Tuesday, April 2, 2019 12:32 AM IST
ഇലക്ഷന് സഫാരി / സി.കെ. കുര്യാച്ചൻ
കർഷകരുടെ ചുടുചോര വീണു കുതിർന്ന മണ്ണാണു വിദർഭയും മറാത്ത്വാഡയും. കടക്കെണിയിലായി ആത്മഹത്യചെയ്ത കർഷകരുടെ നിലവിളി നിലയ്ക്കാത്ത ദുരിതഭൂമി. ഓരോ തെരഞ്ഞെടുപ്പും ഈ മേഖലയിലെ കർഷകർക്കു വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ്. എന്നാൽ, വോട്ടെടുപ്പു കഴിയുന്നതോടെ അതെല്ലാം മാഞ്ഞുപോകുന്നു. ഈ തെരഞ്ഞെടുപ്പിലും ഇവിടുത്തുകാർ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. പതിവുപോലെ വൻതോക്കുകൾ സ്ഥാനാർഥികളാണ്. മോദിയും രാഹുലുമെല്ലാം പ്രചാരണത്തിനെത്തുന്നുമുണ്ട്.
അഞ്ചു വർഷം മുമ്പ് എല്ലാംനേടിപ്പോയവരോടു കർഷകർ കണക്കുചോദിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജ്യമെമ്പാടും കർഷകർ തങ്ങൾക്കൊപ്പമാണെന്ന കോൺഗ്രസിന്റെ അവകാശവാദത്തിനും വിദർഭയും മറാത്ത്വാഡയും ഉത്തരം നൽകണം. കാരണം ഇവിടെ പെരുകുന്ന കർഷക ആത്മഹത്യയുടെ പേരിൽ ലോകത്തിനുമുന്നിൽ രാജ്യം തലകുനിച്ചുനിൽക്കുകയാണ്.
വിദർഭ, മറാത്ത്വാഡ മേഖലയിലെ 17 മണ്ഡലങ്ങളിൽ ഒന്നും രണ്ടും ഘട്ടത്തിലാണു വോട്ടെടുപ്പ്. പത്തു മണ്ഡലങ്ങളാണ് 11 ജില്ലകളുള്ള വിദർഭ മേഖലയിലുള്ളത്. ഇതിൽ ഏഴിടത്തും 11നാണു തെരഞ്ഞെടുപ്പ്. 18ന് രണ്ടാംഘട്ടം പോളിംഗ് നടക്കുന്ന പത്തു മണ്ഡലങ്ങളിൽ ബാക്കി മൂന്നെണ്ണം ഉൾപ്പെടുന്നു. ഒന്നാം ഘട്ടത്തിൽ വർധ, നാഗ്പുർ, രാംടെക്, ഭണ്ടാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമുർ, ചന്ദ്രപുർ, യവത്മൽ-വാഷിം എന്നിവിടങ്ങളിലാണു വോട്ടെടുപ്പ്. അമരാവതി, ബുൽധാന, അകോള മണ്ഡലങ്ങൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ഹിൻഗോളി, നന്ദേദ്, പർഭാനി, ബീഡ്, ഒസ്മനാബാദ്, ലത്തൂർ, സൊലാപുർ എന്നിവയാണു രണ്ടാംഘട്ടത്തിലെ മറ്റു മണ്ഡലങ്ങൾ.
ചോരവീഴുന്ന കൃഷിയിടം
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യ ഗണ്യമായി വര്‍ധിച്ചതായി സർക്കാർ കണക്കുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2011-2014 കാലഘട്ടത്തിൽ 6,268 കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായത്. എന്നാല്‍, 2015-2018 കാലയളവില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം 12,006 ആയി ഉയര്‍ന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വിദര്‍ഭയില്‍ 5,214 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മറാത്ത്വാഡ മേഖലയില്‍ 4,699 കര്‍ഷകരാണു ജീവനൊടുക്കിയത്. 2018ൽ 2761 കർഷകരാണ് ആത്മഹത്യചെയ്തത്. വിദർഭയിലെ 11 ജില്ലകളിലായി 2018ൽ 1297 കർഷകരും എട്ടു ജില്ലകളുള്ള മറാത്ത്വാഡ മേഖലയിൽ 947 കർഷകരുമാണ് ആത്മഹത്യചെയ്തത്.
കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുള്ള ജപ്തി ഭീഷണി, അനിയന്ത്രിതമായ കൃഷിച്ചെലവ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാര്‍ഷികോത്പാദനത്തില്‍ വന്ന കുറവ് ഇവയൊക്കെയാണു കര്‍ഷക ആത്മഹത്യകൾ പെരുകുന്നതിന് ഇടയാക്കുന്നത്. പ്രാദേശിക പണമിടപാടുകാരുടെ സമ്മര്‍ദമാണു മറ്റൊരു പ്രധാന കാരണം. ബാങ്കുകളെക്കാള്‍ സ്വകാര്യ പണമിടപാടുകരെയാണു കര്‍ഷകർ കൂടുതലായി ആശ്രയിക്കുന്നത്.
സർക്കാർ പ്രഖ്യാപിച്ച കടാശ്വാസപദ്ധതിയും കർഷകരെ രക്ഷിച്ചില്ലെന്നാണ് ആത്മഹത്യയുടെ കണക്കുകൾ തെളിയിക്കുന്നത്. 16,000 കോടി രൂപയുടെ കടാശ്വാസപദ്ധതിയായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. ഒരാൾക്ക് ഒന്നര ലക്ഷം രൂപവരെ കടംതിരിച്ചടവിന് സഹായം നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ, കൂടുതൽ തുകയുടെ കടമുള്ളവർ ബാക്കിത്തുക സ്വന്തം നിലയിൽ കണ്ടെത്തി കടം തിരിച്ചടച്ചാലേ ഒന്നര ലക്ഷത്തിന്റെ ആനുകൂല്യം കിട്ടുകയുള്ളൂ. ഇതാണു കർഷകർക്കു മുന്നിലെ പ്രധാന വെല്ലുവിളിയായി മാറിയത്. പദ്ധതി വൻവിജയമെന്നു ഭരണപക്ഷവും തികഞ്ഞ പരാജയമെന്നു പ്രതിപക്ഷവും പറയുന്നു.
ഗഡ്കരിയും ചവാനും
കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും പിസിസി പ്രസിഡന്റ് അശോക് ചവാനുമടക്കം നിരവധി പ്രമുഖർ ഒന്നും രണ്ടും ഘട്ടത്തിൽ ജനവിധി തേടുന്നു. കോൺഗ്രസ് തട്ടകമായിരുന്ന നാഗ്പുരിൽനിന്ന് കഴിഞ്ഞതവണ 2.85 ലക്ഷത്തിൽപ്പരം വോട്ടിന് വിജയിച്ച ഗഡ്കരി ഇക്കുറി ശക്തമായ മത്സരമാണ് നേരിടുന്നത്. മുൻ ബിജെപി എംപി നാന പടോൾ ആണ് ഗഡ്കരിയെ നേരിടുന്നത്. 2017ൽ ഭണ്ടാര-ഗോണ്ടിയ എംപി സ്ഥാനം രാജിവച്ചാണ് പടോൾ കോൺഗ്രസിലെത്തിയത്. കുൻബി, ഹൽബ, ദളിത്, മുസ്ലിം വിഭാഗങ്ങൾക്കു മുൻതൂക്കമുള്ള നാഗ്പുരിൽ കുൻബി വിഭാഗത്തിൽനിന്നുള്ള പടോളിന്റെ മത്സരം നിർണായകമാകുകയാണ്.
പരമ്പരാഗതമായി കോൺഗ്രസ് തട്ടകമായ നാഗ്പുരിൽ മോദിതരംഗത്തിലാണു ഗഡ്കരി അദ്ഭുതംകാട്ടിയത്. കുൻബി സമുദായത്തിന്റെ ധ്രുവീകരണത്തിനായി രണ്ടുമാസംമുമ്പു നടത്തിയ കുൻബി മഹാ സമ്മേളനം വൻവിജയമായിരുന്നുവെന്നു കോൺഗ്രസ് വിലയിരുത്തുന്നു.
സിറ്റിംഗ് എംപി അശോക് ചവാൻ മത്സരിക്കുന്ന നന്ദേദാണ് മറ്റൊരു വിഐപി മണ്ഡലം. 14 പേരാണ് നന്ദേദിൽ മത്സരരംഗത്തുള്ളത്. ബിജെപിയുടെ പ്രതാപ് പാട്ടീൽ ചിഖലികറാണ് ചവാന്റെ പ്രധാന എതിരാളി. വാഞ്ചിത് ബവഹുജൻ അഗാഡിയുടെ യശ്പാൽ ബിൻഗെയും മത്സരരംഗത്തുണ്ട്. നന്ദേദിൽ മത്സരിക്കാൻ ചവാന് താത്പര്യമില്ലായിരുന്നെന്നും ഭാര്യ അമിത ചവാൻ എംഎൽഎയെ രംഗത്തിറക്കാനായിരുന്നു ആഗ്രഹമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആഭ്യന്തരകലഹം കോൺഗ്രസിൽ രൂക്ഷമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം ചവാൻ നിഷേധിക്കുകയുണ്ടായി.
ചന്ദ്രാപുരിൽനിന്നു മത്സരിക്കുന്ന കേന്ദ്രമന്ത്രി ഹൻസ്രജ് അഹിർ, സോളാപുരിൽനിന്നു ജനവിധി തേടുന്ന മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ സുശീൽകുമാർ ഷിൻഡേ യവത്മൽ-വാഷിമിൽ പോരാടുന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിക്റോ താക്കറെ തുടങ്ങിയവരുടെ സാന്നിധ്യംകൊണ്ടും ഒന്നും രണ്ടും ഘട്ടം തെരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്.
മോദിയും രാഹുലും പവാറും
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ എന്നിവരാണു പ്രചാരണത്തിലെ താരങ്ങൾ. മോദി ഇന്നലെ വാർധയിൽ പ്രസംഗിച്ചുകഴിഞ്ഞു. കോൺഗ്രസ്- എൻസിപി കൂട്ടുകെട്ടിനെതിരേ ആഞ്ഞടിച്ചായിരുന്നു മോദിയുടെ പ്രസംഗം. കർഷക ആത്മഹത്യക്കു കാരണം കോൺഗ്രസ്- എൻസിപി ഭരണത്തിലെ കൊള്ളയടിയാണെന്നാണു മോദിയുടെ വിമർശനം. കാറ്റ് എങ്ങോട്ടാണെന്ന് അറിയാവുന്നതിനാലാണ് പവാർ മത്സരിക്കാത്തതെന്നും മോദി പരിഹസിച്ചു.
വെള്ളിയാഴ്ച രാഹുൽ എത്തുമെന്നാണു കരുതുന്നത്. കർഷക ആത്മഹത്യയുടെ ഉത്തരവാദിത്വം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിക്കുമേൽ ചാർത്താനായിരിക്കും രാഹുൽ ശ്രമിക്കുക. കോൺഗ്രസിന്റെ ന്യായ് പദ്ധതിയേയും രാഹുൽ ഉയർത്തിക്കാട്ടും. സോണിയ, പ്രിയങ്ക തുടങ്ങിയവരും സംസ്ഥാനത്തെത്തുമെങ്കിലും വിദർഭയിൽ പ്രചാരണം നടത്തിയേക്കില്ല.
വാശിയേറിയ പോരാട്ടം
വിദർഭയിൽ കഴിഞ്ഞ തവണ പത്തിടത്തു ബിജെപിയും ശിവസേനയുമാണു വിജയിച്ചത്. എന്നാൽ, ഇക്കുറി ആ വിജയം ആവർത്തിക്കാൻ കഴിയില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കർഷക ആത്മഹത്യയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രധാന വിഷയം. ബിജെപി നൽകിയ മോഹനവാഗ്ദാനങ്ങളിൽ ആകൃഷ്ടരായാണു കർഷകർ കോൺഗ്രസിനെ തോൽപ്പിച്ചത്. എന്നാൽ, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല.
2014 മാർച്ച് 20ന് യവത്മൽ ജില്ലയിലെ പന്തർക്കവാഡയിൽ എത്തിയ മോദി കർഷകർക്കൊപ്പം ചായക്കട ചർച്ച ആരംഭിച്ച് കർഷകരെ കൈയിലെടുക്കുയായിരുന്നു. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും മോദി അന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതെയാണ് ബിജെപി വീണ്ടും വോട്ട് തേടുന്നത് എന്നാണു കോൺഗ്രസ് ആരോപിക്കുന്നത്.
2014ൽ ആകെ കോൺഗ്രസ് വിജയിച്ച രണ്ടു സീറ്റിലും ഇക്കുറി രണ്ടാംഘട്ടത്തിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. നന്ദേദ്, ഹിൻഗോലി എന്നിവയാണിത്. കൂടാതെ 2018ൽ നാന പടോൾ രാജിവച്ച് കോൺഗ്രസിൽ ചേർന്നതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഭണ്ടാര-ഗോണ്ടിയയിലും കോൺഗ്രസ് വിജയിച്ചിരുന്നു. ഈ മൂന്നിടങ്ങളിലും വീണ്ടും ജയിച്ചുകയറാമെന്നും പഴയ തട്ടകങ്ങൾ തിരിച്ചുപിടിക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
പഴയ സഖ്യങ്ങളാണ് വീണ്ടും സംസ്ഥാനത്ത് പോരാടുന്നത്. തെരഞ്ഞെടുപ്പുവരെ ബിജെപിയെ വിമർശിച്ചിരുന്ന ശിവസേന ഇപ്പോൾ ഒരുമിച്ചിരിക്കുന്നു. കോൺഗ്രസ്-എൻസിപി സഖ്യവും തെരഞ്ഞെടുപ്പോടെയാണ് ഊഷ്മളമായത്. പടലപ്പിണക്കങ്ങളും അടിയൊഴുക്കുകളും ഇരുകൂട്ടരിലും ശക്തമാണ്. പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകൻ സുജയ് വിഖേ പാട്ടീൽ അടുത്തിടെ ബിജെപിയിൽ ചേർന്നു. രാധാകൃഷ്ണ വിഖേ പാട്ടീലും കോൺഗ്രസ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു.