിരന്തരം മുഴങ്ങിനിൽക്കുന്ന ശബ്ദമായിരിക്കണം നേതാക്കന്മാർ. ഭാരത സംസ്കാരത്തിൽനിന്ന് ഉൾക്കൊണ്ട മതേതരമായ ആത്മീയതയും ദീനാനുതാപവും നിർഭയത്വവും നേടിയാൽ മാത്രമേ സമൂഹത്തെ ശരിയായ ദിശയിലൂടെ നയിക്കാൻ കഴിയുകയുള്ളു. മതേതരത്വവും വിമർശനസ്വാതന്ത്ര്യവും സമൂഹത്തിൽ നിലനിർത്താൻ എപ്പോഴും നേതൃത്വം പരിശ്രമിക്കണം. രാഷ്ട്രീയസേവനം ആത്മസാക്ഷാത്കാരത്തിന്റെ കൊടുമുടികൾ കയറുന്ന സാഹസിക യാത്രകളാകണം.
ഭാരതീയ പാരന്പര്യത്തിന്റെ ഊടുവയ്പുകളെ വർണ- വർഗ വിവേചനങ്ങൾക്ക് അതീതമായി വ്യാഖ്യാനിക്കാൻ നേതൃത്വം തയാറാകുന്പോഴാണു ഭാരതത്തിന്റെ ദാർശനിക പാരന്പര്യം ജനാധിപത്യവത്കരിക്കപ്പെടുന്നത്. ഗാന്ധിജി പറഞ്ഞു: ""എന്റെ വസതിയുടെ ചുറ്റും വൻമതിലുകൾ തീർക്കാനോ കാറ്റുകടക്കാത്തവിധം അതിന്റെ വാതായനങ്ങൾ തീർക്കാനോ എനിക്ക് ആഗ്രഹമില്ല. എന്നാൽ, ആ പ്രവാഹത്തിൽ കാലിടറി വീണ് മറ്റൊരാളുടെ വീട്ടിൽ വലിഞ്ഞുകയറി ഒരു യാചകനായി, ഒരു അടിമയായി ജീവിക്കാൻ എനിക്കു സാധ്യമല്ല''.
പ്രസംഗങ്ങളും ചുവരുകളും ചാനലുകളും പത്രങ്ങളും അസഹിഷ്ണുതയിൽ കത്തിയെരിയുന്നതു നേതൃത്വം തിരിച്ചറിയണം. ഭാരതത്തിൽ എല്ലാ ജനങ്ങളും പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകണം. ഒരു കുടുംബത്തിന്റെ കുടക്കീഴിൽ അങ്ങേയറ്റത്തെ പരസ്പരസ്നേഹത്തോടെ ജീവിക്കാൻ നമ്മുടെ സമൂഹത്തിനു സാധിക്കണം. മതേതരത്വത്തിന്റെയും വർഗീയ വിരുദ്ധതയുടെയും പ്രതിപുരുഷനായിരിക്കുന്ന നേതാവിനു മാത്രമേ മികച്ച ദേശീയോദ്ഗ്രഥനവാദിയായ ഭരണകർത്താവാകാൻ കഴിയുകയുള്ളു. മതങ്ങളിൽ നിന്ന് ആത്മീയ ദർശനം സ്വായത്തമാക്കിയ സമൂഹത്തെയും വരുംതലമുറയെയും വാർത്തെടുക്കുന്നതിൽ നേതൃത്വം നിതാന്ത ജാഗ്രത പുലർത്തണം. കൊലപാതകത്തിന്റെയും അന്യമതവിരോധത്തിന്റെയും പ്രതിരൂപമായിട്ടല്ല രാഷ്ട്രീയ പാർട്ടികളും നേതൃത്വവും അറിയപ്പെടേണ്ടത്. മറിച്ച് സ്വന്തം ഹൃദയത്തെ ശുദ്ധമാക്കി സൂക്ഷിക്കുന്ന മനുഷ്യന്റെ ദുഃഖങ്ങളിലും ദുരിതങ്ങളിലും സഹതാപമുള്ള നേതൃത്വത്തെയാണു നാം വളർത്തേണ്ടത്.
ഇന്ത്യയിൽ പിറന്നവരെല്ലാം ഒരു ജനതയാണെന്ന മാനവൈക്യത്തിന്റെ ആദിപാഠം സ്വന്തമാക്കിയവരാകണം നമ്മുടെ നേതാക്കന്മാർ. ഗാന്ധിജി ഭാരതത്തിലെ നേതാക്കന്മാരെ ഓർമിപ്പിച്ചു: "നീതിയായി പെരുമാറുക, വിനയമായി ജീവിതം നയിക്കുക'. ഭാരതത്തിന്റെ മൂല്യങ്ങൾ ലോകമെങ്ങും പ്രചരിപ്പിക്കാനും രാഷ്ട്രത്തെയും ജനങ്ങളെയും നിരുപാധികം സേവിക്കാനും നമ്മുടെ നേതൃത്വത്തിനു സാധിക്കട്ടെ.
ഗാന്ധിജിയുടെ ഭാരതം ശക്തമായ ഒരു തത്ത്വശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. ""ഏറ്റവും ദരിദ്രരായവർ അവരുടെതെന്ന് ആത്മാർഥമായി കരുതുകയും അതിന്റെ സൃഷ്ടിയിൽ തങ്ങളുടെ കൂടി നിർണായകമായ പങ്ക് ഉണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്ന ഭാരത നിർമിതിക്കുവേണ്ടി ഞാൻ യത്നിക്കും. ആ ഭാരതത്തിൽ ഉയർന്നവരെന്നോ താഴ്ന്നവരെന്നോ ഉള്ള വേർതിരിവുകളില്ല. എല്ലാ മതസമുദായ വിഭാഗങ്ങളും അവിടെ പൂർണമായ യോജിപ്പിൽ സഹവസിക്കും. അയിത്തം, മദ്യം, ലഹരിപദാർഥങ്ങൾ എന്നിവയ്ക്കു ഭാരതത്തിൽ സ്ഥാനവുമുണ്ടാവുകയില്ല. അവിടെ സ്ത്രീ-പുരുഷ സമത്വം വാക്കിലും പ്രവൃത്തിയിലും നിലനില്ക്കും.'' സത്യസന്ധമായ ജനാധിപത്യം എല്ലാ മൂല്യങ്ങൾക്കും യഥേഷ്ടം സഞ്ചരിക്കാവുന്ന ആനവാതിലാണ്.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്