Wednesday, April 3, 2019 12:11 AM IST
കാത്തിരിപ്പ് എന്ന വാക്ക് കൃഷിയോടും കർഷകനോടും ചേർത്തുവായ്ക്കരുതെന്ന ജവഹർലാൽ നെഹ്റുവിന്റെ മുന്നറിയിപ്പോടുകൂടിയാണ് കോണ്ഗ്രസ് പ്രകടനപത്രികയിൽ കർഷകരുടെ കണ്ണീരൊപ്പാനുള്ള പദ്ധതികൾ വിവരിച്ചുതുടങ്ങുന്നത്. ഇന്ത്യയിലെ കർഷകൻ ഇനി കണ്ണീരോടെ കാത്തിരുന്നു വിലപിക്കാതിരിക്കാൻ മുമ്പുണ്ടായിരുന്ന റെയിൽവേ ബജറ്റിന്റെ മാതൃകയിൽ പ്രത്യേക കാർഷിക ബജറ്റ് തന്നെ അവതരിപ്പിക്കുമെന്നാണു കോണ്ഗ്രസിന്റെ വാഗ്ദാനം. മത്സ്യബന്ധന മേഖലയ്ക്കുവേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
എന്തിനുവേണ്ടിയും കാത്തിരിക്കാം, എന്നാൽ കൃഷിയിൽ കാത്തിരിപ്പില്ല എന്ന നെഹ്റുവിന്റെ വാക്കുകളിൽ തന്നെയുണ്ട് ഇന്ത്യ എത്രമാത്രം കൃഷിയെ ആശ്രയിച്ചിരിക്കുന്ന ഒരു രാജ്യമാണെന്നതിന്റെ യഥാർഥ വശം.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബിജെപി ഭരണത്തിനു കീഴിൽ ഇന്ത്യയുടെ കാർഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്ടുപോയി എന്നാണ് ഇന്നലെ പുറത്തിറക്കിയ കോണ്ഗ്രസിന്റെ പ്രകടനപത്രികയിൽ വിമർശിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി കർഷകനു മതിയായ താങ്ങുവില പോലും നിഷേധിക്കപ്പെടുകയാണ്. പണാധിഷ്ഠിത കാർഷിക സാന്പത്തിക മേഖലയെ നോട്ട് നിരോധനം പാടേ തകർത്തുകളഞ്ഞു. കർഷകനു യന്ത്രസാമഗ്രികൾ വാങ്ങാൻ കഴിയാത്ത അവസ്ഥയായി. കാർഷികവൃത്തിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിലയും വർധിച്ചു. കർഷകന്റെ കടം കുന്നുപോലെ പെരുകി. സഹകരണ മേഖലയ്ക്കു തങ്ങളുടെ നിക്ഷേപങ്ങളിൽ മാറ്റംവരുത്താനാകാത്ത വിധം ഞെരുക്കത്തിലായി. ചുരുക്കത്തിൽ വാണിജ്യം എന്ന വാക്ക് തന്നെ കാർഷിക രംഗത്തിന് എതിരേ നിൽക്കുന്ന അവസ്ഥയിലെത്തിയെന്നും കോണ്ഗ്രസ് പത്രികയിൽ കുറ്റപ്പെടുത്തുന്നു.
വിള ഇൻഷ്വറൻസ് പദ്ധതികളിലൂടെ കർഷകരെ കൊള്ളയടിക്കുകയും ഇൻഷ്വറൻസ് കന്പനികളെ വളമിട്ടു വളർത്തുകയും ചെയ്തു. ഇക്കാലയളവിൽ കർഷകനോ കാർഷിക തൊഴിലാളിക്കോ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള പിന്തുണയും ലഭിച്ചിരുന്നില്ലെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തുന്നു. കോണ്ഗ്രസിനു കർഷകന്റെ നിലവിളി കേൾക്കാനാകുന്നുണ്ടെന്നു പറഞ്ഞാണു പത്രികയിൽ വിവിധ പദ്ധതികളിലേക്കു കടക്കുന്നത്.
2013ലെ ഭൂമിയേറ്റെടുക്കൽ പുനരധിവാസ നിയമവും 2006ലെ വനാവകാശ നിയമവും വളച്ചൊടിച്ച വകുപ്പുകൾ റദ്ദാക്കി മാറ്റം വരുത്തുമെന്നും കോണ്ഗ്രസ് പ്രകടന പത്രികയിൽ ഉറപ്പുനൽകുന്നു. ഈ നിയമങ്ങളുടെ യഥാർഥ ലക്ഷ്യം കൈവരിക്കുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തുമെന്നാണു കോണ്ഗ്രസ് പറയുന്നത്.
• കാർഷിക കടം എഴുതിത്തള്ളും
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോണ്ഗ്രസ് സർക്കാർ രൂപീകരിച്ച ഉടൻതന്നെ വാഗ്ദാനം ചെയ്തിരുന്നതുപോലെ കാർഷിക വായ്പകൾ എഴുതിത്തള്ളി. മറ്റു സംസ്ഥാനങ്ങളിലേയും കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നു പാർട്ടി വാഗ്ദാനം ചെയ്യുന്നു.
• കടവിമുക്ത സ്വാതന്ത്യം
കർഷകർക്കുള്ള ആശ്വാസ നടപടികൾ വായ്പ എഴുതിത്തള്ളുന്നതിൽ മാത്രം ഒതുക്കില്ല. കാർഷികവിളകൾക്കു താങ്ങുവില ഉറപ്പാക്കും. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കും. വായ്പ ലഭ്യത സുഗമമാക്കും. രാജ്യത്തെ കർഷകരെ ബാധ്യതാമുക്തരാക്കി കടത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയവരാക്കി മാറ്റുമെന്നും കോണ്ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകർക്കെതിരേ ക്രിമനൽ കേസെടുക്കാൻ അനുവദിക്കില്ലെന്നും ഉറപ്പുനൽകുന്നു.
• പ്രത്യേക കാർഷിക ബജറ്റ്
കാർഷിക രംഗത്തെ സാർവത്രിക പ്രശ്നപരിഹാരത്തിനും എല്ലാ മേഖലയിലേക്കും നേട്ടങ്ങളെത്തിക്കുന്നതിനും പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും എന്നതാണു പ്രകടനപത്രികയിലെ ഏറ്റവും സുപ്രധാനമായ ഒരു വാഗ്ദാനം. മുമ്പു റെയിൽവേ ബജറ്റ് പ്രത്യേകമായി അവതരിപ്പിച്ചിരുന്നത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതു ബജറ്റുമായി ലയിപ്പിച്ചിരുന്നു. മുൻ റെയിൽ ബജറ്റിന്റെ മാതൃകയിൽ പ്രത്യേക പദ്ധതി വകയിരുത്തലുകൾ ഉൾക്കൊള്ളിച്ച് പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നാണു കോണ്ഗ്രസിന്റെ വാഗ്ദാനം.
• ദേശീയ കമ്മീഷൻ
കാർഷികരംഗം ലാഭകരവും ഉത്പാദനക്ഷമവുമാക്കി മാറ്റാൻ സർക്കാരിന് ഉപദേശവും നിർദേശങ്ങളും നൽകാൻ ദേശീയ കാർഷിക വികസന, ആസൂത്രണ കമ്മീഷൻ രൂപീകരിക്കുമെന്നു കോണ്ഗ്രസ് ഉറപ്പുനൽകുന്നു. കർഷകരെയും കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സാന്പത്തിക രംഗത്തെ വിദഗ്ധർ എന്നിവരെയും ഉൾപ്പെടുത്തിയാകും കമ്മീഷൻ രൂപീകരിക്കുക. നിലവിലെ കമ്മീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ്സ് ആൻഡ് പ്രൈസസിനെക്കൂടി ഉൾപ്പെടുത്തിയാകും ഈ കമ്മീഷൻ രൂപീകരിക്കുന്നത്. കുറഞ്ഞ താങ്ങുവില ഉൾപ്പെടെയുള്ള ശിപാർശകൾ നൽകുക ഈ കമ്മീഷന്റെ ചുമതലയായിരിക്കും.
ഇതിനുപുറമേ നാമമാത്ര കർഷകർക്കും കാർഷിക തൊഴിലാളികൾക്കുമായി ദേശീയ കമ്മീഷൻ രൂപീകരിക്കും. ഉയർന്ന കാർഷിക വേതനം ഉറപ്പുവരുത്താനും വിളരഹിത കാർഷിക വൃത്തികളായ ഹോർട്ടികൾച്ചർ, ഫ്ളോറി കൾച്ചർ, ഡയറി, പോൾട്രി ഫാം തുടങ്ങിയ മേഖലകളുടെ വികസനത്തിനുമായി ഈ കമ്മീഷൻ പ്രവർത്തിക്കും.
• വിള ഇൻഷ്വറൻസ്
ഫസൽ ബീമ യോജന എന്ന വിള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിൽ ബിജെപി സർക്കാർ അന്പേ പരാജയപ്പെട്ടു. ഈ പദ്ധതിയിലൂടെ കർഷകർക്കു നഷ്ടവും ഇൻഷ്വറൻസ് കന്പനികൾക്കു ലാഭവും ആണ് ഉണ്ടായത്. ലാഭ, നഷ്ട രഹിത അടിസ്ഥാനത്തിൽ പ്രീമിയം സ്വീകരിക്കാനും വിള ഇൻഷ്വറൻസ് ഉറപ്പുവരുത്താനും കന്പനികൾക്കു നിർദേശം നൽകും.
• വനിതകൾക്കു പ്രാമുഖ്യം
കാർഷിക രംഗത്തെ വനിതകളുടെ ശക്തീകരണവും കോണ്ഗ്രസ് ഉറപ്പുനൽകുന്നു. സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഡിജിറ്റൈസ് ചെയ്യും. ഇതോടൊപ്പം വനിതകളുടെ ഭൂവുടമസ്ഥാവകാശവും പാട്ട അവകാശവും തിരിച്ചറിഞ്ഞു സംരക്ഷിക്കും. കാർഷിക രംഗത്തെ വനിതകൾക്ക് എല്ലാ പദ്ധതികളുടെയും ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
• വിപണി വികസനം
കാർഷികരംഗവുമായി ബന്ധപ്പെട്ട കാർഷികോത്പാദന കന്പനികളെയും സംഘങ്ങളെയും പ്രോത്സാഹിപ്പിക്കും. കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനും വിപണി സാധ്യതകൾ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാം. കാർഷിക മേഖലയ്ക്കാവശ്യമായ യന്ത്രസാമഗ്രികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ വില പരിശോധിച്ച് ആവശ്യമായ സബ്സിഡികൾ ലഭ്യമാക്കും.
• വിപണി നിയമം
കാർഷികോത്പാദന വിപണി കമ്മിറ്റി നിയമം നടപ്പാക്കും. കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയും സംസ്ഥാനാന്തര വിപണനവും നിയന്ത്രണ മുക്തമാക്കുമെന്നും കോണ്ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
കർഷക സൗഹൃദ വിപണികൾ സ്ഥാപിക്കും. വലിയ ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും കർഷകർക്കു തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണികൾ സ്ഥാപിക്കും. കയറ്റുമതി- ഇറക്കുമതി നയം കാർഷികോത്പന്നങ്ങൾക്കായി രൂപീകരിക്കും. കാർഷികോത്പാദന കന്പനികൾക്കും സംഘങ്ങൾക്കും ഇതുവഴി വരുമാന വർധനവുണ്ടാകും.
• സംഭരണ സുരക്ഷ
രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും ആധുനിക വെയർഹൗസുകളും ഭക്ഷ്യസംസ്കരണ ശാലകളും സ്ഥാപിക്കും. ആധുനിക സംവിധാനങ്ങളോടു കൂടി കോൾഡ് സ്റ്റോറേജുകളും സ്ഥാപിക്കും. പൊതു വിതരണത്തിനും ഉച്ചഭക്ഷണ പദ്ധതിക്കും ഐസിഡിഎസിനും വേണ്ട ചോളം ഉൾപ്പെടെയുള്ള ധാന്യ, പയർ വർഗങ്ങൾ കൃഷി ചെയ്യുന്ന കർഷകരെ പ്രത്യേകം പ്രോത്സാഹിപ്പിക്കും.
• വരുമാന വർധന
ക്ഷീര കർഷക മേഖലയിലും പൗൾട്രി ഫാം മേഖലയിലും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വരുമാന വർധനവിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കും. ഹോർട്ടി കൾച്ചർ, സെറി കൾച്ചർ, പിസികൾച്ചർ മേഖലയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളും നടപ്പാക്കും.
• ജൈവ കാർഷിക രംഗത്തും ജാഗ്രത
ജൈവ കാർഷിക രീതികളെ എല്ലാ മേഖലകളിലും പ്രോത്സാഹിപ്പിക്കും. കർഷകരോടു സമ്മിശ്ര രീതിയിലുള്ള വളം, കീടനാശിനി പ്രയോഗങ്ങൾ നടത്താൻ നിർദേശിക്കും. ജൈവ കാർഷിക ഉത്പന്നങ്ങൾക്കു മികച്ച വില ഉറപ്പുവരുത്തും.
• ഗവേഷണവും വികസനവും
കാർഷിക രംഗത്തെ സമഗ്ര വികസനവും ഗവേഷണവും ലക്ഷ്യമിട്ട് രാജ്യത്തെ എല്ലാ ജില്ലകളിലും കോളജ് ഓഫ് അഗ്രിക്കൾച്ചറും കോളജ് ഓഫ് വെറ്ററിനറി സയൻസും രൂപീകരിക്കും. കാർഷിക രംഗത്തെ ഗവേഷണ പദ്ധതികൾക്കുള്ള ഫണ്ടിംഗ് ഇരട്ടിയാക്കും.
• തൊഴിലുറപ്പിൽ ഉറപ്പ്
തൊഴിലുറപ്പ് പദ്ധതിയെ നവീകരിച്ച് കൂടുതൽ കാര്യക്ഷമമായി മറ്റു പദ്ധതികളിലേക്കു കൂടി വ്യാപിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ ദിനങ്ങളുടെ എണ്ണം 150 ദിവസമായി ഉറപ്പുവരുത്തും. ജലാശയങ്ങളുടെ നവീകരണത്തിനും മിച്ചഭൂമി പുനർനവീകരണത്തിനും തൊഴിലുറപ്പ് തൊഴിലാളികളെ ഏർപ്പെടുത്തും. ഗ്രാമീണ മേഖലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നിർമിക്കുന്നതിനും ക്ലാസ് റൂം, ലൈബ്രറികൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും തൊഴിലുറപ്പിന്റെ ഭാഗമാക്കും.
മത്സ്യബന്ധന മേഖലയ്ക്കു സുരക്ഷ
ഇന്ത്യയിൽ 140 ലക്ഷത്തോളം ആളുകൾ മത്സ്യബന്ധന മേഖലയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു എന്നാണ് കോണ്ഗ്രസ് പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടുന്നത്. മത്സ്യബന്ധ മേഖലയ്ക്കും അനുബന്ധ തൊഴിൽ മേഖലയ്ക്കുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നു പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു.
ദേശീയ മത്സ്യത്തൊഴിലാളി കമ്മീഷൻ രൂപീകരിക്കും. മത്സ്യബന്ധന തൊഴിലാളികളുടെ കടബാധ്യത നിവാരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ കമ്മീഷന്റെ പരിധിയിലായിരിക്കും. ഉൾനാടൻ മത്സ്യബന്ധനത്തെയും മത്സ്യകൃഷിയേയും മറ്റു കാർഷിക മേഖലയിൽ ലഭിക്കുന്ന എല്ലാ നേട്ടങ്ങളിലേക്കും പദ്ധതികളിലേക്കും വ്യാപിപ്പിക്കും.
സമുദ്രാതിർത്തി ലംഘനം, സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരത്തിനായി ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായി ചർച്ച ചെയ്തു സ്ഥിര പരിഹാര മാർഗങ്ങൾ രൂപീകരിക്കുമെന്നും കോണ്ഗ്രസ് പത്രികയിൽ ഉറപ്പു നൽകുന്നു.
സെബി മാത്യു