Thursday, April 11, 2019 1:09 AM IST
ഇലക്ഷൻ സഫാരി / സി.കെ. കുര്യാച്ചൻ
ഗോദയിൽ വിമുക്തഭടന്മാർ ഇല്ലാതെയാണ് ഇക്കുറി ഉത്തരാഖണ്ഡിൽ ബാലറ്റ് യുദ്ധം. സൈനികരും വിമുക്തഭടന്മാരും വീര വനിതകളും അവരുടെ കുടുംബാംഗങ്ങളുമായി 15 ലക്ഷത്തോളം പേർ വോട്ടർമാരായുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സിറ്റിംഗ് എംപിയും മുതിർന്ന നേതാവുമായ മേജർ ജനറൽ (റിട്ട.) ബി.സി. ഖണ്ഡൂരിക്ക് ബിജെപി ടിക്കറ്റ് നൽകിയിട്ടുമില്ല. ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസ് സ്ഥാനാർഥിയുമാണ്. അങ്ങനെ പതിവിനു വിപരീതമായ പല ഏറ്റുമുട്ടലുകളാണ് അഞ്ച് സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ നടക്കുന്നത്.
ഭരണവിരുദ്ധവികാരം തുണയ്ക്കുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. കർഷകരോഷം, നോട്ട് നിരോധനം, ജിഎസ്ടി, ഇന്ധന വിലവർധന, തൊഴിലില്ലായ്മ തുടങ്ങിയവയായിരിക്കും ജനവിധി നിർണയിക്കുക എന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. എന്നാൽ, സർജിക്കൽ സ്ട്രൈക്കും പുൽവാമയും ബാലാക്കോട്ടുമൊക്കെയായിരിക്കും വിധിയെഴുതുകയെന്നാണ് ബിജെപി ഉറപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ സൈനിക കുടുംബങ്ങളുടെയടക്കം പിന്തുണ ഉറപ്പാണെന്നും ബിജെപി കരുതുന്നു. 2014ലെ സമ്പൂർണ വിജയം ആവർത്തിക്കുമെന്ന് ബിജെപി ഉറപ്പിക്കുമ്പോൾ 2009 ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 2009ൽ കോൺഗ്രസിനായിരുന്നു സമ്പൂർണവിജയം. വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്.
സൈനികബലം
സൈനികസേവനം ഉത്തരാഖണ്ഡ്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നതാണ്. രണ്ടു ലക്ഷത്തോളം പേർ ഇവിടെനിന്നു സൈന്യത്തിലുണ്ടെന്നാണു കണക്കാക്കുന്നത്. വിമുക്തഭടന്മാരും സൈനികരുടെ വിധവകളായ വീര വനിതകളും ചേർന്നാൽ 1,70,000 പേരുണ്ട്. ഇവരുടെയെല്ലാം കുടുംബാംഗങ്ങളുംകൂടി ഉൾപ്പെട്ടാൽ 15 ലക്ഷത്തോളം വോട്ടുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽത്തന്നെ ഗഡ്വാൾ, കുമയുൺ മേഖലകളിലാണ് സൈനികരുടെ കുടുംബങ്ങൾ കൂടുതലായുള്ളത്. ഗഡ്വാളിൽ 70,318 വിമുക്തഭടന്മാരുണ്ട്. കുമയുണിൽ 52,222 പേരാണുള്ളത്.
ഈ സൈനികബന്ധം എല്ലാക്കാലത്തും ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിൽ പ്രതിഫലിച്ചിരുന്നു. വിമുക്തഭടന്മാരെ മത്സരത്തിനിറക്കാൻ കോൺഗ്രസും ബിജെപിയും ശ്രദ്ധിച്ചുപോന്നു. മേജർ ജനറൽ (റിട്ട.) ബി.സി. ഖണ്ഡൂരി, ലഫ്റ്റനന്റ് ജനറൽ (റിട്ട.) ടി.പി.എസ്. റാവത്ത്, കേണൽ(റിട്ട.) അജയ് കത്യാൽ, റിയർ അഡ്മിറൽ (റിട്ട.) ഒ.പി.എസ്. റാണ തുടങ്ങിയവരെല്ലാം തിളങ്ങിയതും വിമുക്തഭടന്മാരുടെ പിന്തുണയോടെയാണ്.
സൈനികർ 40 വർഷങ്ങളായി ഉയർത്തുന്ന ഒരു റാങ്ക് ഒരു പെൻഷൻ എന്ന ആവശ്യം നാലുപതിറ്റാണ്ടിലേറെയായി എല്ലാ തെരഞ്ഞെടുപ്പിലും ഇവിടെ മുഖ്യവിഷയമാണ്. ഈ തെരഞ്ഞെടുപ്പിലും ഇതിനു മാറ്റമില്ല. രണ്ടാം യുപിഎ സർക്കാർ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രഖ്യാപിക്കുകയും നടപ്പിൽ വരുത്താൻ തുടക്കമിടുകയും ചെയ്തു. നരേന്ദ്രമോദി സർക്കാർ പദ്ധതി നടപ്പാക്കി എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ഇപ്പോഴും ഒരേ റാങ്കുള്ള സൈനികർക്ക് ഒരേ പെൻഷൻ കിട്ടുന്നില്ലെന്നാണു വിമുക്തഭടന്മാരുടെ ആക്ഷേപം. ഒരു റാങ്ക് അഞ്ചു പെൻഷൻ എന്നതാണ് അവസ്ഥയെന്ന് അവർ കുറ്റപ്പെടുത്തുന്നു.
പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടിരിക്കുന്നുവെന്ന് വിമുക്തഭടന്മാരും പറയുന്നു. വ്യത്യസ്ത വർഷങ്ങളിൽ വിരമിച്ച ഒരേ റാങ്കുള്ള സൈനികർക്കു വ്യത്യസ്ത പെൻഷനാണ് ലഭിക്കുന്നതെന്ന് വിമുക്തഭടന്മാർ ചൂണ്ടിക്കാട്ടുന്നു. പേ കമ്മീഷനും തങ്ങളോട് അനീതി കാട്ടിയെന്നും ഇവർ പരാതിപ്പെടുന്നു. പെൻഷൻ ഇരട്ടിയാക്കാനാണ് പേ കമ്മീഷൻ ശിപാർശ ചെയ്തതെന്നാണ് പറയുന്നത്. എന്നാൽ, 1500-2000 രൂപയുടെ വർധന മാത്രമാണ് ഉണ്ടായത്. 30,000 കോടി രൂപ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിക്കായി അനുവദിച്ചെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഈ പണം പോലും പൂർണമായും വിനിയോഗിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
യുപിഎ സർക്കാർ പ്രഖ്യാപിച്ച ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിൽ മോദി സർക്കാർ വെള്ളം ചേർത്തു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയെന്നു ബിജെപി അവകാശപ്പെടുന്നു. വിമുക്തഭടന്മാരുടെ സംഘടനകളെ കൂടെനിർത്താനും പിന്തുണ ഉറപ്പിക്കാനും ബിജെപിയും അവസാന സമയത്തും കിണഞ്ഞു പരിശ്രമിക്കുകയാണ്. പെൻഷൻ പദ്ധതിയിലെ അപാകതകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.
ഖണ്ഡൂരിയും മകനും
ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ അതികായനായ മേജർ ജനറൽ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി മത്സരരംഗത്തില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാവാ ണ് ഖണ്ഡൂരി. മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി, സിറ്റിംഗ് എംപി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച 84 വയസുള്ള ഖണ്ഡൂരിയെ പ്രായാധിക്യത്തിന്റെ പേരിലാണ് മാറ്റി നിർത്തിയിരിക്കുന്നത്. മോദി സർക്കാരിൽനിന്ന് ഇടയ്ക്ക് ഒഴിവാക്കിയ ഖണ്ഡൂരിയെ പിന്നീടു പാർട്ടിയിലും ഒതുക്കി.
1991ലാണ് ബിജെപി ഖണ്ഡൂരിയെ ഗഡ്വാളിൽ മത്സരത്തിനിറക്കിയത്. അതുവരെ കോൺഗ്രസ് തട്ടകമായിരുന്ന ഗഡ്വാൾ പിന്നീട് ബിജെപിയുടെ കാവിക്കോട്ടയാക്കി ഖണ്ഡൂരി മാറ്റി. അഞ്ചു തവണയാണ് അദ്ദേഹം ഇവിടെ നിന്നു ലോക്സഭയിലേക്കു വിജയിച്ചത്. ഇക്കുറി ഖണ്ഡൂരിക്കു പകരം ടീരത് സിംഗ് റാവത്തിനാണ് ഗഡ്വാൾ സീറ്റ് നൽകിയിരിക്കുന്നത്. ഖണ്ഡൂരി ബിജെപിയിൽ ഒതുക്കപ്പെട്ടതോടെയാണ് മകൻ മനീഷ് ഖണ്ഡൂരി പാർട്ടിയുമായി ഇടഞ്ഞ് കോൺഗ്രസിലെത്തിയത്. ഗഡ്വാൾ സീറ്റ് നൽകി കോൺഗ്രസ് മനീഷ് ഖണ്ഡൂരിയെ സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഗഡ്വാളിൽ മത്സരത്തിന് വീറും വാശിയും ഏറിയിരിക്കുകയാണ്. ബി.സി. ഖണ്ഡൂരി പാർട്ടിക്കു വേണ്ടിയാണ് നിലകൊള്ളുന്നതെങ്കിലും അടിയൊഴുക്കിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനൊപ്പം വിമുക്തഭടന്മാരുടെ പിന്തുണ കൂടി കിട്ടിയാൽ മനീഷ് ഖണ്ഡൂരി വിജയിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. എന്നാൽ ഉറച്ച ബിജെപി കോട്ടയാണ് ഗഡ്വാളെന്നും ബി.സി. ഖണ്ഡൂരിയുടെ പിന്തുണ പാർട്ടിക്കാണെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
നൈനിറ്റാളിൽ വൻപോര്
സംസ്ഥാന കോൺഗ്രസിലെ അതികായൻ ഹരീഷ് റാവത്തും സംസ്ഥാന ബിജെപി അധ്യക്ഷൻ അജയ് ഭട്ടും ഏറ്റുമുട്ടുന്ന നൈനിറ്റാളിലാണ് മറ്റൊരു ശ്രദ്ധേയമായ മത്സരം നടക്കുന്നത്. മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഹരീഷ് റാവത്ത് സംസ്ഥാനത്ത് ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിദ്വാർ റൂറലിലും കിച്ചയിലും മത്സരിച്ചെങ്കിലും രണ്ടിടത്തും തോറ്റതാണ് അദ്ദേഹത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടി. രണ്ടുവർഷംമുമ്പുണ്ടായ ഈ തോൽവിയിൽനിന്ന് ഉയർത്തെഴുന്നേൽക്കണമെങ്കിൽ അദ്ദേഹത്തിന് ഇക്കുറി ജയിച്ചേ പറ്റൂ.
എന്നാൽ, സംസ്ഥാന അധ്യക്ഷനെ ഇറക്കിയാണ് ബിജെപി റാവത്തിനെ നേരിടുന്നത്. സിറ്റിംഗ് എംപിയും മുൻ മുഖ്യമന്ത്രിയുമായ ഭഗത് സിംഗ് കോശ്യാരിക്ക് സീറ്റ് നൽകാതെയാണ് അജയ് ഭട്ടിനെ രംഗത്തിറക്കിയിരിക്കുന്നത്. 76 വയസായതാണ് കോശ്യാരിക്കും വിനയായത്. ഈ തെരഞ്ഞെടുപ്പിൽ കൂടി തോൽപ്പിച്ചാൽ റാവത്തിന്റെ യുഗം അവസാനിപ്പിക്കാമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. സംസ്ഥാന കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ അനുകൂലമാകുമെന്നും ബിജെപി കരുതുന്നു.
തെഹ്രിയിലെ പോരാട്ടവും ശ്രദ്ധേയമാണ്. സിറ്റിംഗ് എംപി മാലാ രാജ്യലക്ഷ്മി ഷായെ നേരിടുന്നത് കോൺഗ്രസിന്റെ പ്രിതം സിംഗാണ്. രാജകുടുംബാംഗമായ രാജ്യലക്ഷ്മി ഷായ്ക്കെതിരേ ശക്തമായ മത്സരമാണ് പ്രിതം സിംഗ് കാഴ്ചവയ്ക്കുന്നത്. അൽമോറയിൽ സിറ്റിംഗ് എംപി അജയ് തംതയും കോൺഗ്രസിന്റെ പ്രദീപ് തംതയും തമ്മിലാണ് പ്രധാന മത്സരം. ഹരിദ്വാറിൽ സിറ്റിംഗ് എംപി രമേഷ് പൊക്രിയാലിനെ നേരിടാൻ അംബരീഷ് കുമാറിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞതവണ രേണുക റാവത്ത് 1,77,822 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്.